February 28, 2008

ദൈവമേ......


ഒരു സ്പാനിഷ്‌ സുവിശേഷ പ്രവര്‍ത്തകന്‍ ഒരു ദ്വീപ്‌ സന്ദര്‍ശിക്കുന്നതിനിടയില്‍ മൂന്ന് ആസ്ടെക്‌ പുരോഹിതന്മാരെ കണ്ടു മുട്ടി.
"നിങ്ങള്‍ എങ്ങനെയാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌?" അദ്ദേഹം ചോദിച്ചു.
"ഞങ്ങള്‍ക്ക്‌ ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ."ഒരു പുരോഹിതന്‍ പറഞ്ഞു. "ഞങ്ങള്‍ പറയും, ദൈവമേ, നീ മൂന്ന്, ഞങ്ങളും മൂന്ന്, ഞങ്ങളോട്‌ കരുണ കാണിക്കണമേ!"
"മനോഹരമായ പ്രാര്‍ത്ഥന" സുവിശേഷ പ്രവര്‍ത്തകന്‍ പറഞ്ഞു. " പക്ഷേ ഇതല്ല ദൈവം ശ്രദ്ധിക്കുക. കൂടുതല്‍ മികച്ച ഒരെണ്ണം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം".
അദ്ദേഹം മറ്റൊരു പ്രാര്‍ത്ഥന അവരെ പഠിപ്പിച്ച ശേഷം സംതൃപ്തിയോടെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷം, സ്പെയിനിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ കപ്പല്‍ അതേ ദ്വീപില്‍ നങ്കൂരമിട്ടു. പഴയ പുരോഹിതന്മാര്‍ മൂന്നുപേരും കടല്‍ക്കരയില്‍ നില്‍ക്കുന്നത്‌ ഡെക്കില്‍ നിന്നു കണ്ട അദ്ദേഹം അവരെ നോക്കി കൈവീശി.
അപ്പോള്‍ മൂന്നു പുരോഹിതന്മാരും തിടുക്കപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക്‌ വെള്ളത്തിലൂടെ നടന്നു വന്നു.
"ഫാദര്‍...." കപ്പലിന്റെ നേര്‍ക്ക് നടന്നടുക്കവേ അവരിലൊരാള്‍ വിളിച്ചു പറഞ്ഞു." ഞങ്ങള്‍ക്ക്‌ ദൈവം ശ്രദ്ധിക്കുന്ന ആ പ്രാര്‍ത്ഥന ഒന്നു കൂടി പഠിപ്പിച്ചു തരണേ.... അതെങ്ങനെയാണ്‌ പറയേണ്ടതെന്ന് ഞങ്ങള്‍ മറന്നു പോയി."
കണ്മുന്നില്‍ അദ്ഭുതം കണ്ട് വൈദികന്‍ വിമത മനസ്കനായി. " അതു ഗൌരവമായി എടുക്കേണ്ട...“ അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഷയും മനസ്സിലാക്കുന്നവനാണ്‌ ദൈവം എന്ന കാര്യം തിരിച്ചറിയാന്‍ കഴിവില്ലാതെ പോയതില്‍ വ്യസനിച്ച്‌ അദ്ദേഹം പിന്നീട് ദൈവത്തോട് മാപ്പിരന്നു.

പ്രണയത്തിലെന്നപോലെ ദൈവത്തിലെത്താനും നിശ്ചിതവഴികള്‍ മാത്രമേയുള്ളൂ എന്ന സാമാന്യബോധത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് പൗലോ കോയ്‌ലൊ, By the river Piedra I sat down and wept എന്ന നോവലിന്റെ ആമുഖത്തില്‍ ഈ കഥ പറഞ്ഞത്. ഒരു കാര്യം ഈ കഥയില്‍ തീര്‍ച്ചയാണ്, ദൈവത്തിലെത്താനുള്ള വഴി, പ്രാര്‍ത്ഥനയാണ് എന്നുള്ളത്. അതെങ്ങനെ വേണം എന്നകാര്യത്തില്‍ മാത്രമാണ് ‘ബഹുസ്വരത’. മറ്റൊന്നുകൂടിയുണ്ട്. ദൈവികാനുഗ്രഹത്തിന്റെ ദൃഷ്ടാന്തം വെള്ളത്തിനു മീതേ നടക്കുക തുടങ്ങിയ അമാനുഷിക സംഗതികളില്‍ കൂടി തിരിച്ചറിയാമെന്ന്. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് ധനവാനാകുന്നതും അതേ. ആള്‍ദൈവങ്ങള്‍ക്ക് കണ്‍കെട്ടുവിദ്യകള്‍ കാണിക്കേണ്ടി വരുന്നതു വെറുതേയാണോ? ഭൌതികമായ പരിമിതികളെക്കുറിച്ചുള്ള ബോധ്യം അത്രയ്ക്ക് തീവ്രമാണ് നമ്മുടെയൊക്കെ ഉള്ളില്‍. അസ്തിത്വത്തെക്കുറിച്ചുള്ള അപാരമായ ഭീതിയില്‍ നിന്നാണ് പ്രാര്‍ത്ഥന പ്രതിരോധത്തിനുള്ള ഏറ്റവും സൌമ്യവും സുതാര്യവുമായ ഉപാധിയാവുന്നത് എന്നു വേണമെങ്കില്‍ പറയാം. ഏറ്റവും അടിസ്ഥാനപരമായ ആശ്രയമാണ് ദൈവം. ഏതു നിമിഷവും താന്‍ അപകടപ്പെട്ടേയ്ക്കാമെന്ന ആവലാതി പ്രച്ഛന്നരൂപത്തില്‍ ബോധത്തിനുള്ളില്‍ കുടഞ്ഞു കളയാനാവാത്ത വിധം കടന്നു കൂടിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് നിത്യവും നമ്മുടെ ആത്മാവിന്റെ കൈകള്‍ ആകാശത്തിലേയ്ക്ക് എരിഞ്ഞുയരുന്നത്?

ദൈവം ഒരു മൂലകാരണമാണ്. അല്ലെങ്കില്‍ മൂല്യസഞ്ചയമാണ്. അതുമല്ലെങ്കില്‍ ഒരു അതീതത്വമാണ്. ‘ദൈവത്തെക്കുറിച്ച് നാം ആലോചിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ മറ്റൊരു തത്ത്വം നിലനില്‍ക്കുന്നില്ല എന്നാണ് നാം അര്‍ത്ഥമാക്കുന്നത് ‘ സെന്റ് ആന്‍സ്‌ലെം പറയുന്നു. മനുഷ്യബുദ്ധിയ്ക്ക് അപ്രാപ്യമായ ഒരു അപരിമേയത്വത്തെയാണ് ദൈവസത്ത എന്നു വിളിക്കുന്നത്. പരിപൂര്‍ണ്ണതയെ. പ്രാര്‍ത്ഥനയപ്പോള്‍ അത്തരമൊരു അവസ്ഥയിലേയ്ക്കു കുതിക്കാനുള്ള സഹജമായ ത്വരകൂടിയല്ലേ? ഒരിക്കലും സാഫല്യത്തിലെത്താന്‍ നിര്‍വാഹമില്ലാത്ത, എന്നാല്‍ അങ്ങനെയൊരിക്കലും ബോധത്തില്‍ തിരിച്ചറിയാത്ത ത്വര? മതഗ്രന്ഥങ്ങള്‍ ശീലിക്കാന്‍ ഒത്താശ ചെയ്തു തരുന്ന ആത്മീയതയ്ക്കു വിരുദ്ധമാണീ സംഗതി. ‘ഞാന്‍’ എന്നും ‘എന്റേതെന്നു’മുള്ള ബോധമാണ് സകല തിന്മയ്ക്കും കാരണം എന്നാണ് ആത്മീയത ഉപദേശിക്കുന്നത്. പ്രപഞ്ചമനസുമായുള്ള താദാത്മ്യത്തിലാണ് യഥാര്‍ത്ഥമോക്ഷം കുടിയിരിക്കുന്നത്. ‘ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, ഞാന്‍ നിന്നില്‍ ലയിച്ച് നീ മാത്രമായി അവശേഷിക്കുന്ന അവസ്ഥ. ഒന്നും ഒന്നും കൂടെ കൂടിയ ഇമ്മിണി ബല്യ ഒന്ന്. ‘അഹമേവ വിശ്വതനു‘. അനല്‍ ഹക്ക്. ‘ഞാന്‍‘ എന്ന ബോധത്തിന്റെ നാശത്തിലാണ് ആ അവസ്ഥയുടെ ജനനം. എന്നാല്‍ ‘അഹം’ബോധമില്ലാത്തവന് സംഘര്‍ഷമെവിടെ? എത്തേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് എവിടെ? അവിടെയ്ക്കുള്ള വഴി അന്വേഷിക്കേണ്ട ആവശ്യമെവിടെ? പ്രാര്‍ത്ഥനയെവിടെ?

അപ്പോള്‍ ഇങ്ങനെ പറയാം. ആദ്യം ബോധമുണ്ടാകണം. (ഇതിന് അതു ഭൌതികവാദപരമായ വിശദീകരണമുണ്ട്. അതിങ്ങനെ : വ്യക്തിയും സാമൂഹികസാഹചര്യങ്ങളും തമ്മിലുള്ള താത്കാലികവും ചലനാത്മകവുമായ ഒരു സന്തുലനത്തിന്റെ താളം തെറ്റുമ്പോഴാണ് വ്യക്തി പ്രപഞ്ചത്തിലെ തന്റെ സാന്നിദ്ധ്യം എന്ന പ്രഹേളികയെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതനാവുന്നത്. -ലൂഷ്യന്‍ ഗോള്‍ഡ്‌മാന്‍, The Hidden God. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാണതിനു പിന്നില്‍. ഇതാണു മുന്‍‌കാലങ്ങളില്‍ ദുരന്തങ്ങളായും ആധുനികതയുടെ കാലത്ത് അസ്തിത്വപ്രശ്നങ്ങളായും കലകളില്‍ ആവിഷ്കാരം നേടിയത്. )
പിന്നെ കുടമുടഞ്ഞ് അതിനുള്ളിലെയും പുറത്തെയും വായു ലയിച്ചൊന്നാകുന്നതുപോലെ, മനുഷ്യനിലെ ‘അഹം” ഉടഞ്ഞ് വിശ്വചേതസ്സില്‍ ലയിക്കണം. അത്ര ഋജുവായി കാര്യങ്ങള്‍ നീങ്ങാത്തിടത്തു നിന്നാണ് ‘ദൈവമരണ തത്ത്വ(ദൈവ)ശാസ്ത്രങ്ങള്‍’ (Death of God Theology) പിറക്കുന്നത്. ബോധം ഉണ്ടായി എന്നാല്‍ കുടം ഉടഞ്ഞില്ല എന്ന അവസ്ഥ. ഇന്ദ്രിയങ്ങളുടെ തെളിവ്, യുക്തി, പ്രമാണം ഇവ മൂന്നും വച്ചു നോക്കിയാല്‍ ദൈവം ഉണ്ടെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് കവി ഷെല്ലി എഴുതിയത് അതുകൊണ്ടാണ് (Necessity of Atheism). ലോകം എത്രമാറി എങ്കിലും പുരാവൃത്തങ്ങളില്‍ നിന്നു പിടിവിടാന്‍ നമുക്കു പറ്റുന്നില്ല. എന്നാല്‍ ശാസ്ത്രീയ നേട്ടങ്ങളില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നു. ഇതിനിടയില്‍ എവിടെയാണ് നിസ്കാരപ്പായ വിരിക്കേണ്ടത് എന്നതാണ് മൌലികമായ പ്രശ്നം.

ആര്‍ രാമചന്ദ്രനെഴുതിയ ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍‘ എന്ന കവിതയില്‍ കവി എഴുതുന്നു :

“നിന്റെ കരളിലെ കറുത്ത നിറമുള്ള ദുഃഖത്തിന്റെ സത്യം
എനിക്കു ചുറ്റുമുള്ള ഏകാന്തതയില്‍ നിഴലിക്കുമ്പോഴാണ്
വിശ്വനായകാ, ദൈവമേ, നിന്നെ ഞാന്‍ അറിയുന്നത്.

മൃത്യുഭീതിയില്ലാത്തതു കൊണ്ട് നിനക്ക് ജീവിതസ്നേഹത്തിന്റെ മാധുര്യമറിയില്ല,
പൂര്‍ണ്ണകാമനായതുകൊണ്ട് സ്വപ്നഭൂയില്‍ നൃത്തം ചെയ്യുന്ന മുഗ്ദ്ധസൌദര്യത്തെ നിനയ്ക്കാന്‍ കഴിയില്ല,
സ്നേഹിക്കാനും വെറുക്കാനും കഴിയില്ല,
ഇന്ദ്രിയബദ്ധനല്ലാത്തതുകൊണ്ട്
സ്വന്തം കാലൊച്ചകേള്‍ക്കാനോ സ്വന്തം നിഴലിനെ ദര്‍ശിക്കാനോ പറ്റില്ല,
സര്‍വവ്യാപിയായതുകൊണ്ട്
നീ നിന്റെ തന്നെ തടവില്‍, നിത്യതയുടെ ഏകാന്തതയില്‍ നീറി നീറിയിരിക്കയാണു നീ!
നിന്റെ കരച്ചിലാണു കാലം, നിന്റെ ദുഃഖമാണ് ആകാശം
ആത്മവിസ്മൃതിയ്ക്കായി നീ നടത്തുന്ന സര്‍ഗലീലയില്‍ പോലും തുടിക്കുന്നത് നിന്റെ വിഷാദമാണ്.
അതുകൊണ്ട്
ഞാന്‍ നിന്നെ പഴിക്കുന്നു.
മനുഷ്യന്റെ അഹങ്കാരമായിരിക്കാം
മാപ്പു നല്‍കി പൊറുക്കുക.“

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.

55 comments:

ജ്യോനവന്‍ said...

ദൈവമേ...!
നല്ല ദര്‍ശനം.
എന്തുകൊണ്ട് ഞാന്‍ ദൈവവിശ്വാസിയായിരിക്കണം എന്നതിന് ചിന്തകരുടെ സാധ്യതപറയലില്‍;
ദൈവമുണ്ട് വിശ്വസിക്കുന്നില്ല. (ഭയങ്കര കുഴപ്പം) ദൈവമില്ല വിശ്വസിക്കുന്നില്ല (കുഴപ്പമില്ല/കിട്ടപ്പോരുമില്ല)
ദൈവമുണ്ട് വിശ്വസിക്കുന്നുമുണ്ട്(ആശ്വാസകരം/ ലാഭകരം / ടെന്‍ഷന്‍ ഫ്രീ). അതുകൊണ്ട് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. (തമ്മിലെ തൊമ്മി!) "എന്തോ ചിന്തകന്റെ പേര്‍ ഒട്ടും ഓര്‍മ്മകിട്ടുന്നില്ല./നാവിന്റെ തുമ്പത്താ--ദൈവമേ...!"
പണ്ട് മാതൃഭൂമിയില്‍ വായിച്ച സൂഫിവര്യന്റേതായ ഒരു നിരീക്ഷണം.
"ദൈവം കല്ലില്‍ ഉറങ്ങി
മരത്തില്‍ ഉണര്‍ന്നു
മനുഷ്യനില്‍ സാക്ഷാല്‍കരിക്കപ്പെട്ടു"
(ഏകദേശ ഓര്‍മ്മ)
ഇതില്‍ നിന്നൊക്കെ നേടിയെടുക്കാനാവുന്നത് ദൈവമെന്നത് ബുദ്ധിയുടെ സൃഷ്ടിയാണെന്നും എന്നാല്‍ കാഴ്ച്ചപ്പാട്
പോകുന്നതില്‍ ഭയമുള്ളതുകൊണ്ട് മനുഷ്യന്‍ ദൈവത്തെ മെനഞ്ഞത് എന്നതില്‍ സംശയം. മൃഗത്തിന്റെ ഭയം. അങ്ങനെയൊന്നില്‍ നിന്നും 'ദൈവത്തെ വിളി' നമ്മുടേതുമാത്രമായ സങ്കല്പ്പത്തിന്റെ മറ്റൊരു കുഞ്ഞ്.
മൃഗഭയം; മരണത്തില്‍‍ നിന്നും കുറഞ്ഞൊരു പക്ഷം വിശപ്പില്‍ നിന്നും എന്നതിലേയ്ക്ക് ചുരുക്കണം. സിഹം പിന്‍‌തുടരുന്ന മാനില്‍ ഭീതി ഉടല്‍പിരിയുന്നതില്‍ ദൈവികത കണ്ടെത്തേണ്ടതുണ്ടോ? മനുഷ്യനിലെ ജഢികവികാരങ്ങള്‍ക്ക് പരിധിപറഞ്ഞെങ്കിലും താങ്ങാവുന്നതില്‍ ദൈവമെന്ന മാന്ത്രികതയുണ്ട്. കുറഞ്ഞപക്ഷം
ചെകുത്താനെന്ന(മറ്റൊരു മനോഹര സൃഷ്ടി) പ്രതിയോഗിയോട്. എങ്കിലുമ്മല്ലയെങ്കിലും നിരീശ്വരവാദിയാകിലും പേപ്പട്ടിയെ കണ്ടാല്‍ പേടിക്കില്ലേ.....പാമ്പിനെ കണ്ടാല്‍..?!

ഒരു 'വളിപ്പ്' പറഞ്ഞ് അവസാനിപ്പിക്കാം.
ഇതിലെ ആശാത്തി (കാഥാപാത്രം) ഗള്‍ഫില്‍ നിന്നുമാണ്. കൈയ്യില്‍ ആട്ടിനടക്കാവുന്ന പൂക്കൂടതോല്‍ക്കുന്ന
പേഴ്സില്‍ സ്വര്‍ണ വളകള്‍, പിരിയന്‍ മാലകള്‍ ഒളിപ്പിച്ച് കസ്റ്റംസനെ വെട്ടിച്ച് കടത്തി. ഇത്രേം ഭംഗിയായി
സാധിപ്പിച്ചാല്‍ പുണ്യാളച്ചന് നാല് തനിതങ്കത്തിന്റെ സ്വര്‍‍ണവളകള്‍ നേര്‍‍ന്നതിന്റെ നന്ദി വീറുപറഞ്ഞിരുന്നതിലേയ്ക്ക് ഒരു ചിന്ത. "കട്ടതിലാണെങ്കിലും പാതി തിന്നാന്‍ ദൈവമെന്നൊരു പാവം
ഉള്ളതുകൊണ്ട് ആലയങ്ങള്‍ ഇനിയുമുയരും"

ക്ഷമിക്കുക
രക്ഷിക്കുക
മോചിപ്പിക്കുക
ദൈവമേ.....!

simy nazareth said...

ദൈവമേ, ഇങ്ങനെ ഒക്കെ എഴുതി വിശ്വാസികളെ കണ്‍ഫ്യൂഷന്‍ അടിപ്പിച്ചതിനു വെള്ളേഴുത്തിനോടു ക്ഷമിക്കണേ.

ബാബു എഴുതിയ ഈ പോസ്റ്റും കൂടെ നോക്കൂ.

nalan::നളന്‍ said...

"മനുഷ്യനിലെ ‘അഹം” ഉടഞ്ഞ് വിശ്വചേതസ്സില്‍ ലയിക്കണം "

1. എന്തിന് ?
2. അങ്ങിനെ ലയിച്ചു കഴിഞ്ഞാല്‍ പിന്നെന്താണ്? എല്ലാം കഴിഞ്ഞോ‍?
3. എന്തിന്റെ അടിസ്ഥാനത്തിലാണു ലയിക്കാന്‍ റെഡിയായ ഒരു വിശ്വചേതസ്സ് ഉണ്ടെന്നു തീരുമാനിച്ചത്. ?

Suraj said...

പ്രിയ വെള്ളഴുത്തേ,

ദൈവത്തെക്കുറിച്ചുള്ള ഈ ചര്‍ച്ച പോസ്റ്റുപോലെത്തന്നെ സീരിയസായി തുടരും എന്നു പ്രത്യാശിക്കട്ടെ.

ചില യുക്തിവാദപ്രശ്നങ്ങള്‍ ആദ്യമേ ഇടുന്നു:

"....മനുഷ്യബുദ്ധിയ്ക്ക് അപ്രാപ്യമായ ഒരു അപരിമേയത്വത്തെയാണ് ദൈവസത്ത എന്നു വിളിക്കുന്നത്. പരിപൂര്‍ണ്ണതയെ. പ്രാര്‍ത്ഥനയപ്പോള്‍ അത്തരമൊരു അവസ്ഥയിലേയ്ക്കു കുതിക്കാനുള്ള സഹജമായ ത്വരകൂടിയല്ലേ? ഒരിക്കലും സാഫല്യത്തിലെത്താന്‍ നിര്‍വാഹമില്ലാത്ത, എന്നാല്‍ അങ്ങനെയൊരിക്കലും ബോധത്തില്‍ തിരിച്ചറിയാത്ത ത്വര?"

1. മനുഷ്യബുദ്ധിക്ക് അപ്രാ‍പ്യമായ ഈ സത്തയെ ചിലര്‍ പ്രപഞ്ചമെന്നു വിളിക്കുന്നു, ചിലര്‍ ഊര്‍ജ്ജമെന്നു വിളിക്കുന്നു. ശരി ഇരിക്കട്ടെ, പക്ഷേ അതിനെ ആരാധിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യമെന്ത് ?

2.പ്രാര്‍ത്ഥിച്ചാല്‍ ആത്മവിശ്വാസം കൂടാം എന്ന ഒരു സൈക്കോളജിക്കല്‍ ഇഫക്റ്റല്ലാതെ വേറെന്തെങ്കിലും പ്രയോജനമുണ്ടോ?

3. തലച്ചോറ് പ്രവര്‍ത്തിക്കാതാകുമ്പോഴേ മനുഷ്യനും അതുപോലുള്ള self എന്ന ബോധമുള്ള ജീവികള്‍ക്കും ‘അഹംകാരം’ ഇല്ലാതാകൂ. തലച്ചോര്‍ ഔട്ട് ഒഫ് ഓഡര്‍ ആകുക എന്നാല്‍ നാഡികളുടെ പ്രവര്‍ത്തനം നില്ക്കുകയും ഇന്ദ്രിയങ്ങളില്‍ നിന്നും വരുന്ന പരിതസ്ഥിതിയെക്കുറിച്ചുള്ള input-കള്‍ ക്രോഡീകരിക്കാന്‍ കേന്ദ്രീകൃതവ്യവസ്ഥയില്ലാതാകുമ്പോള്‍ എന്ന് സാരം. അതിനേക്കുറിച്ചുള്ള ഫിലോസൊഫിക്കല്‍ കണ്‍സെപ്റ്റാണ് ‘മരണം’. ആ ഫിലോസഫിയില്‍തന്നെയല്ലേ ദൈവവും ജന്മാന്തരങ്ങളും കര്‍മ്മ/ധര്‍മ്മ ചക്രവുമൊക്കെയിരിക്കുന്നത് ?

4. പരാതിയും സങ്കടങ്ങളും പറഞ്ഞ് തീര്‍ക്കാനുള്ള ഇടമായിട്ടാണോ ദൈവത്തെയും ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത് ? (നല്ല മാര്‍ക്കു വാങ്ങുന്ന മകന് കോലുമുട്ടായി കൊടുക്കുന്ന അച്ഛനെപ്പോലെ?)

5. മനുഷ്യബുദ്ധിക്ക് നിരക്കാത്തതാണെന്ന്- അപരിമേയമാണെന്ന് - മുന്നേ അറിവുണ്ടെങ്കില്‍ എങ്ങനെയാണ് ഇക്കണ്ട ഫിലോസൊഫിക്കല്‍ വച്ചുകെട്ടലുകളും, പ്രാര്‍ത്ഥന, കാര്യസാദ്ധ്യം, മരണാനന്തര മുക്തി എന്നീ കല്പനകളുമൊക്കെ ‘ദൈവ’ത്തിനു മേല്‍ വരുന്നത് ?

(ഇത്രയും അടിച്ചുകഴിഞ്ഞപ്പോഴാണ് നളന്‍ ജീ യുടെ സിമ്പിള്‍ ചോദ്യങ്ങള്‍ കണ്ടത്. സോറി. അതിനു താഴെ ഒരു ‘ഡിറ്റോ’ - “- ഇട്ടാല്‍ മതിയായിരുന്നു:)

Suraj said...

പറയാന്‍ വിട്ടു,

ഗുപ്തന്‍ ജീ, കൊയിലോയുടെ മറ്റൊരു ഫ്രാഡ് പരിപാടി കൂടി കാട്ടിത്തന്നതിനു നന്ദി !

Anonymous said...

If Man is a Quest,
then God is not the Answer,
but the Question itself. ;)

ബൈ ദ വേ ആ ആദ്യം പറഞ്ഞ കഥയും പതിവുപോലെ കൊ‌എലോ അടിച്ചുമാറ്റിയതാ‍ാ... അത് റ്റോള്‍സ്റ്റോയിയുടെ ഒരു ചെറുകഥ ആണ്. ആസ്റ്റെക്കും ആഞ്ഞിലിക്കുരുവും ഒക്കെ കൊഎലോയുടെ കോണ്ട്രിബ്യൂഷന്‍. ദേ ഇവിടെ ഒറിജിനല്‍ വായിക്കാം http://www.online-literature.com/tolstoy/2896/

***********

സൂരജേ... മുകളിലെഴുതിയതിന്റെ ഫോര്‍മുലേഷന്‍ തലതിരിഞ്ഞുപോയതുകൊണ്ട് ആ കമന്റ് തിരുത്തി താഴെയിടുന്നു.

കൊഎലോ നാടോടിക്കഥകളും ക്ലാസ്സിക്കല്‍ ചെറുകഥകളും ഇങ്ങനെ ഉപകഥകളായും ചെറുകഥകളായും പുനരാഖ്യാനം ചെയ്യുന്നത് മനഃപൂര്‍വം ആണോ എന്ന് സംശയം. റ്റോള്‍സ്റ്റോയിയുടെ ഇത്രയും ഫേമസ് ആയ കഥ വെറുതെ അങ്ങുചൂണ്ടിയിട്ട് ആരും അറിയാന്‍പോണില്ല എന്ന് വിശ്വസിക്കാനുംവേണ്ടി മണ്ടനാണോ ആള്‍? പക്ഷേ സോഴ്സ് സൂചിപ്പിക്കാതെ അല്പം മാറ്റിയും മറിച്ചും കഥപറയുന്നത് എന്തായാലും നല്ലതാണെന്ന് തോന്നുന്നില്ല. അതുകൊണ്ട് സംഗതി അടിച്ചുമാറ്റല്‍ തന്നെ. മേ ബീ അ പ്രാക്റ്റിക്കല്‍ ജോക്ക് ഓണ്‍ ദ് റീഡേഴ്സ്. :)

വെള്ളെഴുത്ത് said...

പോസ്റ്റിന്റെ പോക്ക് ഒരു വഴിക്ക്, നളനും സൂരജും പോയതു മറ്റൊരു വഴിക്ക്.. ഒരു കുഴപ്പവുമില്ല. സിമിയും ജ്യോനവനും ബ്ലോഗ്കൂട്ടും എന്റെ കൂടെയായതു കൊണ്ട് ഒരു പ്രശ്നവുമില്ല. വോട്ടിനിട്ടാലും അംഗബലം കൊണ്ട് നമ്മളേ ജയിക്കൂ.
‘നലമുള്ളൊരു നവഗുണ പരിമളനേ, നള്‍ന്‍സ് എന്നൊരു നരനേ’താങ്കള്‍ പറയാന്‍ വന്നത് എന്താണ്. മഹാകാശ-ഘടാകാശ സങ്കല്പം ശങ്കരാചാര്യരുടേതാണെന്നും ‘പ്രപഞ്ചമനസ്സിനെ‘ പോപ്പുലറാക്കിയതു ഓ വി വിജയനാണെന്നും അറിയാത്ത ആളാണ് താങ്കള്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പ്രപഞ്ചത്തിന് ബ്രഹ്മത്തില്‍ നിന്ന് വ്യതിരിക്തമായ ഒരസ്തിത്വമില്ലെന്ന് സ്ഥാപിക്കാനാണ് ശങ്കരന്‍ അതു ചെയ്തത്. അതും കുശവന്റെ മണ്‍പാത്ര നിര്‍മ്മാണമെന്ന ഉപമയും കളിമണ്ണിനാല്‍ നിര്‍മ്മിതമായ വ്യത്യസ്തരൂപങ്ങളെക്കുറിച്ചുള്ള പരാമര്‍ശവും, അതു പോലുള്ള നിരവധി ഉപമകളുമാണ് കോസാംബിയെപ്പോലുള്ളവരെ കൊണ്ട് ‘ഉത്പാദനപ്രക്രിയയുടെ സാദൃശ്യത്തിലാണ് മനുഷ്യന്‍ പ്രപഞ്ചോത്പത്തിയെപ്പറ്റി ചിന്തിച്ചത്“ എന്നു പറയിച്ചത്. നോക്കിയാല്‍ ദൈവശാസ്ത്രത്തിലും തൊഴിലാളി, അസംസ്കൃതവസ്തു, ചരക്ക്, ലാഭേച്ഛ എന്നിവയൊക്കെ കാണാം. ഭൌതികാനുഭവങ്ങള്‍ തന്നെയാണ് നിഗൂഢവത്കരിക്കപ്പെട്ടത് എന്നര്‍ത്ഥം. എന്തിന്? അത് ഇപ്പോഴത്തെ വിഷയമല്ല.
സൂരജ് പറഞ്ഞതുപോലത്തെ ‘ഞാന്‍’ അല്ല ആധ്യാത്മിക വിചാരത്തിലെ ‘ഞാന്‍’അതറിയാതെയായിരിക്കില്ല ഈ ചോദ്യങ്ങള്‍ എന്നു ഞാന്‍ വിചാരിക്കുന്നു. ഒരു പുസ്തകത്തിന്റെ പേരു പറയട്ടേ, ആചാര്യ നരേന്ദ്രഭൂഷന്റെ ‘ പുനര്‍ജനിയും പരലോകവും’ അവതാരിക സക്കറിയ. അവതാരികാ കാരന്റെ പേരെടുത്തെഴുതാന്‍ കാരണമുണ്ട്. അല്ലെങ്കില്‍ ആളുകള്‍ കരുതും ഞാന്‍ നനഞ്ഞ തോര്‍ത്തുമുടുത്ത്, കാതില്‍ ചെമ്പരത്തി പൂവും ചൂടി മണിയടിയും ദണ്ഡനമസ്കാരവും ഓം ഹ്രീമുമൊക്കെയായി കഴിഞ്ഞുകൂടുന്ന മാന്യദേഹമാണെന്ന്. ഹി ഹി ഹി.
ഗുപ്താ, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ ഞാനെടുത്തെഴുതിയാല്‍ അതിനര്‍ത്ഥം ഞാന്‍ കോപ്പിയടിച്ചു എന്നാണോ? കൊയ്ലോയുടെ ആമുഖം പൂര്‍ണ്ണരൂപത്തില്‍ ചിന്തയുടെ ഒരു ലക്കത്തിലുണ്ട്. നോക്കുക. ‘പ്രണയത്തെയും ആത്മീയതയെയുംക്കുറിച്ച്’ എന്നാണ് തലക്കെട്ട്. ഒരു കഥ വീണ്ടും എടുത്തു പറയുമ്പോള്‍ അതിനു നല്‍കുന്ന/കിട്ടുന്ന വ്യത്യസ്തമായ തലമാണ് പ്രധാനം. കൊയ്ലോ ഗ്രേറ്റാണെന്നല്ല പരഞ്ഞു വരുന്നത്. പക്ഷേ അദ്ദേഹം വിമര്‍ശിക്കപ്പെടുന്നത് വിമര്‍ശിക്കേണ്ട സംഗതിയുടെ പേരിലല്ല. ആദ്യ ഖണ്ഡികയില്‍ അതു സൂചിപ്പിക്കുകയുണ്ടായി. അതാരും ശ്രദ്ധിച്ചില്ല.
“ക്ഷമിക്കുക
രക്ഷിക്കുക
ദൈവമേ.....!“ :)

വെള്ളെഴുത്ത് said...

ക്ഷമിക്കണേ പുസ്തകത്തിന്റെ പേരെഴുതി ഞാന്‍ തെറ്റിച്ചു ‘പരലോകവും പുനര്‍ജ്ജന്മവും’ എന്നാണ് പേര്‍`.ആദ്യ അദ്ധ്യായം തന്നെ “ഞാന്‍’ ആണ്.

Padmakumar said...

ടോള്‍സ്റ്റോയിയുടെ ഈ സുന്ദരന്‍ കുഞ്ഞു കഥ ഓര്‍പ്പിച്ചതിനു നന്ദി. 'ത്രീ ഹെര്‍മിറ്റ്സ്‌' എന്ന കഥ 'ഇവാന്‍ ഇല്ല്യിച്ചിന്റെ മരണം' എഴുതിയതിനടുത്തുള്ള കാലഘട്ടത്തിലേതാണ്‌. പ്രീ-ഡിഗ്രീ സമയത്ത്‌ കോളേജില്‍ ഒരു ഗംഭീരന്‍ ചര്‍ച്ച ഈ കൊച്ചു കഥയെ പറ്റി നടന്നതുമോര്‍ക്കുന്നു.

കൊയ്‌ലൊയെ വെറുതെ വിട്ടേക്കു.
ആ പാവം എങ്ങിനെയെങ്കിലും പൊഴച്ചോട്ടേ.

Padmakumar said...

By the river Piedra I sat down and wept വായിച്ചവരൊക്കെ കരഞ്ഞു പോയിട്ടുണ്ട്‌.

Anonymous said...

ആ കൊഏലോ ചേട്ടന്‍ കഥകളെടുത്തു റീമിക്സ് ചെയ്യുന്നത് സാധാരണ ഒരാള്‍ മണ്ണാം കട്ടയും കരിയിലയും കഥ ക്വോട്ട് ചെയ്യുന്നപോലെ അല്ല. വലിയ വ്യത്യാസമൊണ്ടൂട്ടോ.


കൊഏലോയുടെ റീറ്റെല്ലിംഗ് എവിടെവായിച്ചാലും കഥയുടെ സോഴ്സ് അറിയാത്ത വായനക്കാര്‍ അത് കൊഏലോയുടെ ക്രിയേറ്റിവിറ്റി ആയി തെറ്റിദ്ധരിക്കും. നാടോടിക്കഥയെന്നോ പഴയ കഥ എന്നോ സൂചനയില്ലാതെ.

ഫലം. നല്ല ഒരുപാട് നാടോടിക്കഥകള്‍ ‘പൌളോ കൊയ്‌ലോ എഴുതിയ അതിമനോഹരമായ ചെറുകഥ’ ആയി ഈ-മെയിലില്‍ ഫൊര്‍വേഡ് ആയി കറങ്ങിനടപ്പുണ്ട്. വെബിനപ്പുറം വായനപോകാത്ത ഒരു തലമുറ കോപ്പീറൈറ്റൊക്കെ തിരുത്തി എഴുതിക്കൊള്ളൂം.

എന്തിന് വായന ഇല്ലാത്തവരെ പറയുന്നു. ഈയടുത്ത് പാലിയത്ത് ആണെന്നു തോന്നുന്നു.. ആവശ്യംവായനയും എഴുത്തും ഒക്കെ ഉള്ള ഒരാള്‍ ഒരു ഈസോപ്പ് കഥ കൊഏലോയുടെ ആയിട്ട് എടുത്തെഴുതിയിരുന്നു. ആ സംഭവം ഓര്‍മയുള്ളതുകൊണ്ടാണ് ഞാന്‍ ഇവിടെ ഈ അടിക്കുറിപ്പ് ഇട്ടതുതന്നെ.

nalan::നളന്‍ said...

വെള്ളെഴുത്ത്,
അംഗബലം കൊണ്ടു കാര്യമില്ല. മുഷ്ഠിബലം.. അതാണ്, ഞാന്‍ ബ്ലാക്ക് ബെല്‍റ്റാണു, സൂരജ് റെഡ് ബെല്റ്റാണെന്നാണു കേട്ടത്. ഗര്‍‌ര്‍‌ര്‍...

എന്റെ വായനയുടെ പരിമിതിയായിരിക്കാം...
ആത്മീയവാദം നിര്‍ദ്ദേശിക്കുന്ന “അഹം ഉടഞ്ഞു വിശ്വതേജസ്സില്‍ ലയിക്കുന്ന” വാദമുഖത്തോടൊരാഭിമുഖ്യം പോസ്റ്റിലുള്ളതായി തോന്നി. ഇല്ലെങ്കില്‍ ഒരു സംവാദത്തിനുള്ള സ്കോപ്പില്ല. ആണെങ്കില്‍ നമുക്ക് സംസാരിച്ചു നോക്കാം. അത്രേയുള്ളൂ.

ഏതായാലും ഞാന്‍ പറയാന്‍ വന്നതിതാണു്. “വിശ്വതേജസ്സ്”, “പരിപൂര്‍ണ്ണത”, “മൂലകാരണം”, “പരബ്രഹ്മം” ..ഇതൊക്കെ വെറും അസംഷന്‍സാ‍ണെന്നാണു, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ തട്ടിപ്പ്!. ‘അറിയില്ല’ എന്ന വാക്കിന്റെ polished പര്യായങ്ങള്‍.

ശങ്കരാചാര്യരേയും, വിജയനേയും പ്രാര്‍ത്ഥനയുടെ പാപ്പരത്തത്തേയും ഒക്കെ വിടാം

വെള്ളെഴുത്ത് said...

പദ്മാ എന്നെയങ്ങ് കൊല്ല്..ഗുപ്താ കൊയ്ലൊയെ ഞാന്‍ ന്യായീകരിക്കുകയല്ല, പക്ഷേ നാടോടികഥകളെയും മുന്‍പ് പ്രചരിച്ച കഥകളെയും ആഖ്യാനത്തിന്റെ സവിശേഷരീതിയായി ഉപയോഗിക്കാം. അനേകം നാടന്‍പാട്ടുകളെ ഹോമര്‍ കോര്‍ത്തിണക്കുകയാണ് ചെയ്തത്, അതുപോലെ വ്യാസനും നമ്മുടെ പരയിപെറ്റ പന്തിരുകുലവും ഒരേകാലത്തു ജീവിച്ചവരുടെ കഥകലല്ല. പറഞ്ഞു പ്രചരിച്ച കഥകള്‍ ആരോ കൂട്ടിയിണക്കിയതാണ്. തന്റെ രചനയിലൊരിടത്ത് ഒരാള്‍ വര്‍ണ്ണിച്ച സംഗതിഅതുപോളെ എടുത്തെഴുതുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഒരു കഥയെ തന്റെ കൃതികളില്‍ ഉപയോഗിക്കുന്ന രീതിയെപ്പറ്റിയാണ്. അതാകാം എന്നാണ് എന്റെ വിനീതമായ തോന്നല്. രാമായണകഥയെ എത്രപേര്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കുന്നു, ഒഡീസിയെ യുലീസ്സസ്സിനു ആധാരമാക്കിയതു പോലെ. കഥയുടെ തെരെഞ്ഞെടുപ്പില്‍ (അതു സംഭവിച്ചതായാലും വായിച്ചതയാലും/വായനയും ഒരനുഭവമാണെന്നോര്‍ക്കുക....)എഴുത്തുകാരന്റെ മൂ‍ല്യം കൂടിക്കലരുന്നുണ്ട്.അപ്പോഴത് പുതിയതാവും. (ഹി ഹി ഹി) പിന്നെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍. അതല്ലേ മോഷണാരോപണത്തിന്റെ അടിസ്ഥാനം?
നളാ, അങ്ങനെയൊരു പ്രശ്നമേയില്ല. ആധ്യാത്മികകാര്യങ്ങളും രസമുള്ളതാണെങ്കില്‍ വായിക്കും എന്നു മാത്രം. പക്ഷേ എനിക്കൊന്നിലേയ്ക്കും കൂപ്പുകുത്താന്‍ വയ്യ. ‘അത്‘ ‘ഇതു‘തന്നെയാണെന്ന മട്ടില്‍ ആ കുഴമറിച്ചില്‍ പറയുന്നതിലുമുണ്ടാവാതെ വയ്യ. അത്രേയുള്ളൂ.

Suraj said...

ഛായ്....ഈ വെള്ളെഴുത്ത് മാഷിന്റെ രൊരു കാര്യം...നളന്‍ ജീ പറഞ്ഞപോലെ ഞാനെന്റെ റെഡ് ബെല്‍റ്റും മുറുക്കി ചാടിയോടി വന്നതാ‍ണ്..എല്ലാം തൊലച്ചില്ലേ...!

നല്ലൊരു അടിക്ക്, അതും വെള്ളെഴുത്തിന്റേതു പോലുള്ള ഒരു സീരിയസ് ബ്ലോഗില്‍, സ്കോപ്പുണ്ടെന്നറിഞ്ഞ് അര്‍മ്മാ‍ദിച്ച് വന്നോരെന്നെ നിരാശനാക്കീലോ...ങ്ഹും ങ്ഹും...ഞാന്‍ പിണങ്ങി..കോലുമുറിച്ചിട്ടു..! ഇന്നിയതു മുറി കൂടാതെ...
:((

:B

കണ്ണൂസ്‌ said...

.പ്രാര്‍ത്ഥിച്ചാല്‍ ആത്മവിശ്വാസം കൂടാം എന്ന ഒരു സൈക്കോളജിക്കല്‍ ഇഫക്റ്റല്ലാതെ വേറെന്തെങ്കിലും പ്രയോജനമുണ്ടോ?


എന്നെ ദൈവ വിശ്വാസിയാക്കുന്നത് ഈ പ്രയോജനം മാത്രമാണ്‌.

ഇതിന്‌ വേറെ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ പറഞ്ഞു തരണേ സൂരജ്.

വെള്ളെഴുത്ത് said...

കണ്ണൂസേ അതു നന്നായി. നളനും സൂരജിനും കാര്യങ്ങള്‍ പറയാമായിരുന്നു. ഇക്കാര്യത്തില്‍ ആധികാരികമായ അറിവുള്ളവര്‍ എത്രയോ ഇവിടുണ്ടാവും. റിചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഇല്ലുഷനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം സുദേഷാണെന്നു തോന്നുന്നു എഴുതിയിരുന്നു. പോസ്റ്റിന്റെ ഗൂഢമായ ഒരു കാരണം അതാണ്.

ഭൂമിപുത്രി said...

കൊയിലോയുടെ much celebrated 'Alchemist'ഒരു ടെസ്റ്റ്ഡോസെന്ന നിലയ്ക്ക് വായിച്ചിരുന്നു.ഭാരതീയതത്വചിന്തയുടെ ഒരു നേരിയ
പരിചയമെങ്കിലുമുള്ളവര്‍ക്കു,അതില്‍വല്ല്യ പുതുമയൊന്നും തോന്നില്ലെന്നാണ്‍ എന്റെ വിചാരം.
ദൈവവിശ്വാസത്തിനു ‘സ്വാനുഭവം’എന്നൊരു പരമപ്രധാനമായ തലമുണ്ട്.
അതിനപ്പുറം-ഇപ്പുറം എന്നുരണ്ട് സമാന്തരങ്ങളും.

nalan::നളന്‍ said...

വെള്ളെഴുത്ത്,
ഞാന്‍ പറഞ്ഞത്, പോസ്റ്റിന് (വെള്ളെഴുത്തിനല്ല)
അങ്ങനൊരു ആഭിമുഖ്യം അനുഭവപ്പെട്ടതായി തോന്നിയെന്നാണു...

ദൈവവിശ്വാസത്തെപ്പറ്റി വിശ്വാ‍സി-അവിശ്വാസി സംവാദങ്ങള്‍ ഒരിക്കലും എവിടേയും എത്തില്ല. വിശ്വാസം ആവശ്വപ്പെടുന്നത്, ചോദ്യം ചെയ്യപ്പെടാത്ത അന്ധമായ faith തന്നെയാണു. അവിടെ ഒരു സംവാദത്തിനു സ്കോപ്പില്ല.
വിശ്വാസം, പ്രാര്‍ത്ഥന അന്ധവിശ്വാസം (എല്ലാ വിശ്വാസങ്ങളും അന്ധമാണു :) ) ഇതൊക്കെ ഒരു പരിധിവരെ ആസ്വദിക്കുന്ന കൂട്ടത്തിലാണു ഞാന്‍ (പ്രൊഫൈലില്‍ വ്യക്തമക്കിയിട്ടുണ്ട്). വ്യാജമായ ഒരാത്മീയ സംതൃപ്തി അത് നല്‍കുന്നുണ്ടെന്നു സമ്മതിക്കുന്നു.

ക്ലാസിക്കല്‍ സ്റ്റൈലിലുള്ള ദൈവം എന്ന സങ്കല്‍പ്പത്തോടും ആധ്യാത്മികത്തിലെ ബ്രഹ്മം, വിശ്വചേതസ്സ്, പ്രപഞ്ചസത്യം തുടങ്ങിയവയോടും എതിര്‍പ്പ് അവയുടെ പ്രതിലോമ സ്വഭാവത്തോടാണു.
കുറച്ചു കാര്യങ്ങള്‍ ഇവിടെ http://pmn1974.blogspot.com/2007/10/blog-post.html സൂചിപ്പിച്ചിരുന്നു.
സ്ഥിതീകരിക്കാത്ത ഇത്തരം അസംഷന്‍സ്, പക്ഷെ “അറിയില്ല” എന്നതിനു പകരം “ബ്രഹ്മം“ തുടങ്ങിയ പര്യായങ്ങളിലൂടെ പറയപ്പെടുമ്പോള്‍ അറിയാം എന്ന തോന്നലിലേക്കുള്ള മലക്കം മറിച്ചില്‍ (തട്ടിപ്പ്) ചൂണ്ടിക്കാണിക്കണമെന്നു തോന്നി.
ചിന്തയുടെ അല്ലെങ്കില്‍ മനുഷ്യമനസ്സിന്റെ പരിമിധിയെന്ന നിലയില്‍ ഈ വക സ്ഥിതീകരിക്കാത്ത സങ്കല്‍പ്പങ്ങളെ സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഉള്ള ഡൈവേര്‍ഷനാണു. പുതിയ പാതകള്‍ വെട്ടിതുറക്കുന്നതിനെ പരോക്ഷമായും പ്രോത്സാഹിപ്പിക്കാത്ത ഒന്ന്. ദൈവം, ബ്രഹ്മം തുടങ്ങിയ മറയുടെ (സത്യത്തിനുനേരെയുള്ള) പ്രതിലോമ വശം വരുത്തുന്ന നഷ്ടം ഭീകരമാണു.

Sandeep PM said...

ഗുപ്തന്‍ പറഞ്ഞതിനോട് യോജിക്കാതെ തരമില്ല ... ദൈവം എന്നത് ഒരു ചോദ്യം തന്നെയാണ്.

Suraj said...

പ്രിയ വെള്ളെഴുത്ത് മാഷേ,

"കണ്ണൂസേ അതു നന്നായി. നളനും സൂരജിനും കാര്യങ്ങള്‍ പറയാമായിരുന്നു..."

ശരി...റൈറ്റ്...എന്റെ അറിവുകളുടെ പരിമിതിയെ വച്ച് ജാമ്യമെടുത്തോണ്ട് ഇതാ ഇത്തിരി സൈക്കോ ന്യൂറോളജി തുടങ്ങാന്‍ പോകുന്നു- എല്ലാരും ശ്രദ്ധിച്ചിരിക്കണം..ആരും ഉറക്കം തൂങ്ങരുത്...തൂങ്ങിയാല്‍ ഗെറ്റ് ഔട്ട് അടിക്കുമേ...ബോറഡിച്ചാല്‍ തിരിച്ചടിച്ചോണം
:)

മനുഷ്യന്റെ തലച്ചോറില്‍ - നമ്മുടെ ചെവികളുടെ സ്ഥാനത്തിനു മുകളിലായി - ഉള്ള ഭാഗമാണ് പാര്‍ശ്വദളങ്ങള്‍ അഥവാ Temporal Lobe-കള്‍.

പാര്‍ശ്വദളങ്ങളില്‍ നിന്നും ഉളവാകുന്ന സിഗ്നലുകളുടെ അമിതപ്രഭാവത്താല്‍ ഉണ്ടാകുന്ന അപസ്മാരമാണ് ടെമ്പറല്‍ ലോബ് എപ്പിലെപ്സി. ഇത്തരം രോഗികളില്‍ kindling അഥവാ ഉദ്ദീപനം എന്നൊരു പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. ഈ kindling മൂലം ഇവരുടെ തലച്ചോറിലെ വികാര-ക്ഷേത്രങ്ങളില്‍ (emotional centers) സാധാരണക്കാരുടേതിലും കൂടുതല്‍ ആത്മനിഷ്ഠവും തീവ്രവുമായ വികാരങ്ങളാണ് ഉണ്ടാകുക. ഇത് അവരുടെ വ്യക്തിത്വത്തെ തന്നെ ഉടച്ചുവാര്‍ക്കുന്നതും പതിവാണ്. ഇതിനേക്കുറിച്ചുള്ള കൂലങ്കഷമായ പഠനങ്ങള്‍, തലച്ചോറില്‍ ഒരു 'ആത്മീയ-സെന്റര്‍' ഉണ്ടെന്ന സ്തോഭജനകമായ സാധ്യതയാണ് നമുക്കു മുന്നില് തുറന്നു വച്ചത്.

ആത്മീയമായ/ആധ്യാത്മികമായ വികാരങ്ങളുടെ ഇരിപ്പിടമാണിതെന്ന് ലളിതമായി പറയാം. നാമിടപെടുന്ന പരിത:സ്ഥിതി, വ്യക്തികള്‍, ദൈനം ദിന സംഭവങ്ങള്‍ തുടങ്ങി കല്ല് കരട് കാഞ്ഞിരക്കുറ്റിയും, മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും വരെയുള്ള സകലതിനും അപാരമായ ഒരു ആധ്യാത്മിക പ്രാധാന്യവും ആഴവും ഉണ്ട് എന്ന് മസ്തിഷ്കത്തിലെ ഈ 'ആത്മീയ-കേന്ദ്രം' നമ്മെ വിശ്വസിപ്പിക്കുന്നു/തോന്നിപ്പിക്കുന്നു. (വികാരങ്ങളുടെ relay കേന്ദ്രമായ Papez-limbus-circuit-ലെ ഒരു ഭാഗമായ അമിഗ് ഡാല ആണ് ഈ 'ദൈവ-സെന്റര്‍' എന്നു വിശ്വസിക്കാന്‍ തെളിവുകളുണ്ട്.) ആനന്ദം, ക്രോധം, ലൈംഗികത തുടങ്ങിയ വികാരങ്ങള്‍ പ്രോസസ് ചെയ്യുന്ന രീതിക്കു തന്നെയാണ് ശരീരം ഈ 'ആത്മീയത'യെയും കൈകാര്യം ചെയ്യുന്നത്.[ടെമ്പറല്‍ ലോബ് അപസ്മാര രോഗികളില്‍ ഇതിന്റെ തീവ്രമായ ഭാവമാണ് ഉണ്ടാകുക എന്നേയുള്ളൂ- സാധാരണ മനുഷ്യരിലും ഈ കേന്ദ്രം അതിന്റേതായ ജോലികള്‍ ചെയ്യുന്നുണ്ട്]

ഈ ആത്മീയതയെ ‘മതാത്മകത’യായി തെറ്റിദ്ധരിക്കരുത്. സ്വന്തം സത്ത, നാം കരുതുന്നതിലും വളരെ വളരെ പ്രധാനമാണ് എന്നും അതിനു പ്രപഞ്ചത്തിന്റെ ഓരോ കണികയുമായും ബന്ധമുണ്ട് എന്നുമുള്ള ഒരു തരം profound sense of self-importance ആണ് മസ്തിഷ്കത്തിലെ ആത്മീയതയുടെ കാതല്‍. അതിന്റെ ഉപോല്‍പ്പന്നം മാത്രമാണ് മതപരമായ ചടങ്ങുകളിലുള്ള ആവേശവും, പുതുതായി രൂപം നല്‍കുന്ന ആചാരങ്ങളും (ഉദാഹരണത്തിന് ഒരു പുതിയ രീതിയിലുള്ള പൂജ, അല്ലെങ്കില്‍ അനുഗ്രഹ രീതി എന്നിങ്ങനെ), ആധ്യാത്മിക സിദ്ധാന്തങ്ങളുമൊക്കെ.

തലച്ചോറിനകത്ത് ഇത്തരമൊരു ഭാഗത്തിന്റെ ആവശ്യമെന്താണ് ? പാരിണാമിക മന:ശാസ്ത്രം അഥവാ evolutionary psychology എന്ന ശാസ്ത്രവിഭാഗം പറയുന്ന ചില സാധ്യതകള്‍ നോക്കൂ :

1. മനസ്സിന്റെ ആത്മീയ/ആധ്യാത്മിക വ്യാപാരങ്ങളില്‍ അന്തര്‍ലീനമായി നേതൃഗുണത്തിന്റെ ഒരു വിത്തുണ്ട്. “നിങ്ങള്‍ക്കറിയാത്ത ഒരു അഭൌമ സത്യം എനിക്കറിയാം; എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങള്‍ക്കതു പറഞ്ഞുതരാം” എന്ന ശൈലിയിലുള്ള ഒരു ‘അല്‍-മുസ്തഫ’ ഇതില്‍ ഒളിഞ്ഞിരിക്കുന്നു. (അല്‍മുസ്തഫ = ഖലീല്‍ ജിബ്രാ‍ന്റെ കൃതിയിലെ കേന്ദ്ര കഥാപാത്രമാണേ)
2. ഓരോ ‘അല്‍-മുസ്തഫ’യും പൊതുസമൂഹത്തിന്റെ ആത്മീയ വ്യാപാരങ്ങളുടെ stockist-ഉം retailer-ഉം ആയി മാറാം.
3. പുരോഹിതന്‍, രാജഗുരു, പ്രവാചകന്‍, സുവിശേഷകാരന്‍, മതാദ്ധ്യക്ഷന്‍, കള്‍ട്ട് ഫിഗറുകള്‍, ഗോത്രത്തലവന്‍, രാജാവ്, ഭരണസാരഥി....ഇങ്ങനെ നീളുന്ന അധികാരശ്രേണിയുടെ സ്വാഭാവിക പാരിണാമിക പാതയിലേക്കാണ് ആധ്യാത്മികത നീളുക.
4. നമുക്കു ചുറ്റിനുമുള്ള പലതിനേയും കുറിച്ച് ഉണ്ടാകുന്ന മനസിന്റെ സംശയങ്ങള്‍ മനോ-നിര്‍മിതമായ ഒരു ലോകചിത്രത്തെ ഉടച്ചു കളയാന്‍ കെല്‍പ്പുള്ളതാണ്. അത്തരം മുറിപ്പെടുത്തലുകള്‍ ഉണ്ടാക്കുന്ന മാനസിക-സംഘര്‍ഷത്തില്‍ നിന്നും ആധ്യാത്മികത നമ്മെ രക്ഷിക്കുന്നു - അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് ആഴമേറിയതെന്ന് സ്വയം തോന്നുന്ന കുറേ ചിന്തകള്‍ ഉണ്ടാക്കി മനസ് മനസിനെത്തന്നെ ആശ്വസിപ്പിക്കുന്നു. (ഒരു ആദിവാസി ഗോത്രാംഗത്തിനുള്ള ആത്മീയതയല്ല ഒരു മാത്തമാറ്റിക്കല്‍ ഫിസിസിസ്റ്റിന് എന്നര്‍ത്ഥം!)

നമ്മിലോരോരുത്തരിലും ഉറങ്ങുന്ന, ഉദ്ദീപിക്കപ്പെടാത്ത അല്‍-മുസ്തഫ ആണ് ‘ദൈവത്തിന്റെ ഫ്രീക്വന്‍സിയിലേക്ക് ട്യൂണ്‍ ചെയ്തു വചിരിക്കുന്ന’ നമ്മുടെ radar എന്ന് ഇത്തിരി ഫിലോസഫിക്കലായിട്ട് പറയാം..ഹ ഹ ഹ!

എന്നാല്‍ പ്രതിഫലേച്ഛയോടെയുള്ള പ്രാര്‍ത്ഥന ആത്മീയതയുടെ അനേകം സൌകര്യപ്രദമായ ഉപോല്‍പ്പന്നം മാത്രമാണ്. അത് ആത്മീയതയുമായി നേരിട്ട് ബന്ധപ്പെടുന്നില്ല - ഒരു തരം operant conditioning മാത്രം. ഉച്ചനേരത്ത് ക്ലോക്കിലേക്കു നോക്ക്കുമ്പോഴോ, അയലത്തെ ഹോട്ടലിലെ മീന്‍ മണം മൂക്കിലടിക്കുമ്പോഴോ ഉള്ള വിശപ്പില്ലേ, അതു പോലൊരു കണ്ടീഷന്‍ഡ് റെസ്പോണ്‍സ്.
ഇങ്ങനെ ധ്യാനിച്ചാല്‍, ഇങ്ങനെ കാണിക്കയിട്ടാല്‍, ഇങ്ങനെ നിസ്കരിച്ചാല്‍, ഇങ്ങനെ മെഴുകുതിരി കത്തിച്ചാല്‍, ഇങ്ങനെ മന്ത്രം ചൊല്ലിയാല്‍, ഇങ്ങനെ വഴിപാടു നേര്‍ന്നാല്‍, ഇങ്ങനെ പുകഴ്ത്തിയാല്‍, ഇങ്ങനെ ജീവിച്ചാല്‍ --- അങ്ങനെ പരീക്ഷ പാസാകും, അങ്ങനെ കുടുമ്പത്തിനൈശ്വര്യമുണ്ടാകും, അങ്ങനെ ബിസ്നസ് വളരും, അങ്ങനെ കല്യാണം നടക്കും, അങ്ങനെ മത്സരവിജയിയാകും, അങ്ങനെ മോക്ഷ് കിട്ടും, അങ്ങനെ സ്വര്‍ഗ്ഗം ലഭിക്കും, അങ്ങനെ ജന്മ-കര്‍മ്മ ചക്രങ്ങളില്‍ നിന്ന് മോചിതനാകും......!

തലച്ചോറില്‍ ആലേഖനം ചെയ്യപ്പെട്ട ആത്മീയതാക്ഷേത്രത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു മനുഷ്യനും absolute atheist ആകാന്‍ കഴിയില്ല. എന്നാല്‍ പ്രാര്‍ത്ഥനയും മതാ‍ത്മകതയും ആചാരബദ്ധമായ ജീവിതവുമൊക്കെ ആണ് അളവുകോലായി എടുക്കുന്നതെങ്കില്‍ ദൈവ വിശ്വാസി എന്നു പറയുന്നവര്‍ ആത്മീയ അനുഭൂതികളില്‍ പരമ ദരിദ്രരുമാണ്!!

ഈ വിഷയത്തെ കുറിച്ചുള്ള പ്രാഥമികമായ ആശയങ്ങള്‍ മാത്രമാണ് ഇത്. കൂടുതല്‍ ന്യുറോബയോളജിയൊക്കെ ചേര്‍ത്ത് വിശദമായി ഇതൊരു പോസ്റ്റാക്കി വേറൊരിക്കല്‍ ഇടാം.

ഓഫ് ടോപ്പിക്:

ഈ സയന്‍സിനൊരു കൊഴപ്പോണ്ട്... എന്തര് പറഞ്ഞാലും, എന്തര് കണ്ടാലും അതിനേ പിടിച്ച് അപനിഗൂഢവല്ക്കരിച്ചു(de-mystify) കളയും..അതോട ഫിലാസഫീട ആ ഒരു ഇദ് അങ്ങ് പോകും...ങ്ഹാ എന്തര് പറയാംഗ്... ഒന്നിന്റെ കട്ടയും പടോം തീരുമ്പം അടുത്തതിലോട്ട് പ്വോവും...അല്ലെങ്കീ അതീ തന്ന ഇട്ട് കിണ്ടിക്കോണ്ടിരിക്കും...അദ് തന്നെ ഏര്‍പ്പാട്..വെവരദോഷം(!) [കടപ്പാട്: Unweaving the Rainbow]

വെള്ളെഴുത്ത് said...

ഗംഭീരം !അപ്പോള്‍ ചില വളിപ്പു പോസ്റ്റുകള്‍ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്. കാര്യങ്ങള്‍ വേറെ രീതിയില്‍ മനസ്സിലാക്കാന്‍ സഹായിക്കുക എന്നുള്ളത്. വിശ്വാസത്തിന്റെ ‘ശാസ്ത്ര‘ത്തെക്കുറിച്ച് ജോബ് തോമസാണ്‍` മാതൃഭൂമിയിലെഴുതിയിരുന്നത്. ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. കുറച്ചുകൂടി വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം തയാറാക്കണം സൂരജേ, മുഖ്യധാരയില്‍ തന്നെ വരാന്‍ വേണ്ടിയിട്ട്. ആരോഗ്യ/ജീവശാസ്ത്രത്തിന് ഒരു മെറ്റാനരേഷന്റെ സ്വഭാവം വരുന്നുണ്ട്, താങ്കളുടെ പോസ്റ്റുകളിലും കമന്റുകളിലും. എനിക്കു തോന്നുന്നതാണോ, അതു മുന്‍പ് തന്നെ അങ്ങനെയായിരുന്നോ? ദൈവം, പ്രപഞ്ചം.... നമുക്കു പുറത്തുള്ള ഒന്നെന്ന നിലയ്ക്കാണ് ചര്‍ച്ച ചെയ്തു വന്നിരുന്നത്. അതു നമ്മില്‍(വ്യക്തിയില്‍) തന്നെ തിരികെ കുത്തിച്ചെലുത്തി എന്നിടത്താണ് , അല്ലാതെ അപനിഗൂഢവത്കരിച്ചിടത്തല്ല, ഫിലോസഫിയുടെ സ്വത്വം നഷ്ടപ്പെട്ടത്. എല്ലാം നമ്മുടെ ഉള്‍ലില്‍ (ജീവ)ശാസ്ത്രപരമായി വ്യാഖ്യാനിക്കാവുന്ന തരത്തില്‍ ഇരിക്കുന്നു എന്നൊരവസ്ഥ പ്രശ്നമാണ്. ഇങ്ങനെ ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ തനി വ്യക്തിഗതമാവുന്നതില്‍ ചില കുഴപ്പങ്ങളുണ്ട്. “വിശപ്പ്“ വ്യതിഗതമായി വ്യാഖ്യാനിക്കാവുന്ന ഒരു ജീവശാസ്ത്ര പ്രതിഭാസമായി മാത്രമിരുന്നാല്‍ മതിയോ എന്നതാണ് ചോദ്യം. അതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ അതോടെ അപ്രസക്തമാവില്ലേ? ആ തരത്തിലുള്ള വ്യാഖ്യാനം കൊണ്ടു വരുന്ന അപകടം ഊഹിക്കാവുന്നതേയുള്ളൂ. നമ്മളിത്രയും നാള്‍ രണ്ടാമതു പറഞ്ഞതുകള്‍ക്കാണ് അടിവരയിട്ടുകൊണ്ടിരുന്നതെന്നു മറക്കാതെ തന്നെയാണിതു പറയുന്നത്. മഴവില്ലുകളെ ഇഴപിരിച്ചെടുക്കരുതെന്നോ, അതു ചെയ്തതു തെറ്റായി പോയെന്നോ അല്ല പറഞ്ഞതിന്റെ അര്‍ത്ഥം, അങ്ങനെ ചെയ്തു കഴിഞ്ഞതിനുശേഷവും മഴവില്ലിനു അതായി തന്നെയൊരു സ്വത്വമുണ്ടെന്ന കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നാണ്. അല്ലെങ്കില്‍ ഒരു ബാലന്‍സ് തെറ്റുന്നുണ്ട്. വെറും തോന്നലാണോ അത്?

nalan::നളന്‍ said...

സൂരജിന്റെ വരവോടെ ബൂലോകത്തുണ്ടായിരുന്ന “ശാസ്ത്രീയ“ സാന്നിദ്ധ്യത്തിന്റെ കുറവ് മാറിക്കിട്ടിയതില്‍ സന്തോഷം തോന്നുന്നു.

വെള്ളെഴുത്ത്,
ആ അവസാനത്തെ കമന്റ് ! അവിടുന്നാണു തുടങ്ങേണ്ടത് :)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്തു എന്താ കാര്യം എന്നു ചോദിക്കരുതേ,

ദൈവം ഉണ്ട്‌ എന്നും പദാര്‍ഥത്തിനും കാലത്തിനും അതീതമായ അസ്തിത്വമുള്ള ആ പരമമായ സത്യത്തിന്റെ അറിവും, കഴിവും, ശക്തിയുമണ്‌ സൂക്ഷമപ്രപഞ്ചത്തിലും സ്ഥൂലപ്രപഞ്ചത്തിലും കാണപ്പെടുന്നത്‌ എന്നും അവന്റെ അസ്തിത്വം ഈ പ്രപഞ്ചത്തിന്‌ പുറത്താണ്‌ എന്നും വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ എന്റെ ഒരഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ. ( എന്റെ ബുദ്ധിയില്‍ തെളിയുന്നത്‌ ഒരു വസ്തു ഉണ്ടാക്കിയ ഒരാളുടെ അസ്തിത്വം അതിനകത്ത്‌ അല്ലല്ലൊ പുറത്തല്ലെ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ ഉദ: ഒരു മേശ, കസേര, കാര്‍ തുടങ്ങിയ എന്ത്‌ വസ്തുക്കള്‍ എടുത്താലും അങ്ങിനെ തന്നെയല്ലെ ? ഇനി പരിണാമവാദമാണെങ്കില്‍ കുറച്ച്‌ ഉരുക്ക്‌ കൂട്ടിയിട്ടാല്‍ ഒരു കാറോ, ബസ്സോ കോടികണക്കിന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വികലമായ രൂപത്തിലെങ്കിലും രൂപപെടുമെന്ന് ഒരാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുമോ ? പിന്നെ എങ്ങിനെയാണ്‌ ഇത്രയും സങ്കീര്‍ണ്ണവും അന്യൂനവുമായ ഒരു പ്രപഞ്ചം ഉടലെടുക്കുന്നത്‌ എന്നെനിക്ക്‌ മനസ്സിലാകുന്നില്ല )

പിന്നെ തലച്ചോറില്‍ നിന്നും പഠനങ്ങള്‍ ഹൃദയത്തിലേയ്കുകൂടി വന്നാല്‍ മാതൃമേ അതിന്റെ സാര്‍ഥകത സീകാര്യമാവുകയുള്ളു എന്നെനിക്ക്‌ തോന്നുന്നു. നമ്മുക്കറിയാം തീരുമാനങ്ങളുടെ ഉല്‍ഭവസ്ഥാനം മസ്തിഷ്കം ആണെങ്കില്‍ കൂടി ദൈനം ദിനജീവിതത്തിലെ വികാര വിചാരങ്ങളുടെ ശെരി-തെറ്റുകളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന ചെറിയ ആന്ദോളനങ്ങള്‍ പോലും പ്രതിഫലിക്കുന്നത്‌ ഹൃദയത്തില്‍ ആണ്‌ എന്ന് നമുക്കറിയാം. എന്റെ കാഴ്ചപാടില്‍ ഹൃദയവികരങ്ങളിലെ മാനുഷീക മൂല്ല്യങ്ങളുടെ അന്തസത്തകളിലേയ്ക്ക്‌ മാനവസമൂഹം നടന്നടുക്കുംബോള്‍ ചേദ്യങ്ങളുടെ, കണ്ടെത്തലുകളുടെ ഒരു പുതിയ വിഹായസ്സ്‌ ഒരോ മനുഷ്യ മനസ്സിലും പിറവി കൊള്ളുമെന്നും അപ്പോള്‍ യാഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുമെന്നുമാണ്‌.

അക്കാഡമിക്ക്‌ ബുദ്ധിജീവികളുമായി സംവദിക്കാനുള്ള വലിയ സമൂഹിക സംസ്ക്കാരിക ബിരുദങ്ങളെന്നും ഇല്ലാത്ത എനിക്ക്‌ ഇവിടെ അഭിപ്രായം രേഖപെടുത്താനുള്ള അവകാശം ഉണ്ടൊ എനെനിക്കറിയില്ല, നിങ്ങളുടെ ചര്‍ച്ചകള്‍ വായിക്കാറുള്ള ഒരു ബ്ലോഗ്‌ വായനക്കാരന്‍ എന്ന അവകാശം എടുത്ത്‌ കൊണ്ട്‌ ഞാനിവിടെ എന്നെ അടയാളപ്പെടുത്തുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

....

sree said...

ക്ഷമിക്കണം മാഷേ, എന്റെ കുടം ഉടയുന്ന ലക്ഷണമില്ലാത്തതു കൊണ്ട് ഇതൊക്കെ ദര്‍ശിച്ചിട്ടു കാര്യമുണ്ടൊ എന്നറിയില്ല. ദര്‍ശനങ്ങള്‍ക്കു ഇവിടെ മൂലം ഫിക്ഷന്‍ ആയതുകൊണ്ടും,(അതും കൊയ്ലൊ!!) അതു മാത്രേ എനിക്ക് അറിയാവുന്നതായിട്ടുള്ളു എന്നതു കൊണ്ടും ചിലതു പറഞ്ഞോട്ടെ.
Fictional examples without serious intellectual constraints, those defending bizarre philosophy often called pulp philosophy is a natural off-shoot of the breaking of meta-narratives that is rampant in post modern fiction- celebrated in Umberto echo etc once scorned in Ayn Rand..now in Paulo Coelho.
Cult-like allegiance to it is not what post-modern mysticism demands. Its an effort to break in to the inter-textuality of what is woven together. The excess, is deliberate. You could take the game seriously, even without understanding it, ( Umberto Echo).to a generation of readers after the e-revolution, ‘truth’ is a rational argument, nothing a-priory. It is the map that precede the territory. Faith preceeds god . Remember the excess of manifestations of rituals in religious contexts today. The rhetorical tradition of viewing things as ‘essentialist’(childhood, love, sanity, gender etc etc) has given way to viewing it as ‘constructivist’. God being one such. That is exactly why Coelho , a typical New-Age mystic usually constructs from every fabric that comes his way and don’t bother to acknowledge, like those numerous self-help book authors. He is a self-proclaimed fraud who even advocated piracy to increase sale of his books! Why bother to expose him then?!
ദൈവമെ, ഞങ്ങളോട് പൊറുക്കേണമെ!

Suraj said...

വെള്ളെഴുത്ത് മാഷേ, നളന്‍സേ ...

താങ്കൂ‍! :)

നമ്മട വാചകമടി meta-narrative ആകുന്നുവെന്നോ ?
തള്ളേ! കിളി പറന്ന് നില്‍പ്പാണ് !

സയന്‍സിന്റെ സാര്‍വജനീനതയും സമഗ്രതയും ആണ് നമ്മട ഒരു ലൈന്‍...അതില് നമ്മള് ച്വോദ്യങ്ങള് ഇഷ്ടപ്പെടണില്ല, ഉത്തരങ്ങളിലാണ് ഇന്ററസ്റ്റ്. ഓരോ പ്രഹേളികയ്ക്കും ഉത്തരം റെഡിയാക്കി വച്ചോണ്ടാണ് ചോദ്യം ഇടണത് തന്ന! പക്ഷേ..ങേഹെ...ഉത്തരത്തീന്നു കൊളത്തില്‍ കൊളം തോണ്ടുന്ന ചോദ്യങ്ങള് നമ്മട ഉള്ളീന്ന് തന്നെ വേറേ വരും...അപ്പപ്പിന്നെ അദിന്റെ ഉത്തരമായി കടിപിടിയായി...പട്ടി സ്വന്തം വാലിലെ ചെള്ള് കടിക്കാന്‍ കിടന്നു തിരിയണ എടപാടില്ലേ..വോ അദ് തന്നെ! അദ്ദാണ് ശാസ്ത്രവിദ്യാര്‍ത്ഥിയുടെ അവാച്യമായ അനുഭൂതി!

പിന്ന, സയന്‍സ് എല്ലാത്തിനേം കേറി വ്യക്തിക്കുള്ളിലേക്ക് കുത്തിച്ചെലുത്തുന്നു എന്ന് വെള്ളെഴുത്ത് മാഷിനു പരാതിയൊണ്ടാ ?
നോ..അപ്പടിയല്ലൈ!

എല്ലാ തൊന്തരവിനും മൈക്രോസ്കോപ്പിക് ലെവലില്‍ ഒരു കാരണമുണ്ട് - സകല കിടുതാപ്പിനേം പിടിച്ച് അഴിച്ചു പറക്കി, കീറി, തന്നം തുന്നന കിണ്ടി നോക്കി...ഒരു വര്‍ക്ക് ഷാപ്പ് പരിപാടി. ആ ചേലിക്ക് ഒരു അന്വേഷണം - അദ് കഴിയുമ്പം പതുക്കെ പതുക്കെ മൈക്രോസ്കോപ്പീന്ന് പൊറകോട്ട് മാറി, wholistic ആയി നോക്കും (holistic അല്ല!)
വലിയ പടത്തില് ഈ സുനാപ്പികള് വര്‍ക്ക് ചെയ്യണതെങ്ങനേന്ന് - ചിത്രശലഭത്തിന്റെ ചിറകടി കൊടുങ്കാറ്റാവണൊണ്ടാ, 11-ഡൈമെന്‍ഷന്‍ brane-ന്റെ തുമ്പത്ത് 4-ഡൈമെന്‍ഷന്‍ ലോകം ഇരിക്കുവോ....അങ്ങനെയങ്ങനെ. അവിടെയാണ് ചെലപ്പോ ചെലവന്മാര് മെറ്റാഫിസിക്സ് കൊണ്ടിട്ട് ഇളക്കണത്! അദ് നമ്മ സമ്മതിക്കൂല...അദ് ഫിലാസഫിയിലായലും ശരി പൊളിട്ടിക്സ് ആയാലും ശരി...സയന്‍സ് വിട്ടൊരു കളിയില്ല ദിനേശാ ന്ന് പറയും. ഹ ഹ ഹ!

തലച്ചോറില്‍ നിന്നു മനസിലേക്കും, മനസില്‍ നിന്നും വ്യക്തിയിലേക്കും, വ്യക്തിയില്‍ നിന്നും കുടുമ്പത്തിലേക്കും, കുടുംബത്തില്‍ നിന്നും, സമജനിതകരിലേക്കും, സമ ജനിതകരില്‍ നിന്ന് സമുദായത്തിലേക്കും, പിന്നെ ഗോത്രത്തിലേക്കും, രാഷ്ട്രത്തിലേക്കും....അങ്ങനെയങ്ങനെ...വീണ്ടും നമ്മട bird's eye view തെളിഞ്ഞുവരുന്നു!

ഫോട്ടോണില്‍ നിന്നു തരംഗത്തിലേക്കും, തരംഗത്തില്‍ നിന്നു ഡിസ്പേര്‍ഷനിലേക്കും, പിന്നെ കോമ്പോസിറ്റ് വെളിച്ചത്തിലേക്കും ഒക്കെയായി മഴവില്ല് വീണ്ടും മഴവില്ലാകുകയും അമിഗ്ഡാലയിലെ രാസമാറ്റങ്ങള്‍ വീണ്ടും അദ്വൈത സിദ്ധാന്തമാകുകയും ചെയ്യും....പക്ഷേ ശാസ്ത്രത്തിന്റെ കണ്ണിലൂടെ കാണുന്നതിന്റെ സൌന്ദര്യം ഉള്‍ക്കൊള്ളണമെന്നു മാത്രം!


ശരീഖ് മാഷേ ,
വില്യം പാലേയ് പാതിരി അടിച്ച 'വാച്ച് ഉദാഹരണ'വും, ഫ്രെഡ് ഹോയല്‍ അടിച്ച 'ചവറ്റുകൂനയില്‍ നിന്നും ഏയറോപ്ലേയിന്‍' ഉദാഹരണവും പോലെത്തന്നെ ഈ ഉരുക്ക് കൂനയില്‍ നിന്നും കാറുണ്ടാവുമോ എന്ന വാദവും. അതിന് ഉത്തരം എഴുതിയ ആളുടെ വാദം 400 പേജുള്ള ഒരു പുസ്തകമായി മാര്‍ക്കറ്റിലുണ്ട്. ഡോക്കിന്‍സിന്റെ The Blind Watchmaker ആണേ. പലേടത്തുംപള്ളിവിലക്കൊക്കെ ഉള്ള പൊത്തകമാണ്, സൂക്ഷിച്ചു വായിക്കണം!

പിന്നെ, ആ തലച്ചോറ് വേഴ്സസ് ഹൃദയം...ങ ങ ങാ... ആ ഒരു ലൈന്‍ അരിസ്റ്റോട്ടിലിനു ശേഷം അത്ര ഓടിയിട്ടില്ലാത്ത ചരക്കാണ്!

കണ്ണൂസ്‌ said...

സൂരജേ, വെള്ളെഴുത്തേ, നളാ


സ്വന്തം സത്ത, നാം കരുതുന്നതിലും വളരെ വളരെ പ്രധാനമാണ് എന്നും അതിനു പ്രപഞ്ചത്തിന്റെ ഓരോ കണികയുമായും ബന്ധമുണ്ട് എന്നുമുള്ള ഒരു തരം profound sense of self-importance ആണ് മസ്തിഷ്കത്തിലെ ആത്മീയതയുടെ കാതല്‍

Does this ring any bell?

ഇതേ കാര്യം തന്നെയല്ലേ കാഷായധാരികള്‍ "ബ്രഹ്മം" എന്നൊക്കെ പറയുന്ന തട്ടിപ്പ് എന്ന് നളന്‍ പറഞ്ഞത്? :)

വെള്ളെഴുത്തിനും കൂടി - ജീവശാസ്ത്രപരമായി ദൈവവ്യാഖ്യാനം ചെയ്യുമ്പോള്‍ അത് തത്വശാസ്ത്രത്തിന്‌ വെളിയില്‍ പോവുന്നുണ്ടോ? ദൈവത്തെ നമ്മില്‍ നിന്ന് വേറിട്ട് കാണേണ്ടാത്ത തത്വശാസ്ത്രങ്ങളും ഉണ്ടല്ലോ. വ്യക്തമായ സാമൂഹിക പ്രതിബദ്ധതയോടു കൂടിത്തന്നെ!! (ആനയെക്കൂടി ദൈവമായിക്കാണാന്‍ ശിഷ്യനെ ഗുരു ഓര്‍മ്മിപ്പിച്ച പഞ്ചതന്ത്രം കഥ ഓര്‍ക്കുക!)

സൂരജേ, എന്റെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരമായില്ല. ഒരു ലേ മാന്‍ ലെവലിലുള്ള കാര്യമാണ്‌.

ചുമടെടുത്ത് നടക്കുന്നവന്‌ ഇടക്കൊന്ന് ഭാരം ഇറക്കാന്‍ ഒരു അത്താണി കൂടിയേ തീരൂ. അതു പോലെ തന്നെ, ഓരോ മനുഷ്യനും ഇടക്കൊന്ന് സ്ട്രെസ്സ് ഫ്രീ ആവാന്‍ ഒരു അത്താണി വേണം. അതിനെ ദൈവമെന്ന് വിളിച്ചോളൂ. (ഒരു നാലഞ്ച് വയസ്സ് വരെ രക്ഷിതാക്കളുടെ സമ്പൂര്‍ണ്ണ തണലില്‍ കഴിയുന്ന കൊച്ചു കുട്ടികളില്‍ ദൈവവിശ്വാസം കുറയാന്‍ ഇതാവും കാരണം. അവരുടെ അത്താണി മാതാപിതാക്കളാണ്‌). ഇങ്ങനെ വെളിയില്‍ ഒരു അത്താണി വേണ്ടാതെ, സ്വയം അവനവന്റെ മനസ്സിനെ അത്താണിയായി രൂപപ്പെടുത്താനുള്ള വഴികള്‍ ഉണ്ടോ ശാസ്ത്രത്തില്‍ എന്നതാണ്‌ എന്റെ ചോദ്യം. സൂരജിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "അല്‍ മുസ്തഫ"യെ നല്ല നിലയില്‍ വളര്‍ത്തിയെടുക്കാന്‍ നളന്‍ പറഞ്ഞ തട്ടിപ്പുകളല്ലാത്ത എന്തെങ്കിലും മാര്‍ഗം?!!

Suraj said...

പ്രിയ കണ്ണൂസ് ജീ,

"....ഇങ്ങനെ വെളിയില്‍ ഒരു അത്താണി വേണ്ടാതെ, സ്വയം അവനവന്റെ മനസ്സിനെ അത്താണിയായി രൂപപ്പെടുത്താനുള്ള വഴികള്‍ ഉണ്ടോ ശാസ്ത്രത്തില്‍ എന്നതാണ്‌ എന്റെ ചോദ്യം. സൂരജിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "അല്‍ മുസ്തഫ"യെ നല്ല നിലയില്‍ വളര്‍ത്തിയെടുക്കാന്‍ നളന്‍ പറഞ്ഞ തട്ടിപ്പുകളല്ലാത്ത എന്തെങ്കിലും മാര്‍ഗം?!!"

സത്യത്തില്‍ മതമോ ദൈവമോ ഇല്ലാതെ തന്നെ പരോപകാരിയും അന്യസ്നേഹിയും ആകാനുള്ള കഴിവ് ജന്തുക്കളുടെ മസ്തിഷ്കത്തില്‍ ഉണ്ട് എന്നത് മറ്റൊരു സ്തോഭ ജനകമായ അറിവാണ്. (നമ്മ ദേ പിന്നേം പോവേണ് ന്യൂറോളജീലോട്ട്...എന്ന തല്ലണ്ട വെള്ളെഴുത്തേ ഞാന്‍ നന്നാവൂല്ല!)

മറ്റൊരു ജന്തു വേദനിക്കുമ്പോള്‍, ഒരു സഹജീവിയുടെ സങ്കടം കാണുമ്പോള്‍, ഒരു കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഒക്കെ ‘ആ സ്ഥാനത്ത് നമ്മള്‍ ആയിരുന്നെങ്കില്‍’ എന്ന ഒരു ആഴത്തിലുള്ള വികാരം നമ്മില്‍ ഉണ്ടാക്കാന്‍ കെല്പുള്ള ചില കോശങ്ങളുണ്ട് നമ്മുടെ തലച്ചോറില്‍! ദര്‍പ്പണ നാഡികള്‍ (mirror neurons)എന്ന് അറിയപ്പെടുന്ന കോശങ്ങള്‍ ഇതിലെ ഒരു ടൈപ്പാണ്.
എന്തിനാണ് ജന്തുക്കളില്‍ ഈ ‘സഹതാപ’ സെന്റര്‍ ?
സാമൂഹിക ജീവിതം നയിക്കുന്ന ജീവികളില്‍ ഇത് വലിയൊരു സാധ്യത തുറക്കുന്നു. അന്യന്റെ വേദനയില്‍ ദു:ഖിക്കുക എന്നത് സാമൂഹിക സഹകരണത്തിന്റെ പരമമായ രൂപമാണ്. സാമൂഹിക സഹകരണത്തിന്റെ ലക്ഷ്യമോ ? ആ സമുദായത്തിന്റെ gene pool പരമാവധി വിതരണം നടത്തുക, പ്രജനനത്തിലൂടെ വ്യാപിക്കുക.

സഹതാപത്തിലൂടെയുള്ള ഈ സഹകരണം പരിണാമ വഴികളില്‍ ഒരു പുതിയ ജന്തു സ്വഭാവത്തിനു കൂടെ വഴിവച്ചു - ആത്മാഹൂതിയിലൂടെ സഹജീവികളെ/ബന്ധുക്കളെ രക്ഷിക്കുക എന്ന മാക്സിമം സഹകരണം! അമ്മ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും, സഹോദരന്‍ സഹോദരങ്ങള്‍ക്ക് വേണ്ടിയും, ഭര്‍ത്താവ് ഭാര്യയ്ക്കു വേണ്ടിയും, വ്യക്തികള്‍ ഗോത്രത്തിനു വേണ്ടിയും, പട്ടാളക്കാരന്‍ രാജ്യത്തിനു വേണ്ടിയും...അങ്ങനെ ആത്മാര്‍ത്ഥമായി നടത്തപ്പെടുന്ന ചാവേര്‍ പ്രവര്‍ത്തിക്കും ഒരു കൃത്യമായ ന്യായമുണ്ടാകുന്നു.
ഇത് ബോധപൂര്‍വ്വം ആകണമെന്നില്ല കേട്ടോ. ചിലതരം താഴ്ന്ന ജന്തുക്കളില്‍ ഇതൊരു അബോധമായ impulsive/instinctual പ്രക്രിയയാണ്. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിനെ കൊന്ന് ശാപ്പിടും - മുട്ടയിടും മുന്‍പ് അമ്മയ്ക്ക് പരമാവധി പ്രോട്ടീന്‍ നിറഞ്ഞ ആഹാരം ശരീരത്തില്‍ സ്റ്റോക്കു ചെയ്യേണ്ടതുണ്ട്! ഒടുവില്‍ മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിയും വരെ കാത്തിരുന്ന് വിശന്ന് അമ്മയും ചാകുന്നു. (നാമം ജപിക്കുന്ന പച്ചക്കുതിരയില്ലേ- praying mantis...ലത് ഏതാണ്ട് ഇതു പോലൊരു ചാവേര്‍ ഉദാഹരണമാണ്! നാമം ജപിക്കുന്ന പച്ചക്കുതിര! നല്ല പേര് അല്ലേ ?)

ഇത്തരത്തില്‍ നോക്കുമ്പോള്‍ ഒരു ദൈവ സങ്കല്‍പ്പവും ഇല്ലാതെ, ഒരു മൊറാലിറ്റി പോലീസുമില്ലാതെ, ഒരു അത്താണിയുമില്ലാതെ, വളരെ നൈസര്‍ഗ്ഗികമായിത്തന്നെ തന്നെ മനുഷ്യന്‍ സഹജീവി-സ്നേഹവും, പരോപകാരിയുമൊക്കെയാണ്.

ദൈവം എന്ന ‘അത്താണി’ക്കാകട്ടെ മുന്‍ കമന്റില്‍ പറഞ്ഞപോലെ ഗോത്ര/വംശ ശ്രേണികളിലെ അധികാരസ്ഥാപനത്തിനായുള്ള ഒരു പാരിണാമിക വിദ്യയെന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് സാമൂഹിക റോള്‍ ഒന്നുമില്ല ജീവശാസ്ത്രപരമായി നോക്കിയാല്‍.

ഇതേ പോയിന്റിന്റെ ഒരു എക്സ്റ്റന്‍ഷനാണ് കണ്ണൂസിന്റെ ചോദ്യത്തിനുള്ള ഉത്തരം. ‘അല്‍മുസ്തഫ’ ആത്മീയതയുടെ തലത്തിലെ അലിഗറിയാണ്. അവിടെ ദൈവത്തിനു മുന്നിലെ സബ്മിഷനല്ല, മറിച്ച് പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മനിഷ്ഠമായ significance ആണ് ഉണരുന്നത്. എല്ലാരും അടിയറവു പറയേണ്ടുന്ന ഒരു ശക്തി ഉണ്ട് എന്നതിനേക്കാള്‍, എന്നിലും,എല്ലാരിലും,എല്ലാറ്റിലും ഒരു ശക്തിയുണ്ട് എന്നും, അത് പ്രപഞ്ചവുമായി കണക്ടഡ് ആണ് എന്നുമാണ് നമ്മിലെ ‘അല്‍മുസ്തഫ’ നമ്മെ വിശ്വസിപ്പിക്കാന്‍ വെമ്പുന്നത്. ഈ അല്‍മുസ്തഫയ്ക്ക് പ്രത്യേകം പരിശീലനം ആവശ്യമില്ല. അതൊരു സ്വാഭാവികമായ പ്രതിഭാസമാണ്. മാത്രമല്ല മതാത്മകമായ പരിശീലനം നല്‍കുന്തോറും നൈസര്‍ഗ്ഗികമായ ആ ആത്മീയ ഫീലിംഗ് നശിക്കുകയും അവിടെ സമൂഹം ഡിക്റ്റേറ്റ് ചെയ്യുന്ന താടിക്കാരുടെയും തൊപ്പിക്കാരുടേയുമൊക്കെ രൂപങ്ങള്‍ കയറി കുടിയിരിപ്പാവുകയും ചെയ്തേക്കും.

ചുരുക്കത്തില്‍ sense of self-significance-ന് ഒരു ദൈവചിന്തയുടേയും, ഒരു തത്വശാസ്ത്രത്തിന്റേയും ആവശ്യമില്ല. അതില്‍ നിന്നു ഉളവാകുന്ന ആത്മവിശ്വാസം കുറേക്കൂടി enduring ആണ്. അടിച്ചവഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കാം എന്ന് എളുപ്പം ചുവടുമാറ്റാന്‍ അത്തരം ആത്മവിശ്വാസത്തിനു കഴിയും.

അതേസമയം ഒരു പിതൃ ബിംബമോ മാതൃബിംബമോ പോലുള്ള external force-നെ അത്താണിയാക്കിക്കൊണ്ടാണ് ഒരാളുടെ പ്രവര്‍ത്തികള്‍ പോകുന്നതെങ്കില്‍ അത് വളരെ short-lived ആയ ഒരു ബാഹ്യ പ്രേരണയ്ക്കപ്പുറം ഒന്നും നമ്മില്‍ അവശേഷിപ്പിക്കില്ല. കാരണം ഓരോ നിമിഷവും നമ്മുടെ ആന്തരിക ലോജിക്കിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അത്തരമൊരു ശക്തിയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ ഉറപ്പിക്കാന്‍ നമ്മുടെ മനസ് ശ്രമിക്കുന്നത്.
എത്ര പ്രാര്‍ത്ഥിച്ചിട്ട് പരീക്ഷയെഴുതാനിരുന്നാ‍ലും, ഒരു ചോദ്യം അറിഞ്ഞുകൂടാ എന്നു ഞെട്ടലോടെ മനസിലാക്കി അടുത്ത ചോദ്യത്തിലേക്കു പോകുമ്പോള്‍, തീര്‍ന്നുകൊണ്ടിരിക്കുന്ന സമയത്തിനായി ക്ലോക്കിലേക്ക് നോക്കുമ്പോള്‍ ഒക്കെ ആ ‘അത്താണിയുടെ പവറില്‍’ നമുക്ക് ഇടയ്ക്കിടെ സംശയം തോന്നുന്നതും, ഒടുവില്‍ പ്രാര്‍ത്ഥന വിട്ട് ‘ എന്തരോ വരട്ട്..’ എന്ന് മനസ് നിസ്സഹായമാകുന്നതും അതുകൊണ്ടുതന്നെ.

സൈക്കോ തെറാപ്പിയില്‍ ഇത് വളരെ ഉപയോഗിക്കപ്പെടുന്ന ഒരു കണ്‍സെപ്റ്റാണ്. തങ്ങള്‍ ബാഹ്യമായ ഒരു ശക്തിയാല്‍/ദൈവത്താല്‍/വിധിയാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് കരുതുന്ന (രണ്ടാമത്തെ തരം ക്ഷിപ്ര വിശ്വാസികള്‍) ആളുകള്‍ രോഗികളാകുമ്പോള്‍ ആത്മഹത്യാ പ്രവണത കൂടുതലായിരിക്കും. കാരണം അവരുടേത് ആത്മീയതയല്ല, വെറും ദൈവ വിശ്വാസം മാത്രമാണ്. ‘ദൈവം കൈവിടുന്നു’ എന്ന് തോന്നുന്ന പോയിന്റില്‍ അവര്‍ തകരുന്നു.... അതേ സമയം ആദ്യത്തെ ഗ്രൂപ്പ് എല്ലാത്തിലും ഒരു purpose കാണുന്നത് കൊണ്ട് കൂടുതല്‍ പോസിറ്റീവ് ആകുന്നു.

അപ്പോള്‍... വിധി,മാടന്‍, മറുത, ചാത്തന്‍, ശരി-തെറ്റുകളെക്കുറിച്ചുള്ള rigid ആയ കല്പനകള്‍, നരകത്തിലെ പാമോയില്‍ തിളക്കുന്ന അണ്ടാവ് എന്നിങ്ങനെയുള്ള ക്ഷുദ്രവിശ്വാസങ്ങളും, ആചാരബദ്ധ-മതവിശ്വാസങ്ങളും പിള്ളാരില്‍ പറഞ്ഞു ചെലുത്താതിരിക്കുന്നതാവും നല്ലത് !

കുറഞ്ഞപക്ഷം മനുഷ്യനെ മനുഷ്യനായി മാത്രം കാണാനെങ്കിലും അയഞ്ഞ ആത്മീയത പിള്ളാരെ സഹായിക്കും.

nalan::നളന്‍ said...

മനുഷ്യന് പൂര്‍ണ്ണമായും ‘atheist' ആവാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നല്ലോ.
അതുപോലെ മനുഷ്യനു പൂര്‍ണ്ണമായും ‘theist' ആവാന്‍ കഴിയില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഇതുകൊണ്ടാണു ചില ആത്മീയഗുരുക്കള്‍ 'മനസ്സിനെ unlearn ചെയ്യാന്‍‘ ആവശ്യപ്പെടുന്നത്, ദൈവം അല്ലെങ്കില്‍ പ്രപഞ്ചമനസ്സില്‍ ലയിക്കുന്ന അനുഭവത്തിനു. അതിനു മനുഷ്യനില്‍ അന്തര്‍ലീനമായ ലോജിക്കല്‍ റീസണിംഗിനെ എടുത്തു കളയാതെ കഴിയില്ല.

കണ്ണൂസെ,
ആ profound sense of self-importance എന്നത് മസ്തിഷ്കത്തില്‍ hard-wired ആയിട്ടുണ്ടെങ്കില്‍ അത് സര്‍വൈവലിന്റെ ഭാഷ തന്നെ. അതുകൊണ്ട് അത് സത്യമാകണമെന്നില്ല.

“ഓരോ മനുഷ്യനും ഇടക്കൊന്ന് സ്ട്രെസ്സ് ഫ്രീ ആവാന്‍ ഒരു അത്താണി വേണം”
സ്ട്രെസ്സിനുള്ള കാരണങ്ങളെ ഇല്ലാതാക്കാതെ സ്ട്രസ്സ് മാറില്ല. ദൈവം തരുന്ന ആശ്വാസം നൈമിഷികം മാത്രം. റിയാലിറ്റിയിലേക്കു തിരീച്ചുപോകുമ്പോള്‍ സ്ട്രസ്സും തിരിച്ചുവരും.
പക്ഷെ ഈ ഇടവേളകളിലെ ആശ്വാസങ്ങള്‍, അതിനു തീര്‍ച്ചയായും പ്രാധാന്യമുണ്ട്.

സ്ട്രെസ്സിനു ഏകാന്തത, ഒറ്റപ്പെടല്‍ ഇതിനൊക്കെ ഒരു പങ്കുണ്ട്. സാമൂഹിക ഇടപെടലുകള്‍ ഇതിനെ അഭിമുഖീകരിക്കാന്‍ സഹായിക്കും. ഇന്നു ആത്മീയത വളരുന്നത്, സാമൂഹിക ഇടപെടല്‍ ഇല്ലാത്ത ഈ ഒറ്റപ്പെട്ട ജീവിതരീതികള്‍ കാരണമാണു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എല്ലാവരോടും എന്റെ നിലപാട്‌

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തവും, ആകസ്മികവും, സംഭവബഹുലവുമായ തലങ്ങളെ പഠന വിധേയമാക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ഥമാണ്‌ ശാസ്ത്രം അത്‌ ഒരു ഉപകരണം മാത്രമാണെന്നും അത്‌ കൈകാര്യം ചെയ്യുന്ന വ്യക്ത്യയുടെ ആര്‍ജിതമായ അറിവിന്റെ അടിസ്ഥാന തലങ്ങളും, മാനസ്സീക-ആരോഗ്യപരമായ കാര്യങ്ങളും, ദൈനം ദിന ജീവിത ചുറ്റുപാടുകളിലെ വികാര പരമായ അനുഭവ തലങ്ങളും ശാസ്ത്രത്തെ ഉപയോഗിക്കുന്ന, അല്ലെങ്കില്‍ പ്രയോഗിക്കുന്നതില്‍ അടങ്ങിയിരിക്കുകയും സമൂഹികമായി അതിന്റെ പ്രത്യഘാതം മനുഷ്യര്‍ക്കും പരിതസ്തിഥിക്കും ഹാനികരവുകയും ചെയ്യാം എന്നത്‌, ആ ഉല്‍ക്കണ്ഠ ഒരു വ്യക്തി എന്ന നിലയില്‍ ഞാനിവിടെ രേഖപെടുത്തട്ടെ. ശാസ്ത്രം അത്‌ വ്യത്യസ്തമായ തലങ്ങളില്‍ മാനവരാശിക്കു നല്‍കിയ വിസ്മയകരമായ സഹായസഹകരണങ്ങളെ തമസ്ക്കരിച്ചു കൊണ്ടല്ല ഇത്‌ ഞാനിവിടെ പറയുന്നത്‌ മറിച്ച്‌ ശാസ്ത്രത്തിന്റെ പ്രമാണികമായ അതിന്റെ നന്മകളെ കാണുനതോടൊപ്പം തന്നെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേയ്ക്ക്‌ അതിനെ കൊണ്ടു വരികയും ശാസ്ത്രത്തിന്റെ ഇന്നുകാണുന അത്ര സഹായ സഹകരണമൊന്നുമില്ലാതെ മാനവ സമൂഹം അതിജീവിച്ചു പോന്ന ആ വലിയകാലഘട്ടങ്ങളിലെ നന്മകളെ വിട്ടുകളഞ്ഞുകൊണ്ട്‌ ശാസ്ത്രത്തിന്റെ ആലയിലോക്ക്‌ മാനവസമൂഹത്തെ മാറ്റികെട്ടുംബോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടത്തെ കുറിച്ച്‌ ഭയപ്പെടുന്നത്‌ കൊണ്ട്‌ കൂടിയാണ്‌. നമുക്കറിയം ശാസ്ത്രം 'അനിശ്ചിതത്വം' ഒരു സിദ്ധാന്തമായി അംഗീകരിക്കുന്നത്‌, ഖഗോള-അണു-തന്മാത്ര ശാസ്ത്രമോഖലകളില്‍ വിസ്മയഭരിതരാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുംബോള്‍ തന്നെയാണ്‌.




സ്വയം നീരീശ്വരവാദിയും ഭൗതീകവാദിയുമൊക്കെയായി പരിചയപ്പെടുത്തുന്ന ശാസ്ത്രദാര്‍ശാനികന്‍ പീറ്റര്‍ മെഡവര്‍ തന്റെ 'ദ ലിമിറ്റ്‌സ്‌ ഒഫ്‌ സയന്‍സ്സ്‌' എന്ന ഗ്രന്ഥത്തില്‍ ദൈവദര്‍ശനങ്ങളിലെയ്ക്ക്‌ നടന്നടുത്ത്‌ കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ നമുക്ക്‌ ഈ ചര്‍ച്ചയോട്‌ കൂട്ടിവായിക്കേണ്ടതായിട്ടുണ്ട്‌ എന്ന് ഞാന്‍ കരുതുന്നു. ഒരു കാര്യം ഞാന്‍ ഒര്‍മ്മിപ്പിക്കട്ടെ ഇവിടെ സജീവമായ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ കൊണ്ടിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും എന്നു കരുതുന്നു . ആര്‍ജിതമായ അറിവുകളില്‍ അടിമപ്പെടുന്ന പാര്‍ശ്വവല്‍ക്കരണങ്ങളുടെ അപകടത്തെ കാരണം അത്‌ പുതിയ ശെരിയായ വഴികളിലെയ്ക്കുള്ള വെളിച്ചങ്ങളെ കെടുത്താന്‍ കാരണമായേക്കാം.

അതുപോലെ തന്നെ ആത്മവിശ്വസത്തിനുള്ള ഉത്തേജകം മാത്രമായി ദൈവ വിശ്വസത്തെ ചുരുക്കികൊണ്ട്‌ വരികയും, സമൂഹം ഇന്ന് നേരിടുന്ന വലിയ ഒരു വെല്ലുവിളിയായ ആത്മാഹത്യ പ്രവണതകളെ സഹതാപം എന്ന മാനൂഷീകവികാരവുമായി കൂട്ടിവായിക്കുകയും ചെയ്യുംബോള്‍ ഉണ്ടാകാന്‍ പോകുന്ന അപകടങ്ങള്‍ എന്നെ ഞെട്ടിക്കുകയും എന്തുകൊണ്ട്‌ ഇത്രനിസ്സാരവല്‍ക്കരണം എന്ന് അത്ഭുതപ്പെടുത്തുന്നു. എനിക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ഒരു കാരണം യഥാര്‍ത്തമായ കാര്യ കാരണ ബന്ധിയായ ഒരു ദൈവദര്‍ശനത്തിലെയ്ക്ക്‌ ഇനിയും എത്തപെട്ടില്ല എന്നും ആണെങ്കില്‍ തന്നെ മുന്‍ വിധികളോടെ അത്‌ വായിക്കപ്പെട്ടിരിക്കാം എന്നും തോനിപ്പോകുന്നു. ഞാന്‍ ചുരുക്കട്ടെ.


സൂരജ്‌ രാജനെ പോലുള്ളവര്‍ സമഗ്രമായ പഠനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുംബോള്‍ ബ്ലോഗുകള്‍ തീര്‍ച്ചയായും ഒരു കാര്യം അടിവരയിടുന്നുണ്ട്‌. അത്‌ മാനവസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ നേരെ കണ്ണടക്കാതെ ഒരു ആശയ സംവാദത്തിന്‌ കളമൊരുക്കുന്നു എന്നത്‌. ഇത്തരം ഇടപെടലുകള്‍ നാളെയുടെ സുപ്രഭാതങ്ങളിലെയ്ക്കുള്ള ശാന്തിയുടെ-സമാധാനത്തിന്റെ ഉണര്‍ത്തു പാട്ടായി മാറട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഇവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന്‌ എന്റെ നന്ദി അറീക്കുന്നു.

Anonymous said...

സൂരജിന്റെ കമന്റുകല് എന്നും സൂക്ഷിച്ചു വെയ്കേണ്ടവ തന്നെ. സംശയമില്ല.
പക്ഷേ, എന്താണെന്നറിയില്ല, മസ്തിഷ്കത്തിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ കൂടുതല്‍ അറിയും തോറും, എനിക്ക് കൂടുതല്‍ ദൈവത്തെ വിളിക്കാന്‍ തോന്നുന്നു. സത്യം. :-)

ചര്‍ച്ചക്ക് എല്ലാ ആശംസകളും.

വെള്ളെഴുത്ത് said...

ഇടയ്ക്ക് ഒരു ഓഫ്:
Sree,
ദര്‍ശനങ്ങള്‍ക്കു ഇവിടെ മൂലം ഫിക്ഷന്‍ ആയതുകൊണ്ടും,(അതും കൊയ്ലൊ!!)-
-അതിന്റെ താഴെ ഒരു പാവം ‘രാമചന്ദ്രനെയും‘ ഞാന്‍ “പരാവര്‍ത്തനം’ ചെയ്തിരുന്നു. ആ ‘മലയാളിയെ’ ആരും തൊട്ടു പോലുമില്ലല്ലോ. കൊയ്ലോയോടുള്ള ദ്വേഷ്യത്തില്‍ ആരും അടുക്കള കണ്ടില്ല,(സ്പെഷ്യല്‍ റഫറന്‍സ് - പദ്മകുമാര്‍, ഭൂമിപുത്രി..) കൊട്ടിയമ്പലവും കയ്യാലയും കണ്ടു മടങ്ങി. (പ്രതിപക്ഷസ്വരം : അതു മതീടോ, ഉണ്ണിയെ കണ്ടാലറിഞ്ഞൂടേ ഊരുക്കുള്ളിലെ പഞ്ഞവും പനിയും!പിന്നെയും അകത്തു കയറി നോക്കണോ..)
കൊയ്ലോ ഈ പോസ്റ്റിന്റെ വിഷയമേ അല്ല. ‘ദരശനം’ എന്ന ടാഗു കൊണ്ട് ‘വല്ലവരുടെയും’ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. അത് മാറ്റാന്‍ ഞാന്‍ നോക്കിയതാണ്, പോസ്റ്റ് ഒരു നൂലായിരുന്നു, അതില്‍ സൂരജിന്റെയും നളന്‍സിന്റെയും ഗുപ്തന്റെയും ശരീഖ് ഹൈദറിന്റെയും ശ്രീയുടെയും ഉള്‍പ്പടെ (അയന്‍ റാന്‍ഡ്, ഇക്കോ....)മുത്തുകള്‍ തിളങ്ങിതുടങ്ങിയതുകൊണ്ട് മാറ്റാന്‍ ഇപ്പോള്‍ സത്യത്തില്‍‍ തോന്നുന്നുമില്ല.
അല്ലാ, ദര്‍ശനങ്ങളുടെ മൂലം ‘കല്‍പ്പിച്ചുണ്ടാക്കിയവ’ ആയിക്കൂടേ?

കണ്ണൂസ്‌ said...

അല്‍മുസ്തഫ’ ആത്മീയതയുടെ തലത്തിലെ അലിഗറിയാണ്. അവിടെ ദൈവത്തിനു മുന്നിലെ സബ്മിഷനല്ല, മറിച്ച് പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മനിഷ്ഠമായ significance ആണ് ഉണരുന്നത്. എല്ലാരും അടിയറവു പറയേണ്ടുന്ന ഒരു ശക്തി ഉണ്ട് എന്നതിനേക്കാള്‍, എന്നിലും,എല്ലാരിലും,എല്ലാറ്റിലും ഒരു ശക്തിയുണ്ട് എന്നും, അത് പ്രപഞ്ചവുമായി കണക്ടഡ് ആണ് എന്നുമാണ് നമ്മിലെ ‘അല്‍മുസ്തഫ’ നമ്മെ വിശ്വസിപ്പിക്കാന്‍ വെമ്പുന്നത്

സൂരജേ, ഒരിക്കല്‍ കൂടി!

ഈ മുകളില്‍ പറഞ്ഞത് ഒരു തെറ്റായ നിരീക്ഷണത്തില്‍ നിന്നുള്ള അനുമാനമാണ്‌. ശാസ്ത്രീയമായ വിവരങ്ങള്‍ ഒരു കണിക പോലും ഇല്ലാത്ത എനിക്കു പോലും, ആത്‌മീയതയുടെ ലക്ഷ്യമായി തോന്നിയിട്ടുള്ളത് സ്വയം ശാക്തീകരണം ആണ്‌. (അഹം ബ്രഹ്‌മാസ്മി, വിശ്വതേജസ്സിലെ വിലയനം, നിര്‍‌വാണം മുതലായ തട്ടിപ്പു പദങ്ങള്‍ ഒക്കെ ഒഴിവാക്കുന്നു. :) )എല്ലാവരും അടിയറവു പറയേണ്ട ഒരു ശക്തിയാണ്‌ ദൈവം എന്ന് ചുരുങ്ങിയത് ഭാരതീയ തത്വ സംഹിതകളെങ്കിലും പറയുന്നില്ല. (കൂടുതല്‍ പേര്‍ക്കും അതങ്ങിനെയാണെങ്കിലും. പക്ഷേ ആത്‌മീയതയുടെ ആദ്യ പടിയിലുള്ളവരോടല്ല ശാസ്ത്രം സംസാരിക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.) ഭഗവദ്‌ഗീത തന്നെ മികച്ച ഉദാഹരണം. നിര്‍മമന്‍, നിര്‍ഗുണന്‍, നിരാകാരന്‍, നിഷ്ചിന്തന്‍ എന്നൊക്കെയാണ്‌ ദൈവത്തിനുള്ള വിശേഷണങ്ങള്‍. മമതയില്ലാത്തവന്‍, ആകാരമില്ലാത്തവന്‍, നിറമോ, മണമോ, ഗുണമോ ഇല്ലാത്തവന്‍, ചിന്തിക്കാത്തവന്‍ -- ഭാരതീയ തത്വ ചിന്ത, ദൈവമെന്ന് വിവക്ഷിക്കുന്നത് അവനവ്ന്റെ ഉള്ളില്‍ ഉദ്ദീപിക്കപ്പെടാതെ കിടക്കുന്ന അല്‍ മുസ്തഫയെ ആണെന്ന് മനസ്സിലാക്കാന്‍ ഇതിലധികം തെളിവു വേണ്ട. ആ ഉദ്ദീപനത്തിന്‌ അവര്‍ക്ക് മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കാനുണ്ട്. ഭക്തിയോഗം, കര്‍മ്മ യോഗം, ജ്ഞാന യോഗം എന്നിങ്ങനെയൊക്കെയായി. ("കര്‍മ്മ യോഗം" നളന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജീവിതത്തിന്റെ ലക്ഷ്യം സ്വയം നിര്‍ണ്ണയിച്ച് അതിനായി മാത്രം പ്രയത്‌നിക്കുന്ന ഒരാളാണ്‌ കര്‍മ്മയോഗി. ). ശ്രീരാമ കൃഷ്ണ പരമ ഹംസരും, മഹാത്‌മാ ഗാന്ധിയുമൊക്കെ ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ ഇങ്ങനെ യോഗികളായവരാണ്‌. അതു കൂടാതെ തന്നെ, ഭക്തിയിലൂടെയും, ജ്ഞാനത്തിലൂടെയും, ധ്യാനത്തിലൂടെയും (രാജ യോഗം), അഭ്യാസത്തിലൂടെയും (കുണ്ഡലിനീ, ഹഠ യോഗങ്ങള്‍)
ഓരോരുത്തന്റേയും Self realisation and awakening-ന്‍` സഹായിക്കും എന്ന് തത്വശാസ്ത്രം പറയുന്നു.

ഒരു സാധാരണക്കാരന്‌, ഈ ഒരറിവു തന്നെ വളരെ സഹായകരമാണ്‌. എല്ലാവരേയും, എല്ലാത്തവണയും സഹായിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു കോ-ഓപ്പറെറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ അല്ല ദൈവം എന്ന് മനസ്സിലാക്കി, നമ്മുടെ ശാക്തീകരണത്തിന്‌ നമ്മള്‍ തന്നെ കണ്ടെത്തേണ്ട ഒരു ലക്ഷ്യമായി പ്രവര്‍ത്തിക്കാന്‍ ആത്‌മീയതയും, തത്വശാസ്ത്രങ്ങളും സഹായിക്കുന്നുണ്ട്. ഈ ഒരു കാര്യത്തിന്‌ ശാസ്ത്രത്തിന്‌ എന്തു ചെയ്യാന്‍ പറ്റും എന്ന എന്റെ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുന്നു.

"ദൈവമേ രക്ഷിക്കണേ" എന്ന് വിളിക്കുന്നതു മാത്രമല്ല ഭക്തിയും വിശ്വാസവും എന്ന് മനസ്സിലാക്കിയുള്ള ഒരു ശാസ്ത്രീയ വിശദീകരണമാണ്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.

Suraj said...

കണ്ണൂസ് ജീ,

ഭഗവദ് ഗീതയില്‍ വേദങ്ങളിലെ ആചാരബദ്ധ മത സംഹിതകളേക്കാള്‍ ചാ‍ര്‍വാക മതത്തിന്റെ സ്വാധീനം കൂടുതലായി കാണാം. ഒരു പക്ഷേ അതുകൊണ്ടാണ് അതില്‍ വളരെയധികം സ്ഥലങ്ങളില്‍ കര്‍മ്മത്തെക്കുറിച്ചുള്ള സൈക്കോളജിക്കല്‍ കൌണ്‍സലിംഗ് രീതി അവലംബിച്ചു കാണുന്നത്.

എന്നാല്‍ ആ തത്വശാസ്ത്രത്തെ അംഗീകരിക്കുമ്പൊള്‍, ജനന മരണ ചക്രങ്ങളെക്കുറിച്ചും മനുഷ്യ ജന്മത്തെക്കുറിച്ചുമുള്ള അതിലെ മതാത്മക വിശകലനങ്ങളും സാമൂഹികമായ അതിന്റെ പ്രശ്നങ്ങളും അംഗീകരിക്കേണ്ടിവരും. വര്‍ണ്ണാശ്രമധര്‍മ്മത്തെ തള്ളിപ്പറയാന്‍ ഗാന്ധിജി തയാറാകാതിരുന്നത് ഓര്‍ക്കുക; അതിനു മറ്റു കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കിലും.

എത്ര കടുത്ത സാമൂഹിക ശ്രേണിയും ആചാരബദ്ധതയുമാണ് ആര്യമതം സൂക്ഷിച്ചിരുന്നത് എന്നതിനു പഴയകാല വേദങ്ങളായ് ഋഗ്, യജുര്‍ വേദങ്ങളില്‍ ലാവിഷായി തെളിവുകളുണ്ട്.
ഹൈന്ദവ തത്വസംഹിതകള്‍ വൈദിക മതത്തിന്റെ റിജിഡിറ്റിയില്‍ നിന്നു പുറത്തു വന്നത് അതിന്റെ ആന്തരികമായ നവീകരണ ശേഷി കൊണ്ടാണെന്നു പറയാനാവില്ല. അയഞ്ഞ രീതികള്‍, മറ്റു സംസ്കാരങ്ങാളുമായുള്ള നിരന്തര സമ്പര്‍ക്കവും, ലയനങ്ങളും, സര്‍വ്വോപരി ഗോത്രദൈവങ്ങളെയൊക്കെ സ്വാംശീകരിച്ച് മെയിന്‍ സ്ട്രീമില്‍ എത്തിക്കാന്‍ സൌകര്യപ്രദമായ ചില തത്വശാസ്ത്രങ്ങളുടെ പിലക്കാല വ്യാപനം, എന്നിവയാണ് ഇന്നു കാണുന്ന ഒരു അസംഘടിത രൂപം/ബഹുശിലാ രൂപം അതിനുണ്ടാ‍ായത്.

എന്നാല്‍ അത് എളുപ്പം അട്ടിമറിക്കപ്പെടാം - മനുഷ്യന്റെ പ്രാചീന സര്‍വൈവല്‍ സ്ന്‍സ്റ്റിംഗ്ക്റ്റ് അത്ര ശക്തമാണ്. ദാര്‍ശനികമായ അര്‍ത്ഥത്തില്‍ ഒരു വിപ്ലവമായിരുന്നു നാരായണഗുരു എന്ന സാമൂഹിക പരിഷ്കര്‍ത്താവിന്റെ കണ്ണാടി പ്രതിഷ്ഠ. അതേ ആള്‍ ഇന്ന് സിമന്റ് നാ‍ണുവും, ശ്രീനാരായണഗുരുദേവനുമൊക്കെയായി മുപ്പത്തി മൂന്നു കോടി ദൈവങ്ങളിലൊരുവ്വനായി ആരാധികപ്പെടുന്നതും ഗോത്രസ്മൃതികളിലെ ദൈവ സങ്കല്‍പ്പവും മതാത്മകതയും അത്ര എളുപ്പം തൂത്തു മാറ്റാനാവാത്തതുകൊണ്ടു തന്നെ.

nalan::നളന്‍ said...

കണ്ണൂസെ,
പ്രത്യേകം ശ്രദ്ധിച്ചതു കുഴപ്പമായെന്നു തോന്നുന്നു, കാരണം കര്‍മ്മത്തിന്റെ “ഗുണം“ മാറ്റി നിര്‍ത്തിയപ്പോള്‍ ലിസ്റ്റിലേക്ക് ഹിറ്റ്ലറും കയറിവരുന്നു :)

പ്രത്യേകം ശ്രദ്ധിക്കാത്തിടത്തേക്കു വരാം.

“ദൈവമേ രക്ഷിക്കണേ" എന്ന് വിളിക്കുന്നതു മാത്രമല്ല ഭക്തിയും വിശ്വാസവും എന്ന് മനസ്സിലാക്കിയുള്ള ഒരു ശാസ്ത്രീയ വിശദീകരണമാണ്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.”

ദൈവത്തെ മാറ്റി നിര്‍ത്തി “ഭക്തിക്കും വിശ്വാസത്തിനും“ സ്വയം ശാക്തീകരണം അല്ലെങ്കില്‍ “Self realisation and awakening“ എന്നതിനുള്ള ശാസ്ത്രീയ വിശദീകരണം.

ദൈവത്തെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങളുടെ പരാജയം എവിടാണെന്നു സൂരജ് പറഞ്ഞുവല്ലോ.

രണ്ടു കാര്യങ്ങള്‍.

ഒന്ന് : “Self realisation and awakening“ കടന്നുവന്നത് കാട്ടില്‍ നിന്നും സംസ്കാരത്തിലേക്കുള്ള വരവോടാണു. ഒറ്റ ദിവസം കൊണ്ടല്ല. കാട്ടിലായിരുന്നപ്പോള്‍ സര്‍വൈവല്‍, അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്നും പട്ടിണി കിടക്കുന്നവന്റെ ചിന്ത സര്‍വൈവല്‍ മാത്രമാണു “Self realisation and awakening“ അല്ല. അത് ഒരാഡംബരമാണെന്നു കൂട്ടിക്കോളൂ. എല്ലാവരും കോണ്ട്രിബൂട്ട് ചെയ്യുന്ന കൂട്ടായ്മയുടെ ഫലം വീതിക്കുമ്പോള്‍ വരുന്ന ഭീകരമായ വീഴ്ച. വ്യവസ്ഥിതിയെ ശപിക്കാം.
ആഡംബരത്തിനുള്ള ന്യായീകരമാണു “Self realisation and awakening“ കൊടുക്കുന്ന importance. സര്‍വൈവലിന്റെ മറ്റൊരു പതിപ്പ്.

രണ്ട് :

ഭക്തിയിലൂടെയും, ജ്ഞാനത്തിലൂടെയും, ധ്യാനത്തിലൂടെയും (രാജ യോഗം), അഭ്യാസത്തിലൂടെയും (കുണ്ഡലിനീ, ഹഠ യോഗങ്ങള്‍)
ഓരോരുത്തന്റേയും Self realisation and awakening-ന്‍` സഹായിക്കും എന്ന് തത്വശാസ്ത്രം പറയുന്നു


ആയിക്കോട്ടെ വിരോധമില്ല.
ഈ Self realisation and awakening നു വലിയ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ പ്രാധാന്യം വരുന്നിടത്ത് ഭക്തി-ജ്ഞാനം-ധ്യാനം-അഭ്യാസം
തുടങ്ങിയവ കയറിവരുന്നതു കൂടി ശ്രദ്ധിക്കണം.

ഇപ്പറഞ്ഞ “ഭക്തിയിലൂടെയും, ജ്ഞാനത്തിലൂടെയും, ധ്യാനത്തിലൂടെയും (രാജ യോഗം), അഭ്യാസത്തിലൂടെയും (കുണ്ഡലിനീ, ഹഠ യോഗങ്ങള്‍)“ ഒന്നും ഇല്ലാതെ Self realisation and awakening നു കഴിയും അതായത് ഭക്തി-ജ്ഞാനം-ധ്യാനം-അഭ്യാസം ഒന്നും വേണ്ടായെന്ന്.

സങ്കീര്‍ണ്ണത മനപ്പൂര്‍വ്വം തിരുകികയറ്റാ‍നുള്ള ശ്രമം കാണുന്നുണ്ട് (കണ്ണൂസിലല്ല). ഭക്തി-ജ്ഞാനം-ധ്യാനം-അഭ്യാസം തുടങ്ങിയ പദങ്ങള്‍ കടന്നു വരുന്നമ്പോള്‍ കൂടെ വരുന്നത് ആരൊക്കെയെന്നു പയ്യെ തെളിയുന്നു :) സങ്കീര്‍ണ്ണതയുടെ ഉപാസകരുടെ ഒരു ക്യൂ അധികാരവും താങ്ങി പതിയിരിക്കുന്നു. :)

Self realisation and awakening നെപ്പറ്റി ഒന്നു കൂടി (ഇത് സങ്കീര്‍ണ്ണതയുടെ ഉപാസകര്‍ക്കു മാത്രം)
ഒന്ന് അറിവിന്റെ തലത്തില്‍ , ഇതിനെ അളക്കാനോ വേരിഫൈ ചെയ്യാനോ വല്ല മാര്‍ഗ്ഗവുമുണ്ടോ, ഇല്ലെങ്കില്‍ ലോകത്തെല്ലാവര്‍ക്കും അതുണ്ടെന്നു പറയാമല്ലോ.
രണ്ട് അനുഭവത്തിന്റെ തലത്തിലും (വിശ്വചേതസ്സില്‍ ലയിച്ച് അദ്വൈതിയാകുന്നത് തന്നെ) അളക്കാനോ വേരിഫൈ ചെയ്യാനോ കഴിയാത്ത സാഹചര്യത്തില്‍ ലോകത്തെല്ലാവര്‍ക്കും ഈ അനുഭവം ഉണ്ടെന്നു പറഞ്ഞലും തെറ്റാകില്ല.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എല്ലാവരോടും

"എല്ലാവരും അടിയറവു പറയേണ്ട ഒരു ശക്തിയാണ്‌ ദൈവം എന്ന് ചുരുങ്ങിയത് ഭാരതീയ തത്വ സംഹിതകളെങ്കിലും പറയുന്നില്ല."

കണ്ണൂസിന്റെ ഈ വാദത്തോട്‌ എനിക്ക്‌ വിയോജിക്കേണ്ടിയിരിക്കുന്നു.

1) ഋഗ്വേദം മണ്ഡലം 10, സുക്തം121, ഋക്ക്‌ 1
നമുക്ക്‌ ഇങ്ങിനെ വായിക്കാം

ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാത: പതിരേഗ ആസിത്‌
സദാധാര പ്ര്യഥിവിം ദ്യമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ

(സാരം: പ്രകശ സ്വരൂപിയും സൂര്യാദിയായ പ്രകാശിക്കുന്ന വസ്തുക്കളെ സ്ര്യഷ്ടിച്ചു വഹിക്കുന്നവനും ഉല്‍പ്പന്നമായ മുഴുവന്‍ ജഗത്തിന്റെയും പ്രസിദ്ധനും രക്ഷകനുമായ ഏകനായ ഹ്യരണ്യ ഗര്‍ഭന്‍ ജഗത്തുണ്ടാകുന്നതിന്‌ മുന്‍പ്‌ തന്നെ വെളിപ്പെട്ടു. അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും വഹിക്കുന്നു സുഖസ്വരൂപിയായ അവരെ സ്വീകരിക്കത്തക്കതായ ശ്രദ്ധപൂര്‍ണ്ണമായ ഉപാസനകൊണ്ട്‌ ഞങ്ങള്‍ ഭജിക്കുന്നു.)

2). ഈശാവാസ്യോപനിഷത്ത്‌ ശ്ലോകം 12.

അന്ധം തമ: പ്രവിശാന്തിയേ സമ്പൂതി മുപാസതേ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രത:

സാരം: ( നശ്വരങ്ങളായ ദേവ പിതൃമാതവാദികളെ ഉപാസിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പരമാത്മാവിനെക്കുറിച്ച്‌ മിഥ്യാഭിമാനത്തോടുകൂടിയായിരിക്കുന്നവരും ഘോരന്ധകാരത്തില്‍ തന്നെ പതിക്കുന്നു)

ഇങ്ങിനെ ഒരുപാട്‌ വാക്യങ്ങള്‍ നമുക്ക്‌ വെറെയും കണ്ടെത്താന്‍ കഴിയും എന്നിരിക്കെ എന്തുകൊണ്ടാണ്‌ താങ്കള്‍ അങ്ങിനെ പറഞ്ഞത്‌ എന്നെനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല, എന്തായാലും കേനോപനിഷത്ത്‌ പറയുന്ന പോലെ മ്യഥ്യാഭിമാനം അയിരിക്കാന്‍ വഴിയില്ലെന്നും വായനക്കിടയില്‍ തെളിയാതെ പതിയാതെ പോയതാകാം എന്നും കരുതട്ടെ.

ഇങ്ങിനെ ശെരിയായ അത്മീയതയിലേയ്ക്ക്‌ വഴി നയിക്കോണ്ട പലതും വിട്ടുകളഞ്ഞുകൊണ്ട്‌ അദ്വൈതം ചാര്‍വാകം പോലുള്ള മനുഷ്യനിര്‍മ്മിത പ്രത്യായ ശാസ്ത്രത്തിലെയ്ക്‌ കൂപ്പുകുത്തികൊണ്ട്‌ യഥാര്‍ത്തമായ സത്തയില്‍ നിന്ന് അകന്നു പോകുന്നുണ്ട്‌ എന്നെനിക്ക്‌ തോനുന്നു. അദ്വൈതം പോലുള്ള വിശ്വസങ്ങള്‍ അവസാനം നീരിശ്വരവാദത്തിന്റെ തന്നെ ആലയത്തിലെയ്ക്ക്‌ കെട്ടപെടുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. കാരണം പദാര്‍ഥ-സമയ-കാലങ്ങള്‍ക്ക്‌ അതീതനായ ദൈവത്തെ ഇതിന്റെ യെല്ലാം പരിമിതിയില്‍ ജീവിക്കുന്ന മനുഷ്യന്‍ അതിനുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഒരു തത്ത്വ സംഹിതയാണ്‌ അതെല്ലാം.

യഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വത്തെയും അചിന്തിതമായ ശക്തിയുടെ, ഉള്‍കൊള്ളലിന്റെ കാരുണ്യത്തിന്റെ.. വിശാലതയെയും നിരകാരിക്കുകയും ഞാന്‍ തന്നെ യാണ്‌ ദൈവം എന്ന സങ്കുചിതത്വത്തിലേയ്ക്ക്‌ ചുരുങ്ങുകയുമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.


നോക്കു കേനോപനിഷത്ത്ഖണ്ഡം 1, ശ്ലോകം 6.7

യക്ഷച്ചുഷാന പശ്വതി യേനചാഷ്യം ഷി പശ്വതി
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിനമുപാസതേ
യത്‌ശ്രോത്രേണ നശ്രുണോതി യേനശ്രത്രമിദം ശ്രുതം
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിതമുപാസതേ

(സാരം : യാതൊന്നാണോ കണ്ണുകൊണ്ട്‌ കാണാന്‍ സാധിക്കാത്തത്‌, എന്നല്‍ കണ്ണിന്‌ ദര്‍ശനം ലഭിക്കുന്നതിന്‌ കാരണം യാതൊന്നാണോ അതിനെ തന്നെ ബ്രഹ്‌മം എന്ന് മനസ്സിലാക്കുക, കണ്ണുകൊണ്ട്‌ കാണുന്ന യാതൊന്നിനേയാണോ മനുഷ്യന്‍ ഉപാസിക്കുന്നത്‌ അത്‌ ബ്രഹ്മമല്ല. യാതൊരു ശബ്ദത്തെ കാത്‌ കൊണ്ട്‌ ആര്‍ക്കും കേള്‍ക്കാന്‍ സാദ്ധ്യമല്ലയോ, എന്നാല്‍ യാതൊനില്‍ നിന്നാണോ ആ ശ്രവണേന്ത്രിയത്തിന്‌ ശ്രവണശക്തി ലഭിക്കുന്നത്‌, അതിനെ തന്നെ ബഹ്‌മമെന്ന് നീ മന്‍സ്സിലാക്കുക, കതുകള്‍ക്ക്‌ ഉപാസനവിഷയമായിരിക്കുന്നത്‌ ബ്രഹ്മമല്ല.)

എത്ര സുന്ദരമായി ഏകനായ അരാധിക്കപെടെണ്ടവനായ പ്രപഞ്ചപരിപാലകനെ പരിചയപ്പെടുത്തിയിരിക്കുന്നു. സുഹൃത്തുകളെ. ഇതെന്നും കാണാന്‍ കഴിയാതെ ഏത്‌ സുകൃതം തേടിയാണ്‌ നിങ്ങളുടെ ചര്‍ച്ച എന്നെനിക്ക്‌ മനസ്സിലാകുന്നില്ല.

എന്നെ അശങ്കപ്പെടുത്തുന കാര്യം പലരും ഈ പറയുന്ന തരത്തിലുള്ളതായ യതാര്‍ഥ ദൈവത്തെ കണ്ടെത്തുനതിന്‌ പകരം മറ്റു പല കാഴ്ചകളെയും ദര്‍ശനങ്ങളെയും തേടി പോകുന്നതിലെ അവരെ നയിക്കുന്ന ഒരു ചേതോവികാരം ഏകനായ ആദൈവത്തിലേയ്ക്കുള്ള ആ കീഴെതുങ്ങല്‍ മനുഷ്യനില്‍ സദാ അന്തര്‍ലീനമായ ഒരു മ്യഥ്യഭിമാന ബോധാതടസ്സം തന്നെ യാകാം എന്നു കരുതട്ടെ. എന്നെ സംബന്ധിച്ചെടുത്തോളം ഏകനായ ദൈവത്തിലെയ്ക്കുള്ള കീഴൊതുങ്ങല്‍ അല്ലെങ്കില്‍ അടിമപ്പെടല്‍ മറ്റ്‌ എല്ല അടിമപെടലില്‍ നിന്നുള്ള മോചനമാണെനിക്ക്‌, അല്ലെങ്കില്‍ ഞാന്‍ സഹാചര്യത്തിനനുസരിച്ച്‌ മുപ്പത്തിമുക്കോടി ദൈവങ്ങളിലെയ്ക്ക്‌ എന്നെ ആര്‍പ്പിക്കേണ്ടിവരും എന്നുള്ള തിരിച്ചറിവാണ്‌. ഇതില്‍ പലരും ഞങ്ങള്‍ക്ക്‌ ദൈവമില്ല എന്ന് വിളിച്ചു പറയുന്നുണ്ടെങ്കില്‍ കൂടി അവരില്‍ പലരും പലതിനും അടിമയാണെന്‌ വരികള്‍ക്കിടയില്‍ നിന്ന് എനിക്ക്‌ വായിക്കാന്‍ കഴിയുന്നുണ്ട്‌, ചിലര്‍ ശാസ്ത്രീയമായ വിശ്വസങ്ങള്‍ക്ക്‌ അടിമകളാണെങ്കില്‍ മറ്റുചിലര്‍ താങ്കള്‍ ജനിച്ചുപോയ സഹചര്യത്തിന്റെ അടിമകളും, മറ്റുചിലര്‍ താന്‍ പഠിച്ചെടുത്ത അറിവിന്റെ അടിമകളുമാണ്‌, ഇങ്ങിനെ സഹചര്യങ്ങള്‍ക്കും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും, തെളിഞ്ഞതും തെളിയിക്ക പൊടാത്തതുമായ ശാസ്ത്രീയ നിഗമനങ്ങള്‍ക്കും അടിമകളാകുംബോള്‍ എന്തെക്കൊയോ മ്യഥ്യാഭിമാനത്തിന്റെ പേരില്‍ യഥാര്‍ത്തമായ ദൈവത്തിന്റെ അടിമത്വത്തില്‍ നിന്ന് ഒളിച്ചോടന്‍ ശ്രമിക്കല്‍ വെറും മൗഢ്യം മാത്രമാണെന്നാണ്‌ എന്റെ വിലയിരുത്തല്‍.

ഇതിന്റെ അര്‍ഥം ഭാരതിയമായ അതിന്റെ വേദോ-പനിഷത്തുകളുമായും അതിലുള്ള മുഴുവന്‍ കാര്യങ്ങളുമായും ഞാന്‍ സന്ധിച്ചെയ്യുന്നു എന്നല്ല.

മറിച്ച്‌ ഇനിയും സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ കടന്നു ചെന്നിട്ടില്ലത്ത അതിന്റെ യഥാര്‍ത്തമായ സത്തയില്‍ ഞാന്‍ വിശ്വസിക്കുകയും, വ്യത്യസ്തമായ പഠന സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ മറ്റു മാനവീക സംസക്കാരീക വേദസംഹിതകളിലെയ്ക്കും, ചരിത്രപരവും, അതിപുരാതനമായ ജനസംസ്ക്കാരങ്ങളിലെയ്ക്കും നാം കടന്നുചെല്ലെണ്ടതും അങ്ങിനെ ഇഴപിരിച്ചെടുക്കുംബോള്‍ കണ്ടെത്തുന്ന സത്യത്തിലെയ്ക്ക്‌ ചെന്നെത്തെണ്ടതുമുണ്ട്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഗൗരവമാര്‍ന്ന പഠനങ്ങളും കാഴ്ചകളും ഇവിടെ സമര്‍പ്പിക്കപ്പെടുംബോള്‍ തന്നെ അത്‌ വെറും തെലിപ്പുറമുള്ള അഭ്യസമായി തീരാതിരിക്കാന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കുമെന്നും കരുതട്ടെ.

Suraj said...

പ്രിയ ശരീഫ് ജീ,

അവസാന കമന്റില്‍ താങ്കളുന്നയിച്ചതു പോലുള്ള വാദഗതികള്‍, വെള്ളെഴുത്തിന്റെ ഈ പോസ്റ്റില്‍ ആദ്യം തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് ഞാനും, ഒരു പക്ഷേ നളന്‍ ജീയും ഇവിടെ ആദ്യ കമന്റുഅളില്‍ ചില ചോദ്യങ്ങള്‍ എറിഞ്ഞത്. എന്നാല്‍ ബ്ലോഗുടമ തന്നെ അത്തരത്തിലുള്ള ഒരു ‘ആസ്തിക X നാസ്തിക’ കടിപിടിയല്ല ഇവിടെ ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് കൈകഴുകിയത് ;) കൊണ്ടാണ് പിന്നെ അതിന്റെ ചുവടുപിടിച്ച് വാദപ്രതിവാദങ്ങള്‍ ഉണ്ടാകാതിരുന്നത്.
ഏതായാലും താങ്കള്‍ ആ വിഷയത്തിലെക്കു തന്നെ കറങ്ങിത്തിരിഞ്ഞ് എത്തിയിരിക്കുന്നതു കൊണ്ട് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ :

1. താങ്കളുടെ ഈ വാചകം : “പദാര്‍ഥ-സമയ-കാലങ്ങള്‍ക്ക്‌ അതീതനായ ദൈവത്തെ ഇതിന്റെ യെല്ലാം പരിമിതിയില്‍ ജീവിക്കുന്ന മനുഷ്യന്‍ അതിനുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഒരു തത്ത്വ സംഹിതയാണ്‌ അതെല്ലാം..”, ഏതാണ്ട് ഇതേ രൂപത്തില്‍ റാല്‍മിനോവിന്റെ കുറിപ്പുകള്‍ എന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ സംശയമായി ഞാന്‍ ഉന്നയിച്ചിരുന്നു. തത്വത്തില്‍ താങ്കളോട് ഈ വിഷയത്തില്‍ അല്പമെങ്കിലും ഞാന്‍ യോജിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ യുക്തിയെന്നത് വളരെ വളരെ പരിമിതമായ ഒന്നാണ് എന്നും ശാസ്ത്രം അനാവരണം ചെയ്യുന്ന വിശാലമായ പ്രപഞ്ചത്തിന്റെ പല പ്രതിഭാസങ്ങളേയും മനുഷ്യന്റെ മാത്തമാറ്റിക്കല്‍ യുക്തിക്കു പുറത്ത് വന്ന് വിശദീകരിക്കാന്‍ കഴിയില്ല എന്നാണ് എന്റെ തോന്നല്‍. എന്നുവച്ചാല്‍ പ്രകൃതിയുടെ ഭാഷയെ പടി പടിയായി decode ചെയ്യുമ്പോഴും, ആ ഭാഷയ്ക്ക് പുറത്തെ ഒരു സാമാന്യ യുക്തിക്ക് പലതും ‘ദഹിക്കാറില്ല’ എന്ന് സാരം. അതുകൊണ്ടാണ് പ്രപഞ്ചത്തിന്റെ ഉറവിടം ഒരു 'മാഹാ‍വിസ്ഫോടന'ത്തിലാണെന്ന് ശാസ്ത്രം മാത്തമാറ്റിക്കല്‍ ആയി പറയുമ്പോള്‍ “ഡേയ് അപ്പീ, അതെവടെയെഡേയ് ഈ പൊട്ടിത്തെറികള് നടന്നത് ? അയിനു മുമ്പ് ഇവട ഒരു പുല്ലും ഒണ്ടായിരുന്നില്ലേ?” എന്ന സാംഗത്യമില്ലാത്ത ‘സാമാന്യയുക്തി-ചോദ്യം’ ഉണ്ടാകുന്നത് എന്നു ഞാന്‍ കരുതുന്നു.

2. "...ഇതില്‍ പലരും ഞങ്ങള്‍ക്ക്‌ ദൈവമില്ല എന്ന് വിളിച്ചു പറയുന്നുണ്ടെങ്കില്‍ കൂടി അവരില്‍ പലരും പലതിനും അടിമയാണെന്‌ വരികള്‍ക്കിടയില്‍ നിന്ന് എനിക്ക്‌ വായിക്കാന്‍ കഴിയുന്നുണ്ട്‌, ചിലര്‍ ശാസ്ത്രീയമായ വിശ്വസങ്ങള്‍ക്ക്‌ അടിമകളാണെങ്കില്‍ മറ്റുചിലര്‍ താങ്കള്‍ ജനിച്ചുപോയ സഹചര്യത്തിന്റെ അടിമകളും, മറ്റുചിലര്‍ താന്‍ പഠിച്ചെടുത്ത അറിവിന്റെ അടിമകളുമാണ്‌..."

ശാസ്ത്രാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. പരിണാമികമായി ആര്‍ജ്ജിച്ച ഉയര്‍ന്ന ബുദ്ധിയുണ്ടെങ്കിലും, വിശ്വാസങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ആന്തരിക ലോകം വച്ചാണ് നാമെല്ലാം ലോകത്തെ അളക്കുന്നതും കാണുന്നതും. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനസിനെ ഭ്രാന്തുപിടിപ്പിക്കാതിരിക്കണമെങ്കില്‍ വിശ്വാസങ്ങളുടേതായ ഒരു insulation മനസിനാവശ്യമാണ്. ആ‍ ആന്തരികചിത്രത്തിനെ പരമാവധി മുറിപ്പെടുത്താതെ തന്നെ പുതിയ കാര്യങ്ങള്‍ ആ അന്തരിക ചിത്രത്തിനു അനുപൂരകമായരീതിയില്‍ സ്വായത്തമാക്കുക എന്നതാണ് മനുഷ്യ മനസ് കണ്ടെത്തുന്ന easy way out. മത വിശ്വാസങ്ങളായാലും, മതത്തോളം തന്നെ ബലവത്തായ ശാസ്ത്ര/കമ്മ്യൂണിസ്റ്റ്/നിരീശ്വര/യുക്തിവാദ/മെറ്റീരിയലിസ്റ്റ് വിശ്വാസങ്ങാളായാലും മനുഷ്യ മനസിന് ഈ mental picture of the world-നെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാവില്ല. താങ്കളും ഞാനും വെള്ളെഴുത്തും നളന്‍ ജീയും, കണ്ണൂസ് ജീയുമൊന്നും അതില്‍ നിന്നു മുക്തരുമല്ല.

3. "...ഇങ്ങിനെ സഹചര്യങ്ങള്‍ക്കും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും, തെളിഞ്ഞതും തെളിയിക്ക പൊടാത്തതുമായ ശാസ്ത്രീയ നിഗമനങ്ങള്‍ക്കും അടിമകളാകുംബോള്‍ എന്തെക്കൊയോ മ്യഥ്യാഭിമാനത്തിന്റെ പേരില്‍ യഥാര്‍ത്തമായ ദൈവത്തിന്റെ അടിമത്വത്തില്‍ നിന്ന് ഒളിച്ചോടന്‍ ശ്രമിക്കല്‍ വെറും മൗഢ്യം മാത്രമാണെന്നാണ്‌ എന്റെ വിലയിരുത്തല്‍.."

ഇവിടെയാണ് താങ്കളുന്നയിച്ചതു പോലുള്ള വാദത്തിന്റെ internal consistency-യില്‍ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നത്:

ഒന്നാമതായി, താങ്കള്‍ തന്നെ പറയുന്നുണ്ട് മനുഷ്യ യുക്തിക്കു പുറത്താണ് ദൈവമെന്ന്. അങ്ങനെയെങ്കില്‍ ദൈവത്തിനെ ആരാധിക്കാനോ അനുസരിക്കാനോ അടിമപ്പെടാനോ (അത് ഏതു രീതിയിലായാലും), അല്ലെങ്കില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനോ ഏതു യുക്തിപ്രകാരമാണ് താങ്കളെപ്പോലുള്ള ഒരു വിശ്വാസി ആവശ്യപ്പെടുക ?

ദൈവം പ്രാര്‍ത്ഥിക്കപ്പെടേണ്ടവനാണെന്നോ, ഒരു പിതാവിനെ പുത്രന്‍,അല്ലെങ്കില് യജമാനനെ അടിമ എന്ന മട്ടില്‍ അനുസരിക്കണമെന്നോ താങ്കള്‍ എങ്ങനെ അനുമാനിച്ചു ?
ഏതെങ്കിലും മതഗ്രന്ഥത്തിലുള്ളതാണ് അത്തരം വാദം എങ്കില്‍ അതു സ്വീകാര്യമല്ല. കാരണം താങ്കളുടെ തന്നെ മുന്‍ വാദപ്രകാരം മനുഷ്യ യുക്തിക്കും പ്രപഞ്ചത്തിനും അതീതനാണ് ദൈവം. അങ്ങനെയുള്ള ഒരു ദൈവത്തെ മനുഷ്യന്റെ മനസിന്റെ തന്നെ പരിമിത കല്പനകളായ ആരാധന, പ്രാര്‍ത്ഥന, അടിമപ്പെടല്‍, അനുസരിക്കല്‍, ‘നമ’ ചെയ്ത് good-books-ല്‍ കയറിപ്പറ്റല്‍, തുടങ്ങിയവയിലേക്ക് ഒതുക്കുന്നതെങ്ങനെ ശരിയാകും ?

ഫിസിക്സിന്റെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചം എന്നത് നമ്മള്‍ സാധാരണ commonsense കൊണ്ട് സങ്കല്‍പ്പിചു വച്ചിരിക്കുന്ന വലിയ ഒരു ഗോളമോ, സ്പേസില്‍ നില്‍ക്കുന്ന ഒരു വസ്തുവോ ഒന്നുമല്ല. സ്പേസും ടൈമും അടക്കം എല്ലാറ്റിനേയും ഉള്‍ക്കൊണ്ടു നില്‍കുന്ന ഒന്നാണ് പ്രപഞ്ചം. സമയത്തിന്റെയും സ്പേസിന്റെയും ആരംഭം എന്നു നമ്മുടെ സാമാന്യ യുക്തിക്ക് പറയാവുന്ന ഒരു പോയിന്റ് ആണ് പ്രപഞ്ചാരംഭമായ ബിഗ് ബാംഗ്. ശാസ്ത്രാടിസ്ഥാനത്തില്‍ പറഞ്ഞാല്‍ പ്രപഞ്ചം എന്നത് എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതിനു പുറത്ത് എന്തുണ്ടായിരുന്നാലും ശരി അത് പ്രപഞ്ചത്തില്‍ ഇടപെടുകയോ അതിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയോ ഇല്ല. അഥവാ അങ്ങനെയെന്തെങ്കിലും ശക്തി പ്രപഞ്ചത്തിനെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ അതും പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. (ഈ ലൈനിലുള്ള ചിന്തകളില്‍ ചിലത് ഇവിടെ. മറ്റു ചിലത് ഇവിടെയും.)

അപ്പോള്‍ ശാസ്ത്രയുക്തിയുടെ അടിസ്ഥാനത്തില്‍ നോക്കിയാലും പ്രപഞ്ചത്തിനു കാരണഭൂതനോ, നിയന്താവോ ആയി ഒരു ശക്തിയെ പ്രപഞ്ചത്തിനു വെളിയില്‍ സങ്കല്പിക്കാനാവില്ലെന്നു സാരം.

അങ്ങനെയുള്ളപ്പോള്‍ ഒരു ദൈവം പ്രപഞ്ചത്തിനു വെളിയില്‍ ഉണ്ടെന്നും, അത് അനേകകോടി താര-ഗ്രഹ സമുച്ചയങ്ങളിലെ ഒന്നില്‍ സൃഷ്ടിപ്പ് നടത്തിയിട്ട് മനുഷ്യന്‍ എന്നൊരു ജീവിക്ക് ജീവിതവും ജീവിത ലക്ഷ്യങ്ങളും, ജനന മരണങ്ങളും, നന്മ തിന്മകളും, ജീവിതാന്ത്യത്തില്‍ പ്രതിഫലങ്ങളും ഒക്കെ നിര്‍ണ്ണയിച്ചു നല്‍കി എന്ന് ഏത് യുക്തിവച്ചാണ് നിശ്ചയിക്കുക ?

ഇതേ കാര്യങ്ങള്‍ ഈ കമന്റിലുമുണ്ട്..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

സ്നേഹാദരപൂര്‍വ്വം സൂരജ്‌ രാജനും, വെള്ളെഴുത്തിനും;

പ്രിയ സുഹൃത്തെ താങ്കള്‍ സൂചിപ്പിച്ച ബ്ലോഗുടമയുടെ ഇംഗിതം അടിസ്ഥാനമാക്കി ഇനിയും ഞാനിവിടെ കമാറ്റിടുന്നതിലെ ഔചിത്തിമില്ലായ്മ എന്നെ അലോസരപ്പെടുത്തുനുണ്ട്‌. കാരണം ഒരു ആസ്തികനും, ആസ്തിക കണ്ണടവെച്ച്‌ കൊണ്ട്‌ തന്നെ ശാസ്ത്രത്തെയും , സംസ്ക്കാരീക-ചരിത്രപരബര്യങ്ങളെയും, പ്രത്യയ ശാസ്ത്രങ്ങളെയും നോക്കികാണുകയും അതിനെ എന്റെ മനനത്തിന്റെ സത്യസന്ധത മാത്രം അളവു കോലക്കുകയ്യും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ എനിക്കിവിടെ സംസരിക്കാന്‍ അര്‍ഹതയുണ്ടൊ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഞാനിവിടെ അടിവരയിട്ടുകൊണ്ട്‌ പറയുന്നു അത്‌ ഒരു ആസ്തിക x നാസ്തിക കടിപിടിക്കോ, അല്ലെങ്കില്‍ വളരെ ബൗദ്ധികമായ അഭ്യസങ്ങള്‍ കാണിക്കമെന്നുള്ള വ്യമോഹവുമായോ അല്ല ഞാനിവിടെ കമാന്റിടാന്‍ ശ്രമിക്കുന്നത്‌. അതിലെനിക്ക്‌ താല്‍പ്പര്യമോ, കഴിവോ ഇല്ലെന്ന് പറയട്ടെ. നന്മ-തിന്മകളുടെ, സന്തോഷ-സന്താപങ്ങളുടെ, ഒരുമയുടെ-സംഘട്ടനങ്ങളുടെ, ശാസ്ത്രിയ-അശാസ്ത്രീയതകലുടെയും സമൂഹ്യമായ ബഹുസ്വരതകള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്‌ എന്റെതായ രീതിയില്‍ എന്നെ അടയാളപ്പെടുത്തേണ്ടത്‌ ഞാന്‍ വിശ്വസിച്ചനുഷ്ഠിക്കുന്ന ഭൂമിക എന്നോടവശ്യപ്പെടുന്നതും അതിന്‌ ഭൗതികവും അഭൗതികവുമായ പ്രതിഫലം എനിക്ക്‌ വാഗ്ദാനം ചെയ്യപെട്ടതുമാണ്‌.

ഒന്നു കൂടി കൃത്യമായി പറയുകയാണെങ്കില്‍ സര്‍വ്വമത സമത്വവാദങ്ങളിലൊ, ശാസ്ത്രീയ-അശാസ്ത്രീയ-വൈരുദ്ധിത്മക ഭൗതികവാദങ്ങളിലെയ്ക്കോ മാനവസമൂഹത്തെ അടിയറവെക്കുന്നതില്‍ എനിക്ക്‌ താല്‍പ്പര്യമില്ല. അതെരു തരം ആത്മവഞ്ചന തന്നെയാകാം എന്നാണ്‌ എന്റെ വായനകളിലൂടെ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ഞാന്‍ ആസ്തികന്റെ കണ്ണടവെച്ചുകൊണ്ടും അതേ സമയം ചിന്തയുടെ, യുക്തിയുടെ മൂശയില്‍ കാര്യങ്ങളെ അപഗ്രഥനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്‌ തന്നെയാണ്‌ ഞാന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത്‌ പക്ഷെ അതിന്‌ കടുപിടുത്തങ്ങളുടെ-അഹങ്കാരത്തിന്റെ-മ്യഥ്യഭിമാനത്തിന്റെ-ശാസ്ത്രീയ സത്യങ്ങള്‍ക്ക്‌ നേരെയുള്ള പുറം തിരിയലുകളുടെ പുറംചട്ടകളില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അത്‌ തിരുത്തേണ്ടത്‌ തന്നെയാണെന്ന് കരുതുന്നത്‌ കൊണ്ടാണ്‌ ഞാന്‍ ഇത്തരം ചര്‍ച്ചകളില്‍ ഇടപ്പെടുന്നത്‌.

സൂരജ്‌ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ നേരെ എനിക്ക്‌ ഉത്തരങ്ങള്‍ ഉണ്ട്‌ എന്നും അത്‌ ആസ്തിക-നാസ്തിക-ശാസ്ത്രീയ-പൗരാണിക ജീവിത ചിത്രങ്ങളുമായി കൂട്ടിവായിക്കേണ്ടതുമാണ്‌ എന്നുള്ളത്‌ കൊണ്ട്‌ എനിക്കതിനുള്ള ഇടം ഈ ബ്ലോഗുടമ നല്‍കുകയാണെങ്കില്‍ താമസിയാതെ നിങ്ങള്‍ക്ക്‌ മുന്‍പില്‍ അത്‌ ചര്‍ച്ചക്ക്‌ വെയ്ക്കാം എന്ന് ഞാന്‍ കരുതുന്നു.

ഞാനിവിടെ ഇടപെടുംബോള്‍ ആര്‍ക്കെങ്കിലും എതെങ്കിലും തരത്തിലുള്ള വിഷമം അനുഭവപ്പെട്ടെങ്കില്‍ മാനവസമൂഹത്തിലെ വെറും ഒരംഗം എന്ന നിലയില്‍ എന്നോട്‌ പൊറുക്കുമെന്നും നിങ്ങളുടെ ഇടയില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാനുണ്ടാകുമെന്നും സൂചിപ്പിച്ചു കൊണ്ടും നമ്മുടെ ഇടപെടലുകള്‍ അഞ്ജ്തയുടെയും-വെറുപ്പിന്റെയും രാഷ്ട്രീയം നീക്കി ശാന്തിയുടെ പുലരിപിറക്കാന്‍ ഇടയാക്കട്ടെ എന്ന് ജഗദീശ്വരനോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ നിറുത്തുന്നു.

വെള്ളെഴുത്ത് said...

ശരീഖേ,
ഇതൊക്കെ അറിയാനും പങ്കുവയ്ക്കാനും വേണ്ടിയല്ലേ സംവാദങ്ങളൊക്കെ. അത് കൊണ്ട് ഒരു കുഴപ്പവുമില്ല. താങ്കള്‍ക്ക് പറയാനുള്ളത് എപ്പോഴായാലും പറയാം..കമന്റുകളില്‍ ‘ബ്ലോഗുടമ’യുടെ താത്പര്യം പ്രവര്‍ത്തിക്കേണ്ടതില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. കമന്റുകളിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്.

Suraj said...

പ്രിയ ശരീഖ് ജീ,

വെള്ളെഴുത്തിനോടായിരുന്നു ഞാന്‍ ആ ചോദ്യങ്ങള്‍ ആദ്യം ചോദിച്ചത്. വെള്ളെഴുത്ത് മാഷ് അത്തരമൊരു ചര്‍ച്ചയില്‍ അനൌചിത്യമുണ്ടെന്നു ആദ്യത്തെ കമന്റിലോ ഇപ്പോഴോ പറഞ്ഞിട്ടില്ല. അദ്ദേഹം അതിനില്ല എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് താങ്കളുടെ വിമത പക്ഷത്തിനും തീര്‍ച്ചയായും ഇവിടെ പ്രസക്തിയുണ്ട്.

എല്ലാ വാദങ്ങളും കേട്ടിട്ട് ആരെങ്കിലും സ്വന്തം നിലപാടുകള്‍ മാറ്റുമെന്ന് പ്രതിക്ക്ഷിച്ചു കൊണ്ടല്ലല്ലോ ബ്ലോഗ് ലോകത്ത് ഇതു വരെ ഒരു ചര്‍ചയും നടന്നിട്ടുള്ളത്. It's just another exercise to make our views known..that's all. ആ ഒരു പ്രോസസില്‍ മറുപക്ഷത്തെ കുറച്ചു കൂടി അടുത്ത് അറിയാന്‍ പറ്റും എന്നൊരു മെച്ചം ഇതില്‍ കാണുന്നുമുണ്ട്.

Unknown said...

പ്രിയ ശരീഖ്,
താങ്ങളിതല്ലെ പറയാന്‍ ഉദ്ദേശിക്കുന്നത്?
ലാഇലാഹ്‌ഇല്ലള്ള.മുഹമ്മദുല്‍റസൂലുള്ള.(അല്ലാഹുഅല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് നബി അന്ത്യപ്രവാചകനാണ്)

ഇതിനു വേണ്ടി ഇങ്ങിനെ വളഞ്ഞ് സഞ്ചരിക്കേണ്ടതുണ്ടോ????

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സൂരജ്‌ രാജന്‍;

എന്റെ കാഴ്ചപാടുകള്‍ ഇവിടെ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം എനിക്ക്‌ ഇവിടെ അടിവരയിട്ടു പറയേണ്ടതുണ്ട്‌ അത്‌ പെതുവെ ഇത്തരം ചര്‍ച്ചകളില്‍ മതങ്ങള്‍ എന്ന ഒരു പരികല്‍പന കടന്നു വരികയും അതിനെ ഒരു അളവുകോലായി കൊണ്ട്‌ ശാസ്ത്രത്തിന്‌ എതിരുനില്‍ക്കുന്ന ചരിത്രസത്യങ്ങളെ എടുത്ത്‌ കാട്ടികൊണ്ട്‌ യഥാര്‍ത്തമായ ദൈവവിശ്വസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒരുവിരോധഭാസം ഉണ്ട്‌ എന്നുള്ളത്‌ പരമ സത്യം ആകയാല്‍ ആദ്യമേ പറയട്ടെ, ചരിത്രത്തിന്റെ നാള്‍ വഴികളില്‍ മതങ്ങളും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇന്നും പല വേദഗ്രന്ഥങ്ങളിലും 100% തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക്‌ എതിരുനില്‍ക്കുന്ന പരാമര്‍ശങ്ങളും, ആചര വിശ്വസങ്ങളും നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിയും എന്നുള്ളത്‌ കൊണ്ട്‌ ഞാന്‍ പറയുന്ന, ആസ്തികനായ എന്നെ നയിക്കുന്ന വിശ്വസത്തെ സംബന്ധിച്ചോടുത്തോളം മതങ്ങള്‍ ഒന്നില്ല എന്നും മതം മാത്രമേ ഉള്ളുവെന്നും അത്‌ വര്‍ണ്ണങ്ങള്‍ക്കോ, പേരുകള്‍ക്കോ, ജന്മങ്ങള്‍ക്കോ, ഭുഖണ്ഡങ്ങള്‍ക്കോ, തൊഴിലുകള്‍ക്കോ, എതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ലെന്നും മനുഷ്യന്‍ എന്ന ഒരൊറ്റ മാനവികതയിലാണതിന്റെ നിലപാടു തറയെന്നും അതിന്റെ വിയോജിപ്പുകള്‍ അമാനവികതയില്‍ മാത്രമാണെനും മതങ്ങള്‍ എന്ന ഒരു തലം (അതില്‍ നാസ്തികതയും പെടും) നിങ്ങള്‍ക്ക്‌ കണ്ടെത്താനവുമെങ്കില്‍ അതിനെ നിങ്ങള്‍ മാനവീകസംസ്ക്കാരത്തിന്റെ വ്യത്യസ്തമായ സംവാദ തലങ്ങള്‍ എന്നതിലെയ്ക്ക്‌ കൂട്ടിവായിക്കണം എന്നു ഞാന്‍ അദ്യമേ പറയട്ടെ. ഇല്ലെങ്കില്‍ ഒരു പക്ഷേ ലോകം നോക്കി കാണുന്ന മതങ്ങള്‍ എന്ന പരികല്‍പ്പനയില്‍ ഞാന്‍ പറയുന്നത്‌ വായിക്കപ്പെടുകയാണെങ്കില്‍ അതിന്‌ യാതൊരു അടിത്തറയുമില്ലാത്ത പാഴ്‌ വേലയാകാം എന്ന് ചരിത്ര-ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ പറയുന്നതില്‍ നിങ്ങള്‍ക്കുള്ള യുക്തിയുടെ-ശാസ്ത്രത്തിന്റെ-ചരിത്രത്തിന്റെ മാപിനികള്‍ ആധാരമാക്കേണ്ടതുണ്ടെങ്കില്‍ സകലവിധ ഭൗതിക-അഭൗതിക ശക്തികളുടെയും ഉടമസ്ഥനും-കൈകാര്യകര്‍ത്ത്ര-വിതരണ-വിധാതവുമായ ഏകനായ ആ ഇഹപരലോക പരിപാലകന്‍ എന്നനിലയില്‍ മാത്രമേ എന്നെ സംബന്ദിച്ചിടത്തോാളം ഈ ചര്‍ച്ചക്ക്‌ പ്രാധാന്യമുള്ളൂ എന്ന് ഞാന്‍ സുചിപ്പിക്കട്ടെ.

താങ്കളുടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അടിസ്ഥാന പരമായി നാസ്തികര്‍ അവലംബിക്കുന്ന ഇടപെടലുകളിലെ യുക്തിഭദ്രമെന്നു തോനിപ്പിക്കുന്ന തലത്തിലെയ്ക്ക്‌ കയറിവന്നുകൊണ്ടുതന്നെയാണ്‌, തങ്കള്‍ സുചിപ്പിച്ചപോലെ പരിമിതമായ മനുഷ്യ യുകതിയുടെ കൊടുക്കല്‍ വാങ്ങലുകളിലെ വ്യത്യസ്ത ഗ്രഹ്യ മാപിനികള്‍ വെച്ചുകൊണ്ട്‌ താങ്കളോട്‌ പരിമിതമായ എന്റെ ആറിവിന്റെ അടിസ്ഥനത്തില്‍ പറയുന്ന കാര്യങ്ങളില്‍ സ്ഥലകാല പദാര്‍ഥതീതനായ ആ പരമമായ അസ്തിത്വത്തിന്‌ ഭൗതികമായ യുക്തികള്‍ക്കും, ചിന്തകള്‍ക്കും, ബുദ്ധിക്കുമപ്പുറം അപ്രാപ്യമായ ഒരു തലം ഉണ്ട്‌ എന്നുള്ളത്‌ താങ്കളെയും ഞാന്‍ എന്നെ തന്നെയും ഓര്‍മ്മപെടുത്തുകയും ചെയ്യട്ടെ.

താങ്കളുയര്‍ത്തിയ ചോദ്യങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം എന്ന് തോനുന്നു

1. മനുഷ്യയുക്തിക്കും, പ്രപഞ്ചത്തിനും അതീതനായ ദൈവത്തെ ഏത്‌ യുക്തിയെ അടിസ്ഥാന മാക്കിയാണ്‌ അരാധിക്ക പെടെണ്ടത്‌ ?

ആസ്തികനായ എനിക്ക്‌ ഇതിനുള്ള പെട്ടെന്നുള്ള ഉത്തരം ആദ്യമനുഷ്യന്റെ ആഗമനം മുതല്‍ തന്നെ അവനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പ്രപഞ്ചനാഥന്‍ നല്‍കിയെന്നും സമയചക്രങ്ങള്‍ക്കിടയില്‍ ദൈവീക ദര്‍ശനങ്ങളില്‍ സ്വര്‍ഥപരമായ കൈകടത്തലുകള്‍ സംഭവിക്കുംബോഴും വിവിധമനുഷ്യ സമുദയങ്ങള്‍ മാര്‍ഗദര്‍ശനം ലഭിക്കാതെ തിന്മയുടെ തീപന്തങ്ങളായി ഭൂലോകത്ത്‌ വിഹരിക്കുംബോള്‍ അവര്‍ക്കിടയിലെയ്ക്ക്‌ ഏകദൈവവിശ്വസ പ്രഖ്യപനവും പ്രത്യക്ഷമായതും അല്ലതതുമായ തെളിവുകളിലൂടെ മനുഷ്യരില്‍ നിന്ന് തന്നെ പ്രപഞ്ചനാഥന്റെ ഇച്ചാനുസരണം അവന്‍ തിരഞ്ഞെടുത്ത ആളുകളിലൂടെ സത്യ പ്രബോധനം നടത്തി എന്നും അത്‌ ചിലപ്പ്പ്പോള്‍ അവന്റെ വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും ആയിരുന്നു എന്നുമാണ്‌. ഇങ്ങിനെ ഏകദേശം ഒരു ലക്ഷത്തില്‍ പരം മനുഷ്യരായ പ്രവചകര്‍ വിവിധ മനുഷ്യ സമൂഹളിലേയ്ക്ക്‌ നിയോഗിക്കപെട്ടിട്ടുണ്ട്‌ (ഉദ:ആദ്യമനുഷ്യന്‍, ആദം (അ.സ), ഇജിപ്തിലേയ്ക്ക്‌ നിയോഗിക്കപ്പെട്ട മോശ (മൂസ, അ.സ), സോളമന്‍ ചക്രവര്‍ത്തി (സുലൈമാന്‍ നബി (അ.സ), യേശു ( ഈസ അ.സ എന്ന മനുഷ്യ പുത്രനായ പ്രവാചകന്‍ ) എന്നും അവസാനം ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലേയ്ക്കുമായി അവസാന പ്രവാചകന്‍ അവസാനത്തെ ദൈവീക ഗ്രന്ഥവുമായി അവതരിക്കപ്പെട്ടു എന്നുമാണ്‌,

ഇത്‌ താങ്കള്‍ക്ക്‌ സ്വീകാര്യമല്ല എന്ന് താങ്കള്‍ താങ്കളുടെ കമാന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്‌ കൊണ്ട്‌ ഞാന്‍ എന്താണ്‌ എന്നുള്ളതിന്‌ സൂചന നല്‍കി എന്നുമാത്രമേ ഉള്ളൂ. ഇവിടെ നിന്നും നമ്മള്‍ തിരിച്ചു പോവേണ്ടത്‌ നമ്മുടെ വിഷയം യുക്തിയും അത്‌ അവലംബമാക്കുന്ന ശാസ്ത്രവുമായതകൊണ്ട്‌ പരിണാമ വ്രക്ഷത്തില്‍ ചിബന്‍സിയുടെ മുന്‍ ഗാമിയില്‍നിന്നു വാലു മുറിഞ്ഞ്‌ നില്‍ക്കുന്ന മനുഷ്യന്‍ എന്ന ജീവിയിലേയ്ക്കാണ്‌. യുകതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ്‌ സത്യസന്ധമായ ആശയമായി അംഗീകരിക്കാന്‍ കഴിയുക, നോക്കൂ ശാസ്ത്രം എന്നതിന്‌ വ്യല്യം സെസിന്‍ ഡാമ്പിയര്‍ നല്‍കുന്ന നിര്‍വചനം 'പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച്‌ അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ യുക്തിനിഷ്ഠമായ പഠനവുമാണ്‌ ശാസ്ത്രം'
(W.C. Dampier: A history of
Science Page: 13).

അത്‌ കൊണ്ട്‌ തന്നെ ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ശാസ്ത്രത്തിന്റെ ലേബലില്‍ പരിണാമ വാദത്തെ നമുക്ക്‌ വിലയിരുത്തുക സധ്യമല്ല എന്നാണ്‌ എനിക്ക്‌ കണ്ടെത്താന്‍ കഴിയുന്നത്‌. നീരീക്ഷണ യോഗ്യമല്ലാത്ത ഊഹങ്ങളുടെ അടിത്തറയിലാണ്‌ പരിണാമ സിദ്ധാന്തം സ്ഥപിക്കപ്പെട്ടിരിക്കുന്നത്‌ എന്ന് പരിണാമ സിദ്ധാന്തത്തിന്റെ അധൂനിക വാക്താക്കളിലൊരാളായ സ്റ്റീഫന്‍ ജെ ഗോള്‍ഡ്‌ പോലും പറയുന്നത്‌ നമുക്ക്‌ കണ്ടെത്താന്‍ കഴിയുന്നു.(New Scientist-December 1986)

പരിതസ്ഥിതിയുമായി പൊരുത്തപ്പെടാനായി ജീവികള്‍ നേടിയെടുത്ത അനുകൂലനങ്ങള്‍ പരിണാമം വഴി അനന്തരതലമുറകളിലെയ്ക്ക്‌ സംക്രമിക്കുന്നുവെന്ന് പരിണാമ പൂജകര്‍ പറയുംബോള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമധികം കഴിവുകള്‍ കാണപോടെണ്ടത്‌ ഈ ചാക്രിക വ്യവസ്ഥയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച മനുഷ്യരിലാണ്‌. പക്ഷെ നൈസര്‍ഗ്ഗീകമായ കഴിവുകള്‍ മറ്റു ജീവികളില്‍ നിന്ന് തുലോം കുറവായി ജനിക്കുന്ന മനുഷ്യന്‍ എങ്ങിനെയാണ്‌ പരിണമത്തിന്റെ മാപിനികള്‍ക്കുളില്‍ വരുന്നത്‌. അങ്ങിനെ യായിരുന്നെങ്കില്‍ വാവ്വലിനൊപ്പ്പമെങ്കിലും നില്‍ക്കുന്ന ശ്രവണ ശകതിയും, നായയെ പോലെയുള്ള ഘ്രാണേന്ദ്രിയവും, ധ്രുവകരടിയുടെ നല്ല ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും ഒക്കെ കാണപ്പെടെണ്ടതായിരുന്നു, പക്ഷെ അതൊന്നും കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്‌ നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെയും, കഴിവുകളുടെയും അടിസ്ഥാനത്തില്‍ പലതും നേടുകയും പല നൈസര്‍ഗ്ഗീകമായ കഴിവുകളോടെ ജനിക്കുന്ന പല ജീവികളും പുതിയതായി യാതൊന്നും നേടതെ മരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പറയുംബോള്‍ 'ആപോക്ഷികമായി മോശമായ തന്റെ ശരീരീകമായ വിഭവങ്ങള്‍ക്കു പകരം നഷ്ടപരിഹാര മെന്നോണം മനുഷ്യന്‌ ലഭിച്ചിട്ടുള്ളത്‌ വിപുലവും സൂക്ഷ്ം മൃദുലവുമായ ഒരു നാഡിപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചേറാണ്‌
(Gordon childe: Man makes himself, P. 35)

മസ്തിഷ്കം പുരോഗതിപ്രാപിച്ചപ്പ്പ്പോള്‍ മ റ്റെല്ല കഴിവുകളും കൊഴിഞ്ഞുപോയി എന്ന വിചിത്രമായ വാദവും അതിന്‌ തെളിവായി വല്ല ഭ്രൂണശാസ്ത്രതെളിവുകളോ, ഫോസില്‍ തെളിവുകളൊ മുന്നോട്ടുവെക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത്‌ നമുക്ക്‌ കണ്ടെത്താന്‍ കഴിയും
ഇത്‌ നീണ്ടു നീണ്ടു പോകുന്നത്‌ കൊണ്ടും എന്റെ വായടിത്തം കൊണ്ടും ചിലപ്പോള്‍ ചിലര്‍ക്ക്‌ സഹിക്കാന്‍ കഴിയാതെ വല്ല തോക്കോ കുന്തമോ വടിയോ എടുത്ത്‌ എന്നെ തല്ലി കൊല്ലാന്‍ വരുമെന്നുള്ളത്‌ കൊണ്ട്‌ ഞാന്‍ തല്‍ക്കാലം ചുരുക്കുന്നു. ഇനിയും ഈ ചര്‍ച്ച മത പരിണാമ ശാസ്ത്രത്തിലേയ്ക്കും മറ്റും നീളേണ്ടതുണ്ടെന്ന് ഓര്‍മ്മ പെടുത്തുന്നു.







2. ദൈവം പ്രാര്‍ഥിക്കപെടെണ്ടവനാണെന്ന് എന്തടിസ്ഥാനത്തിലാണ്‌ മനസ്സിലാക്കിയത്‌ ?

ദൈവത്തിന്‌ മനുഷ്യന്‍ പ്രര്‍ഥിച്ചതുകൊണ്ടോ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പ്രാര്‍ഥനകളും അതിന്റെ സ്വഭാവ സവിശേഷതകളുമെല്ലം മനുഷ്യജീവിതമോഖലകളുമായി ബന്ധപെട്ടതാണ്‌. അതിലെയ്ക്ക്‌ എടുത്ത്‌ ചാടുന്നില്ല. ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു പ്രാര്‍ഥന എന്ന അത്മീയ പ്രകടനങ്ങളെ മതങ്ങള്‍ എന്ന പരികല്‍പനയില്‍ നിന്ന് മാറ്റിനിറുത്തി മതത്തിലെയ്ക്ക്‌ കൂട്ടിവായിക്കുകയും അവശ്യമെങ്കില്‍ ഒരു പഠനത്തിന്‌ തയ്യറവുകയും ചെയ്യുക.



3.യുക്തിക്കും പ്രപഞ്ചത്തിനും അതീതനയ ദൈവത്തെ അരാധന,പ്രാര്‍ഥന, സല്‍ക്കര്‍മ്മങ്ങള്‍, അടിമപ്പെടല്‍, ഗുഡ്‌ ബുക്ക്സില്‍കയറിപറ്റല്‍ എന്ന്യത്യതി ഉപരിവിപ്ലവകമായ കര്‍മ്മങ്ങള്‍ കൊണ്ടും വിശ്വസം കൊണ്ടും ഒതുക്കുന്നത്‌ എന്തിന്റെ അടിസ്ഥനത്തിലാണ്‌.

ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത്‌ അര്‍ഥരഹിതമായ കാട്ടി കൂട്ടലുകളെ കുറിച്ചാണെങ്കില്‍ അതില്‍ നിന്ന് മോല്‍ പറഞ്ഞപ്രകാരം മതം എന്ന ഏകത്വത്തിലേയ്ക്ക്‌ കൂട്ടിവായിക്കണം എന്നു സൂചിപ്പിക്കട്ടെ. സാന്ദര്‍ഭികമായി പറയട്ടെ, മനുഷ്യ കര്‍മ്മങ്ങളുടെ അര്‍ഥതലങ്ങള്‍ ഒരു കുംബസാരകൂടിന്റെ സ്വകാര്യതയില്‍ സീകാര്യമാവുമെന്നൊ, അല്ലെങ്കില്‍ ഉരുക്കഴിക്കുന്ന മന്ത്രക്ഷരങ്ങളൂടെ, നിവേദിക്കപ്പെടുന്ന ഭൗതികവസ്തുകളീലൊ, ഒരു നിസ്സ്ക്കാരപായയിലോ, നെറ്റിയില്‍ തെളിയുന്ന നിസ്സ്ക്കാര തഴംബിലോ, ഒരു പകലിന്റെ ഭക്ഷണ വര്‍ജനത്തിലോ അവസനിക്കുന്നതല്ലെന്നും അതിനെക്കൊമപ്പുറം ജീവിതത്തിന്റെ സമസ്തമോഖലകളിലേയ്ക്ക്‌ വെളിച്ചം വീശുന്ന ഒരു തത്വസംഹിതകളിലെയ്ക്കുള്ള വഴികാട്ടിയായി ഒരു ഗന്ഥവും അതിന്റെ നിയമങ്ങളൂമുണ്ട്‌, അതാണ്‌ മതത്തിന്റെ അടിസ്ഥാനം അതിനെയാണ്‌ നിങ്ങള്‍ ശാസ്ത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, ചരിത്രത്തിന്റെ, മാനവീകതയുടെ അളവു കോലുകള്‍ കൊണ്ട്‌ അളക്കാന്‍ ശ്രമിക്കേണ്ടത്‌, മതവും ശാസ്ത്രവും എന്ന സംവാദങ്ങളിലെയ്ക്ക്‌ വരുംബോള്‍, അങ്ങിനെയൊരു സംവാദം ആവശ്യമായി വരുന്നെങ്കില്‍ മാത്രം, ഇങ്ങിനെ പറയാന്‍ കാര്യം പലപ്പോഴും പരസ്പരമുള്ള പരിചപ്പെടുത്തലുകളില്‍ സൂരജ്‌ സൂചിപ്പിച്ച പോലെ അടുത്തറിയുക എന്ന ഒരു തലത്തില്‍ നിന്ന് മാറി സ്വന്തം വിശ്വാസം അപരനിലേയ്ക്ക്‌ അടിച്ചേല്‍പ്പിക്കുന്‍ ശ്രമിക്കുന്നു എന്നെരു തോന്നാല്‍ ശക്തമാവാറുണ്ട്‌. അങ്ങിനെ തോന്നല്‍ എന്റെ ഉള്ളില്‍ ഉണ്ടായാലും താങ്കളുടെ ഉള്ളില്‍ ഉണ്ടായാലും അത്‌ തെറ്റാണ്‌ എന്ന് വിശ്വസിക്കുന്നവനാണ്‌ ഞാന്‍ എന്ന് സാന്ദര്‍ഭികമായി പറയുകയും. റെഫീഖ്‌ എന്ന സുഹൃത്തിനോട്‌ സംഭാഷണങ്ങള്‍ക്കിടയിലെയ്ക്ക്‌ ഔചിത്വ ബോധമില്ലാതെ കടന്നു വന്ന് മുന്‍ ധാരണകള്‍ വിളിച്ചു പറയുന്നത്‌ അത്ര വലിയ മാന്യതയല്ലെന്നും സ്നേഹപൂര്‍വ്വം അറിക്കട്ടെ. പറയൂ കാര്യ കാരണബന്ധത്തോടെ.

Suraj said...

പ്രിയ ശരീഖ് ജീ ,

എന്റെ ചോദ്യങ്ങള്‍ക്കു ഉത്തരമറിയാം എന്ന് അങ്ങ് അവകാശപ്പെട്ടപ്പോള്‍ ഞാന്‍ അതിനായി ആത്മാര്‍ത്ഥമായി കാത്തിരുന്നു. ഞാന്‍ നിരാശനായി എന്നു പറയട്ടെ.

എങ്ങനെയാണ് മനുഷ്യന്റെ പരിമിതമായ യുക്തിക്കുള്ളില്‍ നിന്നു കൊണ്ട് അങ്ങേയ്ക്ക്
“....പ്രപഞ്ചനാഥന്റെ ഇച്ചാനുസരണം അവന്‍ തിരഞ്ഞെടുത്ത ആളുകളിലൂടെ സത്യ പ്രബോധനം നടത്തി എന്നും അത്‌ ചിലപ്പ്പ്പോള്‍ അവന്റെ വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും ആയിരുന്നു.....” എന്ന് പറയാന്‍ കഴിയുക ?

ഏതു ഗ്രന്ഥത്തെ പ്രമാണമായി എടുത്തിട്ടായാലും ശരി മനുഷ്യ യുക്തിക്കതീതനായ ഒരു ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ എങ്ങനെ ‍സാധിക്കും ?

മനുഷ്യ യുക്തിക്കതീതനാണ് ഒരു വസ്തുവെങ്കില്‍ അത് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാന്‍ ആവില്ലല്ലോ. അതിനേകുറിച്ച് ആകെ പറയാവുന്നത് ഇത്രമാത്രം : “അതിനേക്കുറിച്ചറിയാന്‍ നമുക്ക് കഴിവില്ല”

ആധുനിക ശാസ്ത്രവും ഇതു തന്നെയേ പറയുന്നുള്ളൂ: ദൈവമെന്ന ഒരു ശക്തി പ്രപഞ്ചത്തിനു പുറത്തുണ്ടെങ്കില്‍ അതിനേക്കുറിച്ചറിയാന്‍ മനുഷ്യന്റെ തലച്ചോറിനു കഴിവില്ല. കാരണം നമ്മുടെ തലച്ചോറിന്റെ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളെയേ ശാസ്ത്രത്തിന് കണ്ടെത്താനും ഗണിതസമീകരണങ്ങളിലൂടെ നിയമമായി കാച്ചിക്കുറുക്കാനും കഴിയൂ. അതുകൊണ്ടുതന്നെ ദൈവത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ ശാസ്ത്രത്തില്‍ സാംഗത്യവുമില്ല.

ഇനി ദൈവം പറഞ്ഞിട്ടോ അവന്റ്റെ/അവളുടെ വചനങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടുള്ളത് എന്നവകാശപ്പെടുന്നതോ ആയ ഏതെങ്കിലും പുസ്തകാമാണ് ഒരാള്‍ പ്രമാണ ഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നത് എങ്കില്‍ ഏത് യുക്തി വച്ചാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എന്റെ ചോദ്യം.

ഏതു യുക്തിവച്ചാണ് ഇന്നയിന്ന ഗ്രന്ഥങ്ങള്‍, ഇന്നയിന്ന വചനങ്ങള്‍, ഇന്നയിന്ന പ്രാര്‍ത്ഥനാ നിര്‍ദേശങ്ങള്‍ ഒക്കെ പ്രാമാണികമാണ് എന്നും ദൈവം പറഞ്ഞ യഥാര്‍ത്ഥ ഉപദേശങ്ങളാണെന്നും അറിയുന്നത് ?

ഇനി തന്നെയറിയാനായിട്ടുള്ള പരിമിതമായ യുക്തി ദൈവം മനുഷ്യനു
ജന്മനാ നല്‍കിയിട്ടുണ്ടെന്നു കരുതിയാലും പ്രശ്നമുണ്ട്. അങ്ങനെ വരുമ്പോള്‍ അതേ യുക്തിവച്ചു നമുക്കു ചോദിക്കാവുന്ന കാര്യമുണ്ട് : ദൈവത്തേക്കാള്‍ വലിയൊരു ദൈവത്തെ ദൈവത്തിനു ഉണ്ടാക്കാമോ എന്ന്. Ridiculous എന്ന് തോന്നാമെങ്കിലും അതിലൊരു ലോജിക്കുണ്ട്. ദൈവത്തേക്കാള്‍ വലിയൊരു ശക്തിയെ ഉണ്ടാക്കാനാവാത്ത് ഒരു ദൈവം എങ്ങനെ സര്‍വശക്തനാകും ? ഇനി ദൈവത്തേക്കാള്‍ വലിയൊരു ദൈവത്തെ ഉണ്ടാക്കുകയാണെങ്കില്‍ ആ ദൈവമല്ലേ ആദ്യത്തെ ദൈവത്തേക്കാള്‍ ശക്തനാകുക ?

ഇത് തമാശയ്ക്ക് ഇടുന്ന ചോദ്യമല്ല. മനുഷ്യന്റെ logical reasoning ന്റെ പരിമിതിയെ തന്നെ പുറത്തു കൊണ്ടുവരുന്ന ഒരു പ്രശ്ന ചിന്തയാണ്. മനുഷ്യന്റെ അല്പബുദ്ധിയെവച്ച് ദൈവത്തെ അളക്കരുത്- ദൈവം ഇന്ന് രീതിയിലിരിക്കും എന്നോ ഇന്ന രീതിയില്‍ സംസാരിക്കുമെന്നോ ഇന്ന രീതിയില്‍ പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുമെന്നോ ഇന്ന രീതിയില്‍ വചനങ്ങള്‍ ഇറക്കുമെന്നോ, ഇന്ന രീതിയില്‍ പ്രവാചകന്മാരെ അയയ്ക്കുമെന്നോ ഇന്ന രീതിയില്‍ മനുഷ്യ ജീവിതങ്ങളെ വഴിക്കാട്ടും എന്നോ ഒക്കെ ആരെങ്കിലും പറയുമ്പോള്‍ അത് മേല്‍ പറഞ്ഞ വളരെ വളരെ ലിമിറ്റഡ് ആയ യുക്തി മാത്രമുള്ള മനുഷ്യ മസ്തിഷ്കത്തിന് എങ്ങനെയാണ് മനസിലായത് എന്ന് ചോദിക്കാമല്ലോ.

2 . "..അങ്ങിനെയായിരുന്നെങ്കില്‍ വാവ്വലിനൊപ്പ്പമെങ്കിലും നില്‍ക്കുന്ന ശ്രവണ ശകതിയും, നായയെ പോലെയുള്ള ഘ്രാണേന്ദ്രിയവും, ധ്രുവകരടിയുടെ നല്ല ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും ഒക്കെ കാണപ്പെടെണ്ടതായിരുന്നു, പക്ഷെ അതൊന്നും കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്‌ നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന..."

പരിണാമസിദ്ധാന്തത്തെ കുറിച്ച് ശാസ്ത്രീയമായ പാഠങ്ങളൊന്നുമറിയാത്ത ചിലര്‍ ‘കാഴ്ചബംഗ്ലാവിലെ കുരങ്ങന്മാരെന്താ മനുഷ്യരാവാത്തത്?’ എന്ന് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. മേല്‍ ക്വോട്ട് ചെയ്ത ശരീഖ് ജീ യുടെ വാചകവും അതേ ഗണത്തില്‍ തന്നെയാണ് പെടുന്നത്.

സൈക്ക്യാട്രി ക്ലിനിക്കില്‍ വയലന്റായി എത്തുന്ന രോഗികളെയൊക്കെ ആദ്യമേ പിടിച്ച് 110 കിലോ വോള്‍ട്ട് ഇലക്ട്രിക്ക് കണക്ഷനിലേക്ക് കണക്ടുചെയ്ത് ഷോക്കു കൊടുക്കുന്നതാണ് ഭ്രാന്താശുപത്രിയിലെ ഡോക്ടറ് ആദ്യം ചെയ്യുന്നത് എന്ന് നമ്മുടെ പല സിനിമകളും കണ്ടു കണ്ട് പൊതുജനം തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഷോക്ക് എന്നാലെന്താണെന്ന് അറിയണമെങ്കില്‍ ശാസ്ത്രീയമായ അതിന്റെ വശങ്ങളറിയണം, രോഗം എന്തെന്നും ചികിത്സ എങ്ങനെ അതിനെ മാറ്റിമറിക്കുന്നു എന്നും സയന്റിഫിക്കായി സിസ്റ്റമാറ്റിക് ആയി പഠിക്കണം.

പരിണാമത്തെക്കുറിച്ച ആ സംശയങ്ങള്‍ക്ക് അങ്ങ് തന്നെ ഇവിടെ ഉദ്ധരിച്ച സ്റ്റീഫന്‍ ജേ ഗൂള്‍ഡിന്റെ അനേകമനേകം പുസ്തകങ്ങളില്‍ പരന്ന് കിടക്കുന്ന പരിണാമ ശാസ്ത്രത്തിന്റെ വിശാലമായ അറിവുകളില്‍ ഉത്തരങ്ങളുമുണ്ട്. ഡാനിയല്‍ ഡെന്നറ്റ്,റിച്ചാര്‍ഡ് ഡോക്കിന്‍സ്, പിങ്കര്‍, റിഡ്ലി തുടങ്ങിയവര്‍ എത്രയോ പുസ്തകങ്ങളിലൂടെ പരിണാമനിയമങ്ങളെക്കുറിച്ചുള്ള ഈ പോപ്പുലര്‍ തെറ്റിദ്ധാരണകളെ ഖണ്ഡിച്ചിട്ടുണ്ട്.

ശരീഖ് ജീ അതൊക്കെ അന്വേഷിച്ചു വായിക്കണം എന്നൊന്നും ഞാന്‍ പറയില്ല. അതൊക്കെ ഓരോരുത്തരുടേയും ഇഷ്ടവും വിശ്വാസവുമാണ്.

പക്ഷേ ശരീഖ് ജീ ഇവിടെ ഉദ്ധരിച്ചതുപോലെയൊന്നുമല്ല പരിണാമ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് വൈദ്യശാസ്ത്രമടക്കം സയന്‍സിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന, ഗണിത സമീകരണങ്ങളിലൂടെയും അല്ലാതെയും അനേകം വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന, വ്യക്തമായ നിയമങ്ങളും പ്രവര്‍ത്തന രീതികളുമുള്ള ഒരു ശാസ്ത്ര ശാഖയാണ്.

അതേക്കുറിച്ച് കൂടുതലെഴുതാന്‍ ഏതായാലും സമയമനുവദിക്കുന്നില്ല.ഒന്നോരണ്ടോ ബ്ലോഗ് തുടങ്ങി എഴുതിയാലും അതൊന്നും തീരുകയുമില്ല.(ആ വിഷയത്തെപ്രതിയുള്ള എന്റെ അഭിപ്രായങ്ങള്‍ ഈ പുസ്തകത്തിലൂടെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയപ്പ്പെട്ട സൂരജ്‌;

താങ്കളുടെ ഇടപെടലുകള്‍ക്ക്‌ നന്ദി പറയട്ടെ, ധിഷണപരമായ താര്‍ക്കശാസ്ത്ര തലത്തില്‍ താങ്കള്‍ കാണിക്കുന്ന ആര്‍ജവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

താങ്കളുടെ വാദഗതികളില്‍ എനിക്ക്‌ യോജിപ്പിന്റെതായ അടിസ്ഥാന മേഖലകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സൂരജ്‌ ഉയര്‍ത്തുന്ന സ്വയം അതിരില്ലാത്ത അനാദിയായ ചോദ്യങ്ങളുടെ ജട കെട്ടുകള്‍ക്കിടയില്‍ നിന്ന് ഉത്തരത്തെ കുഴിച്ചെടുക്കാന്‍ ഈ ചെറിയ ജീവിതം മതിയാകില്ല എന്നുറപ്പുള്ളത്‌ കൊണ്ടും ജീവിതത്തിന്റെ ക്രവിക്രയ സന്തോഷ-സന്താപ നഷ്ട-ലാഭ കണക്കുപുസ്തകത്തിലേയ്ക്ക്‌ ജീവിതത്തിന്റെ അര്‍ഥത്തെ മാറ്റിവെച്ക ഒരു സധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക്‌ താങ്കളുടെ എല്ല ഭൗതിക സിദ്ധന്തങ്ങള്‍ക്കും പകരമായി എനിക്കു പറയനുള്ളത്‌ ഇത്രമാത്രം അത്‌..

മനുഷ്യന്‍ സ്വന്തം ഭാവനയും പദ്ധതിയുമനുസരിച്ച്‌ നീങ്ങുന്ന ഒരു പ്രപഞ്ചക്രമത്തിന്റെ ഭാഗമല്ലാത്തതുപോലെ, മനുഷ്യന്‍ സ്വന്തം ഭാവനയനുസരിച്ചു ചലിക്കുന്ന കാലത്തിന്റെ ഉടമസ്ഥനുമല്ല എന്ന പരമാര്‍ഥം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടവനും സ്വബോധ അഹങ്കാരത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് പുറത്ത്‌ കടന്ന് മനനത്തിന്റെ ചോദ്യത്തിന്റെ ആത്മീയ ഭൂമികയിലെയ്ക്ക്‌ ഇറങ്ങിവരേണ്ടവനാണ്‌ എന്ന എന്റെ വിശ്വസം അടിവരയിട്ടുകൊണ്ട്‌ എന്റെ കത്തി സഹിച്ച എല്ലവര്‍ക്കും നന്ദി പറഞ്ഞും എന്റെ വാക്കുകള്‍ അടയാളപെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന്‌ താങ്കളുടെ ബ്ലൊഗു വായനക്കരനായി എന്റെതയ ഇടപെടലുകളുമായി ഞനിവിടെയും നല്ലെരു സുഹൃത്തായി ഉണ്ടാകും എന്നുണര്‍ത്തികൊണ്ട്‌ എല്ലാവര്‍ക്കും സ്നേഹാദരാ-ക്ഷേമശംസകള്‍ നേര്‍ന്നു കൊണ്ട്‌ തല്‍ക്കാലം നിറുത്തുന്നു, പാതിവഴിയില്‍ നാം മറന്നുകളഞ്ഞ "അല്‍മുസ്തഫ"അവിടെ തന്നെ ഉണ്ടാവും എന്നും കരുതട്ടെ.

മൃദുല്‍രാജ് said...

ദൈവം ഉണ്ടോ, ഇല്ലയോ എന്നത് ഇന്നും എന്നും തെളിയിക്കപ്പെടാത്ത ഒരു കാര്യം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. യുക്തിപരമായി ചിന്തിച്ചാല്‍ വിശ്വാസികളുടെ ദൈവം ഒരു മിഥ്യ ആണെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷേ അത് ഒരു വിശ്വാസിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തം തന്നെയാണ്. പുസ്തകങ്ങളീല്‍ വായിച്ചറിഞ്ഞ് ഉപബോധമനസ്സില്‍ പോലും ആ വിശ്വാസം ഉറഞ്ഞു പോയവരാണ് പലരും. പിന്നെ സൂരജ് പറഞ്ഞ പാര്‍ശ്വദളങ്ങളുടെ പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ ഇവരെ തിരുത്തുക അസാധ്യം.

പരിണാമസിദ്ധാന്തത്തെ എതിര്‍ക്കാന്‍ ബാലിശമായ പല ചോദ്യങ്ങളും വിശ്വാസികള്‍ ചൊദിക്കുന്ന പോലെ തന്നെ അവിശ്വാസികളും പിന്നെ ചിന്തിക്കുന്നവരും പല ചോദ്യങ്ങളും വിശ്വാസികളോടും ചോദിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ ഒരു ഒഴിഞ്ഞുമാറല്‍ നമുക്ക് കാണാം. അത് നളന്‍ പറഞ്ഞപോലെ കുറച്ച് പദങ്ങള്‍ കൊണ്ട് ഹൈന്ദവരും, തങ്ങളൂടെ പുസ്തകത്തെ കവിഞ്ഞ് ഒന്നും വിശ്വസിക്കാനാവില്ല എന്ന് മറ്റ് മതക്കാരും പറയുന്നു എന്ന് മാത്രം.

ഷെറീഖിന്റെ തന്നെ ഒരു പോസ്റ്റില്‍ ബാലിശമെങ്കിലും ഒരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു, മനുഷ്യനെ മണ്ണു കൊണ്ട് തീര്‍ത്ത ദൈവം , മനുഷ്യനെ ആണോ ആദ്യം സൃഷ്ടിച്ചത് , അതോ മറ്റു വല്ല ജീവികളെ ആണോ എന്ന് . അതിനു എനിക്കു കിട്ടിയ മറുപടി, മനുഷ്യനെ ആദ്യം സൃഷ്ടിച്ച ദൈവം അവരെ സ്വര്‍ഗത്തില്‍ സൂക്ഷിക്കുകയും, പിന്നീടെപ്പോഴോ ഭൂമിയിലേക്ക് വിട്ടു എന്നുമാണ്. കൃത്യമായ വിവരം തരാന്‍ അദ്ദേഹത്തിനായില്ല.

അതിനിടയില്‍ എപ്പോഴോ ദൈവം മറ്റു ജീവജാലങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കാം. ഇങ്ങനെ ഒരു ഉത്തരം എനിക്കു കിട്ടാന്‍ കാരണം മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ മറ്റു ജീവികള്‍ ഇവിടെ അധിവസിച്ചിരുന്നു എന്ന് ഇന്ന് വിശ്വാസികള്‍ക്ക് അറിയാം. ദൈവത്താല്‍ പറഞ്ഞു കൊടുക്കപ്പെട്ടത് എന്ന് പറയുന്ന എല്ലാ മതഗ്രന്ഥങ്ങളിലും എന്തേ മനുഷ്യര്‍ക്ക് മുമ്പേ ഭൂമി "അടക്കി വാണിരുന്ന" ദിനോസോറുകളെ പറ്റി പറഞ്ഞില്ല?

അപ്പോള്‍ പറഞ്ഞു വന്നത് ഒരു മത ഗ്രന്ഥങ്ങളിലും കാണുന്ന ദൈവം അല്ല ദൈവം എന്ന് ആദ്യം അങ്ങോട്ട് വിശ്വസിക്കുക. അതൊക്കെ അതാത് കാലത്തുള്ള മനുഷ്യരുടെ ഭാവനാസൃഷ്ടികള്‍ ആണെന്ന് മനസ്സിലാക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോഴേ സത്യത്തില്‍ എന്താണ് ചിന്തിക്കേണ്ടതെന്ന് മന്‍സ്സിലാകൂ. അങ്ങനെ ചിന്തിക്കുമ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ "മനുഷ്യര്‍ക്ക് മാത്രമായി ഒരു ദൈവം കാണും എന്നും, ആ ദൈവം സ്വര്‍ഗവും നരകവും ഉണ്ടാക്കി മനുഷ്യന്റെ ആയുസ്സ് തീരാന്‍ കാത്തിരിക്കുന്ന ഒരാളാണ് എന്നും, തന്നില്‍ മാത്രം വിശ്വസിക്കുന്നവെരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ദൈവം എന്നും" ഒക്കെ കാണുന്നു എങ്കില്‍ ആ ദൈവത്തില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം. അങ്ങനെ കാണുന്നില്ല എങ്കില്‍ നിങ്ങളുടെ ചിന്ത ദൈവത്തെ പറ്റി പറഞ്ഞിട്ടുള്ള കൂടുതല്‍ കാര്യങ്ങളിലേക്ക് തിരിക്കുക. ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുക. അതല്ലാതെ എന്റെ ഗ്രന്ഥം പറയുന്നതാണ് സത്യം എന്ന ചിന്ത ഉപേക്ഷിക്കുക. (അത് ഏത് ഗ്രന്ഥവുമാകട്ടെ)

Anonymous said...

അടി പൊളി...യെന്നുവച്ചാല്‍ ഒരൊന്നൊന്നര ചര്‍ച്ച തന്നെ.

ഭൂലോകത്തൊന്നും ദൈവത്തെ നേരിട്ടുകണ്ടുമുട്ടിയിട്ടില്ല.അടുത്ത തിരിവില്‍,അല്ലെങ്കില്‍ അതിനടുത്ത ജംഗ്ഷനില്‍ അതങ്ങനെ നീണ്ടു പോവുന്നു.കണ്ട് പരിചയപ്പെട്ട്,തൊട്ട് വല്ലമുറിവുമുണ്ടെങ്കില്‍ വിരലിട്ടു നോക്കിയാലേ ബോധ്യം വരൂ എന്നൊന്നുമില്ലാത്തകാരണം ദൈവമില്ലെന്നു പറയില്ല.
എന്നാപ്പിന്നെ എവടറാ....നിന്റെ ദൈവം? എന്നാണെങ്കില്‍ അതന്വേഷിച്ചുതന്നെയാണ് ഞാനിവിടേയും എത്തിയത്,കക്ഷി ബൂലോകത്തുണ്ടോ എന്നൊന്നറിയാമല്ലോ!.സംഗതി ജോറാകുന്നുണ്ട് ജബ്ബാര്‍ മാഷ്ടെ ബ്ലോഗിലേതുപോലെ വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വെല്ലുവിളികളായിച്ചുരുങ്ങാത്തതില്‍ സന്തോഷം.വെള്ളെഴുത്ത്,സൂരജ്,ഷെരീക്.....ഇത്യാദി സര്‍വ്വരും നീണാള്‍ വാഴ്ക.

Unknown said...

പ്രിയ ശരീഖ്,
ഞാന്‍ ഔചിത്വ ബോധമില്ലാതെയാണ് കടന്നു വന്നെതെന്ന്
എനിക്ക് തന്നെ നല്ല ബോധ്യമുണ്ട്.
അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.

പക്ഷെ...
ശക്തമായ ഒരു വിശ്വാസത്തിന്‍റെ അടിത്തറയില്‍ നിന്ന്
സംസാരിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും അതിന് പുറത്ത്
കടക്കാന്‍ കഴിയില്ല.അതുകൊണ്ട് തന്നെ അതിനെതിരായി വരുന്നതൊന്നും താങ്ങള്‍ക്ക് അംഗീകരിക്കാനും കഴിയില്ല.അതിന് എത്രശാസ്ത്രീയമായ പിന്‍ബലമുണ്ടായാലും ശരി.

(ബ്ലോഗിലൂടേ കണ്ട ശരീഖിനെ കുറിച്ചാണി അഭിപ്രായം.)

ഒരിക്കല്‍ കൂടി മാപ്പ്.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മൃദുലന്‍ താങ്കള്‍ക്ക്‌ ഞാന്‍ നല്‍കിയ ഉത്തരം താഴെ കൊടുക്കുന്നു, ഒന്നുകൂടി ശ്രദ്ധിച്ച്‌ വായിക്കാന്‍ ശ്രമിക്കൂ....


ഖുര്‍ ആന്‍ നല്‍കുന്ന അറിവു പ്രകാരം 2 അദ്ധ്യായം 29 മത്തെ വചനം മുതല്‍ കുറെയധികം വചനങ്ങളിലായി സൃഷ്ടിപ്പിനെ അള്ളാഹു പറഞ്ഞു തരുന്നുണ്ട്‌.
ചുരുക്കത്തില്‍ എന്റെ അറിവില്‍ അതിങ്ങിനെ സംഗ്രഹിക്കുന്നു.

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു അനന്തരം മുട്ടിയാല്‍ ശബ്ദമുണ്ടവുന്ന കളിമണ്ണില്‍ നിന്നും അവന്‍ മനുഷ്യനെ സൃഷ്ടിച്ചു ആദ്യ പിതാവായ ആദം നെബിയെ. അനന്തരം അവന്റെ വരിയെല്ലില്‍ നിന്ന് ഇണയായ ഹവ്വ ഉമ്മയെയും സൃഷ്ടിച്ചു എന്നിട്ട്‌ ഭൂമിയിലെക്കല്ല സ്വര്‍ഗ്ഗത്തിലെയ്ക്കാണ്‌ അയക്കുന്നത്‌ സ്വര്‍ഗ്ഗത്തില്‍ എത്രകാലം അവര്‍ താമസിച്ചുവെന്നൊ എപ്പോഴാണ്‌ വിലക്കപെട്ടക്കനി ഭക്ഷിച്ചതെന്നൊ ഭൂമിയിലെയ്ക്ക്‌ പുറം തള്ള പെട്ടത്‌ എപ്പോഴണെന്നൊ കൃത്യമായി കാലഗണന ചെയ്യാന്‍ എന്റെ അറിവില്‍ എനിക്ക്‌ നിര്‍വ്വഹമില്ല. ഖുര്‍ ആന്‍ പഠിക്കാന്‍ ശ്രമിക്കുംബോള്‍ മനുഷ്യസൃഷ്ടി മറ്റു ജന്തു സസ്യലതാതികളുടെ സൃഷ്ടിപ്പിന്നു ശേഷമാകാം എന്നു മാതൃമേ എനിക്കനുമാനിക്കാന്‍ കഴിയുന്നുള്ളൂ, അത്‌ ഖുര്‍ ആന്‍-ശാസ്ത്രാ പണ്ഡിതരുമായി ചര്‍ച്ച ചെയ്യേണ്ടാതാണ്‌ എന്നെനിക്ക്‌ തോനുന്നു.
February 27, 2008 10:01 PM




പിന്നെ ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയതാണ്‌ എന്ന് താങ്കള്‍ക്ക്‌ തോന്നുനു വെങ്കില്‍ അത്‌ തെറ്റിദ്ധരണയാണെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌ സുഹൃത്തെ. സൂരജ്‌ ശാസ്ത്രത്തിന്റെ മേഖലയിലെയ്ക്ക്‌, അല്ലെങ്കില്‍ യുക്തിയുടെ അതിരില്‍ ദൈവവിശ്വസം വരുന്നില്ലെന്നും അത്‌ കൊണ്ട്‌ ശാസ്ത്രത്തിന്റെ അളവുകോലുകള്‍ വെച്ച്‌ അളക്കാന്‍ ദൈവവിശ്വസം കഴിയില്ലെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആ വിഷയം തല്‍ക്കാലം അവസാനിപ്പിച്ച്തതാണ്‌, വിശ്വപ്രസിദ്ധ ഉര്‍ജശാസ്ത്ര ദാര്‍ശനികന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌ ക്രസ്തുമതത്തിലെ ദൈവസങ്കല്‍പ്പത്തെ കണക്കറ്റ്‌ കളിയാക്കാറുണ്ടെങ്കില്‍ പോലും ദൈവം ശാസ്ത്രഞ്ജന്റെ വിഷയമേ അല്ല എന്നാണ്‌ ചൂണ്ടികാട്ടാറുള്ളത്‌..

പിന്നെ ദിനോസോറും വേദഗ്രന്ഥങ്ങളെയും കോര്‍ത്തിണക്കി താങ്കളുടെ നീരീക്ഷണം, അതിലെന്താണ്‌ കഴംബ്‌ എന്നെനിക്ക്‌ മനസ്സിലായിട്ടില്ല. ദിനോസറിനെ പറ്റി പറയനല്ല വേദഗ്രന്ഥങ്ങളും, പ്രവാചകന്മാരും വന്നത്‌. മറിച്ച്‌ മനുഷ്യജീവിതം ഇടപെടുന്ന ദൈനം ദിന വ്യവഹരങ്ങളിലെ നന്മതിന്മകള്‍ അറിയിച്ചു കൊടുക്കാനാണ്‌ സുഹൃത്തെ.

പിന്നെ ശാസ്ത്രത്തെ കുറിച്ച്‌ പറഞ്ഞാല്‍ മാത്രമേ താങ്കള്‍ വിശ്വസിക്കുകയുള്ളുവെങ്കില്‍, മനുഷ്യഭ്രൂണശാസ്ത്രപരമായി, ഖഗോള ശാസ്ത്രപരമായ, അണുശാസ്ത്രപരമായ, അംഗുലിശാസ്ത്രപരമായ, പ്രപഞ്ച ഉല്‍ഭവശാസ്ത്രപരമായ, എന്തിന്‌ തേനിച്ചകളെ കുറിച്ചു പോലും നിങ്ങള്‍ ഇവിടെ പൊക്കിപിടിച്ച്‌ പറഞ്ഞ ഇന്നത്തെ ഒന്നോ, രണ്ടോ നൂറ്റാണ്ടുകളുടെ മാത്രം പഴക്കമുള്ള ശസ്ത്ര അറിവുകളെ അക്ഷരഭ്യസമില്ലാത്ത നിരക്ഷരനായ ഒരു അറബി പതിനാലുനൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞ ദൈവീക വാക്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്‌ എന്നും അത്‌ ഇന്നും വള്ളി പുള്ളി വ്യത്യാസമില്ലാതെ ലോകത്തിന്റെ മുന്നിലുണ്ട്‌ എന്ന് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

പിന്നെ ലൊകത്ത്‌ അതിപ്രശസ്തരായ പല ശാസ്ത്രദാര്‍ശനികരും ഡാര്‍വനിസത്തെ ഒരുശാസ്ത്രശാഖയായി പോലും കരുതത്തവരുണ്ട്‌ എന്ന് ഇത്തരുണത്തില്‍ തങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.

മൃദുല്‍രാജ് said...

ഒരു പ്രത്യേക ഗ്രന്ഥത്തെ മാത്രമല്ല ഞാന്‍ ഇവിടെ പറഞ്ഞത് ഷെരീഖേ.. ഡാര്‍‌വിന്‍ സിദ്ധാന്തം മുഴുവന്‍ ശരിയാണെന്നും ഞാന്‍ പറഞ്ഞതിനര്‍ത്ഥമില്ല. പിന്നെ ദിനോസറിന്റെ കാര്യം പറഞ്ഞത് എന്തിനാണെന്ന് വച്ചാല്‍, പ്രപഞ്ചോല്പ്പത്തിയെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങള്‍ ഒന്നും തന്നെ മനുഷ്യന്‍ ഇവിടെ അവതരിക്കുന്നതിനു മുമ്പുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ല എന്ന് കാണിക്കുവാന്‍ വേണ്ടി മാത്രമാണ്. അതായത് തികച്ചും മനുഷ്യ സൃഷ്ടിയാണ് ഈ ഗ്രന്ഥങ്ങള്‍ ഒക്കെ തന്നെ. അതാത് കാലത്ത് ഉണ്ടായിരുന്ന പരിമിതമായ അറിവും, ബാക്കി ഭാവനയും ചേര്‍ത്ത് സൃഷ്ടിച്ച ആ ഗ്രന്ഥങ്ങളില്‍ കാണുന്നത് സത്യം മാത്രമാണ്, അത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാന്‍?.

അഭയാര്‍ത്ഥി said...

Creative participation,debate, article etc etc.....

It demostrate the strength of blogging.

Nice , keep going.

I wish to be a reader and be a reader who reads again and again this blog.

Keep this available all the time please.

I am proud of you guys.

കൃഷ്‌ണ.തൃഷ്‌ണ said...

മതം, ദൈവം എന്നീ വിഷയങ്ങളിലേക്കു ഞാനും അടുത്തിട നോക്കി ഞാന്‍ അറിഞ്ഞതു എന്റെ ബ്ലോഗിലെഴുതി......അതുകഴിഞ്ഞാണ്‌ ഈ ബ്ലോഗും കമന്റും ഒക്കെ കണ്ടത്‌..എല്ലാം നന്നായിരിക്കുന്നു...

ഇങ്ങനെയൊക്കെ ആധികാരികതയോട് പറയാനുള്ള ജ്ഞാനമെനിക്കില്ലാതെ പോയല്ലോ എന്ന വേദനയുണ്ടിപ്പോള്‍...

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എന്താണ്‌ മനുഷ്യന്‍ എന്ന് നാം ശാസ്ത്രത്തോട്‌ ചോദിച്ചാല്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ഇപ്രകാരമായിരിക്കും.

"പത്ത്‌ ഗാലന്‍ ജലം, എഴുബാര്‍ സോപ്പുകള്‍ക്ക്‌ അവശ്യമായ കൊഴുപ്പ്‌, ഒന്‍പതിനായിരം പെന്‍സിലുകള്‍ ക്കവശ്യമായ കാര്‍ബണ്‍, രണ്ടായിരത്തി ഇരുനൂറ്‌ തീപ്പെട്ടി കൊള്ളികളിലെ ഫോസ്‌ഫറസ്‌, സാമാന്യം വലിയ ഒരാണിയിലെ ഇരുംബ്‌, ഒരു കോഴികൂട്‌ വെള്ളയടിക്കാന്‍ അവശ്യമായ ചുണ്ണാംബ്‌, കുറച്ച്‌,സള്‍ഫറും, മെഗ്നീഷ്യവും ശരിയായ അനുപാതത്തില്‍ കൂട്ടികുഴച്ചാല്‍ മനുഷ്യശരീരമായി മാറി"
(the Philosophy
of morals and politics page 251.)

ഇത്‌ മാത്രമാണോ മനുഷ്യന്‍ അല്ല എന്നും ഇ രാസ സംയുക്തങ്ങള്‍ക്കു മുന്‍പില്‍ ശാസ്ത്രലോകം നൂറ്റാണ്ടുകള്‍ അടയിരുന്നാലും മനുഷ്യനെന്ന സൂപ്പര്‍ ആനിമലിനെ സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ്‌ അറിയാന്‍ പടില്ലാത്തത്‌"Guide to
നമുക്കറിയാം

പദാര്‍ഥം തരൂ, അതില്‍ നിന്ന് പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ഞാന്‍ പറഞ്ഞ്‌ തരാം എന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞ കെന്റിനും, ജലം, രാസപദാര്‍ഥങ്ങള്‍, സമയം ഇവലഭിച്ചാല്‍ മനുഷ്യന്റെ സൃഷ്ടിപ്പ്‌ നടത്താം മെന്ന് പ്രഖ്യപിച്ച ഹേക്കലിന്റെയും പിന്‌ഗാമികള്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നു ചിന്തിക്കൂ സുഹൃത്തുകളെ.

എന്നിട്ട്‌ മനുഷ്യശരീരമെന്ന രാസസംയുക്തത്തിനിടയില്‍ സദാ നീ എന്ന നിന്നെ,ചിന്തിപ്പിക്കുകയും, സ്നേഹിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, കരയിപ്പിക്കുകയും, ക്രൂരനാക്കുകയും, ദയാലുവാക്കുകയും, സ്വപ്നം കാണിപ്പിക്കുകയും തുടങ്ങി എണ്ണമറ്റ വികാരവിചാരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക്‌ കൈ പിടിച്ച്‌ നടത്തുന്ന അത്മാവിന്റെ ശാസ്ത്രിയതയും യുകതിയും തേടിപോകൂ അവിടെ നിങ്ങള്‍ തനെന്നുമല്ലാത്ത ഒരു വലിയഭൂതകാലത്തിനും അത്രയൊന്നും പ്രസ്താവ്യമല്ലാത്ത വര്‍ത്തമാന കാലത്തിനും, ഒന്നുമാകാന്‍ ഇടയില്ലാത്ത ഭാവികാലത്തിലേയ്ക്കും നോക്കി ഈ സങ്കീര്‍ണ്ണപ്രപഞ്ചത്തിന്റെ യഥാര്‍ത്ത സംവിധായകനെ തിരിച്ചറിയൂ. അറിവുകള്‍ മനുഷ്യനെ വിനയിന്വിതനാണേക്കേണ്ടത്‌ എന്ന് സുചിപ്പിക്കുന്നു. അല്ലെങ്കില്‍ ആര്‍ജിതമായ അറിവിന്റെ പോരില്‍ അഹങ്കരിച്ചു കൊണ്ട്‌ അത്മാവ്‌ എന്നെന്നില്ല അത്‌ നാഡിഞ്ഞെരംബ്ബുകളുടെയും, തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തന ഫലമായി തോന്നിപ്പിക്കുന്ന വെറും തോനല്‍ മാത്രമാണെന്‌ വിളിച്ചു പറയൂ....

താല്‍ക്കാലം നിറുത്തട്ടെ ഈ ആസ്തികന്റെ അറിവില്ലായ്മകള്‍

കണ്ണൂസ്‌ said...

ഒന്ന് അറിവിന്റെ തലത്തില്‍ , ഇതിനെ അളക്കാനോ വേരിഫൈ ചെയ്യാനോ വല്ല മാര്‍ഗ്ഗവുമുണ്ടോ, ഇല്ലെങ്കില്‍ ലോകത്തെല്ലാവര്‍ക്കും അതുണ്ടെന്നു പറയാമല്ലോ.

രണ്ട് അനുഭവത്തിന്റെ തലത്തിലും (വിശ്വചേതസ്സില്‍ ലയിച്ച് അദ്വൈതിയാകുന്നത് തന്നെ) അളക്കാനോ വേരിഫൈ ചെയ്യാനോ കഴിയാത്ത സാഹചര്യത്തില്‍ ലോകത്തെല്ലാവര്‍ക്കും ഈ അനുഭവം ഉണ്ടെന്നു പറഞ്ഞലും തെറ്റാകില്ല.


നളാ, അദ്ദാണ്‌..അദ്ദാണ്‌... അതു മാത്രമാണ്‌!!!

എല്ലാവര്‍ക്കും ഈ അനുഭവമുണ്ടെന്നതു തന്നെയാണ്‌ സത്യം. അതെങ്ങിനെ സ്വാംശീകരിക്കും എന്നതു ചോദ്യവും? (സ്വാംശീകരണത്തില്‍ സങ്കീര്‍ണ്ണതയില്ലല്ലോ? :)

നളനോട് കര്‍മ്മയോഗം ശ്രദ്ധിക്കാന്‍ പറഞ്ഞതു തന്നെ അതിനാണ്‌. അതിന്റെ കൂടെ ഭക്തി, ധ്യാനം, അഭ്യാസം എന്നിവയൊക്കെ വരണമെന്നില്ല. ഇതിലേതെങ്കിലും ഒന്നു തന്നെ മതിയാവും. ഇനി ഇതൊന്നുമല്ലെങ്കിലും, നമുക്ക് നമ്മുടേതായ ഒരു മാര്‍ഗ്ഗവുമുണ്ടാക്കാം.

പക്ഷേ, ഈ ഒരു കഴിവ് അല്ലെങ്കില്‍ വേണ്ട അര്‍പ്പണ ബോധം മിക്കവര്‍ക്കുമുണ്ടാവില്ല. കാരണം നമ്മുടെ ജീവിതത്തിലെ തിരക്കുകള്‍ തന്നെ (സങ്കീര്‍ണ്ണതക്കാരന്‍ സംസാരസാഗരം എന്ന് പറയും). അവിടെയാണ്‌ ദൈവം എന്ന സങ്കല്പ്പത്തിന്റെ പ്രാധാന്യം. നമുക്ക് മുകളില്‍ ഒരാള്‍ ഉണ്ടെന്ന് സങ്കല്പ്പിച്ച് അയാളെ ആശ്രയിക്കുക. ഉദ്ദേശം ലളിതമായി പറഞ്ഞാല്‍ ആത്‌മവിശ്വാസം വര്‍ദ്ധിപ്പിക്കല്‍ മാത്രം. ഇതിനായി പ്രാര്‍ത്ഥനയും ആവാം. ഈ സങ്കേതത്തിന്‌ ജൈവ-മന ശാസ്ത്ര സാധുത ഉണ്ടെന്ന് സൂരജ് തന്നെ പറയുന്നു. ഇതിന്‌ ഒരു ബദല്‍ ശാസ്ത്രത്തിലില്ലാത്തിടത്തോളം കാലം, ശാസ്ത്ര / യുക്തി തീവ്രവാദികള്‍ക്ക് ദൈവ സങ്കല്പ്പത്തെ എതിര്‍ക്കേണ്ട കാര്യമെന്താണ്‌?

എതിര്‍ക്കേണ്ടത് അതിന്റെ ഉപോത്‌പ്പന്നങ്ങളെയാണ്‌. ജാതീയത, അനാചാരങ്ങള്‍, മതഭേദങ്ങള്‍ എന്നിവയൊക്കെ. ഈ ഒരു കാര്യത്തിലെങ്കിലും, വേരല്ല ശാഖയാണ്‌ അറുക്കേണ്ടത് എന്ന് യുക്തിവാദികള്‍ (അവര്‍ മാത്രമല്ല, എല്ലാവരും) മനസ്സിലാക്കേണ്ടിയിരിക്കുന്നു. വേരിന്‌ പകരം വെക്കാന്‍ ഒന്നും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്തിടത്തോളം കാലം. "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" എന്ന കൃതി പത്ത് വര്‍ഷം അദ്ധ്വാനിച്ച് എഴുതിയ ജോസഫ് ഇടമറുക് നേടിയതിലും പതിനായിരം ഇരട്ടി ഫലം നേടിയിരിക്കില്ലേ മുപ്പത് മിനിറ്റ് ടി.വി. പരിപാടിയില്‍ വ്യാജസിദ്ധനെ പൊളിച്ച സനല്‍ ഇടമറുക്?


ഷരീഫ് ഭായി, ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കിലും അവന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നയാളല്ല ഞാന്‍. മാത്രമല്ല, ഹൈന്ദവ തത്വശാസ്ത്രങ്ങളുടെ അവലംബമായി വേദോപനിഷത്തുകളെ എടുത്തു കാണിക്കുന്നതില്‍ അപാകതയുണ്ടെന്നും തോന്നുന്നു. അവ ആര്യകാലഘട്ടത്തില്‍ ബ്രാഹ്മണ്യ മേധാവിത്വത്തിന്‌ ശക്തി പകരാനായി ഉണ്ടാക്കിയ രേഖകളാണ്‌. അതുകൊണ്ട് അവയില്‍ പറയുന്നതൊക്കെ മോശമാണെന്നല്ല. ആധികാരികമായ ഒരു റെഫറന്‍സ് ആയി ഉപയോഗിക്കാന്‍ പറ്റില്ല എന്ന് സൂചിപ്പിച്ചു എന്നുമാത്രം.

Anonymous said...

"-- മത വിശ്വാസങ്ങളായാലും, മതത്തോളം തന്നെ ബലവത്തായ ശാസ്ത്ര/കമ്മ്യൂണിസ്റ്റ്/നിരീശ്വര/യുക്തിവാദ/മെറ്റീരിയലിസ്റ്റ് വിശ്വാസങ്ങാളായാലും മനുഷ്യ മനസിന് ഈ mental picture of the world-നെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാവില്ല. താങ്കളും ഞാനും വെള്ളെഴുത്തും നളന്‍ ജീയും, കണ്ണൂസ് ജീയുമൊന്നും അതില്‍ നിന്നു മുക്തരുമല്ല--"

"-- ആധുനിക ശാസ്ത്രവും ഇതു തന്നെയേ പറയുന്നുള്ളൂ: ദൈവമെന്ന ഒരു ശക്തി പ്രപഞ്ചത്തിനു പുറത്തുണ്ടെങ്കില്‍ അതിനേക്കുറിച്ചറിയാന്‍ മനുഷ്യന്റെ തലച്ചോറിനു കഴിവില്ല. കാരണം നമ്മുടെ തലച്ചോറിന്റെ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളെയേ ശാസ്ത്രത്തിന് കണ്ടെത്താനും ഗണിതസമീകരണങ്ങളിലൂടെ നിയമമായി കാച്ചിക്കുറുക്കാനും കഴിയൂ. അതുകൊണ്ടുതന്നെ ദൈവത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ ശാസ്ത്രത്തില്‍ സാംഗത്യവുമില്ല.-- "

അറിവിന്റെ വെളിച്ചത്തില്‍ ഉതിര്‍ന്നു വീഴുന്ന ഇത്ര വിവേകമുള്ള വാക്കുകള്‍ ബൂലോകത്ത് ഇതാദ്യമാണ്.അഭിനന്ദനങ്ങള്‍ ഡോ: സൂരജ്.

മതത്തെയും ആത്മീയതയേയും ഇത്രയധികം ശാസ്ത്രീയമായി സമീപിക്കുന്ന ഒരു ചര്‍ച്ചയും ബൂലോകത്തില്‍ ആദ്യം. അതിന് വെള്ളെഴുത്തിന് അഭിമാനിക്കാം. ഇതൊരു മൂന്നാംകിട തര്‍ക്കുത്തര പോസ്റ്റാകാ‍തെ നോക്കേണമേ എന്ന് വെള്ളെഴുത്തിനോട് ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്.
അഭിപ്രായങ്ങളിലൂടെ ഊര്‍ജ്ജം നല്‍കുന്ന നളനും കണ്ണൂസിനും, ശരീഫിനും,റഫീക്കിനും മൃദുലനും മറ്റെല്ലാവര്‍ക്കും ആശംസകള്‍. ഇന്റലിജന്റ് ബ്ലോഗേഴ്സിന്റെ ഈ തലമുറയെ ഓര്‍ത്ത് അഭിമാനിക്കുന്നു.

nalan::നളന്‍ said...

കണ്ണൂസ്,
അവസാനത്തെ “എന്റെ quote“ ചൂണ്ടിക്കാട്ടിയതില്‍ ചെറിയൊരപാകതയുണ്ട്, എന്നാലും പറഞ്ഞുവന്ന കാര്യങ്ങള്‍ ഏറെക്കുറേ തര്‍ക്കമില്ലാത്തവ തന്നെ. വ്യക്തിപരമായ തലത്തില്‍ ദൈവം-വിശ്വാസം-അന്ധവിശ്വാസം-പ്രാര്‍ത്ഥന ഒന്നും എതിര്‍ക്കുന്നില്ലെന്നു പറഞ്ഞിരുന്നല്ലോ. സൂരജും വിശ്വാ‍സത്തെ എതിര്‍ത്തല്ല സംസാരിച്ചത്, മറിച്ച് വിശ്വാസത്തിന്റെ ശാസ്ത്രീയ അപഗ്രഥനം മാത്രമാണദ്ദേഹം ചെയ്തത്.

സങ്കീര്‍ണ്ണതയുടെ ഉപാസകര്‍ക്കുവേണ്ടിയെന്നു പ്രത്യേകം പറഞ്ഞത് കണ്ണൂസിനെ ഉദ്ദേശിച്ചല്ലെന്നു വ്യക്തമാക്കിയിരുന്നു. അത് സങ്കീര്‍ണ്ണതയെ
ഉപജീവിക്കുന്നവരെ മുന്നില്‍ കണ്ടുകൊണ്ടു തന്നെ. അവര്‍ ലക്ഷ്യമിടുന്ന വരേണ്യവല്‍ക്കരണവും അധികാരവും, അതു മാത്രമായിരുന്നു അവിടെ
പറഞ്ഞത്. ഈ സങ്കീര്‍ണ്ണതയുടെ പൊള്ളത്തരത്തിനെ ഒരു താര്‍ക്കിക തലത്തില്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം.

വ്യക്തിപരമായ തലത്തില്‍ സ്വയം ഭക്തി-ധ്യാനം-ജ്ഞാനം-അഭ്യാസം തുടങ്ങിയവയ്ക്കു കൊടുക്കുന്ന പ്രാധാന്യം മാറ്റി(അംഗീകരിച്ചുകൊണ്ട്) നിര്‍ത്തി
മറ്റൊന്നു കൂടി
ഈ പ്രാധാന്യത്തിനു പല വ്യക്തികളുടേയും ആഭികാമ്യത എന്ന നിലയില്‍ സമൂഹസ്വഭാവം കൈവരുന്നു. അങ്ങിനെവരുമ്പോള്‍ സാമൂഹികമായ ഒരു വ്യാപന സമ്പ്രദായത്തിന്റെ ആവശ്യകത വരുന്നു. മതങ്ങള്‍ കയറി മെടയുന്നു.
ഭക്തി-ധ്യാനം-ജ്ഞാനം-അഭ്യാസം- ഇതിന്റെ പ്രാധാന്യത്തിന് ഒരു അടിച്ചേല്‍പ്പിക്കലിന്റെ സ്വാഭാവം വരുന്നതിവിടെയാണു. പരോക്ഷമായി
സാമൂഹികജീവി എന്ന നിലയ്ക്ക് അടിച്ചേല്‍‌പ്പിക്കലിനു വിധേയനാണു സമൂഹത്തിലെ ഓരോ അംഗവും. (വേറൊരുദ്ധാഹരണത്തിലൂടെ പറഞ്ഞാല്‍
സ്വ-ജാതി-മതം, ഇതില്‍ നിന്നുതന്നെ 99% പേരും, പുരോഗമനവാദികള്‍ ഉള്‍പ്പടെ വിവാഹം കഴിക്കുന്നതിന്റെ കാരണം).

അവസാനമായി ഒന്നു കൂടി.
ഇവിടെ ഞാനും സൂരജും വിശ്വാസങ്ങളെ എതിര്‍ത്തല്ല സംസാരിച്ചത്. സൂരജിന്റേത് ശാസ്ത്രീയ അപഗ്രഥനവും ഞാന്‍ വിശ്വാസങ്ങളുടെ പ്രതിലോമതയെ
പ്രതിരോധിക്കാനുമാണു ശ്രമിച്ചത്. ആദ്യ കമന്റിലെ ചോദ്യങ്ങള്‍ തന്നെ ‘വിശ്വാസി vs അവിശ്വാസി’ ലൈനിലുള്ളതായിരുന്നില്ലെന്ന് ഇതിനോടകം
വ്യക്തമായിക്കണുമല്ലോ.
എങ്കില്‍ക്കൂടിയും കണ്ണൂസിന്റെ കമന്റില്‍ “ശാസ്ത്ര / യുക്തി തീവ്രവാദികള്‍ക്ക് ദൈവ സങ്കല്പ്പത്തെ എതിര്‍ക്കേണ്ട കാര്യമെന്താണ്‌?“ എന്ന ചോദ്യം കടന്നുവന്നത് രസകരമാണു.
ചോദ്യം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെ കണ്ണൂസ് എതിര്‍ക്കുമെന്നു തോന്നുന്നില്ല. ചോദ്യങ്ങളെ എതിര്‍പ്പെന്നു വ്യാഖ്യാനിക്കുന്നതെന്തിനു ?
“ശാസ്ത്ര / യുക്തി തീവ്രവാദികള്‍“ ഒക്കെ കടുത്ത പ്രയോഗങ്ങളാണു. ബിന്‍ലാദന്റേയൊ, കാവിപ്പടയുടേയോ തലത്തില്‍ എറ്റവും കടുത്ത യുക്തിവാദികള്‍ പോലും എത്തുമെന്നു തോന്നുന്നില്ല. അവര്‍ സംവേദിക്കുന്നത് യുക്തിയുടെ തലത്തില്‍ മാത്രമാണു്. അതിനെ യുക്തിയുടെ തലത്തില്‍ നേരിട്ടാല്‍ പോരെ. “ശാസ്ത്ര / യുക്തി തീവ്രവാദികള്“ എന്ന യുക്തിക്കു നിരക്കാത്ത പ്രയോഗങ്ങളില്‍ തെളിയുന്നത് അസഹിഷ്ണുതയാണു.