March 30, 2008

ശിക്ഷയും കുറ്റവും

“Let the punishment fit the crime” -Proverb

 1805-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച Punishments in China എന്ന സചിത്ര പീഡനവിവരണ പുസ്തകം നക്സലൈറ്റ് വേട്ടക്കാലത്ത് നമ്മുടെ പോലീസുകാരുടെ കൈയിലുണ്ടായിരുന്നു എന്നൊരു കഥയുണ്ട്. ഈ പുസ്തകത്തിന്റെ ഏടുകള്‍ തഞ്ചാവൂരിലെ സരസ്വതിമഹള്‍ എന്ന ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അധികാരത്തിന്റെ വലിയ കൊതികളിലൊന്നാണ് ശിക്ഷയ്ക്കുള്ള നവീന മാര്‍ഗങ്ങള്‍ കണ്ടെത്തി പരീക്ഷിക്കുകയെന്നത്. ജയറാം പടിക്കലിന്റെ കേസ് ഡയറി കയ്യിലുണ്ട്. എന്തുകൊണ്ടോ, അതൊന്നു മറിച്ചു നോക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ചൈനീസ് പീഡനവിധികളുടെ കേരളാറിസൈപ്പിയില്‍ ഉപ്പാണോ അജിനമോട്ടൊയാണോ എന്നൊക്കെ വരികള്‍ക്കിടയില്‍ വായിച്ച് അതിസാമര്‍ത്ഥ്യം കാട്ടാമായിരുന്നു. ആ ചാന്‍സ് നഷ്ടപ്പെട്ടു ! (എന്നു പറയാന്‍ വരട്ടേ ) പ്രജകളെ മര്യാദപഠിപ്പിക്കാനുള്ള പാഠങ്ങളന്വേഷിച്ച് ചീനദേശം വരെ നമ്മുടെ പോലീസു കുതിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഇവിടെയെന്താ ശിക്ഷണമാര്‍ഗങ്ങള്‍ക്ക് വല്ല കുറവുമുണ്ടായിരുന്നോ? പക്ഷേ പറഞ്ഞിട്ടെന്താ, പോലീസല്ലേ, ചരിത്രത്തില്‍ അവരെങ്ങാനുമുണ്ടോ ചരിത്രപുസ്തകമെടുത്തു മറിച്ചു നോക്കീട്ട് ? പുലപ്പേടിയും മണ്ണാപ്പേടിയും നിര്‍ത്തലാക്കിക്കൊണ്ട് ഉണ്ണിക്കേരളവര്‍മ്മ 1666-ല്‍ പുറപ്പെടുവിച്ച വിളംബരത്തിലെ നടുക്കുന്ന ഒരു വാചകം ഇങ്ങനെ : “ ഈ കല്‍പ്പന ലംഘിക്കുന്നവരെ മാത്രമല്ല, അവരുടെ കുടുംബത്തെ ഒന്നടങ്കം സ്ത്രീകളുടെ ഗര്‍ഭത്തില്‍ കിടക്കുന്ന കുട്ടികളെപ്പോലും തോണ്ടിയെടുത്ത് വെട്ടി നുറുക്കുന്നതാണ്.” ആസ്ട്രിയന്‍ പുരോഹിതനായിരുന്ന ബര്‍ത്തലോമിയോ എഴുതിയ ‘ഈസ്റ്റിന്തീസ് പര്യടനം’ (A Voyage to East Indies -1867) എന്ന പുസ്തകത്തില്‍ കഴുവേറ്റലിനെക്കുറിച്ചുള്ള ഒരു വിവരണമുണ്ട്. മുതുകിന്റെ അടിയില്‍ നിന്ന് കഴുത്തറ്റം കൂര്‍ത്ത ഒരു ഇരുമ്പുകമ്പി കയറ്റി അതിന്റെ താഴത്തെയറ്റം ഒരു തൂണില്‍ ചേര്‍ത്തു തറച്ച് സ്റ്റൂളില്‍ നിര്‍ത്തുന്നതാണ് കഴുവേറ്റലിന്റെ രീതി. മൂന്നു ദിവസമെടുക്കും ദാഹിച്ചും വിശന്നും വേദനിച്ചും എരിപിരി കൊണ്ട് അയാള്‍ മരിക്കാന്‍. മൂന്നു തേങ്ങ മോഷ്ടിച്ചതിനായിരുന്നു, കൊല്ലം, ലക്ഷ്മീനടയില്‍ നടന്ന ഈ കഴുവേറ്റല്‍. ഒരു പശുവിനെ കൊന്ന കുറ്റത്തിന് അമ്പലപ്പുഴയ്ക്കടുത്ത് ഒരു വൃക്ഷത്തില്‍ അഞ്ചുപേരെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടെന്നും ബര്‍ത്തലോമിയോ എഴുതിയിട്ടുണ്ട്. ‘കെട്ടിത്താഴ്ത്തല്‍‘ എന്ന ശിക്ഷ എല്ലാ കായലിലും നടത്താറില്ല. ചിലയിടങ്ങളില്‍ മാത്രം. പ്രതിയെ കൊണ്ടുവന്ന് കഴുത്തില്‍ വാവട്ടം മുകളിലാക്കി ഒരു കുടം കെട്ടിത്തൂക്കി, കൈയുംകാലും ബന്ധിച്ച് വെള്ളത്തില്‍ തള്ളിയിടും. കുടത്തില്‍ വെള്ളം നിറയുന്നതുവരെ അയാള്‍ക്ക് മരണവെപ്രാളം കാണിക്കാനുള്ള സമയം കിട്ടും! പ്രധാനരാജപാതയ്ക്കരികെ സ്ഥാപിച്ചിരിക്കുന്ന, നാലുപാടും മുകളിലും അഴികളുള്ള ഇടുങ്ങിയ പെട്ടിയാണ് ‘പുലിക്കൂട്‘. ഇതിലിട്ടടച്ചാല്‍ നടക്കാനോ നിവര്‍ന്നു നില്‍ക്കാനോ പറ്റില്ല. വെയിലും മഴയും കൊണ്ട് വിശപ്പും ദാഹവും സഹിച്ച് ഇഞ്ചിഞ്ചായി മരിക്കാം. ആ മരണപരാക്രമം കണ്ട് മര്യാദരാമന്മാരാവാനുള്ള സൌകര്യം വിനീതപ്രജകള്‍ക്കു ലഭിക്കുകയും ചെയ്യും. കഴുവേറ്റലിനെ ‘ചിത്രവധം’ (വിചിത്രമായ കൊല !) എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതേ പോലെയൊരു ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതിയും നടപ്പായിരുന്നു. അതിനും ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്. കഴുത്തുവെട്ടിയുള്ള കൊലകള്‍ക്കുപുറമേ ശരീരമാകെ തുണിചുറ്റി എണ്ണയൊഴിച്ച് കത്തിക്കുക, ആനക്കാലില്‍ കെട്ടി ഓടിക്കുക, വാണം കെട്ടി കത്തിച്ച് പറപ്പിക്കുക, ഓരോ അവയവങ്ങളായി മുറിച്ചു കൊല്ലുക തുടങ്ങിയ രീതികളായിരുന്നു സാര്‍വത്രികമായി അവലംബിച്ചു വന്നിരുന്നത്. പ്രവൃത്തിദോഷം ഉണ്ടായാല്‍ സ്ത്രീകളെ മുറിയ്ക്കകത്തിട്ടടച്ച് ബന്ധുക്കള്‍ തന്നെ കഠാരകൊണ്ടോ കുന്തം കൊണ്ടോ കുത്തിക്കൊന്നുകളയുന്ന പതിവും നിലനിന്നിരുന്നു. നായര്‍ സ്ത്രീകളെയാണ് ഇങ്ങനെ ചെയ്തിരുന്നത് . അല്ലെങ്കില്‍ കുടുംബത്തിന് വലിയ അപമാനമാണ്. ഇങ്ങനെ ചെയ്യുന്നതില്‍ രാജാവ് എതിരല്ല. ചെയ്യുന്നവര്‍ സാമൂഹിക സേവനമാണ് അനുഷ്ഠിക്കുന്നത് എന്നുള്ളതിനാല്‍ ശിക്ഷയില്ല. സ്മാര്‍ത്തവിചാരത്തില്‍ പേരുദോഷം വന്ന പുരുഷന്മാര്‍ക്ക് ജാതിഭ്രഷ്ട് നീങ്ങാന്‍ തിളച്ചനെയ്യില്‍ കൈമുക്കി സത്യം തെളിയിച്ചാല്‍ മതി. കൈമുക്ക് ഇങ്ങനെയാണ്. തിളച്ച നെയ്യില്‍ ചെറിയലോഹവിഗ്രഹം (ശുചീന്ദ്രത്ത് അത് നന്ദികേശ്വരന്റെ ചെറിയ വിഗ്രഹമാണ്) ഇടുന്നു. കുറ്റാരോപിതന്‍ വലതുകൈകൊണ്ട് അതെടുത്ത് മുറുക്കെ പിടിക്കണം. വിഗ്രഹവും കൈയും ചേര്‍ത്ത് ഒരു തുണി ചുറ്റി വയ്ക്കും. അയാളെ ജയിലില്‍ സൂക്ഷിക്കുന്നു. മൂന്നാം ദിവസം വിചാരണക്കാരുടെ മുന്നില്‍ വച്ച് ചുറ്റഴിക്കുമ്പോള്‍ കൈപൊള്ളിയിട്ടില്ലെങ്കില്‍ അയാള്‍ കുറ്റവിമുക്തനാവും. പകരം വാദി കൊലമുറിയിലേയ്ക്ക് തലയും താഴ്ത്തി പോകണം. കുറ്റക്കാരനെ കനത്ത ഒരു കല്ലോടെ ചാക്കിലാക്കി വലിയ കുളത്തിലിടുമ്പോള്‍ അയാള്‍ താണു പോയില്ലെങ്കില്‍ നിരപരാധിയാണെന്നാണ് അര്‍ത്ഥം ! ഇതാണ് ജല പരീക്ഷ. ഇരുമ്പുപലക പഴുപ്പിച്ച് കുറ്റവാളിയെ അതിലിരുത്തുകയോ കൈപ്പത്തി അതില്‍ പതിക്കുകയോ ചെയ്തിട്ടും പൊള്ളിയില്ലെങ്കില്‍ അയാള്‍ക്കു വീട്ടില്‍ പോകാം. പേര് അഗ്നിപരീക്ഷ. തുലാസിന്റെ ഒരു തട്ടില്‍ കല്ലും മറ്റേ തട്ടില്‍ അപരാധിയെയും വച്ചു തൂക്കുമ്പോള്‍ അപരാധിയുടെ തട്ടു താണാല്‍ അയാള്‍ വീണ്ടും ശിക്ഷിക്കപ്പെടും. (തുലാപരീക്ഷ). കുറ്റവാളി കഴിച്ച ഭക്ഷണത്തില്‍ നിന്ന് അല്പമെടുത്ത് കഠിനവിഷം ചേര്‍ത്ത് ഒരാടിന്റെ തുടയില്‍ മുറിവുണ്ടാക്കി അതില്‍ വച്ചു കെട്ടുന്നു. ആടു ചത്തില്ലെങ്കില്‍ കുറ്റവാളി നിരപരാധിയാവുന്നു. (വിഷപരീക്ഷ). പഴുപ്പിച്ച ഇരുമ്പില്‍ നക്കിച്ചും സത്യപരീക്ഷ നടത്തിയിരുന്നു. വലിയ തുകകള്‍ കക്കുന്ന ബ്രാഹ്മണന്റെ കണ്ണു കുത്തിപ്പൊട്ടിയ്ക്കുകയും അംഗഛേദം വരുത്തുകയും ചെയ്തിരുന്നു എന്ന് അല്‍ബറൂണി എഴുതുന്നു. വേണാട്ടു രാജാവ് വീര കേരളവര്‍മ്മ തന്റെ മരുമകന്‍ ഒരു മാങ്ങയെടുത്തതു കണ്ട് രണ്ടു പൊളിയാക്കി അവനെ മുറിക്കാന്‍ പടയാളികള്‍ക്ക് ഉത്തരവു കൊടുത്തു എന്ന് ഇബ്‌നു ബത്തൂത്ത. ഡച്ച് ക്യാപ്റ്റനായിരുന്ന ന്യൂ ഹോഫ് കണ്ടത്, ആനയെക്കൊണ്ടു ചവിട്ടിച്ച് കേരളത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നതായിരുന്നു. കരം കുടിശ്ശിക, ആടു - കോഴി മോഷണം തുടങ്ങിയ ചെറിയതരം കുറ്റങ്ങള്‍ക്ക് മുക്കാലിയില്‍ കെട്ടി നാലാളു കാണക്കെ അടികൊടുക്കുക എന്നതായിരുന്നു സാര്‍വത്രിക ശിക്ഷ. മുതുകിലാണ് അടി. ഓരോ അടിയ്ക്കും തൊലി പൊളിയും. വേദനസഹിക്കാതെ കുറ്റവാളി തളര്‍ന്നു വീഴുമ്പോള്‍ കുറച്ചു നേരത്തേയ്ക്ക് അടി നിര്‍ത്തും. വീണ്ടും തുടരും. അടി കഴിഞ്ഞാല്‍ പുളിവെള്ളം കുടിക്കണം. വയറിളക്കം പിടിച്ച് അടികൊണ്ടവന്‍ തളരാനും മുറിവുകള്‍ പഴുക്കാനും വേണ്ടിയാണ് പുളിവെള്ളം. ദളവ വേലുത്തമ്പി, കള്ളസാക്ഷ്യം പറയുന്നവരുടെ മൂക്കും കാതും ചെത്തിക്കളഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ക്ക് സ്വത്തു കണ്ടുകെട്ടലും ദേഹദണ്ഡവും. ബലാത്സംഗത്തിനു വധശിക്ഷ. മോഷണത്തിന് അടി, ശരീരാവയവങ്ങള്‍ മുറിക്കല്‍, ശൂലത്തിലോ മരത്തിലോ തറച്ചു നിര്‍ത്തല്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന കൃഷ്ണരായര്‍ ആപ്പീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടു, 1858-ല്‍. കൈക്കൂലി വാങ്ങുന്നതു ‘പണ്ടാരകാര്യങ്ങള്‍ക്കു വളരെ ദോഷങ്ങളായിട്ടു കണ്ടിരിക്കുന്നതിനാല്‍‘ അതു കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് കഠിനമായിട്ടുള്ള ശിക്ഷ നടപ്പാക്കാനിടവരും’ എന്നാണ് ദിവാന്‍ സുബ്ബരായരുടെ നീട്ട്. (1837-ആം ആണ്ട് മേടമാസം 19-‌ാം തീയതി). അനു : 1. നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എല്‍ ശശിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. 2. പട്ടയത്തിലെ തെറ്റു തിരുത്തുന്നതിനു 40,000 രൂപ കൈക്കൂലി വാങ്ങിയതിനു ലാന്‍ഡ് ട്രൈബ്യൂണല്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ പി അയ്യപ്പനെയും അറ്റന്‍ഡര്‍ ടി പി സജില്‍കുമാറിനെയും പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു. 3. പെണ്‍‌വാണിഭ കേസില്‍ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കാന്‍ 45,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൊല്ലം DCRB DYSP എം ജി ചന്ദ്രമോഹനനു തടവും പിഴയും വിജിലന്‍സ് കോടതി വിധിച്ചു. 4. കടയ്ക്കല്‍ ഇട്ടിവ വില്ലേജ് ഓഫീസര്‍ പ്രഫുല്ല കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു. 5. മുന്‍‌മന്ത്രി വക്കം പുരുഷോത്തമനും മക്കളും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടു. പലയിടത്തു നിന്നല്ല, ഒറ്റ ദിവസത്തെ പത്രത്തിലെ വാര്‍ത്തകളാണിവ. ഒരു ചെറിയ തലതിരിച്ചില്‍. മുന്‍പ് ശിക്ഷയ്ക്കായിരുന്നു പ്രാധാന്യം കുറ്റം ഭയത്തോടെ പിന്നില്‍ ഒതുങ്ങി നിന്നു. സമൂഹം പുരോഗമിച്ചു പുരപ്പുറത്തു കയറിയപ്പോള്‍ ശിക്ഷ ഒതുങ്ങി കുറ്റങ്ങള്‍ തലക്കെട്ടും കാര്യങ്ങളുമായി വിരാജിക്കുന്നു. കുറ്റത്തിന്റെ തോത് കൂടുംതോറും ശിക്ഷയുടെ അളവു കുറയും ! തട്ടകത്തേയ്ക്കും തട്ടിന്‍പുറത്തേയ്ക്കും ചരിത്രത്തിലേയ്ക്കും എല്ലാം കൂടി എത്രയെത്ര വഴികള് !! പുസ്തകങ്ങള്‍ : തിരുവിതാംകൂര്‍ ചരിത്രം സഞ്ചാരികള്‍ കണ്ട കേരളം കേരളചരിത്രപഠനങ്ങള്‍

17 comments:

Suraj said...

പോസ്റ്റ് വായിച്ചു വന്നപ്പോള്‍ (ആ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവയാണെങ്കിലും) എന്തോ ഒരു കിരുകിരുപ്പ്.

പീഡിപ്പിക്കാനറിയാവുന്ന ഒരേയൊരു ജീവിയാണല്ലോ മനുഷ്യന്‍ എന്നോര്‍ത്ത് സമാധാനിച്ചു.

ബയാന്‍ said...

വായിക്കുമ്പോള്‍ പീഡനം ഏറ്റുവാങ്ങേണ്ടിവന്നവന്റെ മാനോനിലയിലൂടെ കടന്നുപോവേണ്ടിവന്നു, അത്യന്തം ഭീകരം തന്നെ. എന്തിനുവേണ്ടിയായിരുന്നു ഇതൊക്കെ, ഇന്നെവിടെ ഇവന്മാരൊക്കെ. ഇന്നും ഇതിനുമപ്പുറം നമുക്കു ചുറ്റും സംഭവിക്കുന്നു.. രോദനങ്ങള്‍ നാം കേള്‍ക്കാതെ പോവുകയാ‍ണോ... കുറ്റങ്ങള്‍ക്കു ശിക്ഷയല്ലാതെ മരുന്നൊന്നുമില്ലെ, അങ്ങിനെയൊരു കാലം വരുമോ... കുറ്റം ചെയ്യുന്ന മനസ്സിനെ നേരെയാക്കുന്ന. വെരുതെ ഒരു പ്രതീക്ഷ.

പാമരന്‍ said...

പണ്ടിങ്ങനെ ഒന്നും അല്ലായിരുന്നു എന്നു നെടുവീര്‍പ്പിടുന്നവരിതു വായിക്കണം..

അപ്പു ആദ്യാക്ഷരി said...

വെള്ളെഴുത്തേ,പതിവുപോലെ നല്ലെഴുത്ത്!
ഈ ശിക്ഷാവിധികളെപ്പറ്റി വായിക്കുമ്പോള്‍ ആ ശിക്ഷയനുഭവിക്കുന്നവരുടെ പങ്കപ്പാടുകളെപ്പറ്റി ഓര്‍ത്തുപോയി. മാത്രവുമല്ല, മറ്റൊരു പ്രാകൃത ശിക്ഷാരീതിയായിരുന്ന കുരിശില്‍ത്തറയ്ക്കലിനെപ്പറ്റി നെറ്റില്‍ വായിക്കാനും ഈ പോസ്റ്റ് ഇടയാക്കി. ഈ ശിക്ഷാവിധികളൊക്കെ നടപ്പാക്കിയിരുന്ന കാലത്ത് കുറ്റങ്ങളും കുറവായിരുന്നു എന്നുവേണം അനുമാനിക്കാന്‍. പക്ഷേ മാങ്ങയെടുത്തു, തേങ്ങയെടുത്തു എന്നൊക്കെയുള്ള നിസ്സാര കുറ്റങ്ങള്‍ക്കൊക്കെ വധശിക്ഷനല്‍കുക എന്നൊക്കെപറഞ്ഞാല്‍ കഠിനം തന്നെ!. പോസ്റ്റിന്റെ അനുബന്ധമാണ് ഏറെ ചിന്തനീയം. പണ്ടത്തെ ഭരണാധികാരികളുടെ വാഴ്ചയായിരുന്നു ഇന്നു കേരളത്തിലെങ്കില്‍ !! ശിവനേ....മാവേലിനാടുവാണീടും കാലം ആയിരുന്നേനെ ഇപ്പോ. കൈക്കൂലിയില്ല, സര്‍ക്കാരോഫീസുകളില്‍ ജോലിയൊക്കെ കിറുകൃത്യം, ബന്ദില്ല, സമരമില്ല, .... ഹായ്. ഹായ്.

ഇന്നത്തെ സൌകര്യങ്ങളോടൂകൂടി അഞ്ചാറുനൂറ്റാണ്ടുപിന്നിലെ കേരളം മനസ്സില്‍ കണ്ടപ്പോള്‍ തോന്നിയ ചില പത്രവാര്‍ത്തകള്‍:

(1) കൈക്കൂലിവാങ്ങിയ റവന്യൂ ഉദ്യോഗസ്ഥന് ചിത്രവധം.
(2) ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കല്ലെറിഞ്ഞൂ എന്നാരോപിക്കപ്പെട്ടയാള്‍ക്ക് അഗ്നിപരീക്ഷ.
(3) യുവതിയെ തട്ടിക്കൊണ്ടൂപോയി വാണിഭം നടത്തിയ സംഘത്തെ ആനയെക്കൊണ്ടു ചവിട്ടിക്കൊന്നു.

Unknown said...

ചിന്തയുടെ ലോകം തേങ്ങയിലും മാങ്ങയിലും ഒതുങ്ങുമ്പോള്‍ അവയുടെ നഷ്ടം ഏറ്റവും വലിയ നഷ്ടം. ആഹാരത്തിനുവേണ്ടിയുള്ള മത്സരം മൃഗങ്ങളിലും ജന്മവാസനയല്ലേ? കുറ്റകൃത്യങ്ങളോടു്
മനഃശാസ്ത്രപരമായ ഒരു സമീപനം സാദ്ധ്യമാവാന്‍ ആദ്യം മാനസികമായ വളര്‍ച്ച വഴി മൃഗം മനുഷ്യനായി മാറണം. ‍instinct-നെ നശിപ്പിക്കാന്‍ കഴിയില്ലെങ്കിലും മെരുക്കാനെങ്കിലും അങ്ങനെയേ ആവുകയുള്ളു.

"ഞങ്ങള്‍ മുകളിലെത്തി. ഞങ്ങള്‍‍ക്കു് മുകളില്‍ തന്നെ കഴിയണം. ഞങ്ങളുടെ സ്ഥാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. എന്നിട്ടും അതിനു് ധൈര്യപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടണം. ശിക്ഷയെ നീതീകരിക്കുവാന്‍ ഞങ്ങള്‍ക്കു് നിയമങ്ങള്‍ വേണം." -Ludwig Feuerbach

sanju said...

കുറ്റം ചെയ്യുന്നവനു ശിക്ഷ കിട്ടുമെന്നുറപ്പായാല്‍ കുറ്റം കുറയുമെന്നുറപ്പാണു. അപവാദങള്‍ ഉണ്ടാവം.പക്ഷേ നാം കുറ്റങളെ കുറ്റം പറയുന്നവര്‍ കുറ്റത്തിന്റ്റെ ഇരകളെ കാണുന്നില്ല. കുട്ടികളെ പീഡിപ്പിച്ച് കൊന്ന സെബാസ്റ്റിന്‍ മുമ്പ് ഈകേസില്‍നിന്ന് ചെറിയ ശിക്ഷയോടെ രക്ഷപെട്ടതാണ്. അന്ന് നല്ലശിക്ഷ (ജീവപര്യന്തം എങ്കിലും) കിട്ടിയിരുന്നെങ്കില്‍ ഒരുകുട്ടിയെങ്കിലും രക്ഷപെട്ടെനെ

വെള്ളെഴുത്ത് said...

ജൂലിയോ കോര്‍ത്തസറുടെ കഥയില്ലേ ‘നൈറ്റ് ഫൈസ് അപ്’ അതുപോലെയാണ് കാര്യങ്ങള്‍. അപ്പുവിന്റെ കമന്റു വായിച്ചപ്പോള്‍ തോന്നിയത്. ഭൂതകാലത്തിലേയ്ക്ക് നേരെ, അവിടെ നിന്നു തിരിച്ചും. പാമരന്‍ അതു തന്നെയായിരുന്നു ഉദ്ദേശ്യം. ചരിത്രം പലതാണെന്ന് തിരിച്ചറിയാതെയാണ് ആളുകള്‍ അന്നങ്ങനെയായിരുന്നു എന്നൊക്കെ തട്ടി വിടുന്നത്, കുഴപ്പങ്ങളെന്തായാലും വാര്‍ത്തകള്‍ എന്തായാലും ജനാധിപത്യവ്യവസ്ഥയിലിരുന്ന് പിന്നിലേയ്ക്കു നോക്കി പഴയ ആ പീഡനങ്ങളുടെ ഒരു ക്രൂരതയാലോചിക്കുമ്പോള്‍, രാജാധിപത്യം വീണ്ടും വരണമെന്നൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നവരെ അനുകമ്പയോടെ നോക്കാനേ കഴിയൂ. സഞ്ജു, ഒരുത്തന് ശിക്ഷ കിട്ടിയിരുന്നെങ്കില്‍ അയാള്‍ മറ്റൊരാളെ ശിക്ഷിക്കുന്നതൊഴിവാക്കാമaയിരുന്നു എന്നോ? സങ്കീര്‍ണ്ണമല്ലേ പ്രശ്നം? ബാബൂ, ഇതിനു സമാനമായ ഒരു ഉദ്ധരണി ഇപ്പോള്‍ വായിച്ചു, ‘ഒരുത്തന്റെ തലയിലിരുന്ന് അവനെ നിയന്ത്രിക്കുന്നതില്‍ വിഷമമുണ്ട്, അവന്റെ വിഷമം ലഘൂകരിക്കാന്‍ അവന്റെ തലയില്‍ നിന്നിറങ്ങുക എന്നതൊഴിച്ച് എന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്“ എന്ന് സൂരജ്, ശ്രീ വല്ലഭാ..:)

ഗുപ്തന്‍ said...

വാല്‍ക്കഷണം കൂടി വായിച്ചപ്പോള്‍ Benevolent monarchy is the best form of government എന്ന ചൊല്ലാണ് ഓര്‍മവന്നത്. പറഞ്ഞതാരാണാവോ?

ആരോ ആട്ടെ. I am in favour of monarchy provided that I be the monarch ;))

un said...

കുറ്റവാളിയുടെ വലിപ്പം കൂടുന്തോറും കുറ്റത്തിന്റെയും ശിക്ഷയുടെയും വലിപ്പം കുറഞ്ഞു വരുന്നു.
ഓഫ്: ഈദി അമീന്‍ സൌദിയിലെ പഞ്ചനക്ഷത്രമുറിയില്‍ കിടന്ന് സുഖമായി ചത്തതും ചരിത്രപുസ്തകങ്ങളില്‍ കാണുമോ ആവോ?

Unknown said...

ശിക്ഷയ്ക്കും അധികാരത്തിനും അതിര്‍ത്തികള്‍ കുറവ്.ഇല്ല എന്നു തന്നെ പറയാം.വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ വധശിക്ഷയെക്കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്.ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തിനു മുമ്പില്‍ വച്ച് ആരാച്ചാര്‍ പ്രതിയെ വാളുകൊണ്ട് നെടുകേയും കുറുകേയും കീറും.നെഞ്ചിന്‍ കൂടുപിളര്‍ന്ന് ഹൃദയം മാത്രം പറിച്ചെടുക്കും. നിപുണനായ ആരാച്ചാരാണെങ്കില്‍ അയാളുയര്‍ത്തിക്കാട്ടുന്ന കൈയ്യില്‍ ആ ഹൃദയം അപ്പോഴും മിടിച്ചുകൊണ്ടിരിക്കും!ജനക്കൂട്ടം ഹരം പൂണ്ട് അലറീവിളീക്കും.

വര്‍ക്കല വിജയനെ പഞ്ചസാരകൂട്ടികത്തിച്ച് നെയ്യാര്‍ഡാമില്‍ ഒഴുക്കിയത് ഒരു പോലീസുകാരന്‍ ഏറ്റുപറഞ്ഞു.വര്‍ഗ്ഗീസിനെക്കൊന്നത് രാമചന്ദ്രന്നായരും.രാജന്‍ കസ്റ്റഡിയില്‍ മരിച്ചെന്ന് കോടതി പോലും പറഞ്ഞു.പക്ഷെ ആരു കൊന്നു?എങ്ങനെ കൊന്നു? ഉത്തരമില്ല.ലോകത്തെ മനുഷ്യാവകാശത്തിന് കേരളീയമായ അര്‍ത്ഥം നല്‍കിയ ആ വയോവൃദ്ധന്‍,ഈച്ചരവാര്യര്‍ അവസാനകാലത്തെഴുതി:“എന്റെ മകന്‍ ഇപ്പോഴും ജനലിനു പുറത്ത് മഴ നനഞ്ഞു നില്‍പ്പാണ്”
ആ മനുഷ്യന്‍ മരിച്ചപ്പോള്‍ ഇന്ത്യ കേട്ടിട്ടുള്ള ഏറ്റവും വലിയ അശ്ലീലങ്ങളൊന്ന് ,നമ്മള്‍ മലയാളികള്‍ നേതാവ് എന്നു വിളിക്കുന്ന ആ കടല്‍ക്കിഴവന്റെ നാക്കില്‍ നിന്നു കേട്ടു.”ഏത് ഈച്ചരവാര്യര്‍,എന്ത് ഈച്ചരവാര്യര്‍?”
ഒരു നഗരത്തില്‍ അനീതി നടന്നാല്‍ ആ നഗരം അന്നു തന്നെ ചുട്ടുചാമ്പലാക്കണമെന്ന് ബ്രെഹ്ത് എഴുതി.കാര്യങ്ങള്‍ ധാരാളം മാറിയിട്ടും ശരീരം വേദനയുടെ സംഭരണിതന്നെ എന്ന് സിംബോര്‍സ്ക്കയും.
ലൊക്കപ്പില്‍ കിടന്നുചത്ത ഉദയകുമാര്‍ ഇന്നും മനുഷ്യാവകാശത്തിനു പുറത്ത്.
ഗ്വാണ്ടനാമോ,അബുഗ്രൈബ്,ഈ നൂറ്റാണ്ടും പീഡനത്തെ സമകാലീനവത്ക്കരിച്ചു കൊണ്ടിരിക്കുന്നു

മനുഷ്യാവകാശം പോലീസ്സ്റ്റേഷനിലുള്ളില്‍ പിശചിന്റെ പാചകമാണ്.ഇന്ന്,ഇപ്പോള്‍

Anonymous said...

വളരെ വളരെ സമൂഹികപ്രസക്തിയുള്ള ഒരു വിഷയം – ധാരാളം ചോദ്യങ്ങള് ഉത്തരം കിട്ടാതെ നിലവിളിക്കുന്ന ഒരു പടനമേഖല…

ഈ കുറിപ്പെഴുതി പ്റസ്തുത വിഷയത്തെക്കുറിച്ച് വായനക്കാരെ ഓറ്മ്മിപ്പിച്ച കുറ്റത്തിന് ‘പരിഷ്ക്രിത സമൂഹത്തില് കുറ്റവും ശിക്ഷയും മനുഷ്യാവകാശവും’ പോലുള്ള വിഷയങ്ങളില് താങ്കള് കൂടുതല് എഴുതും എന്ന പ്രതീക്ഷയാണ് ശിക്ഷ.

വിഷയത്തിന്റെ പ്രത്യേകത കാരണമാവാം, എഴുത്തിന് ഷിന്ഡ്ലേഴ്സ് ലിസ്റ്റ് ഒക്കെക്കാണുമ്പോളുള്ള പോലത്തെ ഒരു ഇഫക്റ്റ് – വായന കഴിഞ്ഞ് തെറ്മോമീറ്ററെടുത്ത് ഞരമ്പില് വെച്ച് നോക്കിയപ്പോള് പൂജ്യം ഡിഗ്രി കാണിക്കുന്നു!

കൃഷ്‌ണ.തൃഷ്‌ണ said...

വളരെയേറെ ബാര്‍ബറിക്കായിരുന്ന ഒരു സമൂഹത്തിന്റെ ഒഴിവാക്കന്‍ പറ്റാഞ്ഞ പരിണാമമാണല്ലോ ഇന്നത്തെ 'പരിഷ്കൃത സമൂഹം'.

'ഗോത്രസംസ്കാരങ്ങള്‍' ഇത്തരം ശിക്ഷാനടപടികളൊന്നും 'ക്രമസമാധനം' പുലരാന്‍ വേണ്ടി ചെയ്യുന്നു എന്നതിനുപരി മാനുഷികമായ വശങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്നില്ല..

അന്യന്റെ ഭക്ഷണവും മാനവും മാംസവും സര്‍ക്കാര്‍ മുതലും തട്ടിപ്പറിക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്നു. അധികാരത്തിലിരുന്ന 'തലവന്‍' മാരുടെ മനോനിലയനുസരിച്ച്‌ കാലികമായ പുതുമകളോടെ പുതിയ പുതിയ ശിക്ഷാനടപടിയും ക്രമങ്ങളും ഉണ്ടായിട്ടുണ്ടാവാം.

ഇതെല്ലാം സൂപ്പര്‍വൈസ്‌ ചെയ്യാന്‍ ദൈവം എന്ന ഒരു ശക്തിയുണ്ടെന്നുള്ള വിശ്വാസത്തിന്റെ പേരിലാണ്‌ ഈ ശിക്ഷാനടപടികളെല്ലാം അരങ്ങേറിയിട്ടുള്ളത്. കുറ്റം ചെയ്തവനെ ശിക്ഷിക്കാന്‍ ദൈവം കൂട്ടുണ്ടാകുമെന്ന അപ്രമാദിത്വമാണ്‌ ഇവരെ നയിച്ചിട്ടുള്ളത്.

മതാധിപത്യമുള്ള, കൂടുതല്‍ ദൈവത്തോടൊട്ടിനിക്കുന്നു എന്നു വിശ്വസിക്കുന്ന ചില മതങ്ങളിലും സമൂഹങ്ങളിലും ഇത്തരം ബാര്‍ബേറിയനിസം ഇന്നുമുണ്ടെന്നുള്ളത് ഒന്നോര്‍മ്മിപ്പിക്കാനാണ്‌ ഇങ്ങനെ എഴുതി വന്നത്‌. കട്ടവന്റെ കൈ വെട്ടാനും, ചാട്ടക്കടിക്കാനും, പരസ്യമായി കഴുവേറ്റാനും, കണ്ണു ചൂഴ്ന്നെടുക്കാനും ഒക്കെ ഉള്ള നിയമവ്യവസ്ഥകള്‍ സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഇന്നുമില്ലേ വെള്ളെഴുത്തേ?

ദൈവം ഇവരോടൊപ്പമുണ്ടാകട്ടെ. അല്ലാതെന്തു പറയാന്‍?

ഏതായാലും ഭൂതകാലത്തിലേക്കു ഒന്നു തിരിഞ്ഞു നടന്ന്‌ വീണ്ടും പഴയ സ്ഥലത്തു വന്നു നിന്ന ഒരു അനുഭവമുണ്ടാക്കി ഈ ലേഖനം. ഒരുപാട് നന്ദി.

പിന്നെ വേറൊരു കാര്യം. (ഇന്നത്തെപ്പോലെ അന്നും വിദേശികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ 'കിരാത' കാര്യങ്ങള്‍ നിലനില്കുന്ന ദേശമായി അല്പം അതിശയോക്തിയോടെ ചിത്രീകരിച്ചിരുന്നുമുണ്ടാകാം.)

ഗുപ്തന്‍ said...

ഗോപീകൃഷ്ണന്‍ മാഷിന്റെ കമന്റ് കൂടെ ചേര്‍ത്ത് ഒന്നുകൂടിവായിച്ചപ്പോള്‍ ലൈറ്റ് ആയി ഒരു കമന്റ് ഇട്ടുപോയതില്‍ പശ്ചാത്താപം തോന്നുന്നു :(

ജ്യോനവന്‍ said...

ആയിരം കുറ്റവാളികളെയും ഒരു നിരപരാധിയെയും വായനയുടെ തുടര്‍കാഴ്ച്ചയെന്നോണം ഓര്‍ത്തുപോയി.
കുറ്റമോ ശിക്ഷയോ കേമമെന്ന് കണ്ടുപിടിക്കാന്‍ ഒരു തുലാസ്സ്. കണ്ടുപിടിക്കണം.
പ്രാവര്‍‍ത്തികമാകപ്പെടുന്ന ശിക്ഷ പരോക്ഷമായി ഒരു 'കുറ്റം' ആവര്‍ത്തിക്കുന്നില്ലേ?
എന്നാല്‍ തിരിച്ച് എത്രത്തോളം അത് സാധ്യമാണ്?
'കിരാതന്മാരെയും' മന്ദബുദ്ധികളെയും അവരുടെ ചെയ്തികളുടെ പശ്ചാത്തലത്തില്‍ ഒരേ തട്ടില്‍ വായിക്കേണ്ടതുണ്ടോ? (രണ്ടിനെയും ശരിയാക്കാന്‍ മെഡിക്കല്‍ സയന്‍സിനെങ്കിലും...പോട്ടേ; ലോജിക്കില്ലായ്മ)
അല്ലെങ്കിലും മൃഗതൃഷ്ണ ഉള്ളുതുറന്നൊന്നു ചിരിക്കുമ്പോള്‍ ഉള്ളിലെവിടെയോ ഒളിക്കുന്നു.
ഉള്ളറിഞ്ഞു കരയുമ്പോള്‍ മരിക്കുന്നു. നാളെ പിന്നെയും പൊന്‍പുലരി.
അന്യന്റെ ദുഃഖം ഏറ്റുവാങ്ങുന്നത് സ്വയംപീഢനമോ?
സ്വന്തം വേദന കടിച്ചു സഹിക്കുന്നതും ശിക്ഷയോ കുറ്റമോ?

അയ്യോ! വെറുതേ വഴിതെറ്റിച്ചങ്ങനെ പോയതാണ്.
ശിക്ഷിക്കരുതേ. എനിക്കു വേദനിക്കും. മാപ്പ്. അല്ല;
മാപ്പിനെ നമ്മളെവിടെയാണ് കുഴിച്ചുമൂടേണ്ടത്?
:)
വെറുതെ രണ്ടഭിവാദ്യങ്ങള്‍ പറയാന്‍ വന്ന ഞാനാണ്.
വിഷയത്തിന്റെ ആഴവും പരപ്പും വേദനിപ്പിക്കുന്ന കഥകളും. ചിലതൊക്കെ പിന്നെയുംപിന്നെയും
സങ്കല്പ്പിച്ചു നോക്കിയത്.......

Inji Pennu said...

(അല്ലെങ്കില്‍ കുടുംബത്തിന് വലിയ അപമാനമാണ്. ഇങ്ങനെ ചെയ്യുന്നതില്‍ രാജാവ് എതിരല്ല. ചെയ്യുന്നവര്‍ സാമൂഹിക സേവനമാണ് അനുഷ്ഠിക്കുന്നത് എന്നുള്ളതിനാല്‍ ശിക്ഷയില്ല)

ഇതിപ്പോഴും മിഡില്‍ ഈസ്റ്റില്‍ നിയമപരമായി തന്നെ ഹോണര്‍ കില്ലിങ്ങ് എന്ന് പറഞ്ഞ് നടക്കുന്നുണ്ടല്ല്ലേ.

പഴ്യതൊക്കെ വായിക്കുമ്പോ തോന്നുന്ന നടുക്കം നമ്മുടെ അടുത്ത തലമുറയ്ക്ക് നമ്മള്‍ ജീവിക്കുന്ന ഈ കാ‍ലഘട്ടത്തോട് തോന്നാതിരിക്കട്ടെ.

ഭൂമിപുത്രി said...

ചുരുക്കത്തില്‍,കുറ്റം ചെയ്തില്ലെങ്കിലും രക്ഷപ്പെടാനാവില്ലെന്നു
ഉറപ്പാക്കിയിരുന്നു അന്ന്..
കുറ്റം ചെയ്താലും
രക്ഷപ്പെടാമെന്നു ഇന്നും!

ഗോപീകൃഷണ്‍ന്‍ പറഞ്ഞ ആ കടല്‍ക്കിഴവന്‍
മറ്റൊരു തരത്തില്‍ ശിക്ഷിയ്ക്കപ്പെടുന്നുവെന്നു
തോന്നാറുണ്ട്,കാണാറില്ലേ ഓമനപുത്രന്‍ അഛന്റെ നെഞ്ചിലേയ്ക്കെയ്തുവിടുന്ന വാക്ക്ശരങ്ങള്‍?

Anonymous said...

ഹല്ല പിന്നെ! നമ്മ്ടെ സ്വര്‍ഗ്ഗസുന്ദരചീനയെ കുറ്റം പറയുന്നോ? “നിങ്ങടെ” നാട്ടിലെ മോശപ്പെട്ട കാര്യങ്ങള്‍ നോക്കൂ; നിങ്ങള്‍ അത്ര നല്ലവരൊന്നുമല്ല. നല്ലവരേ അല്ല. ആ ഉണ്ണികേരളവര്‍മ്മ എത്രയെത്രെ ഗര്‍ഭ്ങല്‍ കലക്കി?
നിങ്ങളുടെ പൈത്രുകവും പാരമ്പര്യവും മഹാമോശം!ഇനിയൊരക്ഷരം പൈത്രുകത്തെപ്പറ്റി പറ്യരുത്.
നമുക്കവയെ ഒരു പേടിസ്വപ്നം പോലെ മറക്കാം.പുതിയ ലോകക്രമത്തിലേക്കു വരുമ്പോള്‍ പാരമ്പര്യവും പൈത്രുകവുമൊക്കെ ബാരമാണ്, അവ കെട്ടുനാറുന്നവയാണ്.