August 7, 2008

എക്സ് എക്സ് വൈ


തിരുവനന്തപുരത്തെ പന്ത്രണ്ടാം തരം വരെയുള്ള 117 സര്‍ക്കാര്‍ -എയിഡഡ് വിദ്യാലയങ്ങളില്‍ 14 എണ്ണം പെണ്മാത്ര സ്ഥാപനങ്ങളാണ്. പെണ്‍‌കുട്ടികളെ മാത്രം പഠിപ്പിക്കുന്നവ. അണ്‍-എയിഡഡുകളെ പ്രോത്സാഹിപ്പിക്കുക സര്‍ക്കാരീന്റെ ‘പ്രഖ്യാപിതനയ’മല്ലാത്തതിനാല്‍ ഔദ്യോഗികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും (അദ്ധ്യാപകരുടെയും) കുട്ടികള്‍ പഠിക്കുന്ന ചില സ്കൂളുകളൊന്നും ഉള്‍പ്പെടില്ല. അക്കൂട്ടത്തിലാണ് പക്ഷേ അനന്തപുരിയിലെ ഏ വണ്‍ സ്കൂളുകളില്‍ ചിലതൊക്കെ വരിക. (പരീക്ഷയെഴുതിയ എല്ലാവര്‍ക്കും ഏ പ്ലസ്!) ഹോളി ഏഞ്ചത്സ്, കാര്‍മ്മല്‍, നിര്‍മ്മലാഭവന്‍, സെന്റ്. തെരേസാസ്, സെന്റ്. ക്രിസോസ്റ്റോംസ്, ............അവയെയും കൂട്ടിച്ചേര്‍ക്കുക. മൊത്തത്തില്‍ പെണ്‍പള്ളിക്കൂടങ്ങളെക്കുറിച്ച് ഓര്‍ത്താല്‍ അദ്ഭുതമാണ്. വഴക്കില്ല. സമരമില്ല. പ്രതിഷേധങ്ങളില്ല. ആണ്മാത്രങ്ങളോ മിശ്രങ്ങളോ ആയ വിദ്യാലയങ്ങള്‍ക്കുള്ള ഒരു ദോഷവും തൊട്ടു തീണ്ടാത്ത ആഢ്യത്തം അവയ്ക്കുണ്ട്. ഒപ്പം വഴക്കവും. പഠിപ്പിക്കുന്നത് ഏറിയകൂറും അദ്ധ്യാപികമാര്‍. ആ വഴിയ്ക്കും മാതാപിതാക്കള്‍ക്ക് സമാശ്വാസമുണ്ട്. ഏറെക്കുറേ സമാനമായി, വലിയ ഗേറ്റുകളും കല്‍മ്മതിലുകളുമുള്ളതിനാല്‍ സുരക്ഷിതത്വഭീഷണിയുമില്ല. ചുമ്മാതാണോ, സര്‍ക്കാരിന്റെ വിദ്യാഭ്യാസ-അനുബന്ധ പ്രചരണപരിപാടികള്‍ മുഴുവന്‍ അരങ്ങേറുന്നത് പെണ്‍പള്ളിക്കൂടങ്ങളിലാവുന്നത്. വനമഹോത്സവം, വൃക്ഷതൈകള്‍ വിതരണം, മണ്ണെഴുത്ത്, മഴയുത്സവം, വായനാദിനം...വീട്ടിലായാലും പുറത്തായാലും സഹനം പെണ്‍‌കുട്ടികള്‍ കിണഞ്ഞു പരിശീലിക്കേണ്ട സദ്ഗുണമാണല്ലോ. എത്ര മണിക്കൂര്‍ വേണമെങ്കിലും കാര്യകാരണബന്ധമില്ലാത്ത വാക്കുകളുടെ ബലപ്രയോഗങ്ങള്‍ പാവങ്ങള്‍ ചുളിവില്ലാത്ത മുഖത്തോടെ സഹിച്ചുകൊണ്ടിരുന്നോളും. അതു കഴിഞ്ഞ്, തുടര്‍വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആശങ്കവേണ്ട. വിമണ്‍സ്, ആള്‍ സൈന്‍സ്, കരമന എന്‍ എസ് എസ്..അങ്ങനെ ബിരുദബിരുദാനന്തര കാര്യങ്ങളും സ്ത്രീമാത്രലോകത്തില്‍ തുടരാനുള്ള സൌകര്യവും നഗരത്തിലുണ്ട്. ( ജില്ലയുടെ കാര്യം മാത്രം പറഞ്ഞത് ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇതു തന്നെയാണ് പൊതുവേയുള്ള സ്ഥിതി എന്നുള്ളതുകൊണ്ടാണ്)

ആറ് ആണ്‍പള്ളിക്കൂടങ്ങളും നഗരത്തിലുണ്ട്. പതുക്കെ പല ബോയ്സ് സ്കൂളുകളും മിശ്രത്തിലേയ്ക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും പെണ്‍‌പള്ളിക്കൂടങ്ങളെ നാം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ചില സദാചാരമൂല്യങ്ങളുടെ ഗൃഹാതുരമായ തരളിമയോടെ സംരക്ഷിച്ചു വരികയാണ്. ബഹുഭൂരിപക്ഷം വരുന്ന ആണുങ്ങളില്‍ നിന്നകറ്റി മതിലുകെട്ടിയും വലിയ പൂട്ടിട്ടു പൂട്ടിയും നാം സംരക്ഷിച്ചു കൊണ്ടുവരുന്ന ഈ 'ലോലമായ'മനസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നാം പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുന്ന സാമൂഹിക പാഠം എന്താണ്? സമൂഹത്തില്‍ ഇടപെടാനുള്ള ഉപകരണങ്ങള്‍ ബലപ്പെടുത്തുകയാണ് ക്ലാസ്‌മുറികള് (എന്നാണ് വയ്പ്പ് !). സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി തടവ് തീര്‍ക്കാനേ ചാരിത്ര്യസംരക്ഷണത്തിന്റെ ഈ ബൃഹദാകാരങ്ങള്‍ ഉപകരിക്കുകയുള്ളൂ. ഇത് നാം അബോധത്തില്‍ താലോലിക്കുന്ന വാസ്തവം. ആണ്‍-പെണ്‍ വിവേചനത്തിന്റെ മൂര്‍ത്ത രൂപങ്ങളാണ് പെണ്‍ സ്കൂളുകള്‍. ആണും പെണ്ണും ഇടപഴകുന്നത് സദാചാരവിരുദ്ധമായ കാര്യമാകുന്നത് ലൈംഗികമായല്ലാതെ അതിനെക്കുറിച്ചു ചിന്തിക്കാന്‍ നമുക്കു കഴിയുന്നില്ല എന്നിടത്താണ്. സമൂഹത്തിന്റെ തുല്യപ്രാധാന്യം അര്‍ഹിക്കുന്ന, ജീവിതത്തോടു പൊരുത്തപ്പെടാന്‍ ഒരു പോലെ പാടു പെടുന്ന രണ്ടു വശങ്ങള്‍ ഒരിക്കലും പരസ്പരം അഭിമുഖീകരിക്കാതെ, ഊതിവീര്‍പ്പിച്ച ഭാവനയിലും ഭ്രമാത്മകതയിലും പുലരുകയാണിവിടെ. ഒരു പാട് തെളിവുകളുണ്ട്. പെണ്‍ പള്ളിക്കൂടങ്ങളുടെ കാര്യം പോട്ടെ, ആണും പെണ്ണും ഒന്നിച്ചു പഠിക്കുന്ന സ്കൂളുകളിലെ നിയമങ്ങള്‍ മുതിര്‍ന്ന സമൂഹത്തിന്റെ ലൈംഗികപേടിയെ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. പെണ്‍‌കുട്ടികള്‍ പോയിക്കഴിഞ്ഞ് 10 മിനിട്ട് കഴിഞ്ഞു വേണം ആണുങ്ങള്‍ പുറത്തിറങ്ങാന്‍. ഉച്ചയ്ക്ക് വെവ്വേറെ ക്ലാസുകളിലാണിരിക്കേണ്ടത്. അദ്ധ്യാപകന്‍ വന്നതിനു ശേഷം ഒന്നിച്ചു ക്ലാസില്‍ കയറാം. ഉച്ചയ്ക്കുള്ള ഇടവേള സമയങ്ങള്‍ ഇടപഴകാനുള്ള അവസരം കാര്യമായി കൂട്ടുമെന്നതിനാല്‍. അത് അരമണിക്കൂറായി കുറച്ച സ്കൂളുകളും കുറവല്ല. (നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം ! ടീച്ചര്‍മാര്‍ക്ക് നേരത്തേ വീട്ടിലെത്താനും പറ്റും.) കൌമാരപ്രണയം എന്ന അതിഭീകരമായ വിപത്ത് പിണയാതിരിക്കാന്‍ വേണ്ടിയാണ് പി ടി എ എന്ന മാതാപിതാക്കളുടെ സംഘടനയുടെ ഒത്താശയോടെ ഈ കാട്ടിക്കൂട്ടലുകളെല്ലാം. ടെക്സ്റ്റിലെ വരികള്‍ക്ക് അടിവരയിടുക, കാണാതെ പഠിക്കുക, ഇമ്പോസിഷന്‍ എഴുതുക എന്നിവയ്ക്കൊപ്പം ഇപ്പോള്‍ അശ്ലീല സി ഡി വേട്ടയും സ്കൂളുകളില്‍ വ്യാപകമാണ്. ലൈംഗികപട്ടിണിക്കാരായ മദ്ധ്യവയസ്കരുടെ മാനസിക രോഗങ്ങള്‍ ഏതെല്ലാം നിലയില്‍ മൂര്‍ച്ചിച്ചിരിക്കുകയാണെന്നു കാണാന്‍ സ്കൂളുകളില്‍ ഒരു ദിവസം ചെലവഴിച്ചാല്‍ മതി. ഈ നിലയ്ക്കാണ് പെണ്മക്കളെ ശരിയായ ലൈംഗികാവയവം മാത്രമാക്കി വാര്‍ത്തെടുത്ത് നാം പൊതിഞ്ഞു കെട്ടി നടക്കുന്നത്. (ആണ്‍കുട്ടികളെയും! ഒന്നിനെ സംരക്ഷിച്ചു സംരക്ഷിച്ചു നിഷ്ക്രിയമാക്കിക്കൊണ്ട്, മറ്റേതിനെ ചെത്തികൂര്‍മ്പിച്ച് അതായി മാത്രം നിലനിര്‍ത്തിക്കൊണ്ട്.) ദാമ്പത്യം എന്നൊന്ന് കേരളത്തില്‍ ഇല്ലാതാവുന്നത് ഇതൊക്കെ കൊണ്ടാണ്. (പക്ഷേ അതു പുറത്തു പറയാന്‍ കൊള്ളാമോ സാര്‍ !)

ഇതല്ലേ ശരിയായ പീഡനം? ഒന്നു തോണ്ടുന്നതോ തെറി പറയുന്നതോ ആണ് അതെന്നു എന്നു ധരിച്ചു വശായിട്ടുണ്ട് നമ്മള്‍. ലൈംഗികകാര്യത്തില്‍ സദാ ജാകരൂകരായിരിക്കുന്ന സമൂഹത്തിന്റെ കണ്ണില്‍ നിന്ന് തെറ്റി ഒരു തോണ്ടലെങ്കില്‍ അത്, എന്ന മട്ടിലാണ് ആണ്‍ക്കോയ്മകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതിഞ്ഞുകെട്ടിവച്ചവയെ അഴിച്ചുനോക്കാനുള്ള വെമ്പലാണ് കൌമാരപ്രായക്കാരികളെ തന്നെ തെരഞ്ഞു പിടിച്ചു തുലച്ച (തുലച്ചുകൊണ്ടിരിക്കുന്ന) ആര്‍ത്തിയ്ക്കുള്ളതെന്ന് നമുക്ക് മനസ്സിലായിട്ടില്ല. ലൈംഗികമായ ഇച്ഛാഭംഗത്തിന്റെ ഫിക്സേഷന്‍ എവിടെവച്ച്, ഏതുപ്രായത്തിലാണ് സംഭവിച്ചിരിക്കുന്നു എന്നാണ് കാലികമായ ക്രൂരതകള്‍ കാണിച്ചു തരുന്നത്. മലയാളികളുടെ സാമൂഹികമനസ്സിന്റെ വില്ലത്തരങ്ങള്‍ പാകപ്പെടുത്തിയ അന്തരീക്ഷം പശ്ചാത്തലത്തില്‍ നിലനില്‍പ്പുണ്ട്. അവിടേയ്ക്ക് നാം കണ്ണയയ്ക്കാറില്ലെന്നു മാത്രം. സമൂഹത്തില്‍ തിടം വച്ചു വളരുന്ന ഏതു പ്രതിലോമതകളുടെയും വേരു ചികഞ്ഞു ചെല്ലാന്‍ പറ്റിയ ഇടം നമ്മുടെ സ്കൂളുകളാണ്. ബോധനോദ്ദേശ്യങ്ങള്‍ പ്രശ്നാധിഷ്ഠിതമായിട്ടും കേരളം നേരിടുന്ന കാതലായ പ്രശ്നത്തെ, ആണ്‍-പെണ്‍ ബന്ധത്തെ പുനര്‍ നിര്‍വചിക്കാനോ പുതിക്കിപ്പണിയാനോ ഉള്ള ശ്രമം ആശയതലത്തിലോ പ്രവര്‍ത്തനനിലയിലോ ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി നാം സജ്ജരായിട്ടില്ല. ചില പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നു പറഞ്ഞുകൂടാ. കഴിഞ്ഞ വര്‍ഷം സ്കൂള്‍ രജിസ്റ്ററുകളില്‍ ആണ്‍‌കുട്ടികളെയും പെണ്‍‌കുട്ടികളെയും വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്ത് ഇണ്ടാസിറങ്ങി. അതില്‍ ദൈവദോഷം വല്ലതുമുണ്ടോ? കൌമാരവിദ്യാഭ്യാസം ഇപ്പോഴും പുരപ്പുറത്താണ്. തര്‍ക്കം തീര്‍ന്ന് അതെന്ന് താഴെയിറങ്ങുമെന്നോ ഇറങ്ങിയാല്‍ തന്നെ അതുമായി ആരു ക്ലാസ്സില്‍ കയറുമെന്നോ അറിവായിട്ടില്ല.

ചുരുക്കത്തില്‍ ആണ്‍ പെണ്‍ യാഥാര്‍ത്ഥ്യങ്ങളെ കൂട്ടിതൊടുവിക്കാതെ ഭാവനയുടെ ബലൂണില്‍ കയറി ആകാശയാത്ര ചെയ്തുകൊള്ളാനാണ് കേരളത്തിലെ തലമുറകളുടെ വിധി. അതിനി വലിയമാറ്റമൊന്നുമില്ലാതെ തുടരും. ആണായിരിക്കുക എന്നതുപോലെ പെണ്ണായിരിക്കുക എന്നതും ഒരു ഭ്രമകല്‍പ്പനയുടെ ഭാഗമാണ് ഇവിടെ. അതിനൊത്തു ചുവടുകള്‍ വച്ചാണ് ഓരോരുത്തരും ഘോഷയാത്രയില്‍ ഭാഗഭാക്കാവുന്നത്. അപ്പോള്‍ യഥാര്‍ത്ഥ ലിംഗപ്രതിസന്ധി ഇരട്ടവാലനോ, മലയാളിയ്ക്കോ?

34 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

വെള്ളെഴുത്തെന്നെ അത്ഭുതപ്പെടുത്തുന്നു

ഡാലി said...

നല്ല പോസ്റ്റ്. ഇതൊക്കെ ആരോടാണ്‌ പറയേണ്ടത് എന്നതാണ്‍ യഥാര്ത്ഥ പ്രതിസന്ധി. കേരളത്തിലെ ലൈഗീക അരാജകത്വം തുടങ്ങുന്നത് എവിടെ എന്നതിനൊരു സം ശയവും വേണ്ടാ. സെന്റ്.മേരീസില്‍ നിന്ന് സെന്റ്.തോമാസിലേയ്ക്കും വിമലയില്‍ നിന്ന് എജ്ജിനീയ്റിമ്ഗ് കോളേജിലേയ്ക്കും (ത്രിശ്ശൂര്) പാലം ഉണ്ടാക്കുക എന്നത് വിമെന്സിലെ ഇലക്ഷങ്കാല തമാശയായി എന്നും ഒതുങ്ങുമ്.വിമന്സിലെ കുട്ടികള്‍ കൂട്ടത്തോടെ റ്റ്യൂഷന്‍ പോകുമ്പോള്‍ ചാകര.. ചാകര പാട്ട് പാടിയും കുമ്മയം അടര്ത്തി എറിഞ്ഞും കരഞ്ഞു തീരുന്ന യുവത്വങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

വളരെ പ്രസക്തിയുള്ള പോസ്റ്റ്.ഈ മതില്‍ക്കെട്ട് പൊളിച്ചെറിയാനാവുമൊ?
സാധിക്കില്ല എന്നാണു എന്റെ വിശ്വാസം. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പേര്‍ ഇടകലര്‍ത്തി, എഴുതി, സീറ്റ് ക്രമീകരിച്ചതിന്റെ കോലാഹലം ഏറ്റവും കണ്ടതു മലപ്പുറം ജില്ലയിലായിരുന്നു.ഇവിടെ ചില മതപ്രഭാഷണങ്ങള്‍ നടക്കാറുണ്ടു,പൊകട്ടെ മത പരമായ ഒരു ചടങ്ങ് എന്നിരിക്കട്ടെ,ഒരു തുണിയാല്‍ ഇടക്കൊരു മറകെട്ടി തിരിച്ചിരിക്കും,അതിനുള്ളിലാണു സ്ത്രീകള്‍ ഇരിക്കേണ്ടതു. ഞാന്‍ ഒരു മതത്തെയും കുറ്റം പറഞ്ഞതല്ല, പക്ഷെ മലപ്പൂറം അംഗീകരിക്കാത്ത് ഒരു പരിഷ്കാരങ്ങളും കേരളത്തില്‍ നടക്കുകയില്ല.
ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയെന്നു മാത്രം. അതിനാല്‍ സര്‍ക്കാര്‍തലത്തില്‍ എന്തെങ്കിലും സാധ്യമാകുമെന്നു കരുതുന്നില്ല.
പിന്നെ മലയാ‍ളിയുടെ മനസ്സില്‍ വെളിച്ചം വീഴണം, തന്റെ മക്കള്‍ പൊതു സമൂഹവുമായി ഇടപഴകി ജീവിക്കെണ്ടറ്റിന്റെ ആവശ്യകത അവനു ബൊധ്യപ്പെടണം.എനിക്കു വിശ്വാസമില്ല,കേരളം അന്ധകാരത്തിലേക്കു ആഴ്ന്നുകൊണ്ടിരിക്കുകയാണു.

SunilKumar Elamkulam Muthukurussi said...

ഹ ഹ ഹ എന്റെ ചങ്ങാതീ.
എന്റെ മകനെ നാട്ടിലാക്കിയിട്ട്‌ കുറച്ചു കഴിഞപ്പോൾ അവൻ എന്നോട് പറയുകയാണ്. അച്ചാ സ്കൂളിൽ കുഴപ്പങളൊന്നുമില്ല, പക്ഷെ ഒന്നുണ്ട്‌. എന്താ ചോദിച്ചപ്പോൾ പ്ന്നേം അവൻ പറയാണ്:സ്കൂൾ ബഞ്ചിൽ ഒരു ആണ് ഒരു പെണ്ണ് എന്നിങ്ങനെയാൺ ഇരിക്കുന്നത്‌ എന്ന്‌. അത് അവൻ ഒരു വലിയ പ്രശ്നമായിരുന്നു ആദ്യം. ഇപ്പോ അല്ല ട്ടൊ.
ഞങ്ങൾ ചില പ്രവാസികളും ഈ കോളേജുകളിലെപ്പോലെ തന്നെയാണ്. ഒരു പാട്‌ പേരുണ്ട്‌ അന്യലിംഗത്തിൽ പെട്ടവരെ കാണാതെ, വർത്തമാനം പറയാതെ, ഇടപഴകാതെ പകുതിയിലധികം ജീവിതം ഹോമിച്ചവർ.
അപ്പോ പറഞു വന്നത് ഇത്തരം കോളെജുകൾ കുട്ടികൾ‌ക്കു മാത്രല്ല എന്നാണ്.

പ്രശ്നങ്ങൾ.. പ്രശ്നങ്ങൾ..

സത്യം പറഞാൽ എനിക്ക്‌ നാട്ടിലെത്തിയാൽ പെണ്ണുങ്ങളോട് വർത്തമാനം പറയാൻ കുറച്ചു ദിവസത്തേക്കെങ്കിലും ഒരു ചമ്മലാണ്.
തുറന്നെഴുതിയത് വേറൊരു പ്രശ്നം. വെള്ളെഴുത്ത് എഴുതിയത് വേറൊരു പ്രശ്നം. ഓർമ്മയുണ്ടോ ചിന്തയിൽ എഴുതിയത്? “പെണ്ണുങ്ങളില്ലാത്തൊരു കൊറ..“? ലിങ്കൊന്നും വേണ്ടല്ലോ.

സ്നേഹപൂർവ്വം,
-സു-

അയല്‍ക്കാരന്‍ said...

ഇതൊക്കെ പറയുന്നത് ആരോടാ? ഇന്നത്തെ കേരളത്തില്‍ ഇതിനൊരു പരിഹാരമുണ്ടോ?

ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ വിറളി പിടിക്കുന്ന ഒരു സമൂഹം പുറത്തുണ്ട്. അവര്‍ക്ക് സമ്മതമായേക്കാവുന്ന ഒരു സൊല്യൂഷന്‍ ഞാന്‍ പറയാം. ഒന്നാം ക്ലാസ്സില്‍ ചേരാനുള്ള പ്രായം ആണ്‍കുട്ടികള്‍ക്ക് അഞ്ച് വയസ്സ് എന്നും പെണ്‍കുട്ടികള്‍ക്ക് ഇരുപത്തഞ്ച് എന്നും നിര്‍ണ്ണയിക്കുക. പിന്നെ വേണേല്‍ ഇവരുതമ്മില്‍ മിണ്ടിക്കോട്ടെ

Suraj said...
This comment has been removed by the author.
Suraj said...

എക്സ് എക്സ് വൈ (47,XXY) എന്ന ക്രോമസോം നൊട്ടേഷൻ സ്ത്രൈണ ഭാവമുള്ള ഷണ്ഡനായ പുരുഷനെ കുറിക്കുന്നു - ക്ലൈൻ ഫെൽറ്റേഴ്സ് സിൻഡ്രം. ‘ആണും പെണ്ണുംകെട്ട’ എന്ന പ്രയോഗത്തിനു ഈ പോസ്റ്റിന്റെ വിഷയത്തിന്റെ പശ്ചാത്തലത്തിൽ വേറെയും അർത്ഥാന്തരങ്ങളുണ്ടാവുന്നു :)

അയൽക്കാരനെഴുതിയതിനു താഴെ ഒരു ഒപ്പ്.

പരാജിതന്‍ said...

അക്ഷരം പ്രതി ശരി!

പണ്ടെങ്ങോ ഒരു സായിപ്പ് നമ്മുടെ ഏതോ ക്ലാസ്സ് മുറി കണ്ടിട്ട് “ഇവിടെല്ലാരും സ്വവര്‍‌ഗ്ഗഭോഗികളാണോ?” എന്നു ചോദിച്ചത് വായിച്ചതോര്‍‌മ്മ വന്നു.

(ടൈറ്റില്‍ കണ്ടപ്പോള്‍ ആ അര്‍‌ജന്റൈന്‍ സിനിമയെക്കുറിച്ചാണെന്നു വിചാരിച്ചു. :) )

K.V Manikantan said...

വെള്ളെഴുത്തെന്നെ അത്ഭുതപ്പെടുത്തുന്നില്ല.

********************************
ഓടോ:
ദാമ്പത്യം എന്നൊന്ന് കേരളത്തില്‍ ഇല്ലാതാവുന്നത് ഇതൊക്കെ കൊണ്ടാണ്. (പക്ഷേ അതു പുറത്തു പറയാന്‍ കൊള്ളാമോ സാര്‍ !)

ഉവ്വ ഉവ്വ

സൈറ്റഡി ;););) 3 എണ്ണം.

Unknown said...

u said it..

But....

യാരിദ്‌|~|Yarid said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

മാഷെ ഇതൊക്കെ നമുക്കിവിടിരുന്നു പറയാനെ കഴിയുള്ളു. അയല്‍ക്കാരന്‍ പറഞ്ഞതു പോലെ ഇതൊക്കെ കണ്ടാല്‍ വിറളിപിടിക്കുന്ന സമൂഹമാണ് വെളിയില്‍. ബ്ലോഗിലും കുറവൊന്നുമില്ല..! വെറും സദാചാരവാദികള്‍ വാഴും കാലത്ത് ഇതിനപ്പുറത്തേക്കൊന്നും പ്രതീക്ഷിക്കണ്ട..!

Inji Pennu said...

ഹഹ! നേരെ തിരിച്ചുള്ള കുറേ ആര്‍ട്ടിക്കിള്‍ മുന്‍പെപ്പോഴോ വായിച്ചിട്ടുണ്ട്. രക്ഷാകര്‍ത്താക്കള്‍ സിംഗിള്‍ സെക്സ് പഠിപ്പിക്കത്സ് ഇവിടെ അധികം താല്പര്യമെടുക്കുന്നില്ലെങ്കിലും അമേരിക്കയില്‍ 2006-ലോ മറ്റോ എന്നിട്ട് പുതിയ നിയമം പാസ്സാക്കി. ഗവണ്‍‌മെന്റ് സ്കൂളുകളും വേണമെങ്കില്‍ സിംഗിള്‍ സെക്സ് ആക്കാം എന്നു. കുറേയധികം പഠനങ്ങളുടെ ബലത്തിലായിരുന്നു ഈ നിയമം എന്ന് വായിച്ചതോര്‍മ്മ. ഇവിടെ കോ-എഡ് കാരണം പെണ്‍‌കുട്ടികളുടെ കോളേജിലേക്ക് പോകുന്നത് പ്രതികൂലമായി ബാധിക്കുന്നു (ഗര്‍ഭിണിയാവുന്നു സ്കൂള്‍ കഴിയുമ്പോഴേക്കും ഒരു കാരണം), ആണ്‍‌കുട്ടികളുടെ മാര്‍ക്ക് ഗണ്യമായി കുറയുന്നു അങ്ങിനെയൊക്കെ. സിംഗിള്‍ സെക്സ് സ്കൂളിലെ കുട്ടികള്‍ക്ക് കൂടുതല്‍ സ്കോറുകള്‍, കൂടുതല്‍ വിജയശതമാനവും ഇങ്ങിനെയൊക്കെ വലിയ ഒച്ചപ്പാടുണ്ടായതായി ഓര്‍ക്കുന്നു. അതുകൊണ്ട് ഓസ്റ്റ്രേലിയ, യൂറോപ്പിലൊക്കെ ഇതുപോലെ സിംഗിള്‍ സെക്സ് ഗവണ്‌മെന്റ് സ്കൂളുകള്‍ ഒരുപാട് ഉള്ളതുകൊണ്ട്, അതേ മാതൃക അമേരിക്കയിലും അനുവദിക്കണമെന്ന്നും അതുകാരണം നിയമവും കൊണ്ടു വന്നു രണ്ട് കൊല്ലം മുന്പ്.


ഏതാ ശരിയെന്ന് ദൈവംതമ്പുരാനു മാത്രം അറിയാം. :)

Anonymous said...

ഹി ഹി !

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ
TRANSLATION:
In order to deliver the pious and to annihilate the miscreants, as well as to reestablish the principles of religion (കേരളത്തിലെ പാതിരികളുടെ വേര്‍ഷന്‍ ), I advent Myself millennium after millennium.

simy nazareth said...

വെള്ളെഴുത്തേ, നൂറു ശതമാനം യോജിക്കുന്നു. ഒരു ബോയ്സ് എയ്ഡഡ് ഹൈസ്കൂളില്‍ പഠിച്ച ഞങ്ങള്‍ക്ക് ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോള്‍ സഭയോ സര്‍ക്കാരോ നിയമിച്ച (ആരെന്ന് വ്യക്തമല്ല) രണ്ടുപേര്‍ വന്ന് “ലൈംഗീക വിദ്യാഭ്യാസ ക്ലാസ്“ എടുത്തു. സ്വയംഭോഗം തെറ്റാണ്, അത് ഒരിക്കലും ചെയ്യരുത്, എന്ന് പഠിപ്പിച്ച് മനസ്സില്‍ പതിപ്പിച്ചിട്ടു പോയി. പിന്നെ എഞ്ജിനിയറിങ്ങിന് എത്തിയപ്പോഴാണ് ഈ അബദ്ധ ധാരണ മാറിയത്.

ഭ്രാന്തുപിടിച്ച ഈ സമൂഹത്തില്‍ വളരുമ്പോള്‍ ആണിന് പെണ്ണിനെ സെക്സ്, പ്രണയം, വിവാഹം എന്നീ കണ്ണുകളിലൂടെ അല്ലാതെ കാണാന്‍ പറ്റാതെ വരുന്നെന്നു തോന്നുന്നു. ചുരുങ്ങിയ പക്ഷം എല്‍.പി. സ്കൂളിലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിച്ചെങ്കില്‍...

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

കണ്ണൂസ്‌ said...

സ്കൂളില്‍ ഒന്നിച്ചിരുന്നു പഠിപ്പിച്ചതു കൊണ്ടു മാത്രം മാറുമോ ഇത്? അത് നല്ലൊരു തുടക്കമാകുമെങ്കിലും.

ശരിക്കും തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. അഞ്ചു വയസ്സുകാരി സമപ്രായക്കാരന്റെ കൂടെ കളിക്കുമ്പോള്‍ “ നിനക്കവളെ കെട്ടിച്ചു തരട്ടേടാ” എന്ന് നിര്‍ദ്ദോഷമായി അമ്മമാര്‍ കളിയാക്കുമ്പോള്‍ ആ ചോദ്യത്തിന്റെ ടോണും ചിരിയും തന്നെ പിള്ളേരുടെ ഇടയില്‍ ആദ്യത്തെ മതില്‍ വീഴ്ത്തും.

Anonymous said...

അമേരിക്കയിലും ആസ്റ്റ്രേലിയയിലുമൊക്കെ എല്ലാവരും അപ്പിയിട്ടിട്ടു തുടയ്ക്കുകയാ പതിവ്. മറ്റ് ചില രാജ്യങ്ങളില്‍ കഴുകുകയാണെന്നു കേട്ട് 2006-ലോ മറ്റോ പുതിയ നിയമം വന്നു, വേണമെങ്കില്‍ കഴുകാമെന്ന്. ആരെങ്കിലും ചെയ്യാറുണ്ടോ എന്നറിയില്ല.

തൊലിവെളുത്തവരു ചെയ്യുന്നതല്ലേ, നമ്മുടെ കുട്ടികളെ തൊടയ്ക്കാന്‍ സ്കൂളില്‍ പഠിപ്പിക്കണം...

ഏതാ നല്ലതെന്ന് ദൈവംതമ്പുരാനു മാത്രം അറിയാം. :)

sunilfaizal@gmail.com said...

പുരപ്പുറത്തു കയറി പറയെണ്ട സത്യം

രുദ്ര said...

പഠിക്കാന്‍ തുടങ്ങിയിട്ടിപ്പം 20 വര്‍ഷത്തില്‍ കൂടുതലായി. അതില്‍ വിമന്‍സ് ഓണ്‍ലിയില്‍ മൂന്നുവര്‍ഷം. ഈ പോസ്റ്റ് വായിച്ചപ്പോളെന്തോ കമന്റിടാതെയിരിക്കാന്‍ തോന്നുന്നില്ല.
പ്രൈമറി ക്ലാസ്സില്‍ മിക്സഡ്. അപ്പോള്‍ ജെന്‍ഡറിനെ പറ്റി ബോധവതിയല്ലായിരുന്നു. ഞാന്‍ പാവാടയിടുന്നു. അവന്‍ നിക്കറിടുന്നു. അവന്‍ ബെഞ്ചില്‍ കയറിനിന്നാല്‍ ഞാന്‍ ഡെസ്കില്‍ കേറിനില്‍ക്കും. ചോക്കെടുത്ത് എറിഞ്ഞാല്‍ ഡസ്റ്റര്‍ എടുത്തെറിയും. [ മോന്‍ മൂത്രമൊഴിക്കുന്നത് കാണുമ്പോള്‍ curiosity അടക്കാന്‍ വയ്യാതെ നീസ് ചേച്ചിയോട് ചോദിക്കുന്നു “അതെന്താ അമ്മേ അങ്ങനെ?” “അവന്‍ ആണ്‍ക്കുട്ടിയില്ലേ, അപ്പോ അവന്‍ പുത്തായി, നിനക്ക് കല്യാണി” അതില്‍ തീരുന്ന സംശയം]

പിന്നീട് ഹൈസ്ക്കൂളില്‍ മെന്‍സുറേഷനെ പറ്റി ക്ലാസ്സെടുക്കുമ്പോള്‍ മില്ലി കണക്കില്‍ എത്ര ആര്‍ത്തവരക്തം പുറത്തുവരുമെന്ന് പറഞ്ഞ ശേഷം പെണ്‍ക്കുട്ടികളെ നോക്കി ഇവരിതെങ്ങനെ മാനേജ് ചെയ്യുന്നെന്ന് പറഞ്ഞ് സാറിന്റെ വഷളന്‍ ചിരിയും കൂടെ അവന്മാരുടെ ചിരിയും ഓര്‍മ്മ വരുന്നു. പാവാടയിട്ട പെണ്‍ക്കുട്ടിയുടെ ചിത്രം ബോര്ഡില്‍ വരച്ചതിന് ശേഷം ഇത് തല കുത്തി നിക്കുന്ന പോലെ വരച്ചാലോന്ന് ചോദിക്കുന്ന ഹിന്ദി മാഷ്ടെ ഇറോട്ടിക് കോമഡിയില്‍ ആര്‍ത്ത് ചിരിക്കുന്ന ബോയ്സ്. ഗേള്‍സ് ഹോസ്റ്റലിലെ വേസ്റ്റ് കൂട്ടിയിടുന്നിടത്ത് നിന്ന് വിസ്പറിന്റെ കവര്‍ എടുത്ത് വായിച്ചുചിരിക്കുന്നവരെ. സ്ഥിരം ചന്ദനക്കുറിയിട്ട് ഇടവേളകളില്‍ ഇടാതെ വരുന്നവരെ നോട്ട് ചെയ്ത് ബോര്‍ഡില്‍ പേരെഴുതി വിടുന്നത്. ഇത്തിരി സോഷ്യലായി പെരുമാറുന്നവരെ വെടി(വേശ്യ)/PWD മോളെയെന്ന് ഓമനപ്പേരിട്ട് ബോയ്സ് ഹോസ്റ്റലില്‍ ജനലിനരികിള്‍ ഒളിഞ്ഞ് നിന്ന് വിളിക്കുന്നവര്‍. ഉപ്പുമാവിനൊപ്പം കിട്ടുന്ന പഴം കോഡ്നെയിമാക്കി പെണ്‍ക്കുട്ടികളുടെ കയ്യില്‍ കാണുമ്പോള്‍ അടക്കിചിരിക്കുന്ന ബോയ്സ്. ഇപ്പോഴാണേല്‍ അവന്മാരുടെ മുന്‍പിലിരുന്ന് അത് ആസ്വദിച്ചുകഴിച്ചേനെ. പക്ഷേ ഇതിലൊക്കെ താഴ്ന്ന് പോവുന്നത് ടീനേജ്ക്കാരിയുടെ ആത്മാഭിമാനമാണ്. ടീച്ചേര്‍സിന്റെ കുളിസീന്‍ കാണാന്‍ പോകുന്നവര്‍ [കുളിസീന്‍ കണ്ട കാര്യമൊക്കെ പിന്നീടൊരു തമാശയായി പലരും വര്‍ണ്ണിക്കുന്നത് കേട്ടിട്ടുണ്ട്. “ഞാന്‍ കുളിക്കുന്നത് വേറൊരാള്‍ കണ്ടിട്ടുണ്ട്” എന്ന് തമാശയായി പോലും പറയാനാഗ്രഹിക്കുന്ന പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ല]. പിന്നെയും ഒരുപാട്. ഇത് വേണമെങ്കില്‍ ഒരു നവോദയ കേസ് സ്റ്റഡിയായി തള്ളികളയാം. എനിക്ക് തോന്നുന്നത് എവിടേയോ എന്തോ പ്രശ്നമുണ്ട്. മാനസികം. ഇപ്പോള്‍ പണ്ട് കൂടെ പഠിച്ചവരില്‍ പലരും നല്ല സുഹൃത്തുക്കളാണ്. നല്ലത് മാത്രം ഓര്‍മ്മിച്ചുവെക്കുന്നു. അന്ന് നടന്നതൊക്കെ അഡോളസെന്‍സിലെ തമാശയായി ഞാനടക്കം എല്ലാവരും ചിരിച്ചുതള്ളുന്നു. പക്ഷേ അതിലൂടെയൊക്കെ കടന്നുപോയിരുന്നപ്പോള്‍..

അവിടെ നിന്ന് ഒരു രക്ഷപ്പെടലായിരുന്നു വിമണ്‍സ് ഓണ്‍ലിയിലേയ്ക്ക്. ഒരുപാടാത്മവിശ്വാസമുള്ള കുട്ടികള്‍. പരിപാടികള്‍ ഓര്‍ഗനൈസ് ചെയ്യുമ്പോള്‍ മൈക്ക് സെറ്റ് ശരിയാക്കലില്‍ തുടങ്ങി തല്ലിപ്പൊളി പരിപാടികള്‍ക്ക് കൂവാന്‍ വരെ എല്ലാരും. ഒന്നില്‍ നിന്നും ഞങ്ങള്‍ക്ക് കഴിയില്ല എന്നൊരു മാറിനില്‍ക്കലില്ല. ഞാന്‍ അടങ്ങിയൊതുങ്ങി വളര്‍ന്നതാണെന്ന് ആരേയും കാണിക്കേണ്ട. ഐ മീന്‍ ഓപ്പോസിറ്റ് സെക്സിനെ ഇമ്പ്രെസ് ചെയ്യിക്കാനുള്ള കാട്ടികൂട്ടലുകളില്ല. യൂണിയനില്‍ ഞങ്ങള്‍ വൈസ്ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറിയും മാത്രമല്ല. കോണ്‍വെന്റ് educated പെണ്‍ക്കുട്ടികള്‍ വന്ന് മിക്സഡില്‍ നിന്ന് വന്ന ഞങ്ങളോട് ആണ്‍ക്കുട്ടികളെ പറ്റി ആരാധനയോടെ ചോദിക്കും.

അവിടെ നിന്നങ്ങോട്ട് സഹപാഠികളായ ആണ്‍സുഹൃത്തുക്കളുടെ പെരുമാറ്റവും അങ്ങേയറ്റം മാന്യം. ഇന്ന്, കാമ്പസിലെ പോപുലര്‍ നൈറ്റ്സിലെ പരിപാടികള്‍ക്ക് ആയിരക്കണക്കിന് ആണ്‍ക്കുട്ടികളുടെ ഇടയിലൂടെ നടന്ന് പോയി സീറ്റ് പിടിക്കാന്‍ എനിക്കും കൂട്ടുക്കാരികള്‍ക്കും ഭയമില്ല (കേരളത്തിലല്ല).

അറ്റ് ലാസ്റ്റ് എന്റെ അഭിപ്രായം. ഒപ്പോസിറ്റ് സെക്സിനോട് ബഹുമാനത്തോടെ പെരുമാറാന്‍ കഴിവുള്ള മാനസികാരാഗ്യത്തോടെയാണ് നമ്മുടെ കുട്ടികള്‍ വളരുന്നതെങ്കില്‍ മിക്സഡ് ആണ് ഏറ്റവും നല്ലത്. ഒന്നിച്ചൊരു സമൂഹത്തില്‍ ജീവിക്കേണ്ടതാണവര്‍. പക്ഷേ പുതിയതായി കിട്ടുന്ന അറിവുകളുമായി കൂടെയിരുന്ന് പഠിക്കുന്ന പെണ്‍ക്കുട്ടികളെ നോക്കികാണുമ്പോള്‍..

ഡാലി said...

"അവിടെ നിന്ന് ഒരു രക്ഷപ്പെടലായിരുന്നു വിമണ്‍സ് ഓണ്‍ലിയിലേയ്ക്ക്. ഒരുപാടാത്മവിശ്വാസമുള്ള കുട്ടികള്‍. പരിപാടികള്‍ ഓര്‍ഗനൈസ് ചെയ്യുമ്പോള്‍ മൈക്ക് സെറ്റ് ശരിയാക്കലില്‍ ഒന്നില്‍ നിന്നും ഞങ്ങള്‍ക്ക് കഴിയില്ല എന്നൊരു മാറിനില്‍ക്കലില്ല. ഞാന്‍ അടങ്ങിയൊതുങ്ങി വളര്‍ന്നതാണെന്ന് ആരേയും കാണിക്കേണ്ട. ഐ മീന്‍ ഓപ്പോസിറ്റ് സെക്സിനെ ഇമ്പ്രെസ് ചെയ്യിക്കാനുള്ള കാട്ടികൂട്ടലുകളില്ല. യൂണിയനില്‍ ഞങ്ങള്‍ വൈസ്ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറിയും മാത്രമല്ല."

ഇത് വളരെ ശരിയാണു രുദ്ര. മിക്സഡ് സ്കൂളില്‍, കോളേജില്‍ പെണ്‍കുട്ടികള്‍ വല്ലാതെ ഒതുങ്ങി പോകാറുണ്ട്. വിമെന്‍സില്‍ പഠിച്ച് മിക്സഡില്‍ വരുന്ന പെണ്‍കുട്ടികള്‍ പൊതുവെ സ്മാര്‍ട്ടായും സെല്‍ഫ് ഡിപെഡന്റ് ആയും കാണപ്പെടുമ്പോള്‍ മിക്സഡില്‍ തന്നെ പഠിച്ചീരുന്നവര്‍ ആണ്‍കുട്ടികളുടെ നിഴലുകളാകുന്നത് കണ്ടീട്ടുണ്ട്. ആണ്‍കൂട്ടികളുടെ കാര്യം നേരെ തിരിച്ചും അനുഭവപ്പെട്ടീട്ടുണ്ട്. ബോയ്സ് ഓണ്‍ലിയില്‍ നിന്ന് വരുന്നവര്‍ പൊതുവെ പെണ്‍കുട്ടികളോ‍ാട് ഇടപഴകാന്‍ പൊതുവെ വിമുഖത കാണിക്കും. മിക്സഡില്‍ നിന്നു വരുന്നവര്‍ അപാര ‘സ്മാര്‍ട്ടു‘മായിരിക്കും.

Anonymous said...

beautiful post vellezhuthu.keep it up

ഗൗരിനാഥന്‍ said...

കഴിഞ്ഞ വര്‍ഷം സ്കൂള്‍ രജിസ്റ്ററുകളില്‍ ആണ്‍‌കുട്ടികളെയും പെണ്‍‌കുട്ടികളെയും വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്ത് ഇണ്ടാസിറങ്ങി...iii indasssu kondenthu gunam? akaasa yathrakku avasanam varendath manasukalil ninnaalle?

ഗൗരിനാഥന്‍ said...

വീണ്ടും ഒരു കമ്മന്റ്
''ഐ മീന്‍ ഓപ്പോസിറ്റ് സെക്സിനെ ഇമ്പ്രെസ് ചെയ്യിക്കാനുള്ള കാട്ടികൂട്ടലുകളില്ല.''
ഇതാണ് കുഴപ്പം,, മുങ്കൂട്ടി തയ്യാറക്കിയ സ്ത്രീ രൂപത്തിലേക്ക്..സ്ത്രീ സങ്കല്പത്തിലേക്ക് നാം ഒരോരുത്തരും ചെല്ലുകയാണ്..വെടി യാണെന്ന് പറയുന്നവരു പറയട്ടെ എന്നുവിചാരിച്ച് എല്ലാ പെണ്ണുങ്ങളും നടന്നു നോക്കൂ..അപ്പോള്‍ വെടികള്‍ മാത്രമുള്ള നാടാവില്ലേ..
പറഞ്ഞിട്ട് കാര്യമില്ല...എനിക്കടക്കമുള്ളവര്‍ക്ക് ആ ശേഷി വരാന്‍ കാലമെടുക്കും..
പിന്നെ ഒരു പെണ്‍കോളേജില്‍ മൂന്ന് വര്‍ഷം പഠിച്ചപ്പോഴാണ്‌ ഞാന്‍ ജാതിയുടെ,പണത്തിന്റെ,, തൊലി നിറത്തിന്റെ, ഇംഗ്ലീഷ് പറയുന്നതിന്റെ, ,ഫാഷന്റെ, എണ്ണ തേക്കുന്ന തലമുടിയുടെ,ഒക്കെ പേരില്‍ ഉള്ള വ്യത്യാസങ്ങള്‍/പരസ്യമായ അപമാനിക്കല്‍ അനുഭവിച്ചത്/ അനുഭവിക്കുന്നത് കണ്ടത്..
ഒരിക്കലും തിരിച്ച് കിട്ടാത്ത ആത്മവിശ്വാസവുമായി പെണ്‍ കോളേജില്‍ നിന്ന് ഓടിയവരും ഉണ്ട്.മിക്സെട് കോളേജില്‍ അത്തരം അനുഭവങ്ങള്‍ കുറവാണ്..പ്രത്യെകിച്ച് കാമ്പസ് രാഷ്ടീയവും ഉണ്ടെങ്കില്‍...

വെള്ളെഴുത്ത് said...

മിക്സഡ് സ്കൂളില്‍ ഒരു പുറത്താക്കലിനുള്ള കിസ്സ ഇവിടെ നടന്നു കഴിഞ്ഞു. ഇഞ്ചിക്കുള്ള (ആദ്യ)അനോനിയുടെ മറുപടിയില്‍. ഇഞ്ചീ, അത് പട്ടിണിയും ഉപവാസവും തമ്മിലുള്ള വ്യത്യാസമാണ്. ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്. രോഗാതുരമായ സമൂഹത്തിന്റെ സദാചാരക്കണ്ണുകള്‍ പിന്തുടരുന്നില്ലെങ്കില്‍ , വേട്ടയാടുന്നില്ലെങ്കില്‍ പഠിക്കുന്നത് ആണുങ്ങള്‍ മാത്രമുള്ള സ്കൂളിലാണോ പെണ്ണുങ്ങള്‍ മാത്രമുള്ളിടത്താണോ എന്നത് ആരു കാര്യമാക്കുന്നു? ഒരു പക്ഷേ അങ്ങനെയൊരു ചിന്തപോലും ഉടലെടുക്കില്ലായിരിക്കും. ഏതാണ്ട് പ്രകടമായ മാനസിക രോഗത്തിന്റെ മൂര്‍ത്തരൂപങ്ങളായി നിന്ന് നമ്മുടെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്ന കുറ്റബോധത്തെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അവര്‍ പേടിപ്പിച്ച് സാദ്ധ്യമല്ലാതെയാക്കുന്ന സൌഹൃദങ്ങളെയാണുദ്ദേശിച്ചത്. വേലിക്കെട്ടിത്തിരിക്കുന്ന ഊര്‍ജ്ജങ്ങളെ. രുദ്ര വെളിപ്പെടുത്തിയ സ്വന്തം മനസ്സ് ആണ്‍കോയ്മയെ വല്ലാതെ ഭയന്നു പോയ ഒന്നാണ്. അങ്ങനെ സംഭവിക്കുന്നു എന്നതു തന്നെയാണ് പ്രശ്നവും. അതേ ഭയം, ഡാലി പറഞ്ഞതു പോലെ ആണ്‍മാത്രമായ ഇടങ്ങളില്‍ നിന്നു വരുന്ന ആണിനുമുണ്ട്.

Nachiketh said...

കൊടു കൈ..

അനിലൻ said...

ശിവാ, നല്ല പോസ്റ്റ്.

ഒരു ശിക്ഷ എന്ന രീതിയില്‍ ആണ്‍കുട്ടികളെ പെണ്‍ കുട്ടികള്‍ക്കിടയില്‍ കൊണ്ടിരുത്തിയിരുന്ന അദ്ധ്യാപിക ഓര്‍മ്മയിലുണ്ട്!

Inji Pennu said...

വെള്ളെഴുത്തേ,
തീർച്ചയായും. മിനിമം അൻപത് വയസ്സുള്ള ഒരു ആണും പെണ്ണും തമ്മിൽ രണ്ട് നേരത്തിൽ കൂടുതൽ വർത്തമാനം പറഞ്ഞ് പോ‍യാൽ അവർ തമ്മിൽ അവിഹിത ബന്ധമുണ്ടാവും എന്നുള്ള സമൂഹ നിലപാടിൽ നിന്നെങ്കിലും ഈ കോ-എഡ് വിദ്യാലയങ്ങളിലൂടെ മാറ്റം വരും.

എനിക്ക് ചിരി വന്നത്, പ്യൂരിറ്റി ബോൾസ് നെക്കുറിച്ചുള്ള കൊടും ചർച്ചകൾ എല്ലാം മാഗസിനികുളിൽ വായിച്ച് നിലത്ത് വെച്ചപ്പോഴാണ് വെള്ളെഴുത്തിന്റെ ലേഖനം കണ്ടത്. രണ്ടും രണ്ടറ്റം. അതിലെ കൗതുകം.

രുദ്ര പറഞ്ഞതിനു ഞാനും അനുഭവസ്ഥയാണ്. ഗേൾസ് സ്കൂളിൽ പഠിച്ച ഞാൻ സകലകാര്യങ്ങൾക്കും ഞങ്ങൾ ഓടി നടന്നിട്ട്
കോളേജിലെത്തിയപ്പോൾ പെൺകുട്ടികൾക്ക് തരുന്നത് ചീഫ് ഗെസ്റ്റിനു താലപ്പൊലി ഏന്താനുള്ള
‘ജോലി’! അതുപോലും അവരങ്ങ് നിശ്ചയിച്ച് തരും. അത്രന്നേ.

(എന്നാൽ ഇവിടെ വന്നപ്പോൾ അതിലും രസകരമായ സംഗതി എന്താണെന്ന് അറിയുമോ, ഇവിടെ പെൺ‌‌കുട്ടികളുടെ കൂടെ ഇരുന്ന് പഠിക്കുന്നതുകൊണ്ട് ആൺ‌‌കുട്ടികളിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നും അവർ പഠനത്തിൽ ഉഴപ്പുന്നുവെന്നും :) ഹഹ!)

കൂടിയാലും കുഴപ്പം കുറഞ്ഞാലും കുഴപ്പം.

chithrakaran ചിത്രകാരന്‍ said...

തീര്‍ച്ചയായും പഠിക്കപ്പെടേണ്ട കാര്യങ്ങള്‍.

Anonymous said...

ayalkkaaran knows ahalya well.

kottooraan said...

വെള്ളെഴുത്തിൽ വിളയുന്ന
‘ഉള്ളെഴുത്തി’നെ വണങ്ങുന്നു
ഉള്ളതങ്ങനെ പറയുമ്പോൾ
ഉള്ളില്ലാത്തവർ പിണങ്ങിടേണ്ട
kottooran

അക്‌ബറലി ചാരങ്കാവ്‌ said...

ഇത്‌ ഹൈസ്‌കൂള്‍ തലത്തില്‍ മാത്രമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും ഈ പ്രവണത കാണുന്നുണ്ട്‌.
അധ്യാപകരാകാന്‍ പരിശീലിപ്പിക്കുന്ന ടിടിസി, ബിഎഡ്‌ കോഴ്‌സുകളിലും ഈ വൈജ്യാത്യം കാണാറുണ്ട്‌. ഞാന്‍ ബിഎഡ്‌ കോഴ്‌സ്‌ പഠിച്ച്‌ മലപ്പുറം ജില്ലയിലെ
മഞ്ചേരിയിലെ കെപിപിഎം കോളേജ്‌ (പേര്‌ സൂചിപ്പിക്കാതെ നിര്‍വാഹമില്ല ) എല്ലാം ഈ അനുഭവമാണ്‌ സമ്മാനിച്ചിട്ടുള്ളത്‌. ടിടിസി കോഴ്‌സ്‌ അവിടെ പഠിപ്പിക്കുന്നതിനാല്‍ പെണ്‍കുട്ടികളെ കാണാതിരിക്കാന്‍, അവരുടെ ക്ലാസ്‌ സമയവും, ഇടവേളകളും എല്ലാം അരമണിക്കൂര്‍ ഷിഫ്‌റ്റ്‌ ചെയ്‌താണ്‌ ക്രമീകരിച്ചത്‌.

ടിടിസി, ബിഎഡുകാര്‍ തമ്മില്‍ കണ്ടുമുട്ടി കുഴപ്പങ്ങളുണ്ടാകുമെന്ന്‌ കരുതിയതിനാലാണ്‌ ഇങ്ങനെയുള്ള ക്രമീകരണമെന്ന്‌ കോഴ്‌സ്‌ കഴിഞ്ഞ ശേഷം അവിടത്തെ അധ്യാപകര്‍ തന്നെ പറഞ്ഞു.

കൂടാതെ ക്ലാസ്‌ ഇടവേളകളില്‍ പെണ്‍കുട്ടികളോട്‌ സംസാരിച്ചാലും കുഴപ്പമായി. ഇതെ കുറിച്ച്‌ പ്രിന്‍സിപ്പാള്‍ അസംബ്ലിയില്‍ പറഞ്ഞു.

" നിങ്ങള്‍ ഇങ്ങോട്ട്‌ വരുന്നത്‌ പഠിക്കാനല്ലേ...പിന്നെന്താണ്‌ വരാന്തയില്‍ ചിലര്‍ ചുറ്റിക്കളി .........."
പക്ഷെ രസം പ്രിന്‍സിപ്പാള്‍ സൂചിപ്പിച്ച വിദ്യാര്‍ഥിനികളെല്ലാം ഓന്നോ,രണ്ടോ കുട്ടികളുടെ അമ്മയായിരുന്നു എന്നതാണ്‌ സത്യം

Atham said...

sir njan reshmaya post ishtapetu sir enthina bloginu `vellezhuthu` enna peritath?actually vellezhuthu ennu parayunnaTH oru tharam asukham alle?

reshma said...

actually vellezhuthu is amazing how is this possible?!!!!!!!!!!!