September 16, 2008

നീലനീല മലയുടെ മുകളില്‍...



ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 2 വരെ മലയാളമനോരമ ദിനപ്പത്രം ആഘോഷത്തോടെ തന്നെ ഒരു തുടര്‍ഫീച്ചര്‍ എഴുതി. ‘ബ്ലൂട്രൂത്ത്’. തയാറാക്കിയവര്‍ ജയന്‍ മേനോന്‍, ജിജോ ജോണ്‍ പുത്തേഴത്ത്, സുനീഷ് തോമസ്, ബെര്‍ളി തോമസ്. സങ്കലനം : അനില്‍ രാധാകൃഷ്ണന്‍. സംഭവത്തിന്റെ ഗൌരവം ഒറ്റവായനയില്‍ തന്നെ ആര്‍ക്കും ബോദ്ധ്യപ്പെടും. പക്ഷേ ആമുഖത്തില്‍ കണ്ട് തെറ്റിദ്ധരിച്ചതു പോലെ ‘നീലപ്പല്ലു’കളുടെ വിളയാട്ടു കഥയായിരുന്നില്ല മൊത്തം. പുട്ടിലെ തേങ്ങാചീളുകള്‍ പോലെ ആദ്യവും അവസാനവും മാത്രമാണ് ഒളിക്യാമറകളും ബ്ലൂടൂത്ത് വഴിയുള്ള പ്രചരണവും വിലസിയത്. ബാക്കി ഇന്റെര്‍നെറ്റ് വലയില്‍ നിങ്ങള്‍ ഏതു സമയത്തും കുടുങ്ങിപ്പോകാമെന്ന സദുദ്ദേശപരമായ താക്കീതുകളാണ്. അതില്‍ സ്പൂഫിങും ഫിഷിങും ഹാക്കിംങും ചാറ്റിങും ഓര്‍ക്കൂട്ടും വ്യക്തിദുരന്തങ്ങളുടെ കദനകഥകളായി പൂത്തു. ഇതൊക്കെ എന്തോന്നാണെന്നും പറഞ്ഞ് ജനസാമാന്യം അന്തംവിടാതിരിക്കാന്‍ വേണ്ടി ബോക്സില്‍ പ്രസക്തമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്. വരും കാലങ്ങളില്‍ രാഷ്ട്രാന്തരീയ കുപ്രസിദ്ധിനേടിയാക്കാവുന്നത്ര മിടുക്കനായ ‘സ്ക്രൂ’ എന്ന മലയാളി ഹാക്കറുമായി അഭിമുഖവുമുണ്ടായിരുന്നു, മേമ്പൊടിയായി. ഹ്രസ്വമെങ്കിലും അര്‍ത്ഥഗര്‍ഭം.

മനോരമയാണ് പത്രം. ബഷീറിനു ശേഷം ഒന്നു വച്ചുള്ള കണക്കില്‍ പുതിയ സൂത്രവാക്യം എഴുതിച്ചേര്‍ത്ത മലയാളത്തിന്റെ സുകൃതമാണ്. വണ്‍ ഈസ് ബിഗ്ഗെര്‍ ദാന്‍ ടു പ്ലസ് ത്രീ പ്ലസ് ഫോര്‍ ! അങ്ങനെയൊരു പത്രത്തില്‍ ചില ദിവസങ്ങളില്‍ നാലാം പേജും കവിഞ്ഞ് നിറഞ്ഞു നിന്ന നിശ്ചിതവിഷയത്തിലുള്ള ഒരു ഫീച്ചര്‍ ഒരു ചലനവുമുണ്ടാക്കാതെ അസ്തമിച്ചു പോകുമോ? ചലനമുണ്ടായി എന്നതു നേര്. അതു പറഞ്ഞതും മനോരമയാണ്. രണ്ടു ബോക്സ് വാര്‍ത്തകളിലൂടെ. ബ്ലൂടൂത്തിലൂടെ പ്രചരിച്ച കൊച്ചിയിലെ വീട്ടമയുടെ മോര്‍ഫിങ് ചിത്രത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് ഗൌരവമായി അന്വേഷിക്കുന്നതാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു. (ഇത്രനാളും അവരതു കാര്യമായി എടുത്തിരുന്നില്ല.. ഓ എന്തോന്ന്..) രണ്ടാമത്തേത്, ക്യാമറ മൊബൈല്‍ നിരോധിക്കുന്നതു സംബന്ധിച്ച് വിദഗ്ദാഭിപ്രായം സമര്‍പ്പിക്കാന്‍ സൈബര്‍ സെല്‍ ഐ ജിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ഒരു തുടരന്‍ ഫീച്ചറിന്റെ ആദ്യവും ഒടുവിലും വന്ന ഒരു പ്രശ്നത്തെ മാത്രമേ - ഒളിക്യാമറ പ്രശ്നത്തെ മാത്രമേ- അധികാരികള്‍ ഗൌരവമായി കണ്ടുള്ളൂ? എ ടി എം കാര്‍ഡ്, ഇ മെയില്‍, ചാറ്റു റൂമുകള്‍, ഹാക്കിങ്ങിനു ഉപയോഗിച്ചുവരുന്ന പഞ്ച നക്ഷത്രഹോട്ടലുകളിലെ വി-ഫി കണക്ഷനുകള്‍ എന്നിവ നിരോധിക്കന്നതിനെക്കുറിച്ച് ചിന്തനകള്‍ ഒരിടത്തു നിന്നും ഉയരുന്നില്ല. അതെങ്ങനെ?

തിരുവനന്തപുരത്തെ പേട്ടയിലെ സ്കൂളില്‍ ഒരു പ്യൂണ്‍ കുട്ടികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീലചിത്രങ്ങളുമായി കൂട്ടിയിണക്കി തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട ഓളത്തെ മനോരമ ഉപയോഗിച്ചതാണ് സത്യത്തില്‍ ഈ തുടരന്‍. ചോക്കെടുക്കാന്‍ കുനിഞ്ഞ ടീച്ചറിന്റെ മുന്നില്‍ ഫോണ്‍ക്യാമറ മിന്നിയതും ഉത്തരക്കടലാസ്സില്‍ നൂലിട്ടു കെട്ടാനുള്ള പഴുതിലൂടെ ക്ലാസ്സില്‍ ക്യാമറയുടെ ഒളികണ്ണുകള്‍ പെണ്ണത്തങ്ങളെ നോക്കിയിരുന്നതും ഭാവുകത്വത്തോടെ വര്‍ണ്ണിക്കുന്ന ഫീച്ചര്‍ ആദ്യമേ ഒരു സത്യവാങ്മൂലം നടത്തിയിരുന്നു, ഇങ്ങനെ. “ഇപ്പോള്‍ വായിച്ചത് ഒരു നീലപര്‍വതത്തിന്റെ ഒരറ്റം മാത്രമാണ്. ഞങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച ആയിരക്കണക്കിനു ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ നിന്നു പ്രാതിനിധ്യസ്വഭാവമുള്ളതും പ്രസിദ്ധീകരണയോഗ്യമായതും സാമൂഹികപ്രസക്തിയുള്ളതും മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.” (ഇതൊന്നുമല്ലാത്ത ബാക്കിയുള്ളവകളും ഞെട്ടിപ്പിക്കുന്നവയാണെന്ന അതിഭാവുകത്വം ശ്രദ്ധിക്കണം) വായിക്കുന്ന മദ്ധ്യവയസ്സുകഴിഞ്ഞ ആര്‍ക്കും കേറി കൊള്ളുന്ന ഒരു വാക്യവും ആമുഖത്തിലുണ്ട് . ‘കൂട്ടുകാര്‍ നിങ്ങളുടെ മകന് കാട്ടിക്കൊടുക്കുന്ന മൊബൈല്‍ക്ലിപ്പുകളിലൊന്നില്‍ നിങ്ങള്‍ തന്നെ നായകനോ നായികയോ’ ആവാമെന്ന്.

നമ്മെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ പോലെ അരക്ഷിതമായ ഒരു മാനസികാവസ്ഥയില്ല. സ്വകാര്യതയെന്നത് ഒരു മിഥ്യയായിട്ടുണ്ട് ഏറെക്കുറെ ഇന്ന്. സാങ്കേതികതയുടെ വളര്‍ച്ചയോടെ. അല്ലെങ്കില്‍ എന്താണ് സ്വകാര്യത? നമ്മുടെ തന്നെ ഉടലുകളോ? മൊബൈല്‍ ക്യാമറാഫോണിന്റെ നിരോധനത്തിനു ആലോചിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിച്ച ഒരു കാര്യം ക്യാമറാഫോണുകളുടെ ദുരുപയോഗത്തിനു ഏറ്റവുമധികം വിധേയമാവുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമാണെന്ന കാര്യമാണ്. പെണ്ണുടലുകളെ പിന്തുടരുന്ന കണ്ണുകള്‍ ബ്ലൂടൂത്ത് കാലത്തില്‍ പെട്ടെന്ന് ഉരുത്തിരിഞ്ഞതല്ല. ഓര്‍മ്മയില്ലേ ലീലാതിലകത്തിലെ പ്രസിദ്ധമായ ആ 'അശ്ലീലവും ഗ്രാമ്യവുമായ' ശ്ലോകം .. “ആറ്റില്‍ കുളിക്കിന്റ നേരം ചില നീരജലോചനായാം.....” കാലം പതിനാലാം നൂറ്റാണ്ട്. ഒരു പക്ഷേ അതിനും പിന്‍പ്. ലിഖിതസാഹിത്യം അന്നത്തെ ഏറ്റവും മുന്തിയ സാങ്കേതികത. കുളക്കടവിലും ആറ്റു തീരത്തും പെണ്ണുടലുകള്‍ക്ക് നേരെ കാലാകാലം പാഞ്ഞിരുന്ന ഈ ഒളിഞ്ഞുനോട്ടം കണ്ണുകളുടെ എക്സ്ടെന്‍ഷനായ ക്യാമറകള്‍ വഴി അടച്ചു ഭദ്രമായ കോണ്‍ക്രീറ്റു മുറികള്‍ക്കുള്ളിലും നുഴഞ്ഞു ചെല്ലുന്നതു വഴിയാണ് ‘നീലമലകള്‍’ ഉയരുന്നത്. ഒളിഞ്ഞുനോട്ടത്തില്‍ അധീശത്വപരമായ മനസ്സാണ് ചാരിതാര്‍ത്ഥ്യമടയുന്നത്. ‘നിന്നെ അനാവൃതയായി കണ്ടാല്‍ നിന്നെ ഞാന്‍ കീഴടക്കി’ എന്നാണര്‍ത്ഥം. അതില്‍ ലൈംഗികതയ്ക്ക് കുറച്ചേ പ്രവൃത്തിയുള്ളൂ. ഷര്‍ട്ടൂരുന്നതോടെയാണ് നാം ക്ഷേത്രത്തിലും പോലീസ് സ്റ്റേഷനിലും വിനീതരും വിധേയരുമാവുന്നത്. ഷര്‍ട്ടും ഊരിപ്പിടിച്ചു നില്‍ക്കുന്നവന്റെ ‘തടി’തന്നെയാണ് ഒരര്‍ത്ഥത്തില്‍ തുറിച്ചു നോക്കപ്പെടുന്ന പെണ്ണുടലും. രണ്ടും ‘മേല്‍’ നോട്ടങ്ങള്‍ക്കു കീഴെ ചുളിയുന്നു. ചൂളുന്നു.

വേണ്ടത്ര തയാറെടുപ്പില്ലാതെയിരിക്കുന്ന ഒരാള്‍ക്കു നേരെ ക്യാമറയുടെ ഷട്ടര്‍ തുറന്നടയുമ്പോഴും അയാള്‍ ചൂളും. അനാവൃതത്വം ശരീരത്തിനു മാത്രമല്ല. മറ്റൊരാളിന്റെ ഇച്ഛയ്ക്കു വിധേയ(ന്‍)യായതിന്റെ സങ്കോചമാണത്. അതൊരു മനോനിലയാണ്. അപ്പോള്‍ അനുവാദമില്ലാത്ത ഏതു ചിത്രവും (അനുവാദം കിട്ടിയാല്‍ തന്നെ ചില ചിത്രങ്ങളും!) ഒരു ഒളിച്ചുനോട്ടത്തിന്റെ അധികാരത്തെ മനശ്ശാസ്ത്രപരമായി ഊട്ടി ഉറപ്പിക്കുകയല്ലേ ചെയ്യുന്നത്? ഫോട്ടോഗ്രാഫി തൊഴിലായി കൊണ്ടു നടക്കുന്നവര്‍ക്ക് എവിടെ വച്ചും ആരെയും ക്ലിക്കാം എന്നൊരു ധ്വനിയുണ്ട് മേലുദ്ധരിച്ച ക്യാമറാമൊബൈല്‍ നിരോധനാലോചനാ ചര്‍ച്ചയില്‍. കാരണം മൊബൈല്‍ സാദ്ധ്യമാക്കുന്നത് ആര്‍ക്കും ആരെയും പകര്‍ത്തി തന്റേതാക്കാമെന്ന നിലയാണ്. താന്‍ എവിടെ നോക്കുന്നു എന്നതിന്റെ രജിസ്ട്രേഷനാണ്. എന്തിനെയാണ് നമ്മള്‍ സത്യത്തില്‍ നിരോധിക്കേണ്ടത്? സ്വന്തം ഇച്ഛകളില്ലാത്ത ക്യാമറകളെയാണോ? പകരം കണ്ണുകളെയല്ലേ, കാഴ്ചകളുടെ ദിശനിര്‍ണ്ണയിക്കാന്‍ തരിക്കുന്ന മസ്തിഷ്കകോശങ്ങളെയല്ലേ? ബോധനിര്‍മ്മിതികളാല്‍ മനസ്സുകളെ മുച്ചൂടും മലീമസമാക്കിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ? മനോരമയിലെ തുടരന്‍ പറയുന്നുണ്ട്, സ്ത്രീ/പെണ്‍കുട്ടി അനാവൃത തന്നെയാവണമെന്നില്ലത്രേ ഇപ്പോള്‍. അപരിചിതമായ ഏതു മുഖവും മതി സൈബര്‍ വലയ്ക്ക്. 100 രൂപവരെ പ്രതിഫലം കിട്ടും, അങ്ങനെയൊരു കാഷ്വല്‍ മുഖത്തിന്. നീലമലയുടെ പൊക്കം നോക്കണേ!

തീര്‍ന്നില്ല. മനോരമ പത്രത്തിന് അടുത്തകാലത്തായി ഒരു അനുസാരിയുണ്ട്. നാലുപേജ് അനുബന്ധം. ‘മെട്രോമനോരമ.’ അതിലെ ഒരു സ്ഥിരം പംക്തി കുറച്ചു പെണ്‍കുട്ടികളുടെ പടമാണ്. (അപൂര്‍വമായി മദ്ധ്യവയസ്കകളെ കാണാം. ഒരിക്കല്‍ മാത്രം ഒരു മാവേലി വേഷക്കാരനെ കണ്ടു. എങ്കിലും ‘പ്രാതിനിത്യ‘സ്വാഭാവമനുസരിച്ച് എല്ലാം പെണ്‍കുട്ടികള്‍ തന്നെ ) ആള്‍ക്കൂട്ടത്തിലും സ്കൂള്‍ കോളേജുകളിലും ബസ്റ്റാന്‍ഡിമൊക്കെ വച്ച് അതി സമര്‍ത്ഥമായി എടുത്ത ചിത്രങ്ങള്‍. അവരറിയാതെ. കൂട്ടത്തിലൊരാളിന്റെ മുഖത്തിനു ചുറ്റും വട്ടം വരച്ചിട്ട് പത്രം ചോദിക്കുന്നു “ഞാന്‍ ആര്?” വലയത്തിനുള്ളിലായ ആ ഭാഗ്യവതി, താനറിയാതെ എടുത്ത ( പത്രം കാണുമ്പോഴായിരിക്കും ആ പാവം അയ്യടാന്നായി പോവുക. ദേ തന്റെ പടം!) തന്റെ ഫോട്ടോ വന്ന പത്രവുമായി മനോരമ ആപ്പീസില്‍ ചെന്നാല്‍ 1000 രൂപയുടെ സമ്മാനവുമായി മടങ്ങാം. (സൈബര്‍ ലോകത്ത നീലപരവതാനികളില്‍ കാഷ്വല്‍ മുഖങ്ങള്‍ക്ക് 100 രൂപയേ ഉള്ളൂ.....മീഡിയം മാറുമ്പോള്‍ എന്തുവ്യത്യാസം !) ബ്ലൂട്രൂത്ത് തുടരന്‍ വന്ന ദിവസങ്ങളിലും ഞാനാര് വട്ടം വരയ്ക്കല്‍ മുറയ്ക്കു തുടര്‍ന്നിരുന്നു. അതിപ്പോഴും തുടരുന്നു. വിരോധാഭാസത്തിനു ഇതിനേക്കാ‍ള്‍ നല്ല ഉദാഹരണം വേറെ എവിടെ കിട്ടാനാണ്?

കൌമാരപ്രായക്കാരന്‍ സഹപാഠിയുടെ ചിത്രമെടുക്കുന്നത് ‘നീലമലയുടെ’ തുഞ്ചം! അപ്പം ഇതോ?

27 comments:

അനില്‍@ബ്ലോഗ് // anil said...

നന്നായിരിക്കുന്നു.
സ്വകാര്യത എന്നൊന്നില്ല എന്നു ഗൂഗീള്‍ തന്നെ വിളീച്ചു പറഞ്ഞിട്ടുണ്ടല്ലോ.ഗൌരവമായി കാണേണ്ട വിഷയം, അനാവശ്യമായി ഉണ്ടാക്കുന്ന ഒരു ഉത്ഘണ്ഠയാണ്.പൊതു ടോയിലറ്റില്‍ കയറാന്‍ ഭയമാണെന്നു സ്ത്രീകള്‍ പറയാന്‍ തുടങ്ങിയാലുള്ള സ്ഥിതി വരെ എത്തി നില്‍ക്കുന്നു കേരളം.

ജിവി/JiVi said...

ഗംഭീരം.

മനോരമ പഠിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ അപ്പാടെ വിഴുങ്ങുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. മനോരമയുടെ തൊലിയുരിക്കുന്ന ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ ഉണ്ടാവട്ടെ.

siva // ശിവ said...

താങ്കള്‍ എങ്കിലും ഇതൊക്കെ പറയുന്നുവല്ലോ...നന്ദി...

പത്രക്കാര്‍ക്ക് എന്ത് തോന്ന്യാസവും കാണിയ്ക്കാന്‍ ലൈസന്‍സുണ്ടല്ലോ...

നഗ്നന്‍ said...

നീലചിത്രങ്ങളിലും ലോകോത്തര സിനിമകളിലും, നഗ്നതയും ഇണചേരല്‍ രംഗങ്ങളും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്‌. ഇതു രണ്ടും ഒരേ രീതിയിലാണോ വായിയ്ക്കപ്പെടേണ്ടത്‌?

ഒരു സംശയം : 'അധീശത്വപരമായ മനസ്സാ'ണോ ഒളിഞ്ഞുനോട്ടം നടത്തുന്നത്‌?

പെണ്ണുടലുകള്‍ക്ക്‌ നേരെ മാത്രമാണൊ ഈ ഒളിഞ്ഞുനോട്ടങ്ങള്‍? ആണുടലുകളേട്‌ പെണ്ണുങ്ങള്‍ക്ക്‌ ഇത്ര വിരക്തിയാണോ?

പിന്നെ ഒരു കാര്യം ശരിയാണ്‌: അനിയന്ത്രിത 'മസ്തിഷ്കകോശങ്ങ'ളുള്ളവന്‍, mobile ഉം ബ്ലൂടൂത്തും ഇല്ലെങ്കിലും, കാഴചയുടെ 'നീലമലകള്‍' എന്നും സൃഷ്ടിച്ചുകൊണ്ടിരിയ്ക്കും.

ആശംസകള്‍ : www.nagnan.blogspot.com

മൂര്‍ത്തി said...

ഇത്തിരി ഓഫ് ആകുമോ എന്ന സംശയത്തോടെ ഇതിടുന്നു.

ഇന്റര്‍നെറ്റ് എന്നാല്‍ പോര്‍ണോഗ്രാഫിയാണ് എന്ന പ്രചരണത്തിന് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് എന്ന ആശയവുമായി ബന്ധമുണ്ട്. ടൈംസ് മാഗസിന്‍ കവര്‍ സ്റ്റോറിയായി ഒരു സ്കൂപ്പ് പണ്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രശസ്തമായ ഒരു ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനായി വെച്ചിരുന്ന ഒരു ആധികാരിക റിപ്പോര്‍ട്ട് ടൈംസിനു കിട്ടിയെന്നും അത് പ്രകാരം 80% വെബ് പേജുകളും അശ്ലീലം നിറഞ്ഞതാണ് എന്നുമായിരുന്നു കവര്‍ സ്റ്റോറി. സ്വാഭാവികമായും ഇതിനു വളരെയധികം പ്രചാരം ലഭിക്കുകയും പല പഠനങ്ങളിലും ഈ കവര്‍ സ്റ്റോറിയും അതിനാധാരമായ പഠനവും സൈറ്റ് ചെയ്യപ്പെടുകയും ചെയ്തു. കുറെക്കാലത്തിനുശേഷം ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ തുനിഞ്ഞ മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥി ഞെട്ടിപ്പോവുകയായിരുന്നു. ഒന്നാമത് എങ്ങനെ 80% പോര്‍ണോഗ്രാഫി എന്ന കണക്കില്‍ എത്തി എന്നതിനു വിശ്വസനീയമാ‍യ തെളിവുകളില്ല. രണ്ട് കവര്‍ സ്റ്റോറിക്കാധാരമായ പഠനം ഒരു ജേര്‍ണലിലും വന്നതല്ല. ആ ജേര്‍ണലിലെ വിദഗ്ദര്‍ ഒരു സഹായം എന്ന നിലക്ക് അത്ര നിലവാരമില്ലാത്ത പ്രബന്ധങ്ങളും മറ്റും തിരുത്തിയും നിര്‍ദ്ദേശം കൊടുത്തും മെച്ചപ്പെടുത്താറുണ്ട്. അങ്ങനെ മെച്ചപ്പെടുത്താനും തിരുത്താനും മാത്രം കൊടുത്ത ഒന്നായിരുന്നു ഈ സ്കൂപ്പ് പഠനം. തീര്‍ന്നില്ല. ആ പഠനത്തിനു ഫണ്ട് നല്‍കിയവരില്‍ പ്രമുഖര്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനുവേണ്ടി വാദിച്ചുകൊണ്ടിരുന്ന സെനറ്റര്‍മാരായിരുന്നു.

ഈ കണ്ടെത്തലും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ആദ്യത്തെ കവര്‍ സ്റ്റോറി എത്തിയ ഇടങ്ങളിലൊക്കെ എത്താന്‍ ഇതിനു കഴിഞ്ഞുമില്ല. അതിനാളുമില്ലായിരുന്നു.

പണ്ട് വായിച്ച ഒരു ലേഖനം ഓര്‍ത്തെടുത്ത് എഴുതുന്നത്. വിശദാംശങ്ങളില്‍ വ്യത്യാസം കണ്ടേക്കാം എങ്കിലും ആശയം ഇത് തന്നെ.

Vadakkoot said...

കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം എന്നാണല്ലോ. അത് കൊണ്ടു 'പത്രമുത്തശ്ശി' എന്ത് ചെയ്താലും ആരും ഒന്നും പറയാന്‍ പാടില്ല.

G.MANU said...

കസറി മാഷേ.. പ്രത്യേകിച്ച് ‘ഞാനാര്’

നന്ദന്‍ said...

വെള്ളെഴുത്ത്‌, വളരെ നല്ല ലേഖനം.. :)

sreeni sreedharan said...

മാത്രമല്ല മനോരമ പ്രസിദ്ധീകരണമായ വനിതയില്‍ എല്ലാ ലക്കങ്ങളിലും കാണാം ഇന്‍റര്‍നെറ്റ് = അപകടവല, കുരുക്ക്, വഴിതെറ്റിക്കല്‍, ജീവിതം കോഞാട്ടാ എന്നൊക്കെ സമര്‍ത്ഥിക്കുന്നത്. നല്ല വശങ്ങള്‍ വിവരിക്കുന്നത് വളരെ കുറവും.

ഇട്ടിമാളു അഗ്നിമിത്ര said...

ഹൊ.. ആ “ഞാനാര്” കലക്കന്‍ ട്ടൊ..( മനു നേരത്തെ പറഞ്ഞത് എന്റെ കുറ്റമല്ലല്ലൊ ;).. മനുവെ കോപ്പിയടിയല്ല...)

സത്യം പറഞ്ഞാല്‍ ഈ തുടരനുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുന്നില്ലെ.. പെണ്ണുങ്ങളെ ബോധവത്കരിക്കാനാണ് ഇതെല്ലാം എഴുതിപിടിപ്പിക്കുന്നതെങ്കില്‍ ഇതൊക്കെ വായിച്ചാലും കാര്യങ്ങള്‍ അവരുടെകൈപ്പിടിയില്‍ അല്ലല്ലൊ.. പിന്നെന്തു ഗുണം.. വേണവെങ്കില്‍ പര്‍ദ്ദയിട്ടു നടക്കാം.. എന്നാലും ബസ്സിലും മറ്റും കേറുമ്പോള്‍ കൊള്ളാവുന്ന കാലാണെങ്കില്‍ ഒരു ചാന്‍സ് ഉണ്ടല്ലൊ.. ഉടമസ്ഥപോലും തിരിച്ചറിഞ്ഞെന്നു വരില്ല.. അതോണ്ട് ഇതെഴുതിയാല്‍ അവരുടെ മനസ്സമാധാനം കളയാമെന്നെ ഉള്ളു.. (കളയാന്‍ വല്ലതും ഉണ്ടെങ്കിലല്ലെ.. )

ഇനി മറുവശം.. നല്ലൊരു കാഴ്ചകിട്ടിയാല്‍ എന്തു ചെയ്യണം എന്നറിയാതിരിക്കുന്ന വല്ല മണുക്കൂസനുമുണ്ടെങ്കില്‍ അതെങ്ങിനെ ഉപയോഗിക്കണമെന്ന് അവനു വിവരം വെക്കും.. പിന്നെ അതിന്റെ വികസന-വിപണന മേഖലകളില്‍ എങ്ങനെ ഗവേഷണം നടത്തണമെന്നും.. എന്തായാലും പൊതിയാതേങ്ങപോലെ കയ്യിലിരിക്കുന്ന പുതുപുത്തന്‍ മൊബൈലിന്റെ “ശരിയായ” ഉപയോഗക്രമം രക്തത്തിനു ചൂടുകുറയുന്നൊ എന്ന് സംശയിക്കാന്‍ തുടങ്ങുന്നവരും പരീക്ഷണവിധേയമാക്കും.. കൊച്ചുപിള്ളേരോടൊക്കെ എങ്ങിനെ ചോദിക്കും എന്ന് മടിവിചാരിക്കണ്ടല്ലൊ.. തുടരനുകള്‍ സചിത്ര പരമ്പരകളല്ലെ ഇറക്കുന്നെ.. കൂടുതല്‍ എഴുതി എന്തിനാ വെറുതെ അല്ലെ ..

തുടരനുകള്‍ നീണാള്‍ വാഴട്ടെ...

Unknown said...

ഈ പത്ര സ്വാതന്ത്ര്യം.. പത്ര സ്വാതന്ത്ര്യം എന്നു പറഞ്ഞാ എന്താന്നറിയാമോ നിങ്ങള്‍ക്ക്??

അതറിയാവുന്ന ആരേലും ഇങ്ങനെ ഞാനാരിനെ ചോദ്യം ചെയ്യാന്‍ പാടുണ്ടോ? അതു മാത്രല്ല ഞങ്ങള് പടമെടുക്കുന്നത് മൊബൈല്‍ ക്യാമറയില്‍ അല്ലല്ലോ! സാദാ ക്യാമറയില്‍ പോട്ടം പിടിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു ഞങ്ങള്‍ ഏതെങ്കിലും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടോ?

ഞാന്‍ ഇരിങ്ങല്‍ said...

വെള്ളെഴുത്തേ.... അഭിനന്ദനങ്ങള്‍. ചിലതെങ്കിലും വിളിച്ചു പറയാണ്‍ കുറച്ച് പേരെങ്കിലുമുണ്ടല്ലോ..

ബെര്‍ളിയും സംഘവും ഒരു യുദ്ധത്തിന് പുറപ്പെടുന്നുവെന്ന് മനോരമയിലെ ആദ്യപേജില്‍ പരസ്യം കണ്ടപ്പോള്‍ വെറുതെ ചിലതൊക്കെ പ്രതീക്ഷിച്ചു. അതു തന്നെ സംഭവിച്ചു. നാട് നന്നാക്കുകയൊന്നുമല്ല മനോരമയുടെ ലക്ഷ്യം എന്ന് പണ്ടെ തെളിയിച്ചവരാണവര്‍.
“ഞാന്‍ ആര്?” എന്ന് വിളിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയായിപ്പോയത് ‘പാവം’ മനോരമയും അച്ചായന്‍ മാരും ഓര്‍ത്തുകാണില്ല. അല്ലെങ്കിലും ഓര്‍ത്തിട്ടെന്തു കാര്യം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഓഫ്: മോനേ നിഷാദേ... ഈ പത്ര സ്വാതന്ത്ര്യം പത്ര സ്വാതന്ത്രം എന്നു പറഞ്ഞാലെന്താ.....:):)

un said...

വെള്ളെഴുത്ത്,
ഞാനാര് എന്നത് ഇംഗ്ലീഷ് പത്രങ്ങള്‍ പണ്ടേ കൊണ്ടാഘോഷിക്കുന്ന ഒരു വിനോദമാണ്. അതിന്റെ മലയാള രൂപം ഇപ്പോ മനോരമയിലും എത്തി എന്നു മാത്രം. ഇത് സ്വകാര്യതയിളേക്കുള്ള കടന്നുകയറ്റിത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ഒളിക്യാമറകള്‍ക്കു മുമ്പില്‍ പരിഹാസ്യനാക്കുന്ന തരികിട പോലുള്ള പരിപാടികള്‍ക്കെതിരായും സെന്‍സര്‍ഷിപ്പ് വരേണ്ടതല്ലേ? മറ്റൊന്ന് ക്രെഡിറ്റ്കാര്‍ഡ്, പേര്‍സണല്‍ ലോണ്‍,എന്നൊക്കെ പറഞ്ഞ് നിരന്തരം വരുന്ന ഫോണ്‍ കോളുകളാണ്. പത്രഫോട്ടോഗ്രാഫര്‍മാരുടെ എത്തിക്സിനെക്കുറിച്ച് രണ്ടുനാള്‍ മുമ്പേ മ്റ്റൊരു പോസ്റ്റും കണ്ടിരുന്നു. (ലിങ്ക് കിട്ടിയില്ല). ഒരാളെ പേപ്പട്ടി കടിക്കുന്ന ചിത്രം. വന്നത് മനോരമയില്‍ തന്നെ. കലാപങ്ങളിലും ദുരന്തങ്ങളിലും മരിച്ചവരുടെ ബന്ധുക്കളുടെ കരയുന്ന മുഖങ്ങളും പത്രങ്ങളില്‍ അടിച്ചു ചേര്‍ക്കുന്നത് ശരിയാണോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ബ്ലൂടൂത്തുകളുടെ കാലത്ത് ശരിതെറ്റുകള്‍ക്ക് വലിയ പ്രസ്കതിയൊന്നുമില്ലെങ്കിലും.

അനിലൻ said...

ശിവന്‍
വളരെ നന്നായിരിക്കുന്നു.

ചീയേഴ്സ്!

The Common Man | പ്രാരബ്ധം said...

മനോരമയുടെ ഇത്തരം ഫീച്ചറുകള്‍/ സര്‍വ്വേകള്‍ പലപ്പോഴും ഒരു 'സോഫ്റ്റ്‌ പോര്‍ണോഗ്രഫി്‌' പോലെയാണ്‌ എനിക്കനുഭവപ്പെട്ടിട്ടുള്ളത്‌. ചിലപ്പോ എന്റെ മനസ്സ്‌ ചീത്തയായതുകൊണ്ടാരിക്കും അല്ലേ?

ഇതു ഞാന്‍ കുറച്ചുനാള്‍ മുമ്പെഴുതിയതാ..

http://commonmansthoughts.blogspot.com/2007/09/virginity-is-dignity-not-matter-of.html

un said...

ദാ ഞാന്‍ പറഞ്ഞ ലിങ്ക്
http://ooramana.blogspot.com/2008/09/blog-post.html

Anonymous said...

നമുക്കിത് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരിക്കാം. 2007/Mar ലെ ഒരു പഴയ പോസ്റ്റ്
http://boologaclub.blogspot.com/2007/03/blog-post.html

Anonymous said...

ആ പെമ്പിള്ളേരുടെ പടം ഇവിടെയും തൂക്കണമായിരുന്നോ?
ലതും ലിതും തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും പറയട്ടേ, പണ്ട് മ-വാരികകളില്‍ വരുന്ന മസാലഭാഗങ്ങള്‍ മാത്രം ചേര്‍ത്ത് അതിനെതിരെ കലാകൌമുദി ഒരു ലക്കമിറക്കിയ കാര്യം വെറുതേ ഓര്‍മ്മ വന്നു.

Suraj said...

കുമ്പസാരക്കൂട്ടില്‍ വ്യഭിചാരക്കഥ കേട്ട് സ്വയംഭോഗം ചെയ്യുന്നവന്റെ മന:ശാസ്ത്രമാണു മനോരമ ലക്ഷ്യമിടുന്നത്. എങ്കിലും ഒടുവില്‍ അത് സദാചാരപ്രസംഗത്തിന്റെ തേനില്‍ ചാലിച്ച് വായനക്കാരനെ അവര്‍ തീറ്റിക്കുന്നു. അതല്ലേ സര്‍ പദ്മഭൂഷണം നല്‍കി ആദരിക്കേണ്ട മികവ് ?

ഓഫ്:

ആധുനിക സമൂഹത്തില്‍ നഷ്ടമാകുന്ന സ്വകാര്യതയെക്കുറിച്ചാണു ഈ ലക്കം സയന്റിഫിക് അമേരിക്കനില്‍. ("The Future of Privacy")Wiretapping, Cryptography പാഠങ്ങള്‍, RFID ചിപ്പുകള്‍, Facebook/Orkut Privacy,Genetic Confidentiality അങ്ങനെ ഒരു സമഗ്രാന്വേഷണം.

Dinkan-ഡിങ്കന്‍ said...

Of.To
<<< കുമ്പസാരക്കൂട്ടില്‍ വ്യഭിചാരക്കഥ കേട്ട് സ്വയംഭോഗം ചെയ്യുന്നവന്റെ മന:ശാസ്ത്രമാണു മനോരമ ലക്ഷ്യമിടുന്നത്. >>>

"ഒരു പടുപാപിതന്‍ കുമ്പസാരം കേട്ടധിക
വീര്യം ചോര്‍ന്നു പോയ പുരോഹിതന്‍
പാപ മുക്തി പറയാതെ നനവുമായ്
വീഞ്ഞില്‍ വീണു കുതിര്‍ന്നു മരിക്കുന്നു "
(കട്. അനില്‍ പനച്ചൂരാന്‍)

വെള്ളെഴുത്ത് said...

ഉദ്ധരണികള്‍ക്ക് അര്‍ത്ഥം വേറെയാണ്. വര്‍മ്മയല്ലാത്ത വര്‍മ്മേ. അതു മനസ്സിലായില്ലെങ്കിലാണ് എല്ലാം മാസാലയെന്നു തോന്നുക. താങ്കള്‍ ഉദ്ദേശിക്കുന്ന ടൈപ്പ് ചിത്രമല്ല ഇത്. പെണ്‍കുട്ടികളില്‍ പലരും മനോരമ ആപ്പീസില്‍ ചെന്ന് സമ്മാനം വാങ്ങി പോയി.

നജൂസ്‌ said...

വളരെ നന്നായി വെള്ളെഴുത്ത്‌.
പത്രധര്‍മ്മത്തിന്റെയും പുറത്തുകൊണ്ടുവരലിന്റെയും പേരില്‍ പത്രങള്‍ കാണിക്കുന്ന ഈ ശുശ്കാന്തിക്ക്‌ പിന്നിലെ കറുത്ത പാടുകള്‍ വെളിച്ചത്ത് കൊട്ണുവരാന്‍ ഇങനെയുള്ള എഴുത്തുകള്‍ക്കാവട്ടെ

aneeshans said...

മലയാളിയുടെ മുഖപത്രം. കാര്യങ്ങളെ പര്‍വ്വതീകരിച്ചെഴുതുന്നതിലും സൊഫ്റ്റ് പോര്‍ണോ മെറ്റീരിയല്‍ ചേര്‍ക്കുന്നതിലും മനോരമയ്ക്കും, കുടുംബ പ്രസിദ്ധീകരണങ്ങളായ വനിതയ്ക്കും പ്രത്യേക കഴിവ് തന്നെയുണ്ട്. ബാംഗ്ലൂര്‍ ബസ്സില്‍ കയറി പോകുന്ന പെണ്‍കുട്ടികള്‍ മുഴുവന്‍ കാമകേളികളാടാന്‍ പോവുകയാണ് എന്നൊരു തീ കോരിയിട്ടതും വനിതയാണ്. അധിക കാലമായിട്ടുമില്ല.

ഓഫ് : ഇതെഴുതിയവരില്‍ സുനീഷും, ബെര്‍ളിയും ഇല്ലേ.അന്നന്നത്തെ അന്നത്തിനാണെങ്കിലും ഇങ്ങനെ !

മാഹിഷ്മതി said...

ഇല്ലാത്ത ചാരകഥയില്‍ കുടുംബം കുളം തോണ്ടിയ മനോരമ.തനി പപ്പരാസിയാണെന്നു വിവരമുള്ള എല്ലാവര്‍ക്കും അറിയാം,പത്രത്തിന്റെ സര്‍ക്കുലേഷന്‍ കടയില്‍ സാധനങ്ങള്‍ പൊതിയാനയല്ല വര്‍ദ്ധിക്കേണ്ടത് എന്നു മനസിലാക്കിയാല്‍ കൊള്ളാം

ഗൗരിനാഥന്‍ said...

പ്രിയപെട്ട വെള്ളെഴുത്ത്,
വളരെ നല്ല ലേഖനം..ആശംസകള്‍..

മനോരമ പറഞ്ഞാല്‍ എന്തും നടക്കും എന്നു വിശ്വസിക്കുന്ന ആ പത്രക്കാരോട് എന്ത് പറയാന്‍...എങ്കിലും ഇത്രയെങ്കിലും എഴുതിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

ശ്രീ said...

പോസ്റ്റ് നന്നായി, മാഷേ.

Anonymous said...

Hi there, I create your blog via Google while searching against basic gain representing a callousness storm and your condensed looks really stirring exchange for me