November 29, 2007

തികച്ചും സ്വകാര്യമായ ചക്ക്, ചുക്ക് സഹിതം!


അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം‘ എന്ന കവിതയും 11 ആധുനിക നിരൂപകരുടെ ആസ്വാദനവും ചേര്‍ന്ന് പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ അതിനെ അച്ചാലും മുച്ചാലും കീറി മുറിച്ചു കൊണ്ട് തായാട്ടു ശങ്കരന്‍ മറ്റൊരു ഗ്രന്ഥമെഴുതി, “ആധുനിക കവിതയുടെ ജീര്‍ണ്ണമുഖം”. കവിയ്ക്കുമാത്രമല്ല, പതിനൊന്നംഗ അയ്യപ്പസേവാസംഗത്തിനും കൊടുത്തു തല്ല്. വാമൊഴിസൌന്ദര്യസിദ്ധാന്തമുപയോഗിച്ചു പറഞ്ഞാല്‍, ‘ഓട്ടിച്ചിട്ടടിച്ചു‘. ‘ഉണ്ടൊരു തുള്ളി ചോര എന്നുടെ ലിംഗാഗ്രത്തില്‍, കൊണ്ടുപോകുവിന്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കതു കൊടുക്കുവിന്‍” എന്ന വരിയെടുത്തിട്ട്, അതെടുത്തോണ്ടു പോകാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നു ആത്മാര്‍ത്ഥമായി സംശയിച്ചിട്ട്, അമ്മാതിരി വൃത്തികേടുകള്‍ എന്തായാലും തനിക്കു വേണ്ടെന്നും വീട്ടില്‍ കൊണ്ടു പോയി സ്വന്തം അച്ഛനമ്മമാര്‍ക്കു കൊടുത്താല്‍ മതിയെന്നും തായാട്ട് ഉപദേശിച്ചു.

തായാട്ടിന്റെ ഭാഷാശൈലി മനോഹരമാണ്. ആരും വാപൊളിച്ചു പോകും. കൃത്യം നിലപാടുണ്ടെന്നൊക്കെ വൈകുന്നേരത്തെ പതിനെട്ടര കമ്പനിയില്‍ വീമ്പിളക്കുന്ന ഊശാന്താടിയുടെ അവസ്ഥ പോലും കയ്യാലപ്പുറത്തെ തേങ്ങ പോലെയാവും തായാട്ടിനെ വായിച്ചു കഴിയുമ്പോള്‍‍. “അതോ ഇതോ അപ്പം ശരി..?“ എന്നാലും ‘കൃഷ്ണാ നീയെന്നെ അറിയില്ല” എന്ന് സുഗതകുമാരി എന്‍ വി കൃഷ്ണവാര്യരെ ഒളികണ്ണിട്ടു നോക്കി അര്‍ത്ഥം വച്ചെഴുതിയപ്പോള്‍, ‘അറിയുന്നു നിന്നെ ഞാന്‍ ഗോപികേ, നിന്റെയീ വരളുന്ന ചുണ്ടിലേ...’ എന്നൊക്കെ കൃതം പറഞ്ഞുകൊണ്ട് ഇടയില്‍ കയറി വേണു ഊതിയ വിദ്വാനാണ് പണിക്കര്. അങ്ങേര് വിട്വോ? ദ്വയാര്‍ത്ഥപ്രയോഗത്തിന്റെ മച്ചും അട്ടവും അടിത്തറയും എല്ലാം കരതലാമലകമായ കക്ഷി ഇവിടെയും മറുപടി പദ്യമാക്കി ഇറക്കി. ഒരു കാര്‍ട്ടൂണ്‍ കവിത. ‘ആര്‍ക്കും ഒരു സംശയവും തോന്നില്ല. ചൊക്ക്ര കണ്ണിനു പോലും ഒരു കുറ്റവും കണ്ടുപിടിക്കാന്‍ പറ്റില്ല. അത്തറ പെര്‍ഫക്ട്! ‘പിന്നേം ചങ്കരന്‍‘. എന്നാണ് അതിന്റെ പേര്. ‘അയ്യപ്പന്‍ കാവില്‍ കൊടിയേറ്റമായെന്നും പറഞ്ഞാണ് കവിത തുടങ്ങുന്നത്. പക്ഷേ ചങ്കരന്‍ തെങ്ങില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. തെങ്ങായ തെങ്ങെല്ലാം വീണു പോയിട്ടും ചങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ. ആശയം സുതരാം വ്യക്തം!. കോണ്‍ഗ്രസായിരുന്നിട്ട് കമ്മ്യൂണിസ്റ്റ് ചേരിയിലേയ്ക്ക് മാറിയ തായാട്ടിനെ “അയ്യോ വലത്തോട്ടു മിടത്തോട്ടും ചാടുവാന്‍ വയ്യാതിരിക്കുമ്പോള്‍’ എന്നു കൂകിവിളിച്ചു. പടിഞ്ഞാറിന്റെ പുതിയ ആശയങ്ങളെയും കിഴക്കിന്റെ ആത്മീയതയെയും ഉള്‍ക്കൊള്ളാന്‍ വയ്യാത്ത വരട്ടുതത്ത്വവാദി എന്ന അര്‍ത്ഥത്തില്‍ “ഓംകാരമൂതി കിഴക്കുണര്‍ന്നല്ലോ, ഓളത്തുടുപ്പില്‍ പടിഞ്ഞാറുണര്‍ന്നല്ലോ” തുടങ്ങി ഒളിപ്രയോഗങ്ങള്‍ ധാരാളം കവിതയില്‍.

ഇത് കുഞ്ഞുകുട്ടികള്‍ക്ക് വേണ്ടി അവരുടെ മനസ്സറിഞ്ഞ് രചിച്ച കവിതയാണെന്ന് കരുതി അപ്പര്‍ പ്രൈമറിക്ലാസ്സുകളിലെ വാദ്ധ്യാരിണിമാര് വല്ലാതെ സന്തോഷിച്ചിട്ടുണ്ട്. അവരുടെ ശ്രമഫലമായി മലയാളം കുട്ടികളുടെ സംഘപദ്യപാരായണത്തിനു വര്‍ഷാവര്‍ഷം വിധേയമായി പപ്പും പൂടയും പോയി ബ്ലിങ്കസ്യാന്ന് ആയിട്ടുണ്ട് ഇപ്പോഴാ കാര്‍ട്ടൂണ്‍ കവിത. അതേ തലക്കുറിയോടെ ജനിച്ച മറ്റൊരു കവിത ‘മോഷണം”.

അതവിടെ നില്‍ക്കട്ടെ, തന്നെ കുത്തിയതുകൊണ്ടാണു പണിക്കര്‍ തായാട്ടിനിട്ടു കുത്തിയത്. അതു ശരി. പക്ഷേ ഇവര്‍ക്ക് പരസ്പരം മനസ്സിലാവാതെ പോയതില്‍ ‘ഇസ’ത്തിന്റെ കളിയുടെ തോത് 75%-ത്തില്‍ കൂടുതല്‍ എന്തായാലും കാണില്ല. ബാക്കി ഇരുപത്തഞ്ചു ശതമാനമോ? തായാട്ടിനെയും പണിക്കരു സാറിനെയും പോലുള്ള വലിയ ആളുകളുടെ ഗതി ഇതാണെങ്കില്‍ ഒരിസവുമില്ലാത്ത സാധാരണക്കാരുടെ സ്ഥിതി ഇതിനേക്കാള്‍ വഷളായിരിക്കുന്നതില്‍ കുറ്റം പറയാനുണ്ടോ? ഒരു സംഗതി നമുക്ക് ശരിയായി ഗ്രഹിക്കാന്‍ കഴിയാതെ പോകുന്നത് ഭാവനാശൂന്യതകൊണ്ടാണെന്ന് കോളിന്‍ വിത്സണ്‍. ചക്കെന്നു പറയും ചുക്കെന്നു കേള്‍ക്കും. മറുപടി കൊക്കെന്ന്. അതാണ്` ആളുകളുടെ സ്വഭാവം. അതുകൊണ്ടാണ് ചിലപ്പോള്‍ ഒന്നും പറയണ്ട, മിണ്ടാതിരിക്കാം എന്ന് വിചാരിച്ചു പോകുന്നത്. മൌനത്തിന്റെ അപര (അപാര) സാദ്ധ്യത. ‘കാണ്ടാമൃഗം’ എഴുതിയ അയനസ്കോ ഒരു വേദിയില്‍ തന്നെ നോക്കി ‘ഹോ’ എന്ന മട്ടില്‍ അന്തം വിട്ടിരിക്കുന്ന ഫാന്‍സുകളെ നോക്കി പറഞ്ഞത്രേ “ എനിക്ക് നിങ്ങളോട് പറയാനുള്ളത്, എനിക്കു നിങ്ങളോടൊന്നും പറയാനില്ല എന്നതു മാത്രമാണ്.” എന്നിട്ടു പോയി കസേരയിലിരുന്ന് നന്നായി ഉറങ്ങി. ലോകത്തില്‍ വിഖ്യാതരായവരുടെ പോലും സ്ഥിതിയതാണ്. അപ്പോള്‍ ഞാനിട്ട ഒരു കമന്റ് നല്ലോണം മനസിലായില്ലല്ലോ ടിയാന് എന്നും മറുപടി എന്ന പേരില്‍ തട്ടിയതു മുഴുവന്‍ ചക്കുമല്ല, ചുക്കുമല്ല, കൊക്കുമല്ല എന്നും പറഞ്ഞ് വെഷമിച്ച് ആന്റിഡിപ്രസന്റ് മേങ്ങാന്‍ പെട്രോളു കത്തിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? അതും ഈ ഞാന്‍..? നോട്ടറ്റാള്‍ !

November 26, 2007

വലതുവശം ചേര്‍ന്നു പോകുക!

അമ്മൂമ്മയെഴുത്തിന്റെ സൌന്ദര്യങ്ങളിലൊന്ന്, കഴിഞ്ഞുപോയ കാലത്തിന്റെ കാലുഷ്യങ്ങളെ അനുഭവത്തിലൂടെ പാകപ്പെട്ട മനസ്സുകൊണ്ട് പൊതിഞ്ഞുകെട്ടുന്ന രീതിയാണ്. ഏറ്റവും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ പോലും അവിടെ വിക്ഷോഭങ്ങളില്ലാതെ തെളിയും. ആശയക്കുഴപ്പങ്ങളില്ല, സംശയങ്ങളില്ല. അനുഭവങ്ങള്‍ക്ക് അറിയാതെ സാമാന്യവത്കരണം സംഭവിക്കുന്നു. അപ്പോള്‍ അത് ‘എന്റേത്’ എന്ന അവസ്ഥയില്‍ നിന്നിറങ്ങി ‘ഞങ്ങളുടേത്’ ആകുന്നു. സ്വന്തം ഭൂതകാലത്തെക്കുറിച്ചാണ് ദേവകീ നിലയങ്ങോട് എഴുതിയത്. എങ്കിലും സവര്‍ണ്ണതയ്ക്കുള്ളിലെ പാര്‍ശ്വവത്കരണമായി അതു മാറുന്നു. അതൊരു വേറിട്ട കാഴ്ചയാണ്. അഗ്രഹാരപ്പുരകളിലും മറക്കുടകള്‍ക്കുള്ളിലും അരങ്ങേറിയ കഷ്ടകാലത്തിന്റെ പെണ്‍കാണ്ഡങ്ങള്‍ കാട്ടിത്തരുക എന്നത് ആ എഴുത്തിന്റെ ലക്ഷ്യമായിരുന്നോ എന്നു ചോദിക്കാം. അല്ല. എങ്കിലും അതാണ് വെളിപ്പെട്ടത്. പിന്നിട്ട അനുഭവങ്ങള്‍, കാഴ്ചവട്ടങ്ങളെ ആഴമുള്ളതാക്കുന്നുണ്ട്. നിരീക്ഷണക്കുറിപ്പുകള്‍ ഏതു പഠനങ്ങളെക്കാളും ഗൌരവതരമാവുന്നത് ആ പരിണതിയിലാണ്. എങ്കിലും അതിനുള്ളിലും രാഷ്ട്രീയത്തിനു കയറിപ്പറ്റാനും ഒളിച്ചിരിക്കാനും വെളിയില്‍ വന്ന് എത്തിനോക്കാനുമുള്ള പഴുതുകളുണ്ട്. അവയെ അവഗണിക്കാം, അവയെ മാത്രം കിണ്ടി വെളിയിലിടുകയും ചെയ്യാം! ഒക്കെ സൌകര്യം പോലെ.

കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ ഒര്‍ഹാന്‍ പാമുക്കിനുള്ള മൈലേജ് ഇത്തവണത്തെ പുരസ്കാരജേതാവ്(ജേത്രി) ഡോറിസ് ലെസ്സിംഗിനു മലയാളത്തില്‍ കിട്ടിയില്ല. കാരണം വ്യക്തമാണ്. സമ്മാന പ്രഖ്യാപനത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയം കൃത്യമായി തിരിച്ചറിയാന്‍ മാത്രം കണിശബുദ്ധിയുള്ളവരാണ് മലയാളത്തിലെ പ്രബുദ്ധരായ എഴുത്തുകാര്‍ (വായനക്കാരും!). (നോവലിസ്റ്റായ പഴയ അരുന്ധതി റോയിയെ ചുമ്മാ ഒന്ന് ഓര്‍ത്തുപോകുകയാണ് ഇവിടെ.) ദോഷം പറയരുതല്ലോ. ഒന്നോ രണ്ടോ പരിചയപ്പെടുത്തല്‍ ലേഖനങ്ങളും കഥകളും പേരിന് അവിടെയുമിവിടെയുമൊക്കെയായി പ്രത്യക്ഷപ്പെട്ടു. അത്രമാത്രം. മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ നോബല്‍ സമ്മാന വിതരണത്തിനുമുന്‍പ് നടത്തിയ പ്രവചനപ്പട്ടികയിലോ ചുരുക്കപ്പട്ടികയിലോ (എന്തിന് നെറ്റിലും) ഒന്നും പാവം അമ്മൂമ്മയുടെ പേരുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഡോറിസിന്റെ വിജയം ഒരട്ടിമറി വിജയമാണ്. പക്ഷേ അട്ടിമറി സ്വീഡിഷ് അക്കാദമിയുടെയാണ്. അത് നമ്മളെ നമ്മളെ എന്തിനു സ്പര്‍ശിക്കണം? പ്രാന്തവത്കൃതജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ സ്ത്രീകളെ ഒഴിവാക്കാന്‍ ആഗോളീകരണകാലത്തും പറ്റിയിട്ടില്ല, വികസിതരാജ്യങ്ങളിലെയും സ്ഥിതി ഇന്നും അതാണ്. എന്നിട്ടും അവര്‍ ഫെമിനിസത്തെ തള്ളിപ്പറയുന്നു. എയിഡ്‌സ് ലൈംഗിക സദാചാരം തിരികെ കൊണ്ടുവന്നെന്ന് ആശ്വസിക്കുന്നു. റൊഡേഷ്യയിലും പിന്നെ ലണ്ടനിലും വളരെ പാര്‍ട്ടിയുടെ മുന്‍‌നിരപ്രവര്‍ത്തകയായിരുന്ന അവര്‍ തന്റെ വിശ്വാസം ചവറായിരുന്നു എന്ന് ഒരു സംശയവുമില്ലാതെ എഴുതി വയ്ക്കുന്നു.

മനുഷ്യന്‍ ജനിക്കുന്നതു തന്നെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പട്ട കെട്ടാന്‍ കഴുത്തുനീട്ടിക്കൊടുക്കാന്‍ വേണ്ടിയാണെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്കു വേണ്ടി നീക്കി വച്ചിരിക്കുന്നതല്ല നോബല്‍ സമ്മാനം. എഴുത്തുകാരന്റെ ആത്മവത്തയെ തകര്‍ക്കുന്ന സാമൂഹിക ഘടനകളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതിനാണ് ചൈനീസ് എഴുത്തുകാരനായ ഗാവോ സിങ്ജിയാന് നോബല്‍ സമ്മാനം ലഭിച്ചത്. തന്റെ ‘ബസ്‌സ്റ്റോപ്പ് എന്ന നാടകം നിരോധിക്കുകയും ‘ആത്മീയ മലിനീകരണ‘ത്തിന്റെ പേരില്‍ വിമര്‍ശനവിധേയനായി ഒറ്റപ്പെടുകയും ചെയ്ത ഗാവോ പത്തുമാസത്തെ അലഞ്ഞുതിരിയലിനൊടുവില്‍ ചൈന വിട്ടോടി. അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ‘ആത്മശൈലം’ എഴുതി. നോബല്‍ സമ്മാനം നേടി. വിറ്റ് ഗാര്‍നറുമായി നടത്തിയ അഭിമുഖത്തില്‍ ഡോറിസ് ലെസ്സിംഗ് പറഞ്ഞു :“മുതലാളിത്തം മരിച്ചു. അതു ചെയ്യാനുള്ളതു ചെയ്തു തീര്‍ത്തു. ഭാവി സോഷ്യലിസ്റ്റിന്റെയോ കമ്മ്യൂണിസ്റ്റിന്റെയോ ആണ്. നമുക്കെല്ലാം നീതിയും സമത്വവും നല്ല വേതനവും കിട്ടാന്‍ പോകുന്നു. പെണ്ണോ മുടന്തനോ കറുമ്പനോ ആരോ ആകട്ടെ എല്ലാവരും തുല്യര്‍. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍.” പക്ഷേ ഒന്നും നടന്നില്ല. എങ്കിലും ഈ ഉട്ടോപ്യന്‍ വിശ്വാസം ബുദ്ധിയുള്ളവര്‍ എന്നു സ്വയം നടിച്ചിരുന്നവര്‍ പോലും വച്ചു പുലര്‍ത്തി എന്നു പറഞ്ഞാണ് അവര്‍ ചിരിച്ചത്. ഇതാണ് ‘mass psychopathology‘. തങ്ങള്‍ അക്കാലങ്ങളില്‍ വിശ്വസിച്ചിരുന്നത് പൂര്‍ണ്ണമായും ചവറാണെന്ന് യാതൊരു സംശയവുമില്ലാതെ അവര്‍ പറയുന്നു. ‘’“ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളെ ഒന്നും ചെയ്യാന്‍ ഈ മണ്ടന്‍ വിശ്വാസങ്ങള്‍ക്കു കഴിയുമായിരുന്നില്ല“. ലോകമെമ്പാടുമുള്ള നല്ലവരായ അനേകം മനുഷ്യര്‍, തങ്ങളുടെ കമ്മ്യൂണിസത്തിലുള്ള വിശ്വാസത്തെമാത്രം ലാക്കാക്കി ഒരുപാട് പണിയെടുത്തിട്ടുണ്ട്. അവര്‍ക്ക് പകരം കിട്ടിയതോ ഒരു സ്റ്റാലിനെ. ഈ ക്രൂരമായ തമാശയാണ് നമ്മുടെ കാലഘട്ടത്തില്‍ സോഷ്യലിസത്തെ കൊന്നത് എന്ന് ഡോറിസ്. സ്വന്തം രാജ്യത്ത് ഒരു നല്ല സമൂഹം പണിയാന്‍ എന്തിനാണ് ചുവപ്പിന്റെ പേരും പറഞ്ഞ് തെക്കു വടക്ക് നോക്കുന്നതെന്നാണ് അവര്‍ ചോദിച്ചത്. “പിന്താങ്ങി വന്ന സംഗതി വന്‍‌പരാജയമാണെന്നറിഞ്ഞിട്ടും ആളുകള്‍ അതിനെ ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നു അതാണ് പുരോഗമനചിന്ത എന്ന മട്ടില്‍!“

1997-ലാണ് ‘സാലണ്‍‘ ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന് പ്രത്യേക പ്രാധാന്യം താനേ കൈവരുന്നു. സോവ്യറ്റ് യൂണിയന്‍ തകര്‍ന്നു പോയതും ചൈനയും ചുവന്ന ബംഗാളും ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ചുവപ്പന്‍ കാലുകള്‍ വലതുമാറ്റി ചവിട്ടിവൃത്തികേടാക്കുന്നതുമൊന്നുമല്ല കാര്യം, അതൊക്കെ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വരുമെങ്കിലും. അമ്മൂമ്മയെഴുത്ത് ആനുഭവിക സത്യം പറയുമ്പോള്‍ കൊച്ചുമക്കള്‍ക്ക് ഉണ്ടാവുന്ന രോമാഞ്ചവുമല്ല. സംഗതി ധ്വനി പ്രധാനമാണ്. വരികള്‍ക്കിടയിലൂടെ വായിക്കണം. കണ്ടോ ? നോബല്‍ സമ്മാനസമിതിയുടെ രാഷ്ട്രീയം ഇവിടെ കിടന്നു കറങ്ങുന്ന കറക്കം കണ്ടോ?

November 23, 2007

ബ്രാഹ്മണനാകാന്‍...


മീനാകന്തസാമിയുടെ തമിഴ് /ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം

ബ്രാഹ്മണനാകാന്‍...
-മീനാകന്തസാമി

ശൂദ്രന് ബ്രാഹ്മണനാകാനുള്ള നടപടി ക്രമങ്ങള്‍

തുടക്കം
നടപടി 1: സുന്ദരിയായ ശൂദ്ര പെണ്‍കുട്ടിയെ തെരെഞ്ഞെടുക്കുക
നടപടി 2: അവളെ ഒരു ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുക്കുക
നടപടി 3: അയാളുടെ പെണ്‍കുട്ടിയെ പ്രസവിക്കാനുള്ള സൌകര്യം അവള്‍ക്ക് നല്‍കുക
നടപടി 4: ഈ പെണ്‍കുട്ടി ബ്രാഹ്മണനെ വിവാഹം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക
നടപടി 5: മൂന്നും നാലും നടപടികള്‍ ആറു പ്രാവശ്യം ആവര്‍ത്തിക്കുക
നടപടി 6: അവസാന ഉത്പന്നം പ്രദര്‍ശിപ്പിക്കുക. അത് ഒരു ബ്രാഹ്മണശിശു ആയിരിക്കും.
ശുഭം

രാഷ്ട്ര പിതാവ് തിരുപൂരില്‍ വച്ച് ഉപദേശിച്ച ഈ നടപടിക്രമങ്ങള്‍ 20-09-1947-ല്‍ പെരിയാര്‍
വിവരിച്ചതിന്‍ പ്രകാരം.

ഒരു പരിയയെ ബ്രാഹ്മണനാക്കാനുള്ള നടപടിക്രമങ്ങള്‍.

.............................................മറ്റൊരു രാഷ്ട്രപിതാവിനെ കാത്തിരിക്കുകയാണ്, അതു പൂര്‍ത്തിയാക്കാന്‍...

മുന്‍‌കൂട്ടി സൂചിപ്പിക്കാതെയുള്ള ഈ കാലതാമസം കൊണ്ടുണ്ടായ അസൌകര്യത്തില്‍
ആത്മാര്‍ത്ഥമായി ഖേദിക്കുന്നു.


മീനാകന്തസാമി (ജനനം 1984-ല്‍), കവിയും നോവലിസ്റ്റും വിവര്‍ത്തകയുമാണ്. ഇപ്പോള്‍ ചെന്നൈയില്‍ താമസം. കവിതാപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘സ്പര്‍ശം‘ (Touch) 2006-ല്‍ പ്രസിദ്ധീകരിച്ചു. “ദളിത്” ദ്വൈമാസികയുടെ എഡിറ്ററായിരുന്നു.

November 21, 2007

പാടി നീട്ടാവുന്ന ലഘു

"രണ്ടു നേര്‍‌രേഖകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരമാണ് ശ്ലേഷം”

പ്രമോദിന്റെ കവിത ‘ലഘുവും’ അതിനു വായനക്കാരെഴുതിയ കമന്റുകളും ചേര്‍ന്ന് ഒരു വലക്കണ്ണി പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. കവിതയുടെ സന്ദേശം മനസിലാക്കി കവിയെ പ്രോത്സാഹിപ്പിക്കുക എന്ന നിരുപദ്രവകരമായ കാര്യം ചെയ്യുകയല്ല, വായനക്കാര്‍. (ഇവിടെ കമന്റുകള്‍) മറിച്ച് കവിതയുടെ അബോധത്തിലുള്ള ചില സംഗതികള്‍, വായനാസമൂഹത്തിന്റെ അബോധവുമായി ചേര്‍ന്ന് ചില നീക്കുപോക്കുകള്‍ നടത്തുകയാണ്. കവിതയില്‍ പ്രതിസ്ഥാനത്തുള്ള ‘ഗുരു’ ശിഷ്യനെ ശിക്ഷിച്ചതു കൊണ്ടു മാത്രമാണോ കുറ്റവാളിയാവുന്നത്? ‘എത്ര പാടി നീട്ടിയാലും ഗുരുവാക്കാന്‍ കഴിയാത്തത്ര ലഘുവാണ് അയാള്‍‘ എന്നു ശിഷ്യന്‍ പറയുന്നു. ആഖ്യാനസ്വഭാവമുള്ള ഈ കൊച്ചു കവിതയില്‍ അതിനുള്ള തെളിവൊന്നും കവി ഹാജരാക്കുന്നില്ലെങ്കില്‍ പോലും ശിഷ്യന്റെ അസ്വസ്ഥജനകമായ ചോദ്യം നമ്മെ സന്തോഷിപ്പിക്കുന്നത്, കവിതയുടെ അബോധത്തില്‍ മറ്റെന്തൊക്കെയോ പതിയിരിക്കുന്നതു കൊണ്ടാണ് . ‘ലഘു‘ ഗുരുവിന്റെ വിപരീതമാണ്. ഗുരുവിന്റെ വലിപ്പത്തിനു മുന്നില്‍ ശിഷ്യന്റെ ‘ചെറുപ്പം’. ഗൌരവത്തിനു മുന്നിലെ ലാഘവത്വം. അറിവ് ഗരിമയും അറിവില്ലായ്മ അണിമയും ആയതുകൊണ്ട് ലഘുവിന്റെ അര്‍ത്ഥം സാമ്പ്രദായിക രീതിയില്‍ ശിഷ്യനില്‍ ഉറയ്ക്കേണ്ടതാണ്. സാമാന്യബോധത്തിന്റെ ഈ കാഴ്ചയെ വട്ടംചുറ്റിപ്പിടിച്ച് കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് കവിതയുടെ നില്‍പ്പ്. പല തലത്തില്‍. ശിഷ്യനാണ് കവിതയിലെ ആഖ്യാതാവ്. അയാള്‍ ആകെ രണ്ടു വാക്യം മാത്രമാണ് ഉച്ചരിക്കുന്നത്. ആദ്യവാക്യത്തില്‍ അയാള്‍ തനിക്കു ലഭിച്ച, ഇനിയും തീരാതെ ഭാവിയിലേയ്ക്കു കൂടി നീളുന്ന ശിക്ഷകളെക്കുറിച്ചു പറയുന്നു. രണ്ടാം വാക്യത്തില്‍ അതിനുള്ള കാരണവും പറയുന്നു. ചെയ്ത കുറ്റം വളരെ ‘ലഘു‘വാണെന്ന് അയാള്‍ക്ക് ബോദ്ധ്യമുണ്ട്. ‘നിങ്ങളെയൊക്കെ എങ്ങനെ ചൊല്ലി നീട്ടിയാണ് ഗുരുവാക്കുക’ എന്ന് അയാള്‍ തന്റെ മാഷിനോട് ചോദിച്ചു. ബോധത്തില്‍ അയാളുടെ ഗുരു, ഒരു ലഘുവാണ്. അബോധത്തില്‍ എങ്ങനെ നീട്ടിയാലും ഗുരുവാകാത്തത്ര ലഘുവാണ് അയാളുടെ ഗുരു.

ശിഷ്യന്റെ ബോധവും അബോധവും ഉള്ളില്‍ തറച്ചതുകൊണ്ടാകണം ഗുരുവിന്റെ ശിക്ഷകള്‍ ഒന്നിനു പിറകേ ഒന്നായി നീളുന്നത്. ശിക്ഷയുടെ സഞ്ചാരം രസകരമാണ്. അതു വെറും ശാരീരിക പീഡനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അച്ഛനിലേയ്ക്ക് അതായത് ജനിതകത്തിലേയ്ക്ക് അതു നീളുന്നു. അച്ഛനെ കൊണ്ടു വരേണ്ടത് നാളെയായതു കൊണ്ട് അതു ഭാവിയിലേയ്ക്കും ചെല്ലുന്നു. ഒരു പക്ഷേ തന്റെ ‘ലഘു’വായ ഒരു ചോദ്യത്തിനുള്ള (തെറ്റിനുള്ള) ശിക്ഷ, കാലപരിധികളെ ലംഘിക്കുന്നു എന്നു കണ്ട ശിഷ്യന്റെ ഉത്കണ്ഠയാണ് ഈ കവിതയുടെ ഭാവാന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നതെന്നു വേണമെങ്കിലും പറയാം. കാരണം അയാളുടെ ഏറ്റു പറച്ചില്‍ വിനീതമാണ്. (...എന്നു മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..?) വൈകുന്നേരം വരെ ബഞ്ചിന്റെ മുകളില്‍ കയറി നിന്നിട്ടും അവസാനിക്കാത്ത ഗുരുവിന്റെ രോഷം തന്റെ പൈതൃകത്തിലേയ്ക്കു കൂടി നീളുന്നതു കണ്ടാണ് ഈ എറ്റുപറച്ചില്‍ അയാള്‍ ചെയ്യുന്നത് എന്നു കാണാം.

കവി പ്രകടമായും ഇവിടെ ആഖ്യാതാവായ ശിഷ്യന്റെ കൂടെയാണ്. ‘പാടി നീട്ടിയാല്‍ പോലും ഗുരുക്കളാവാന്‍ കഴിയാത്ത ലഘുക്കള്‍ ഗുരുക്കന്മാരായി’ വിലസുന്നുണ്ടെന്ന കവിയുടെ അബോധമാണ് ശിഷ്യന് ജന്മം നല്‍കിയത്. കവിയ്ക്കു പറയാനുള്ളതാണ് അയാളുടെ കഥാപാത്രം ചോദ്യമായി മുഴക്കിയത്. അയാളുടെ ഇച്ഛയാണ് ശിഷ്യനിലൂടെ പ്രവര്‍ത്തിച്ചത്. ആ നിലയ്ക്ക് ശിഷ്യന്റെ പൈതൃകമാണ് കവി കൈയാളുന്നത്. അയാള്‍ക്ക് ലഭിച്ച ശിക്ഷ സ്വാഭാവികമായും വന്നുചേരുന്നത് കവിയിലാണ്. നാളെ വിചാരണ ചെയ്യപ്പെടുക അയാളുടെ പൈതൃകമാണ്. ശിഷ്യന്‍ നാളെ വിളിച്ചു കൊണ്ടു വരേണ്ട അച്ഛന്‍ അയാളെ സൃഷ്ടിച്ച കവിയാണ്. സിംഹപ്രസവത്തിലെ കാടും കൂടും രണ്ടു ലോകമാണെന്നതു പോലെ ഇവിടെയും രണ്ടു ലോകങ്ങളുണ്ട്. ശിഷ്യന്റെ മാനസികലോകം കവിയുടെ സ്വന്തം മാനസിക ലോകമാണ് എന്നാല്‍ ശിക്ഷയുടെ ലോകം ചുറ്റും പ്രത്യേകതകളോടെ വര്‍ത്തിക്കുന്ന ബാഹ്യലോകവുമാണ്. അതയാളില്‍ നിന്ന് അന്യമായ ഒരു വിമത ലോകമാണ്. പുറം ലോകത്തില്‍ നിന്നകന്ന്, ആത്മസുഖങ്ങള്‍ നുണഞ്ഞ്, മറയത്ത് ഇരിക്കുന്നവനാണ് കവിയച്ഛന്‍. അയാളെ വിളിച്ചുകൊണ്ടു വരാനുള്ള കല്‍പ്പന വലിയ ശിക്ഷയാവുന്നത് അതുകൊണ്ടാണ്.

ഇതിനു മറ്റൊരു തലം കൂടിയുണ്ട്. പ്രതിനിധാന (representation) തത്ത്വം വച്ചു നോക്കിയാല്‍ കവി തന്നെയാണ് ശിഷ്യന്‍ എന്നും കാണാം. ശിഷ്യന്‍ ലഘുവിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കുന്നു. കവി സമക്ഷത്തു തന്റെ കവിതകള്‍ വയ്ക്കുന്നു. ഓരോ കവിതയും വഴങ്ങാത്ത എന്തിന്റെയോ പിന്നാലെയുള്ള പാച്ചിലാണ്. എറ്റുവാങ്ങാന്‍ ആളില്ലാതെ ബാക്കിയാവുന്ന ചോദ്യങ്ങളാണ്. ശിഷ്യന്റെ ചോദ്യത്തിലെന്ന പോലെ അതില്‍ മുന്നിലുള്ള ബൃഹത്തായ ലോകത്തോടുള്ള അവജ്ഞ നിഹിതമാണ്. അത് (കവിതയുടെ) പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നുണ്ട്. (എങ്ങനെ പാടിനീട്ടിയാലും ഗുരുത ലഭിക്കാത്ത....സാമൂഹിക പ്രതിബദ്ധതയില്ലാത്ത... അഴകിയ പദങ്ങളും അലങ്കാര കല്പനകളും തുന്നിപ്പിടിപ്പിച്ച...വൃത്തത്തിനൊപ്പിച്ചു കാലുമുറിച്ച..... അങ്ങനെ എത്രവേണമെങ്കിലും പാടി നീട്ടാവുന്ന പോരായ്മകളെ ) അതിനാല്‍ സാമ്പ്രദായിക ശീലങ്ങള്‍ മാത്രം ഉള്ളടക്കിയിട്ടുള്ള സമൂഹം അയാളെ ശിക്ഷിക്കും എന്ന് അയാള്‍ക്ക് നല്ല ഉറപ്പുണ്ട്. (‘കഥാകൃത്ത് കുരിശില്‍’എന്ന പോലെ താന്‍ ക്രൂശിക്കപ്പെടുന്നു എന്നത് തികച്ചും കാല്‍പ്പനികമായ സ്വപ്നമാണ്. കവിതയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന കാല്പനിക കവിമനസ്സാണ് അത്) അതിനെതിരെയുള്ള ഒരു പ്രാര്‍ത്ഥനയാണ് ലളിതഘടനയുള്ള ഈ കവിത. ഈ പ്രതിനിധാനമാണ് കവിതയുടെ അബോധത്തിന്റെ രണ്ടാമത്തെ തലം. കവിതയുടെ ലക്ഷണശാസ്ത്രത്തിലെ ഒരു വരിയെ ‘ഗുരുവിന്റെ’ ലക്ഷണയുക്തിയായി എടുത്തുപയോഗിച്ചതില്‍ തന്നെ മറ്റൊരു പ്രതിനിധാനവുമുണ്ട്.

സത്യത്തില്‍ കവി പ്രതിപക്ഷസ്ഥാനത്ത് ആരെയാണോ നിര്‍ത്തിയിട്ടുള്ളത്, അവരെ തന്റെ കൂടെ നിര്‍ത്താന്‍ ആ കാര്യം തന്നെ പറയുന്ന ഈ ചെറിയ കവിതകൊണ്ട് കവിയ്ക്കു കഴിഞ്ഞു എന്ന് വായനക്കാരുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ അറിയാം. അവരെല്ലാം ഒരേ സ്വരത്തില്‍ ശിഷ്യനു സ്തുതി പാടുകയാണ്. നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ വലുതായ പങ്കു വഹിക്കുന്ന തങ്ങളുടെ സമൂഹമാണ് ഈ ലഘുവായ കവിതയില്‍ പ്രതിപക്ഷ സ്ഥാനത്തു നില്‍ക്കുന്നതെന്ന വീണ്ടു വിചാരം ആസ്വാദനത്തില്‍ നമുക്കു നഷ്ടപ്പെട്ടു പോകുന്നതെങ്ങനെ? ഇതിലൊരു വലിയ വൈരുദ്ധ്യമുണ്ട്. ശിഷ്യന്‍ നടത്തിയത് ഒരു നിഴല്‍ യുദ്ധമാണെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് അത്. ‘പാടി നീട്ടിയാലും ഗുരുവാകാത്ത ലഘു’ എന്ന് ഒരാള്‍ പറഞ്ഞത് മാത്രമേ നമുക്കറിയാവൂ. മാഷ് യഥാര്‍ത്ഥത്തില്‍ ലഘു തന്നെയാണോ എന്നു പരീക്ഷിച്ചറിയാന്‍ യാതൊരു തെളിവും കവിതയുടെ ആഖ്യാതാവ് നമുക്കു മുന്നിലിട്ടു തന്നിട്ടില്ല. പിന്നെ ഏതര്‍ത്ഥത്തിലാണ് നാം ശിഷ്യനെ പിന്താങ്ങുന്നത്? നാമോരുരുത്തരും ശിഷ്യനുമായി താദാത്മ്യം പ്രാപിക്കുകയും നമ്മുടെ ഉള്ളിലെ പിതൃരൂപങ്ങളെ ചോദ്യം ചെയ്യുകയുമാണെന്നു വരരുതോ? അതായത് നമ്മുടെ അബോധങ്ങളില്‍ ഗുരുത്വത്തോടെ എഴുന്നു നില്‍ക്കുന്ന രൂപങ്ങളെ “ലഘുവല്ലേ താങ്കള്‍ “എന്നു ചോദിച്ച് ചവിട്ടി താഴ്ത്തി ചാരിതാര്‍ത്ഥ്യമടയുകയാണ് നാം. അതാണു സത്യം. അങ്ങനെയാണ് കവിത പൂരിപ്പിക്കാതെയിട്ട ഇടം -മാഷന്മാര്‍ ലഘുക്കളാണെന്നതിന് തെളിവ്‌- നമ്മുടെ അബോധം കൊണ്ട് നികത്തിയെടുത്ത് നാം സന്തോഷിക്കുന്നത്.

കവിതയുടെ അബോധത്തില്‍ പരിഹരിക്കപ്പെടുന്ന ഈ അഭാവത്തിനു പുറമേ പരിഹരിക്കപ്പെടേണ്ട മറ്റൊരു അഭാവം കൂടി കവിതയിലുണ്ട്. മുന്നിലുള്ളത് ‘ലഘു’ക്കളാണെങ്കില്‍ യഥാര്‍ത്ഥ ഗുരുക്കന്മാര്‍ എവിടെ പോയി എന്നതാണ് അത്. ‘ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും’ എന്നുവച്ചാല്‍ ഓരോ സമൂഹത്തിലും ഒരു നാഥനെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നത് ചരിത്രപരമായ ഒരാവശ്യമാണ്. സാമൂഹികാവശ്യവുമാണ്. നാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യാസ്വാമി, വാഗ്ഭടാനന്ദന്‍, ശിവഗുരു, വൈകുണ്ഠസ്വാമികള്‍, അയ്യങ്കാളി, ഏ ആര്‍, കേസരി, ഗോവിന്ദന്, വിജയന്‍ മാഷ്, കെ പി അപ്പന്‍‍‍............മുന്നില്‍ വഴി വെട്ടുന്നവരില്ലെങ്കില്‍ ഓരോരുത്തരും സ്വയം വഴിവെട്ടാന്‍ തുടങ്ങും. അവനവനിസം. പുതു കവിതയുടെ രീതിയാണത്. ഉത്തരാധുനികതയുടെ ഒരു രീതി തന്നെ അങ്ങനെയാണെന്ന് നാം എവിടെല്ലാം വായിച്ചു. മാസ്റ്റേഴ്സിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ലക്ഷണശാസ്ത്രങ്ങള്‍ തരിപ്പണമായിരിക്കുന്നു. അത് ഉരുവിട്ട് പഠിച്ച് ചവിട്ടി പതം വന്ന വഴിയിലൂടെ തന്നെ ചരിക്കാന്‍ ഇനി ആളെ കിട്ടില്ല. തന്നില്‍ പാരമ്പര്യത്തിന്റെ ആലഭാരങ്ങളില്ല എന്ന് പി. രാമന്‍ മുന്‍പൊരിക്കല്‍ പറഞ്ഞതിന്റെ പിന്നില്‍ അത്തരമൊരു ആഗ്രഹചിന്തയാണുള്ളത്. അതാര്‍ക്കും ആഗ്രഹിക്കാവുന്നതാണ്. അപ്പോള്‍ ഗുരുക്കന്മാരില്ല എന്നല്ല, ഉള്ള ഗുരുക്കന്മാരെ (അങ്ങനെ നടിക്കുന്നവരെ) താന്‍ ഗുരുക്കന്മാരായി അംഗീകരിക്കുന്നില്ല എന്നാണ് കവിയുടെ തന്റേടം. കാരണം അവര് എങ്ങനെ നീട്ടിയാലും ഗുരുക്കളാവില്ല. അങ്ങനെയാവില്ല എന്നുറപ്പിച്ചു പറയാന്‍ കഴിയുന്നത് ‘ഗുരു’ എന്താണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാവുമല്ലോ. ആ അറിവ് ശിഷ്യനുണ്ടെങ്കില്‍ അയാള്‍ തന്നെയാണ് ഗുരു. ആലോചിച്ചു നോക്കുക, കവി വിനീതനായി പറഞ്ഞു തുടങ്ങിയതില്‍ നിന്ന് നേരെ വ്യത്യസ്തമായി, താന്‍ ഗുരുവാണെന്നും തന്റെ മുന്നില്‍ ഗുരുവായി നടിക്കുന്നവന്‍ ലഘുവാണെന്നും ഉള്ള സത്യത്തിലാണ് കവിതയുടെ അബോധം ചെന്നു വിശ്രമിക്കുന്നത്. തമാശ തന്നെ, ശ്ലേഷത്തിന്റെ കളി. വാക്കുകളെ അവയുടെ അര്‍ത്ഥങ്ങളുമായി ഇങ്ങനെ കുത്തിമറിയാനും മറുകണ്ടം ചാടാനും ഒക്കെ അഴിച്ചു വിടുന്ന ഇമ്മാതിരിരചനകള്‍ എത്ര ‘ലഘു’വായാലും നമ്മെ വെറുതെയിരുത്തില്ല എന്നല്ലേ മൊത്തത്തില്‍ ഇതിന്റെയൊക്കെ അര്‍ത്ഥം?

November 18, 2007

മൊബൈല്‍, മേതില്‍, മാതൃഭൂമി, മുട്ട.....


മാതൃഭൂമിയുടെ ‘വാചകമേള‘ (നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ..) ‘കണ്ടതും കേട്ടതും’ ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ :“ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി.”

മൊബൈല്‍ഫോണ്‍ ഒഴിയാബാധപോലെ കൊണ്ടു നടക്കുന്ന, കൊണ്ടു നടക്കേണ്ടി വരുന്ന പാവങ്ങള്‍ രാവിലെ പത്രം മറിച്ചു നോക്കുമ്പോള്‍ കാണുന്നതിതാണ്. കിടുങ്ങാതെന്തു ചെയ്യും? ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് തലവേദന വന്നേക്കും, പോക്കറ്റില്‍ ഇട്ടു നടന്നാല്‍ പ്രത്യുല്‍പ്പാദനശേഷി കുറയും, അല്‍ഷിമേഴ്സിനുള്ള സാദ്ധ്യത കൂടുതല്‍....ഇസ്തിരി പോലെ ചൂടായി ചെവി പൊള്ളി, ചെറിയ സ്ഫോടനം സംഭവിച്ചു ആള് ആശുപത്രിയില്‍ എന്നിങ്ങനെയൊക്കെ ചില വിജ്ഞാനങ്ങള്‍ വലിയ ഉറപ്പില്ലാതെ അവിടെയുമിവിടെയുമൊക്കെയായി കേട്ടിരുന്നു. ഇതങ്ങനെയല്ലല്ലോ.

കുറേ നാളുകള്‍ക്ക് മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ സാധനങ്ങളും കിടുപിടിയുമായി നില്‍ക്കുന്ന സ്വകാര്യ കമ്പനിക്കാരെ ടി വിയില്‍ കാണിച്ചായിരുന്നു. ഒരു ചേട്ടനെ ഷര്‍ട്ടൂരി നിര്‍ത്തി ദേഹം പൂരെയുള്ള ചുണലുകള്‍ ചൂണ്ടിക്കാട്ടി അതൊക്കെ മൊബൈല്‍ ടവര്‍കളില്‍ നിന്നുള്ള റേഡിയേഷന്‍ കൊണ്ടു സംഭവിച്ചാണെന്ന വിപ്ലവാവേശത്തോടെ ഒരു മനുഷ്യന്‍ സാമൂഹികത പ്രസംഗിക്കുന്നതായിരുന്നു അടുത്ത കാഴ്ച. സംഗതി എന്തായോ എന്തോ. അവിടങ്ങളില്‍ ആരും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നില്ലായിരിക്കും.

സയന്‍സ് പോലെയല്ല ടെക്നോളജി. ടിയാന്റെ പിന്നില്‍ ലേശം പണത്തിന്റെ (അതു തന്നെ, ‘മൂലധന നിക്ഷേപം‘) കറക്കമുള്ളതുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയുടെ പരുങ്ങലിലാണ് സാമാന്യജനത്തിന്റെ സ്ഥിതിഗതി! ഏതു പുതിയ സംഭവത്തിന്റെയും പിന്നിലെന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന് ഒറപ്പല്ലേ? അതെന്താണെന്ന് തിരഞ്ഞു പിടിക്കാനുള്ള പാങ്ങ്, മസ്തിഷ്കം ഇത്യാദികള്‍ ഉടയതമ്പുരാന്‍ തന്നിട്ടുമില്ല. പിന്നെന്ത് ചെയ്യും? മാദ്ധ്യമങ്ങള്‍ ഇവിടങ്ങളിലാണ് ‘കൊളം കുത്തുന്നതും വെള്ളം കലക്കുന്നതും മീന്‍ പിടിക്കുന്നതും‘. അതൊരു തുടര്‍പ്രകിയയാണ്. എരിതീയില്‍ എണ്ണയൊഴിക്കുക, താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക, ഫയര്‍ എഞ്ചിന്‍ വരുന്നതിനു മുന്‍പ് കഴുകോലൂരുക തുടങ്ങിയ നടപടികളുമായി മേല്‍പ്പടി കക്ഷികള്‍ കൊണ്ടുകേറും. പൊതുജനത്തിന്റെ ഭയത്തെ മുതലാക്കലാണ് മാധ്യമ ധര്‍മ്മം. ഇവിടെ മാതൃഭൂമി കുറച്ചുകൂടി മുന്നോട്ട് പോയിട്ടുണ്ട്. കേരളത്തിന്റെ അംഗസംഖ്യയില്‍ മദ്ധ്യവര്‍ഗത്തില്‍പ്പെടുന്നവരില്‍ മുണ്ടാണേ മുക്കാലും കൈയിലൊരു മൊബൈല്‍ ഫോണും തൂക്കിയാണ് നടപ്പ്. എന്താ സൌകര്യം! അത്യാവശ്യം പത്രതലക്കെട്ടുകളുടെ ജിക്കെയുമായി പിഴച്ചു പോകുന്ന ഈ വര്‍ഗം തന്നെയാണ് നമ്മുടെ ലോകപ്രസിദ്ധമായ ഉപഭോഗസംസ്കാരത്തിന് ചെല്ലുംചെലവും നല്‍കി കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നത്. വാചകമേളകള്‍ പ്രിയങ്കരമായൊരു വിഭാഗം കൂടിയാണിത് എന്നറിയുക. മുഴുവന്‍ ലേഖനവും വായിക്കാന്‍ സമയം തികയാത്ത, ഓരോ കാല്‍‌വയ്പ്പിലും പുതിയ കണക്കും കാല്‍ക്കുലേറ്ററും കൊണ്ട് കുഴമറിയുന്ന ഈ പാവങ്ങള്‍ പിഴച്ചുപോകുന്നത് വാചകമേളകളാലാണ്. പരിചയക്കാരനായ എഴുത്തുകാരനെ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കാന്‍, വെടിവട്ടത്തില്‍ ഗൌരവമുള്ള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാനൊക്കെ ഈ ഉദ്ധരിക്കപ്പെട്ട വാചകങ്ങളുടെ വായനമാത്രം മതിയാവും.

അപ്പോള്‍ ഇതു ചെറിയകാര്യമല്ല. മേതില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത് മേതിലിന്റെ വാചകമല്ല എന്നതാണ് വാസ്തവം. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 506) മൂന്നുവര എന്ന കോളത്തില്‍ ‘മൊബൈലുകള്‍ക്കിടയില്‍ ഒരു മുട്ട’ എന്ന ലേഖനം മേതില്‍ എഴുതുന്നതു തന്നെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പ്രസരം വലിയൊരു നുണപ്രചരണമാണെന്നു സമര്‍ത്ഥിക്കാനാണ്. ഒരു ശരാശരി ഫോണിന്റെ റേഡിയേഷന്‍ പ്രസരം 0.25-ല്‍ താഴെയാണെന്നിരിക്കെ, ഈ പറഞ്ഞവിധത്തില്‍ അതേതു മുട്ടയെയാണ് പൊരിക്കുന്നത്? പക്ഷേ മാതൃഭൂമി ഉദ്ധരിച്ച വാക്യം ലേഖനത്തിലുണ്ട്, അത് സൂസന്ന ഡീകാന്റിന്റെ, ലോകമെങ്ങും പ്രചരിച്ച ഇ മെയിലിലെ വരികള്‍ എന്ന നിലയ്ക്കാണ്. അല്ലാതെ മേതിലിന്റെ ദര്‍ശനം എന്ന നിലയ്ക്കല്ല. നിലം തല്ലുന്നതിന് കാടെല്ലാം ചുറ്റിക്കറങ്ങി വരുന്ന ഒരു ശൈലി മേതിലുനുള്ളതുകൊണ്ട് അതു മനസ്സിലാവാതെ മാതൃഭൂമി എടുത്തു ചേര്‍ത്തതാവാന്‍ വഴിയില്ല. മലയാളം ഡെയിലിയുടെ സബ് എഡിറ്റര്‍മാര്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി, അവര്‍ ലേഖനം വായിക്കാതെ വായില്‍ വന്നത് എന്നമട്ടില്‍ കിട്ടിയ വരികള്‍ എടുത്തു ചാമ്പിയതായിരിക്കുമോ? എസ് എം എസ്സുകളും മൊബൈല്‍ കമ്പനികളും അത്ര ആശാസ്യമായ നിലയിലല്ലാതെ ഭൂമി മലയാളം കീഴടക്കിക്കൊണ്ടിരിക്കുന്ന സമകാലത്തില്‍ അവയ്ക്കെതിരെ ഒരു മേതിലിയന്‍ ശൈലിയില്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഒരു സാമൂഹികസേവനം? അല്ലെങ്കില്‍ പത്രാധിപന്റെ ഒരു ക്രൂരമായ തമാശ..

എന്തായാലും അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍, ഒരു പ്രത്യേക തെറ്റിദ്ധാരണ നീക്കാന്‍ ഉദ്ദേശിച്ചെഴുതിയ ലേഖനത്തില്‍ നിന്നും നേരെ വിരുദ്ധമായ, അദ്ദേഹത്തിന്റേതല്ലാത്ത വാചകം, അദ്ദേഹത്തിന്റെ പേരില്‍ എടുത്തു കൊടുക്കണമെങ്കില്‍ അസാധാരണ ചങ്കൂറ്റവും വിവരക്കേടും സമാസമം വേണം. താന്‍ ഇങ്ങനെ തെറ്റായി ഉദ്ധരിക്കപ്പെട്ടതില്‍ മേതില്‍ മുന്നോട്ടു വരാതിരിക്കാന്‍ സാദ്ധ്യതയില്ല. ഇത്ര ബുദ്ധികാണിച്ച സ്ഥിതിയ്ക്ക് ഈ മുത്തശ്ശിപ്പത്രം എങ്ങനെ അദ്ദേഹത്തെ സമാധാനിക്കാന്‍ പോകുന്നു എന്നു കാണാം. സംഭവം എന്റെയും നിങ്ങളുടെയും തലച്ചോറിനെ ബാധിക്കുന്നതായതു കൊണ്ട് കാത്തിരുന്നാലും കാണുക തന്നെ വേണം!

ബാക്കി : വ്ലാദിമിര്‍ ലഗൊസ്കിയും ആന്ദ്രേ മൊയ്സെങ്കൊയും -രണ്ടുപേരും റഷ്യന്‍ പത്രം പ്രാവ്ദയിലെജോലിക്കാര്‍-ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഒരുമണിക്കൂറില്‍ മുട്ട വെന്തു എന്ന് ഒരു ഡിസ്കഷന്‍ സൈറ്റ്.. ഇവിടെ നോക്കുക. നോക്കാതിരിക്കരുത്, നമ്മുടെ സ്വന്തം തലകളാണ് ഡെയിലി പരീക്ഷിക്കപ്പെടുന്നത് !

November 16, 2007

കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം

ഗുണ്ടര്‍ട്ട് നിഘണ്ടു എഴുതുന്ന കാലത്ത് ആസ്പത്രി, ആശുപത്രി തുടങ്ങിയ വാക്കുകള്‍ അത്ര പ്രചാരത്തിലായിരുന്നില്ല എന്നു വേണം ഊഹിക്കാന്‍. വൈദ്യശാലയില്‍ വൈദ്യനും അയാളുടെ അറിവിനുമാണ് (വിദ് എന്നാല്‍ അറിവ്) പ്രാധാന്യം. ജീവന്‍ മശായിയെ ചുമ്മാതാണോ കാലമിത്രയുമായിട്ടും നാം മറക്കാത്തത്. അഷ്ടവൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ കുറിയ്ക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ചെലവാക്കിയ മഷിയെത്ര! അവിടുന്ന് നേരെ ‘ആസ്പത്രി‘യിലെത്തുമ്പോള്‍ കഥ മാറുന്നു. ഇപ്പോള്‍ രോഗി അതിഥിയാണ്. ഹോസ്പിറ്റാലിറ്റി യുടെ സമീപത്തെവിടെയോ ആണല്ലോ ‘ഹോസ്പിറ്റല്‍‘. അതിഥി സങ്കല്‍പ്പത്തിന് ഭാരത്തിലുള്ള ‘വെയിറ്റ്‘ എന്തായാലും പാശ്ചാത്യ നാടുകളിലുണ്ടാവില്ല. അവിടെ ഒരു പക്ഷേ അകല്‍ച്ചയുടെ വാഗ്‌രൂപമായിട്ടായിരിക്കും ഈ അതിഥി സങ്കല്പം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ആസ്പത്രികള്‍ എത്രത്തോളം പാശ്ചാത്യമാവുന്നോ അത്രത്തോളം മനുഷ്യത്വത്തില്‍ നിന്നും അകലുന്നു എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? രോഗം അകലാനുള്ള ഒരു കാരണം കൂടിയാണ്. അതു തീര്‍ന്നു പൂര്‍ണ്ണ ആരോഗ്യവാനായി എത്തുന്ന ഒരുവനേ (ഒരുവള്‍ക്കേ) സമൂഹത്തില്‍ പിന്നീട് സ്വീകാര്യതയുള്ളൂ. മനുഷ്യനോടല്ല, രോഗത്തോടാണ് ഒരു ആധുനിക ആശുപത്രിയുടെ കൊടുക്കല്‍ വാങ്ങലുകള്‍. അതുകൊണ്ടാണ് അഷ്ടിയ്ക്കു വകയില്ലാത്തവനും രോഗത്തിനനുസരിച്ച് ബില്ലടയ്ക്കേണ്ടി വരുന്നത്. ചികിത്സകൊണ്ട് ചലനമില്ലാത്തായ ശരീരം വച്ചും വിലപേശലുകള്‍ നടക്കുന്നത്. വെറുതേ നമ്മുടെ പഴയ ധര്‍മ്മ ചികിത്സകളെക്കുറിച്ച് ചിന്തിച്ചു നോക്കുക. വെറുതേ ചിന്തിച്ചാല്‍ മതി. ആ കാലം തിരിച്ചു വരാത്തവിധം പോയ്മറഞ്ഞു കഴിഞ്ഞു.

1. പട്ടി കുറുകേ ചാടിയതിനാല്‍ പഴയ എന്‍ഫീല്‍ഡില്‍ നിന്ന് വീണ് കാലൊടിഞ്ഞ ആളെ താങ്ങിയെടുത്ത് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി. ബെഡ്ഡൊന്നും ഒഴിവില്ല. അതുകൊണ്ട് തറയില്‍ കിടത്തി. തറയില്‍ കിടക്കുന്നവരുള്‍പ്പടെയുള്ള ആ ഭാഗത്തിന്റെ മേല്‍നോട്ടം ഓര്‍ത്തോ പ്രൊഫസര്‍ക്കാണ്. ഭാഗ്യം എന്നാണ് കരുതിയത്. നല്ല ചികിത്സ കിട്ടുമല്ലോ. എല്ലാ ദിവസവും ഡോക്ടറോ ജൂനിയര്‍ മാരോ പഠിക്കുന്ന പിള്ളാരോ ഒക്കെ വന്നു കണ്ടു. ഒരാഴ്ച അവിടെ തന്നെ കിടന്നു. ഇടയ്ക്ക് അകത്തായി. എന്നു വച്ചാല്‍ രണ്ടു ബെഡ്ഡുകള്‍ക്കിടയില്‍. എന്നാല്‍ തറയില്‍. കൊടുക്കുന്നത് വെറും പെയിന്‍ കില്ലെര്‍ മാത്രം. ചിലപ്പോള്‍ കുത്തിവയ്പ്പ്. തറയില്‍ കിടന്ന് ഞരങ്ങിയും ശപിച്ചും നരകകാണ്ഡത്തിന്റെ അവസാനപേജെത്തിയപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടന്ന രോഗി ചോദിച്ചു : ‘അപ്പോള്‍ നിങ്ങളിതുവരെ ഡോക്ടറെ വീട്ടില്‍ പോയി കണ്ടില്ലേ?’‘ കണ്ടു. അന്നു വൈകുന്നേരം തന്നെ. 500 രൂപകൊടുത്തു. മൂന്നാം ദിവസം ഓപ്പറേഷന്‍ നടന്നു. തിരിച്ചു വന്നു ബെഡ്ഡില്‍ കിടക്കാന്‍ പറ്റി. രണ്ടാം ദിവസം വീട്ടില്‍ പോകാനും പറ്റി.

2. അതേ മനുഷ്യന്‍, അതേ ബൈക്ക്. ഇത്തവണ കയ്യാണ് ഒടിഞ്ഞത്. മുന്നില്‍കയറി ഓട്ടോറിക്ഷക്കാരന്‍ കളിച്ചതാണ്. മുന്നനുഭവമുള്ളതുകൊണ്ട് പോയത് ഒരു പ്രസിദ്ധ പ്രൈവറ്റ് ഹോസ്പിറ്റലില്‍. അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേദിവസം ഓപ്പറേഷന്‍ നടന്നു. മൂന്നാം ദിവസം ഡിസ്ച്ചാര്‍ജും ചെയ്തു. ബില്ല് തുക അകത്തിട്ട കമ്പിയ്ക്കും നട്ടിനും ബോള്‍ട്ടിനും ഉള്‍പ്പടെ 76000 ക.

3. എന്തു ചെയ്തിട്ടും ഒന്നും കഴിക്കാനാവാതെ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കുന്ന രോഗിയെ 27 ദിവസം വലിയ സ്വകാര്യ ആശുപത്രി കിടത്തി ചികിത്സിച്ചു. ചെയ്യാവുന്ന ടെസ്റ്റുകളെല്ലാം ചെയ്യിച്ചു. അറുപതിനായിരം രൂപ ചെലവാക്കിപ്പിച്ചു. എല്ലും തൊലിയും ചെറിയൊരു മിടിപ്പും മാത്രം മിച്ചമായി കഴിഞ്ഞപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ല. കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. ചാവാനുള്ള സമയം ആകാത്തതുകൊണ്ടായിരിക്കണം തൊട്ടടുത്തു തന്നെയുള്ള ഒരു വൈദ്യന്‍ രോഗിയെ ഇങ്ങോട്ടു വന്നു കണ്ട് കണ്ണും നാക്കും നോക്കിയിട്ടു ഉരച്ചുകൊടുക്കാന്‍ ഒരു ഗുളികയും ഒരു കുപ്പി കഷായവും കൊടുത്തു. എന്തായാലും ഇങ്ങോട്ടില്ല എന്നു തീര്‍ച്ചപ്പെടുത്തിയ ആളാണല്ലോ. രോഗിയുടെ ജാതകം മാറി, അയാള്‍ രക്ഷപ്പെട്ടു. ചെമ്പുപാത്രത്തില്‍ വച്ച ആഹാരം കഴിച്ചതിന്റെ അലര്‍ജിയായിരുന്നു രോഗം. അതറിയാതെ കൊടുത്തുകൊണ്ടിരുന്ന കടുത്ത ഗുളികകളുടെ ഡോസാണ് കേസു വഷളാക്കിയത്.

4. ഒരു വയസ്സുള്ള കുഞ്ഞിന് വന്ന സാധാരണ പനി. ആരോഗ്യം ഇത്തിരി മോശമായതുകൊണ്ട് കൂടുതല്‍ സമയമെടുക്കും സുഖമാവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അവസാനം രക്ഷയില്ല എന്നു പറഞ്ഞ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ വിറകുകൊള്ളിപോലെ കുഞ്ഞിന്റെ ശരീരം വിറങ്ങലിച്ചിരിക്കുന്നു. ആകെ നീലഛായ. അധികമില്ലെന്ന് കണ്ടു നിന്നവര്‍ക്കെല്ലാം ബോദ്ധ്യമായി. ബില്ലടച്ചിട്ട് കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്കോടി. (എസ് എ ടിയില്‍) ഒരാഴ്ച ഐ സി യുവില്‍. പിന്നൊരാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍. വീണ്ടും ഐ സി യുവില്‍. സ്വകാര്യ ആശുപത്രികാര്‍ കൊടുത്ത ഓവര്‍ഡോസില്‍ കുഞ്ഞിന്റെ ഉള്‍ഭാഗം മുഴുവന്‍ പൊള്ളി വൃണമായി പോയത്രേ. ദഹനവ്യൂഹം മൊത്തം തകര്‍ന്നു. വെറും ന്യുമോണിയ ആയിരുന്നു അസുഖം. ഇതെഴുതുന്ന സമയത്ത് കുഞ്ഞ് സ്പൂണില്‍ വെള്ളം കുടിയ്ക്കാറായിട്ടുണ്ട്.

5. കൂട്ടുകാരന്റെ ഭാര്യയ്ക്ക് കടുത്ത വയറുവേദന. വല്ലാതെ ശരീരം തടിയ്ക്കുകയും ചെയ്യുന്നു. അപ്പെന്‍ഡിക്സ് ആണെന്ന് ഡോക്ടര്‍ പറഞ്ഞു ഉടന്‍ ഓപ്പറേഷന്‍ ചെയ്യണം. ഓപ്പറേഷനില്‍ താത്പര്യമില്ലാത്തതു കൊണ്ട് ആദ്യം ആയുര്‍വേദവും പിന്നെ ഹോമിയോയും അവന്‍ നോക്കിയതാണ്. അവള്‍ തീരെ സഹിക്കുന്നില്ല എന്നു വന്നപ്പോഴാണ് ടെസ്റ്റുകള്‍ക്കു ശേഷം, പേവാര്‍ഡും ബുക്കു ചെയ്തിട്ട് തിയ്യതി നിശ്ചയിച്ചത്. ഉള്ളതില്‍ നിസ്സാര ഓപ്പറേഷനാണ് അപ്പെന്‍ഡിക്സിന്റെ. രാവിലെ ഏഴുമണിയ്ക്ക് തിയറ്ററില്‍ കയറിയാല്‍ ഒന്‍പതു മണിയ്ക്കു മുന്‍പ് മുറിയില്‍ വരാം. എന്നാല്‍ കണക്കുക്കൂട്ടലുകളൊക്കെ തെറ്റി. പതിനൊന്നു മണിക്കും ഒന്നുമാകുന്നില്ല. അവസാനം, ഒപ്പിടാനുള്ള പേപ്പറുമായി വന്ന് സസ്പെന്‍സ് ഡോക്ടര്‍ തന്നെ തീര്‍ത്തു. . “അപ്പെന്‍ഡിക്സ് ആയിരുന്നില്ല. ട്യൂബുലാര്‍ പ്രഗ്നന്‍സിയാണ്. അതു പൊട്ടി ബ്ലീഡു ചെയ്തുകൊണ്ടേയിരിക്കുന്നു. താന്‍ ഗൈനക്കോളജിസ്റ്റല്ല. സര്‍ജനാണ്. ഈ കേസ് ഗൈനക്കിനേ ചെയ്യാന്‍ പറ്റൂ. ഞാന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.....“ പറഞ്ഞിടത്തൊക്കെ അവന്‍ ഒപ്പിട്ടു കൊടുത്തു. അഞ്ചുമിനിട്ടു കൊണ്ട് ഭാവി തകിടം മറിയുമ്പോള്‍ ആരോട് എന്തു ചോദിക്കാനാണ്? ഫോണില്‍ ഗൈനക്കോളജിസ്റ്റു നല്‍കിയ നിര്‍ദ്ദേശം വച്ച് സര്‍ജന്‍ ഓപ്പറേഷന്‍ ചെയ്തു. ആരുടെ ഭാഗ്യം കൊണ്ടോ... അപകടം ഉണ്ടായില്ല. ചില സംശയങ്ങള്‍ മാത്രം ബാക്കി.വേണ്ട ടെസ്റ്റുകളൊക്കെ നടത്തിയതാണല്ലോ. ട്യൂബുലര്‍ പ്രെഗ്നന്‍സിയും അപ്പെന്‍ഡിക്സും തിരിച്ചറിയാന്‍ വയ്യാത്ത രീതിയിലാണോ നമ്മുടെ മോഡേണ്‍ സയന്‍സിന്റെ വളര്‍ച്ച?

6. ഇതേ പോലെ മറ്റൊരു കേസ്. ആമാശയത്തിലോ കുടലിലോ വളരുന്ന അരിമ്പാറ മുറിച്ചുനീക്കാനാണ് ഓപ്പറേഷന്‍ വച്ചിരുന്നത്. പറഞ്ഞ ടെസ്റ്റുകളെല്ലാം ചെയ്തു കാര്യങ്ങള്‍ തീര്‍പ്പാക്കിയിട്ടാണ് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. വയറു കീറി മുറിച്ചതിനു ശേഷം ഡോക്ടര്‍ കാര്യം നേരിട്ട് കണ്ടു മനസിലാക്കി. വിചാരിച്ച പോലെ സംഗതി ഒരു സിസ്റ്റ് അല്ല. നിരവധിയുണ്ട്. അതെല്ലാം മുറിച്ചു നീക്കുക നിലവില്‍ അസാദ്ധ്യം. അതുകൊണ്ട് മുറിച്ചത് അതു പോലെ തുന്നിക്കെട്ടി, വേദനയ്ക്കുള്ള മരുന്നും നല്‍കി വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു.

മതി. ഒരു സാദാ പനിയുമായി സ്വകാര്യാശുപത്രിയില്‍ പോയാല്‍ ട്രിപ്പ് ഉള്‍പ്പടെ കുറഞ്ഞത് 500 രൂപയെങ്കിലും അവര്‍ വാങ്ങിച്ചെടുക്കും. കിടത്തി നിരീക്ഷിക്കുക എന്നതാണ് സ്ഥിരം പരീക്ഷണം. അതിനു തയ്യാറാവതിരിക്കുന്നവര്‍ക്കാണ് ഈ ഫീസ്. അതുപോട്ടെ എന്നു വയ്ക്കാം. റാപ്പര്‍ പൊളിച്ച് അവര്‍ നല്‍കുന്ന ഗുളികകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് എങ്ങനെ കണ്ടറിയും? ഇങ്ങനെ കഴുത്തറുക്കുന്നവര്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിറ്റഴിക്കാന്‍ കമ്പനികളെ സഹായിക്കില്ല എന്ന് എന്താണ് ഉറപ്പ്? നേരിട്ടുള്ള പരീക്ഷണത്തിനു പുറമേ പരോക്ഷ പരീക്ഷണവുമുണ്ട്. അതായത് ഡോക്ടര്‍ പോലുമറിയുന്നില്ല, മരുന്നു കമ്പനികള്‍ എന്താണ് തന്റെ ഫീഡ്ബാക്കിലൂടെ ഉദ്ദേശിക്കുന്നത് എന്ന്. അയാള്‍ക്ക് രണ്ടാണ് ലാഭം. ‘അതിഥിയെ പിഴിഞ്ഞതിന്റെ ഒരു പങ്ക്, ശമ്പളം എന്ന നിലയ്ക്ക്. രോഗിയെന്ന പാപിയെ പരീക്ഷണവസ്തുവാക്കിയതിന് മരുന്നുകമ്പനി വക കിമ്പളം വേറെ, പലരൂപങ്ങളില്‍‍. തലകറക്കം കൊണ്ട് വയ്യാതായ 64കാരിയ്ക്ക് വൈകുന്നേരം ആറുമണിയ്ക്കും എട്ടുമണിയ്ക്കും ഇടയ്ക്ക് ഡോക്ടര്‍ എന്ന വിദ്വാന്‍ നല്‍കിയത് 16 ഗുളികകള്‍. കൂടെ ട്രിപ്പ്, ഇന്‍സുലിന്‍ ഇഞ്ചെക്ഷന്‍. ഡയഗ്നോസിസ് എന്ന തലവേദനയ്ക്കൊന്നും അവര്‍ തയ്യാറല്ല. തലകറക്കത്തിന് ലഭ്യമായ മരുന്നെല്ലാം കൊടുക്കുക. അങ്ങനെ കഴിയുന്നത്ര മരുന്നു വില്‍ക്കുക. സൈഡ് ഇഫക്ടുകള്‍ ഉണ്ടാവട്ടേ. അതിനും മരുന്നുണ്ടല്ലോ..
ആശുപത്രികളുടെ പേരില്‍ നഗ്നമായ പകല്‍കൊള്ളകള്‍ നാടു നീളെ നടന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ചെറുവിരല്‍ പോലും ഉയരുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമല്ലേ? ചികിത്സാപ്പിഴവിന്റെ പേരില്‍ ചില മുറുമുറുപ്പുകള്‍, ഒച്ചവയ്ക്കലുകള്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാനേജുമെന്റ് തരവഴികള്‍ക്ക് അറിയാം. കോടികളുടെ ബിസ്സിനസ്സാണ്. ഒന്നാലോചിച്ചു നോക്കുക. സര്‍ക്കാര്‍ അടിസ്ഥാന ആവശ്യങ്ങളായി നിവര്‍ത്തിച്ചു തരേണ്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ഒന്നാകെ ഇന്ന് സ്വകാര്യ കുത്തകകളുടെ കാല്‍ക്കീഴിലാണ്. പണം മാത്രമല്ല പ്രശ്നം, ഉദാസീനതയാണ്. ഇവിടങ്ങളില്‍ എന്തു കാട്ടിക്കൂട്ടിയാലും ഒരു മണ്ണും സംഭവിക്കില്ല എന്ന മട്ട്. ഇതിനാണ് വോട്ടിട്ട് ചിലരെ തെരെഞ്ഞെടുത്ത് നമ്മുടെ നെഞ്ചത്തോട്ട് കേറാന്‍ ജനാധിപത്യമെന്ന ബോര്‍ഡു തൂക്കുന്നതെങ്കില്‍ ഉത്തരവാദിത്വമെന്നത് ചുക്കോ ചുണ്ണാമ്പോ?

November 13, 2007

കടംകഥകളുടെ ഉത്തരം



അച്ഛനായ ലെയിസ്സിനെ ആളറിയാതെ വധിച്ചിട്ട് തീബ്സിലേയ്ക്ക് പോയ ഈഡിപ്പസ് അവിടെയെങ്ങും ഭയചകിതരായ ജനങ്ങളെയാണ് കണ്ടത്. അതിനു കാരണം സ്ഫിംഗ്സ് എന്ന അപൂര്‍വജീവിയായിരുന്നു. സ്ത്രീയുടെ മുഖവും മുലകളും സിംഹത്തിന്റെ ശരീരവും കഴുകന്റെ ചിറകുകളുമുള്ള അവള്‍ യാത്രക്കാരോട് കടംകഥകള്‍ ചോദിക്കുകയും ഉത്തരം അറിയാതെ പകയ്ക്കുന്നവരെ ഞെരിച്ചുകൊല്ലുകയും ചെയ്തു. ഈഡിപ്പസിനെയും അവള്‍ തടഞ്ഞു നിര്‍ത്തി. അയാളോടു ചോദിച്ച കടംകഥ ഇതായിരുന്നു. “ഏതു ജന്തുവിനാണ് രാവിലെ നാലുകാലും ഉച്ചയ്ക്കു രണ്ടു കാലും വൈകുന്നേരം മൂന്നു കാലുമുള്ളത്?” ഈഡിപ്പസു പറഞ്ഞു “മനുഷ്യന്, കുട്ടിയായിരിക്കുമ്പോള്‍ അവന്‍ നാലുകാലില്‍ ഇഴയുന്നു, അതിനുശേഷം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കുന്നു, വാര്‍ദ്ധക്യത്തില്‍ വടിയുടെ സഹായത്തോടെ മൂന്നുകാലില്‍ നടക്കുന്നു.” സ്ഫിംഗ്സ് പരാജയപ്പെട്ടു. അഗാധ ഗര്‍ത്തത്തിലേയ്ക്ക് വീണു ചത്തൊടുങ്ങിയെന്നും സ്വയം അവയവങ്ങള്‍ കടിച്ചു തിന്ന് ആത്മഹത്യ ചെയ്തെന്നും ആ മരണത്തെക്കുറിച്ച് രണ്ട് പാഠഭേദങ്ങള്‍. അതിനെ തുടര്‍ന്നാണ് തീബ്സിലെ ജനങ്ങള്‍ ഈഡിപ്പസിനെ രാജാവാക്കിയത്, ലെയിസിന്റെ വിധവയായ ജെക്കോസ്റ്റയെ- സ്വന്തം അമ്മയെ- വിവാഹം കഴിച്ചു് ജീവിതം തന്നെ ദുരന്തമാക്കിയത്.


ദ്വൈതവനത്തില്‍ വച്ച് പാണ്ഡവന്‍മാരുടെ അരണിക്കോലുകള്‍ ഒരു മാന്‍ കടിച്ചെടുത്തുകൊണ്ടോടി. പാണ്ഡവന്മാര്‍ കുറെ ദൂരം പിന്തുടര്‍ന്നെങ്കിലും അതിനെ കിട്ടിയില്ല. തളര്‍ന്ന് അവശരായ അവര്‍ ഓരോരുത്തരായി തൊട്ടടുത്ത് ഒരു പൊയ്കയുണ്ടെന്ന് മനസിലാക്കി വെള്ളമെടുക്കാന്‍ പോയി. പോയവരാരും തിരിച്ചു വരാത്തതിനാല്‍ മൂത്തവനായ യുധിഷ്ഠിരന്‍ സരസ്സിന്റെ തീരത്തു ചെല്ലുമ്പോള്‍ കാണുന്നത് സഹോദരന്മാര്‍ നാലുപേരും മരിച്ചു കിടക്കുന്നതാണ്. അവിടെ ഒരു കൊക്ക് ഇരിപ്പുണ്ടായിരുന്നു. ഈ പൊയ്ക തന്റെ പൂര്‍വിക സ്വത്താണെന്നും താന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുമെന്നും അതിനു ശരിയായി ഉത്തരം പറഞ്ഞാല്‍ വെള്ളം കുടിക്കാമെന്നും മറുപടി തെറ്റിയാല്‍ സഹോദരന്മാരെപ്പോലെ യുധിഷ്ഠിരനും മരിക്കുമെന്നും കൊക്ക് പറഞ്ഞു. കൊക്ക് വെറുമൊരു കൊക്കല്ലെന്ന് യുധിഷ്ഠിരനു മനസിലായി. അതുകൊണ്ട് താന്‍ യക്ഷനാണെന്നു തിരുത്തിപ്പറഞ്ഞു കൊണ്ട് കൊക്ക് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. സൂര്യനെ വഹിക്കുന്നതെന്ത്? സൂര്യനെ അസ്തമിപ്പിക്കുന്നതെന്ത്? സൂര്യന്റെ അനുചാരികള്‍ ആര്? സൂര്യന്‍ നിലകൊള്ളുന്നത് എന്തിന്മേല്‍? ഏറ്റവും പ്രാധാന്യമുള്ള വസ്തു എന്ത്? ആകാശത്തിലും പ്രസവത്തിലും പ്രതിഷ്ഠകള്‍ എന്തെല്ലാം? ശ്വാസോച്ഛ്വാസം ചെയ്യുന്നെങ്കിലും ജീവനില്ലാത്തതാര്‍ക്ക്? ഭൂമിയേക്കാള്‍ വലുതെന്ത്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്ത്? പുല്ലിനേക്കാള്‍ കൂടുതലുള്ളതെന്ത്? കാറ്റിനേക്കാള്‍ വേഗതയുള്ളതെന്തിന്? ഹൃദയശൂന്യമായ വസ്തുവേത്? വേഗം കൊണ്ടു വളരുന്നതേത്? മരിക്കുന്നവന്റെ മിത്രമേത്? എല്ലാവരുടെയും അതിഥിയാര്? അമൃതം എന്ത്? മനുഷ്യന്റെ ആത്മാവ് എന്ത്? ധനവാനാകുന്നത് എങ്ങനെ? സുഖിമാനാകുന്നത് എങ്ങനെ? ലോകം തെളിയുന്നതും മൂടുന്നതും എങ്ങനെ? ചത്ത രാഷ്ട്രവും മരിച്ച മനുഷ്യനും എന്ത്? കാമവും മത്സരവുമെന്ത്? ധര്‍മ്മവും കാമവും അര്‍ത്ഥവും ഒരുമിച്ച് ചേരുന്നത് എപ്പോള്‍? ... ഇങ്ങനെയുള്ള കുറെ ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം പറഞ്ഞ് യുധിഷ്ഠിരന്‍ സഹോദരങ്ങളെയും ജീവിപ്പിച്ച് സന്തോഷത്തോടെ മടങ്ങുന്നു. അരണിയും തിരികെ കിട്ടി. ചോദ്യം ചോദിച്ചയാള്‍ കൊക്കോ യക്ഷനോ അല്ലായിരുന്നു, യുധിഷ്ഠിരന്റെ പിതാവായ യമധര്‍മ്മന്‍ തന്നെയായിരുന്നു.

പ്രാചീന ഗ്രീസിലെയും അല്‍ബേനിയയിലെയും നാടോടി കഥകളിലെ മുഖ്യപ്രമേയമായ ഈഡിപ്പസ് കഥയ്ക്ക് വിചാരിക്കുന്നതിനേക്കാള്‍ നല്ല പഴക്കമുണ്ട്. അതു പിന്നീടാണ് സോഫോക്ലിസിലൂടെ എക്കാലത്തെയും മികച്ച ദുരന്തനാടകമായി ലിഖിതരൂപം നേടിയത്. നാടോടിപാരമ്പര്യം തന്നെയാണ് മഹാഭാരതകഥയ്ക്കും ഇഴ നെയ്തിരിക്കുന്നത്. സ്ഫിംഗ്സ് മനുഷ്യനെപ്പറ്റി മാത്രമാണ് ചോദിച്ചത്. ഒറ്റചോദ്യത്തില്‍ ഒരു ജീവിതം അതു കൊരുത്തിട്ടു. യുധിഷ്ഠിരനോടുള്ള യക്ഷപ്രശ്നത്തില്‍ അന്ന് സിദ്ധമായിരുന്ന വിജ്ഞാനശാഖകളെയാകെ തൊട്ടുഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ, അവന്റെ (അവളുടെ) ജീവിതത്തെ തൊട്ടാല്‍ അറിവിനെ മുഴുവന്‍ തൊട്ടു എന്നാവാം പാശ്ചാത്യ ചിന്ത. അറിവില്ലാത്തവന് എന്തു ജീവിതം എന്നായിരിക്കാം പൌരസ്ത്യ പാരമ്പര്യത്തിന്റെ വഴക്കം. എങ്കിലും യക്ഷന്റെ ചോദ്യങ്ങളെല്ലാം മനുഷ്യനെ കേന്ദ്രമാക്കി നിര്‍ത്തിയുള്ളതാണ് രണ്ടാം വായനയില്‍. ആ നിലയ്ക്ക് സ്ഫിംഗ്സിന്റെ ഒറ്റ ചോദ്യത്തെ പൌരസ്ത്യമായ രീതിയില്‍ വിടര്‍ത്തിയെടുത്തതാണ് കൊക്കിന്റെ നൂറു ചോദ്യങ്ങള്‍ എന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാണ്. മരണത്തിന്റെ മുന്നില്‍ നിര്‍ത്തിയാണ് പ്രശ്നവിചാരം എന്നിടത്ത് രണ്ടു ദിക്കുകളും ഒന്നിക്കുന്നു. ആധുനികകലയെ ഒട്ടേറെ സ്വാധീനിച്ചിട്ടുള്ള ഈഡിപ്പസ് -സ്ഫിംഗ്സ്‌ അഭിമുഖീകരണത്തിന്റെ അബോധവിവക്ഷകള്‍ ഫ്രോയ്ഡ് വിശദീകരിച്ചിട്ടുണ്ട്. സ്ഫിംഗ്സിന്റെ മുലകളും പക്ഷിച്ചിറകും സ്വയം തിന്നു തീരുന്ന അവസ്ഥയും തികഞ്ഞ ലൈംഗിക സൂചനകളാണ്. ഇത്തരമൊരു അപഗ്രഥനം യുധിഷ്ഠിരകഥയില്‍ നടന്നിട്ടില്ലെങ്കില്‍ കൂടി അതിനുള്ള സാദ്ധ്യത തീരെയില്ലാതില്ല. കൊക്കിന്റെ നീണ്ട ചുണ്ടും പൊയ്കയും മത്സ്യം പിടിക്കുന്നവനാണെന്ന പരാമര്‍ശവും സഹോദരങ്ങളുടെ മരണവും ലൈംഗികസൂചനകള്‍ കൊണ്ടു നിറഞ്ഞ സ്വപ്നസന്നിഭമായ ഒരു അനുഭവമാണ്. രണ്ടു കഥകളിലും ഉത്തരം ശരിയല്ലെങ്കില്‍ ശ്രോതാവ് മരിക്കുമെന്നുറപ്പാണ്. തീബ്സിലെ ഭയന്ന ജനങ്ങളാണ് അതിന് ഈഡിപ്പസിനുള്ള തെളിവ്. യുധിഷ്ഠിരന് മരിച്ചു കിടക്കുന്ന സ്വന്തം സഹോദരങ്ങളും.

സത്യത്തില്‍ ഇവിടെ വിചിത്രരൂപിയായ സ്ഫിംഗ്സോ കൊക്കോ ഇല്ല, മറിച്ച് ഈ രണ്ടു നിയുക്തഭരണകര്‍ത്താക്കളും അഭിമുഖീകരിച്ചത് സ്വന്തം മനസിന്റെ ചില കെട്ടുപാടുകളെയാണ്. സ്തബ്ധരായി നിന്നു പോകാതെ അവയില്‍ നിന്ന് ഇവര്‍ എങ്ങനെ പുറത്തു കടന്നു എന്നാണ് ഈ രണ്ടു കഥകളും ഉദാഹരിക്കുന്നത്. തീബ്സിലെത്തുമ്പോഴേയ്ക്കും ഈഡിപ്പസ്സിനറിയാം താന്‍ പിതാവിനെ വധിക്കുന്നവനും അമ്മയെ വേള്‍ക്കുന്നവനുമായ അഭിശപ്തനാണെന്ന്. അയാള്‍ സ്വന്തം വിധിയില്‍ നിന്ന് പലായനം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. സ്വന്തം മനസ്സില്‍ ഭീമാകാരവും വിചിത്രരൂപിയുമായി ഉയര്‍ന്നു നിന്ന കുറ്റബോധത്തെ (അതു കൂടുതലും ലൈംഗികമാണ്. മുലകള്‍ സ്തന്യപാനത്തെ ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തും. വിടര്‍ത്തുകയും ഒതുക്കുകയും ചെയ്യാന്‍ കഴിയുന്ന മട്ടിലുള്ള ചിറകുകള്‍ ലിംഗത്തിന്റെ പ്രതീക കല്പനയാകുന്നു. ഒപ്പം അത് അധികാരപരവുമാണ്. സിംഹം! ) സ്വപ്നദര്‍ശനത്തിലൂടെ അയാള്‍ നേരിട്ടു. ഒരു പരിധിവരെ കീഴടക്കി. അവ്യക്തമെങ്കിലും മൂര്‍ത്തമായ അതിനു മുന്നില്‍ നിന്നാണ് ജീവിതം എന്താണെന്ന് അയാള്‍ പ്രശ്നവിചാരം ചെയ്തത്. മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് അയാള്‍ അഭിശപ്തമായ ജീവിതത്തെ നേരിടാന്‍ കരുത്തു നേടി മടങ്ങി. അങ്ങനെ അയാള്‍ തീബ്സില്‍ തങ്ങാന്‍ തീരുമാനിച്ചു.

ദ്വൈതവനത്തില്‍ പാഞ്ചാലി പാണ്ഡവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ യക്ഷപ്രശ്നത്തില്‍ പാഞ്ചാലി വരുന്നതേയില്ല. ആ സംഭവത്തെ യുധിഷ്ഠിരന്റെ ഒരു സ്വപ്ന ദര്‍ശനമായി കണ്ടാല്‍ എല്ലാം വ്യക്തമാണ്. കടഞ്ഞ് അഗ്നി ഉണ്ടാക്കാന്‍ കഴിയുന്ന അരണിയുടെ നഷ്ടം പുരുഷത്വത്തിന്റെ നഷ്ടം കൂടിയാണ്. അധികം വൈകാതെ അവര്‍ അജ്ഞാതവാസം ആരംഭിക്കേണ്ടതുണ്ട്. യുധിഷ്ഠിരന്‍ ആ കുഴമറിച്ചിലിലാണ്. തനിക്ക് പോരായ്മയുണ്ടെന്ന് അയാള്‍ക്ക് നല്ലവണ്ണം അറിയാം. ഭാവി ആകെ ആശങ്കയിലാണ്. അത് അയാള്‍ ഇടയ്ക്കിടെ തുറന്നു പറയുന്നുണ്ട്. സഹോദരങ്ങളുടെ മരണം അയാളുടെ അബോധ ഇച്ഛയാണ്. തന്റെ അറിവാണ് (ജ്ഞാനം മാത്രമാണ് യുധിഷ്ഠിരന്റെ കൈമുതല്‍) അവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. അങ്ങനെ അയാളെ സംരക്ഷിച്ചുവരുന്ന, സംരക്ഷിക്കേണ്ടി വരുമെന്ന് അയാള്‍ തീര്‍പ്പാക്കിയിട്ടുള്ളവരോടുള്ള കടപ്പാട് യുധിഷ്ഠിരന്‍ നേരത്തേ തീര്‍ത്തു. ജീവന്‍ നല്‍കിയതു കൊണ്ട് അവര്‍ക്ക് അയാള്‍ അച്ഛനുമാണ്. പ്രാചീനഗോത്രങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് ഗോത്ര നേതാവിന് -പിതാവിന് -അര്‍ഹതപ്പെട്ടതാണ്. അങ്ങനെ തനിക്ക് അര്‍ഹതയില്ലാത്തത് എന്ന് സ്വയം വിചാരിച്ചുപോന്ന പാഞ്ചാലിയുടെ ലഭ്യതയ്ക്ക് സാധൂകരണം നേടുകയും ചെയ്യുന്നു. മത്സ്യം, സ്ത്രീ അവയവത്തിന്റെ സാര്‍വലൌകികമായ പ്രതീകമാണ്. മത്സ്യം പിടിക്കുന്ന നീണ്ട ചുണ്ടുകളുള്ള കൊക്ക്,(ലൈംഗിക സംയോഗമാണ് ഈ പ്രതീകത്തിന്റെ സ്വപ്നാത്മകമായ അര്‍ത്ഥം) പിന്നീട് യക്ഷനായും അതു കഴിഞ്ഞ് സ്വന്തം പിതാവായും മാറുന്നുണ്ട് കഥയില്‍. ‘ആത്മാവൈ പുത്രയാമാസി.‘ പിതാവു തന്നെയാണ് പുത്രന്‍. യക്ഷന്റെ ചോദ്യങ്ങളില്‍ ഭാര്യ എന്താണെന്നത് ആവര്‍ത്തിച്ചു വരുന്നതു കാണാം. ഹാം‌ലെറ്റില്‍ ഇതുപോലൊരു പ്രതിഫലനത്തിന്റെ പ്രശ്നം ഏണസ്റ്റ് ജോണ്‍സ് വിപുലീകരിച്ച് എടുത്തിട്ടുണ്ട്. നമ്മുടെ പ്രശ്നങ്ങളില്‍ നിന്ന് മാറി ഇങ്ങനെ പ്രാചീന മനസുകളുടെ വെമ്പലുകളിലൂടെ സഞ്ചരിക്കാന്‍ എന്തു രസം!

November 10, 2007

പിയാനോ


ഒരു പിയാനോ
രണ്ടു ഇളംനീല ജീന്‍സ്
മൂന്നു മണിയ്ക്കുള്ള ഷോ
നാലു പ്രധാന കഥാപാത്രങ്ങള്‍
അഞ്ചു ഡോളറിന്റെ ടിക്കറ്റ്
ആറു സിനിമാശാലകളുടെ കോം‌പ്ലെക്സ്
ഏഴു എം&എം മുട്ടായികള്‍
എട്ടൌണ്‍സിന്റെ ഡയറ്റ് സോഡ
തൊണ്ണൂറ് പോപ്‌കോണ്‍, വെണ്ണയും ഉപ്പുമുള്ളത്.

ഇരുട്ടില്‍
ചുണ്ടുകള്‍ കൊണ്ട് കീ ബോര്‍ഡില്‍
വായിച്ചതെല്ലാം പിയാനോ.
കണ്ണുകള്‍ പറഞ്ഞതൊക്കെ കഥ.
രണ്ടു സീറ്റുകളുടെ 35 എം‌ എം -ഫ്രെയിമില്‍
സംഭവിച്ചതെല്ലാം സിനിമ.

ചന്ദ്രകാന്ത് ഷാ (ജനനം 1956-ല്‍)രചിച്ച ഒരു ഗുജറാത്തി കവിതയുടെ വിവര്‍ത്തനം. നടനും നാടകകൃത്തും കവിയുമൊക്കെയായ ഷാ ഇപ്പോള്‍ ബോസ്റ്റണില്‍ താമസിക്കുന്നു. 'Ane Thoda Sapna, Blue Jeans എന്നിവ കവിതാസമാഹാരങ്ങള്‍.

November 7, 2007

തിരക്കിലൂടെ ഒരു കാളവണ്ടി, റിവേഴ്സ്ഗിയറില്‍..

സിനിമയെക്കുറിച്ച് നിരൂപണമെഴുതാന്‍ പോകുന്നവന്‍, തന്റെ സിനിമാസങ്കല്‍പ്പം എന്തെന്ന് പത്തുവാക്യത്തില്‍ അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നു പറഞ്ഞത് മറ്റാരുമല്ല, അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ്. അതോടെ കള്ളി പൊളിയും എന്നാണ്‌ അദ്ദേഹം കരുതുന്നത്. കാരണം എന്താണ് വേണ്ടാത്തത് എന്നു പറയാന്‍ എല്ലാവര്‍ക്കും പറ്റും. വേണ്ടതെന്നാണെന്ന് അക്കമിട്ട് നിരത്താന്‍ പറഞ്ഞാല്‍, കുഴയും! ഏറിയകൂറും നമ്മുടെ സിനിമാ നിരൂപണങ്ങള്‍ സാഹിത്യസിദ്ധാന്തങ്ങള്‍ മനസ്സില്‍ വച്ച് ചില കാര്യങ്ങള്‍ അവതരിപ്പിച്ച് ചാരിതാര്‍ത്ഥ്യമടയുകയാണ് പതിവ്. സിനിമയുടെ കഥ വിശദമായി അവതരിപ്പിച്ച് അതിന്റെ യുക്തി, ക്രമം, കഥാപാത്രചിത്രീകരണം എന്നിവയിലൂടെ ഒരു അലസഗമനം നടത്തി, പുരോഗമനഭാഗത്തേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന തരത്തില്‍ ഒരഭിപ്രായ പ്രകടനം നടത്തി അതവസാനിക്കും.

സിനിമയുടെ ‘വ്യാകരണം‘, സിനിമ ‘വായിച്ച വിധം‘ തുടങ്ങിയുള്ള പരാമര്‍ശങ്ങള്‍ ഇപ്പോഴും സാഹിത്യത്തിന്റെ ഉപഗ്രഹമായി നിലനില്‍ക്കുന്ന/നിലനില്‍ക്കേണ്ട സംഗതിയാണിത് എന്ന ധാരണ രൂഢമൂലമാക്കിക്കൊണ്ടിരിക്കുന്നു. തിരക്കഥ എന്തോ മഹത്തായ വായനാനുഭവം നല്‍കുന്നു എന്ന മട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന രീതി നോക്കുക. എന്തു പ്രതിലോമകരമാണ് അത്! സിനിമ നിര്‍മ്മിക്കുന്നതിനാവശ്യമായ ഒരു ബ്ലൂപ്രിന്റ് മാത്രമായ സാധനം, സിനിമയുടെ പരമപ്രധാനമായ സംഗതിയായി വിപണനം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ചലച്ചിത്രം എന്ന മാധ്യമത്തെക്കുറിച്ചുള്ള (ഉണ്ടാവേണ്ട എന്നാല്‍ ഇനിയും സംഭവിച്ചിട്ടില്ലാത്ത ) അവബോധമാണ്. ടെലിവിഷന്‍, സിനിമാ രംഗത്ത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന, പ്രസിദ്ധരോ അപ്രസിദ്ധരോ ആയ ഒരുപിടി സാഹിത്യപ്രവര്‍ത്തകര്‍ നമുക്കുണ്ട്. ഇവര്‍ക്കെല്ലാം പൊതുവായി ഉള്ള ഗുണം തങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള പുച്ഛമാണ്. അതിനു കാരണം സാഹിത്യസംബന്ധിയായി പ്രസ്തുത എഴുത്തുകാരനുള്ള വിവരം അയാളേക്കാള്‍ പ്രതിഫലം പറ്റുന്ന ‘സംവിധായകപ്രതിമ’യ്ക്ക് ഇല്ല എന്നുള്ളതാണ്. സുഭാഷ്ചന്ദ്രന്‍ കുറേ നാളുകള്‍ക്കു മുന്‍പ് എഴുതിയ ശ്യാമപ്രസാദ് വിമര്‍ശനത്തില്‍ ‘സാഹിത്യകാരനായ ഞാന്‍’ വല്ലാതെ മുഴച്ചു നില്‍ക്കുന്നത് ഇക്കാരണത്താലാണ്. ഒരു ക്രിയയെ ദൃശ്യാത്മകമായി പരിവര്‍ത്തിപ്പിക്കുക എന്നത്, സൂക്ഷ്മചിത്രം മനസ്സിലുണ്ടാവത്തക്കരീതിയില്‍ ഒരു വസ്തുവര്‍ണ്ണന നടത്തി ഒരു ഖണ്ഡിക എഴുതുന്നതിനേക്കാള്‍ പ്രയാസമുള്ള പണിയാണ്. പോരാ, പ്രതിഭ വേണ്ട പണിയാണ്. തൊഴിലുമായി ബന്ധപ്പെട്ടു പോലും, വിഷ്വലുകളായി അവതരിപ്പിക്കപ്പെടുന്ന കഥാതന്തുക്കള്‍ സോകോള്‍ഡ് എഴുത്തുകാരുടെ മാരക പരിഹാസത്തിനു വിഷയമാവും എന്നതിനു ഇമ്മാതിരി ചില സദസ്സുകളില്‍ ചെന്നിരിക്കേണ്ടി വന്നിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഞാന്‍ സാക്ഷിയാണ്. കഥയെ വിഷ്വലുകളാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന്‍ ഇവരുടെ കണ്‍നില്‍ കോമാളിയാകാന്‍ കാരണം എന്ത്? സ്വന്തം അറിവുകേട്. അല്ലാതെന്ത്? (കഥാകാരനായ ലാല്‍ജി സംവിധാനം ചെയ്ത ‘ചിതറിയവര്‍’ ദൃശ്യപരമായ പ്രതിഭയുടെ ദാരിദ്ര്യത്തിന് ഒന്നാം തരം ഉദാഹരണമാണ്) എന്നിട്ടും സുഭാഷിനെയാ‍ണ്, ശ്യാമപ്രസാദിനെയല്ല നമുക്ക് വിശ്വാസം. കാരണമെന്ത്. നമ്മുടെ ചലച്ചിത്രാവബോധത്തിന്റെ ബാലന്‍സ് ഷീറ്റ് സീറോ ആണെന്നതു തന്നെ. അല്ലാതെന്ത്?

പൊതുജനമാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്നതു പോലെ അത്ര ഉയര്‍ന്നതല്ല നമ്മുടെ ചലച്ചിത്രബോധം എന്നു മനസ്സിലാക്കാന്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല. തിയേറ്ററുകളില്‍ ചെല്ലുക. സിനിമ ആസ്വദിക്കേണ്ടതെങ്ങനെ എന്നു പോലും നമുക്കറിയില്ല. പടം തുടങ്ങി മിനിറ്റുകള്‍ കഴിഞ്ഞാലും ഹാളിനകത്തെ ലൈറ്റുകള്‍ അണഞ്ഞിട്ടുണ്ടാവില്ല. ആളുകള്‍ വന്നും പോയുമിരിക്കും. പിന്നിലിരിക്കുന്നവര്‍ കാലുകള്‍ നമ്മുടെ സീറ്റിനുമുകളില്‍ വയ്ക്കും. മൊബൈല്‍ ഫോണുകള്‍ നിരന്തരം കരഞ്ഞുകൊണ്ടിരിക്കും. ആളുകള്‍ അവയെടുത്ത് ഒച്ചത്തില്‍ സംസാരിക്കും. പാന്മസാലയും ശംഭുവും തിന്നിട്ടുവന്നവര്‍ തറയില്‍ തുപ്പിക്കൊണ്ടിരിക്കും. ഈ ദുര്‍ഗന്ധത്തിലിരുന്നുവേണം നമുക്ക് ഒരു സിനിമ കണ്ടു തീര്‍ക്കാന്‍. കണ്ടു കഴിയുമ്പോഴേയ്ക്കും നമ്മള്‍ ഒരു അഭിപ്രായം രൂപപ്പെടുത്തിയിരിക്കുകയും ചെയ്യും. ശരിയാണ് ഇഷ്ടം പോലെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഭവിക്കുന്നുണ്ട്. മലയാളി ഓടി നടന്നു കാണുന്നുമുണ്ട്. എന്നിട്ട് സിനിമയെക്കുറിച്ച് ആസ്വാദനമെഴുതേണ്ടപ്പോള്‍ നാം സാംസ്കാരിക നിരൂപണമെഴുതും.

അപ്പോള്‍ നമ്മുടെ സംവിധായകര്‍ പ്രതിഭകള്‍ തന്നെയാണെന്നാണോ? യഥാപ്രജ തഥാ രാജ. ഇതു ജനാധിപത്യമല്ല്യോ. സൌന്ദര്യപരമായ മികവ് മലയാളത്തില്‍ എവിടെയോ വച്ച് നിന്നു. മാധ്യമത്തിലെ കയ്യടക്കം, ആഖ്യാനമികവ് എന്നിവ അളക്കാനോ ആസ്വദിക്കാനോ ഉള്ള ടൂള്‍ വികസിപ്പിച്ചെടുത്തില്ല. പിന്നെയുള്ളത് സാമൂഹികതയാണ്. വിപ്ലവത്തിന്റെ അടുപ്പില്‍ വേവുന്ന സാധനം നല്ലപോലെ വിറ്റുപോകും. ‘പരദേശി’യെപ്പറ്റി ജി പി രാമചന്ദ്രന്‍ എഴുതിയ ലേഖനം (മാധ്യമം) നല്ല ഉദാഹരണം. അസാധാരണമായ വിധത്തില്‍ ആഴമുള്ള ഒരു പ്രമേയത്തെ എങ്ങനെ നശിപ്പിച്ച് കുട്ടിച്ചോറാക്കാം എന്നതിനുദാഹരണമായ സിനിമയെ എന്തൊക്കെയോ ആക്കിമാറ്റിയിരിക്കുകയാണ് ശ്രീമാന്‍ ജി പി ആ ലേഖനത്തില്‍. ആ സിനിമയിലാകാട്ടെ ശബ്ദലേഖനം പോലും പിള്ളാരുകളിയാണ്. അപ്പോള്‍ എന്തായിരുന്നു ആ ലേഖനത്തിന്റെ ഉദ്ദേശ്യം? അതുപോട്ടെ,
കഴിഞ്ഞാഴ്ച മറ്റൊരു ലോകോത്തര സിനിമ മലയാളത്തില്‍ ഇറങ്ങി.’നാലു പെണ്ണുങ്ങള്‍’. ആറു പെണ്ണുങ്ങളാണെന്ന് അതിന്റെ പോസ്റ്ററിലുണ്ട്. വേറെയുമുണ്ട് സിനിമയില്‍ കണക്കില്‍ പെടാത്ത പെണ്ണുങ്ങള്‍. പക്ഷേ എല്ലാം പഴയ പെണ്ണുങ്ങളാണ്. തൊപ്പിയില്‍ ശംഖും മുദ്രയുള്ള കാലത്തുള്ള, തകഴിയുടെ പെണ്ണുങ്ങള്‍. കല്യാണം കഴിച്ചത് നിയമലംഘനമാവുന്ന, കല്യാണം കഴിച്ചിട്ടും കന്യകാത്വം പോകാത്ത, പ്രലോഭനമുണ്ടായിട്ടും വഴിമാറ്റിച്ചവിട്ടാത്ത, നിത്യകന്യകയായി നിന്നു പോകുന്ന ... ഇങ്ങനെ 4 സ്ത്രീജാതികള്‍ക്കാണ് അടിവര. കൊള്ളാം. വീട്ടുമുറ്റത്തെ തോട്ടത്തില്‍ നട്ടു വളര്‍ത്തിയിരിക്കുന്നത് അന്തൂറിയത്തിനു പകരം സര്‍വസാധാരണമായ ‘കമ്മ്യൂണിസ്റ്റ് പച്ച‘യായതുകൊണ്ട് മെച്ചമെന്തെങ്കിലും കാണുന്നവന് തോന്നുമോ? (എന്തു വളര്‍ത്തണമെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല, സാര്‍!) സമീപഭൂതകാലത്തോടുള്ള രതി, (നിഴല്‍ക്കുത്ത് ഓര്‍ത്തുപോകുന്നു) അഭിനിവേശമായതുകൊണ്ടാവണം സിനിമയ്ക്കും ഈ മന്ദതാളം, അതു ആഖ്യാനത്തില്‍ മാത്രമേയുള്ളൂ. സിനിമയ്ക്കുള്ളില്‍ കാലം പറപറക്കുകയാണ്. ഒരു സീനില്‍ ഞാറുപറിക്കല്‍. സംഭാഷണം കഴിയുമ്പോഴേയ്ക്ക് വിളവെടുപ്പായി. രവിവര്‍മ്മചിത്രങ്ങള്‍ക്ക് പറയുന്ന കുറ്റം- സീനുകള്‍ക്ക് തമ്മില്‍ അവയവപ്പൊരുത്തമില്ലായ്മ - ഇവിടെയും ധാരാളം. ചില സീനുകള്‍ ഭാവാഭിനയം കഴിഞ്ഞ് സംഭാഷണമെത്തുന്നതു വരെ നീളും. ചിലത് കുറുകും. സംഭാഷണങ്ങളൊക്കെ അതിസാധാരണം എങ്കിലെന്ത്, ധ്വനിമര്യാദയാണ് സീനുകളുടെ പൊതു ലക്ഷണം. അതുകൊണ്ട് ചിന്തയൊഴിഞ്ഞ് നേരം കാണില്ല.

പിന്‍പാട് :
കെസ്ലോവ്സ്കിയുടെ ‘ബ്ലൂ‘വില്‍ കാപ്പിക്കപ്പിലേയ്ക്ക് നീട്ടിപ്പിടിക്കുന്ന ഒരു പഞ്ചസാരചതുരത്തിലേയ്ക്ക് കറുത്തകാപ്പി പടര്‍ന്നു കയറുന്ന ഒരു ദൃശ്യമുണ്ട്. സാധാരണ അങ്ങനെ സംഭവിക്കാന്‍ 6-7 സെക്കന്റുകള്‍ വേണം. 5 സെക്കന്റുകള്‍ക്കുള്ളില്‍ കാപ്പി പടരുന്ന പ്രത്യേക ഷുഗര്‍ക്യൂബ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തേടിപ്പിടിച്ചു കൊണ്ടു വന്നതിനു ശേഷമാണ് കെസ്ലോവ്സ്കി ആ രംഗം ചിത്രീകരിച്ചത്.
....................................................................അതു പറയുമ്പോള്‍ അങ്ങനെ ചിരിക്കരുത് സാര്‍.....!

November 4, 2007

തൊടരുത്..... ചോര

അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയേല്‍ കദാരെയുടെ ‘തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ '(Broken April) ചോരക്കറപ്പറ്റി മഞ്ഞച്ച വസ്ത്രങ്ങള്‍ വീടിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ അലോസരപ്പെടുത്തുന്ന കാഴ്ചയുണ്ട്. പ്രതികാരത്തിനു വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്, അവ. പുസ്തകം വായിച്ചു കഴിഞ്ഞാലും ആ ചോരക്കറകള്‍ മനസ്സില്‍ നിന്ന് മാഞ്ഞു പോവില്ല. ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍’ തെരുവില്‍ വീണ ചോര കൃത്യമായി ഒഴുകി വീട്ടിലെത്തുന്നതു കാണാം, യാതൊരു അസ്വാഭാവികതയും കൂടാതെ. അതു സര്‍ റിയലിസം. ബഷീറിന്റെ ബാല്യകാല സഖി ‘ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു ഏടാണെന്നും അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു’ എന്നും പോള്‍ പറയുമ്പോള്‍ അത്രയ്ക്ക് അത് റിയലിസ്റ്റിക് ആണെന്ന് അര്‍ത്ഥം. ചോര എന്ന പശിമയുള്ള ചുവപ്പന്‍ ദ്രാവകം നിഗൂഢാത്മകമായി മനുഷ്യഭാവനകളെ എല്ലാക്കാലത്തും ചുറ്റിപ്പിടിച്ചിട്ടുണ്ട്. അതില്‍ ഒരദ്ഭുതവുമില്ല. അതിന്റെ വഴുപ്പന്‍ ഘടന വച്ച് അതിന് എന്തുമാകാം. റിയലിസ്റ്റിക്കോ, കാല്പനികമോ, ആധുനികമോ, സറിയലിസമോ, ഉത്തരാധുനികമോ എന്തും! സമുദ്രത്തില്‍ ഏകകോശജീവിയായിക്കഴിഞ്ഞതിന്റെ ഓര്‍മ്മ, കോടി വര്‍ഷങ്ങളുടെ അടരുകള്‍ താണ്ടി മനുഷ്യന്‍ കൊണ്ടു നടക്കുന്നതിന്റെ പ്രത്യക്ഷതയാണത്രേ ചോരയിലെ ഉപ്പുരസം. ചടുലതയാണ് അതിന്റെ അടിസ്ഥാന സ്വഭാവം. സര്‍വകോശങ്ങളിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്താന്‍ അതില്ലാതെ പറ്റുമോ?

രക്തത്തിന്റെ ഊര്‍ജ്ജസ്വലത എന്ന ഗുണത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് ‘ചോരത്തിളപ്പ്’ എന്ന പ്രയോഗം നമ്മള്‍ മെനഞ്ഞെടുത്തത്. ‘ചോരയ്ക്കു വേണ്ടി കൊതിക്കുന്നു’ മാര്‍ദ്ദവപ്പെടുത്തിയാണ് നാം കൊല്ലാനുള്ള ആവേശത്തെ കാവ്യാത്മകമാക്കി വിവരിക്കുന്നത്. ‘ചോര തുടിക്കുന്ന ചെറുകൈയ്യുകള്‍ തന്നെ വേണം ഭാവിയുടെ പന്തങ്ങള്‍ വന്ന് ഏറ്റെടുക്കാന്‍ എന്ന് പുരോഗമന കവിയായ വൈലോപ്പിള്ളിയ്ക്ക് ഉറച്ച അഭിപ്രായം ഉണ്ടായിരുന്നു. ‘രക്തസാക്ഷിത്വ‘ത്തില്‍ ചോരയ്ക്ക് സമര്‍പ്പണ സ്വഭാവമാണുള്ളത്. തികഞ്ഞ ആത്മാര്‍ത്ഥത. ‘രക്തബന്ധത്തില്‍’ ബന്ധങ്ങളുടെ കെട്ടുറപ്പ് കാണാം. ‘രക്തം വെള്ളത്തിനേക്കാള്‍ കട്ടിയുള്ളതാണെന്നു‘ ചൊല്ല്. ചോര സത്യമാണ്. അതുകൊണ്ടാണ് ആളുകള്‍ ‘രക്തപ്രതിജ്ഞ‘യെടുക്കുന്നത്. മറഞ്ഞിരിക്കുന്ന ഈശ്വരനെ പിടിച്ച് ആണയിടുന്നതിനേക്കാള്‍ ആത്മാര്‍ത്ഥമല്ലേ സ്വന്തം ജീവരക്തത്തെ തൊട്ട് സത്യം ചെയ്യുന്നത്.

ചോരയ്ക്ക് രാഷ്ട്രീയവുമുണ്ട്. സാമൂഹികനീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ വീണുമരിച്ചവരുടെ രക്തമാണ് ചെങ്കൊടിയുടെ ഊര്‍ജസ്രോതസ്സ്. തീവ്രവാദങ്ങളില്‍ ഒഴുകുന്നത് നിരപരാധികളുടെ ചോരയാണെന്ന് മദ്ധ്യവര്‍ഗം അരാഷ്ട്രീയം പറയുന്നതാണ്. ദുഷിച്ചവ്യവസ്ഥിതിയുടെ ചോരയാണ് അവിടങ്ങളില്‍ ഒഴുകി പോകുന്നത്. അതു പോയാലേ കൂടുതല്‍ ആരോഗ്യമുള്ള സമൂഹം പുലരുകയുള്ളൂ. ആ പ്രഭാതത്തിനു വേണ്ടി രക്തപുഷ്പങ്ങള്‍ ഇനിയും വിടര്‍ന്നുകൊണ്ടിരിക്കും. യുദ്ധങ്ങളിലും കലാപങ്ങളിലും കൂട്ടക്കൊലയിലും തളം കെട്ടിക്കിടന്നതും പുറത്തേയ്ക്കൊഴുകിയതുമായ രക്തത്തിന്റെ അളവാണ് ചരിത്രത്തിന്റെ താളുകളുടെ എണ്ണം കൂട്ടിയത്.

ഡ്രാക്കുളയിലും അതിന്റെ പെണ്‍പ്പതിപ്പായ കേരളാ എഡിഷന്‍ യക്ഷിയിലും രക്തക്കൊതിയുണ്ട്. രണ്ടു ഗഡികളും ഓപ്പോസിറ്റ് സെക്സിലുള്ളവരുടെ രക്തമേ കുടിയ്ക്കൂ. ലിപ്സ്റ്റിക്കിലും നമ്മുടെ വെറ്റിലമുറുക്കിലും ചെറിയ രക്തക്കൊതി കിടന്നു വട്ടം ചുറ്റുന്നുണ്ടോ എന്നു സംശയിക്കണം. ഒരുപാട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഹാനിബാളിസം! പനയനാര്‍ക്കാവില്‍ പണ്ട് ആനയെ കുരുതി കൊടുത്തിരുന്നു. ‘കുരുതി’ എന്നു വച്ചാല്‍ തന്നെ രക്തം എന്നാണ് അര്‍ത്ഥം. ഇംഗ്ലീഷ്ഭ്രമം മൂത്ത് ഇപ്പോള്‍ ‘ഗുരുസി’ എന്നൊക്കെയാണ് പറയാറ്‌. കുമ്പളങ്ങ വെട്ടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുകലക്കിയ കടും ചുവപ്പു വെള്ളം (അരത്തം = രക്തം!) താഴെ വീഴ്ത്തുന്നത് എന്തായാലും നിരുപദ്രവകരമായ സങ്കല്‍പ്പത്തിന്റെ ആവിഷ്കാരമല്ല. അങ്ങനെ വിചാരിക്കുന്നവര് വിചാരിച്ചോട്ടെ! പാപം ശാന്തമാവട്ടെ.

ഇതൊന്നും പറയാനല്ല വന്നത്, പ്രകൃതി സ്വയമേവ ഒഴുക്കുന്ന ചോരയുണ്ട്. ഒരു പക്ഷേ മനുഷ്യരക്തത്തിനു കല്‍പ്പിച്ചുകൊടുത്ത എല്ലാ വിശുദ്ധിയും നാം ഊതി അണച്ചിട്ടിരിക്കുന്ന ഏക സ്ഥലം. ആര്‍ത്തവം. ഏറ്റവും സാധാരണമായ രക്തം എന്നാല്‍ ഏറ്റവും അപകൃഷ്ടവും. മാസാമാസം (നമ്മളുണ്ടാക്കിയ കലണ്ടര്‍ അനുസരിച്ചുള്ള മാസമല്ല) സ്വയം ഒഴുകി വരുന്ന ഈ ചോരയെഎന്തു ഭയപ്പാടോടെയാണ് സമൂഹം കാണുന്നത്, അതിലേറെ അറപ്പോടെ. കൊലനിലങ്ങളില്‍ നിന്ന് ചേമ്പിലകളിലേയ്ക്ക് തെറിച്ച ചോര കറുത്ത് ശമിക്കാതെ അവിടെ കിടക്കും. അതാര്‍ക്കും ഒളിപ്പിക്കണമെന്നു തോന്നില്ല. അതല്ല പെണ്ണെന്ന തടിയുടെ ‘കറ‘യുടെ സ്ഥിതി. ചോരയൊലിക്കുന്ന സ്ത്രീ എങ്ങനെയാണ് അസ്പൃശ്യയായത്? എന്തായിരുന്നു അതിന്റെ അടിസ്ഥാനം?

ആധുനിക സമൂഹത്തില്‍ പോലും ഒളിപ്പിച്ചു വയ്ക്കേണ്ട സംഗതിയാണ് ഈ ചോര. ശാസ്ത്രജ്ഞാന്ം കൊണ്ട് എന്തുകാര്യം. ആ രക്തം കൊണ്ട് ഒരു കൊടിയും -ഫെമിനിസ്റ്റുകളുടേതുള്‍പ്പടെ- ചുവന്നിട്ടില്ല. പ്രകൃതിയുമായി പെണ്ണ് അഗാധമായി ബന്ധപ്പെടുന്ന നിഗൂഢമായ ഈ വഴി അന്വേഷിച്ച് കുറേ സഞ്ചരിച്ച അമേരിക്കന്‍ എഴുത്തുകാരി ജൂഡി ഗ്രാഹന്‍ (‘Blood Bread and Roses) പറയുന്നത് ഏതു രക്തവും ആര്‍ത്തവ രക്തമാണെന്നാണ്. പുറമേയുള്ള പ്രേരണയൊന്നും കൂടാതെയൊഴുകുന്ന അതില്‍ പ്രപഞ്ചത്തിന്റെ താളം നിഹിതമാണ്. പെണ്ണ് പ്രകൃതി തന്നെയാണെന്ന് തിരിച്ചറിയാനുള്ള പ്രാചീനമായ ഉപാധി. പെണ്ണിന്റെ ഋതുകാലത്തിനും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കുമുള്ള അമ്പരപ്പിക്കുന്ന ചാര്‍ച്ച ഗോത്രവര്‍ഗങ്ങളെ വിസ്മയിപ്പിച്ചിരുന്നു. കാലചക്രത്തെ അങ്ങനെയും അളക്കാമെന്ന് കുറച്ചു പേരെങ്കിലും ചിന്തിച്ചിരുന്നു. ഈ അറിവ് പ്രാചീന സമൂഹങ്ങള്‍ പ്രതീകാത്മകമായി മതപരമോ സാമൂഹികമോ ആയ ചടങ്ങുകളില്‍ ആവിഷ്കരിച്ചിരുന്നു എന്ന്‌ ജൂഡി പറയുന്നു. കാലിഫോര്‍ണിയായിലെ വിന്റു ഗോത്രവര്‍ഗത്തിലെ അമ്മൂമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്ന ഉത്പ്പത്തി കഥയില്‍ കേന്ദ്ര സ്ഥാനം ഈ പെണ്‍ പതിവിനായിരുന്നു. സ്വഭാവരൂപീകരണശാസ്ത്രം, വിഗ്രഹപഠനശാസ്ത്രം, മിത്തോളജി എന്നിവയിലൊക്കെയുള്ള വിശദമായ അന്വേഷണം നടത്തിയാല്‍ ‘സ്ത്രീരക്ത’ സാന്നിദ്ധ്യം വളരെ പ്രകടമായി കാണാന്‍ കഴിയും. (കാമാഖ്യയിലെ (ഒറീസ) ദേവിയും ചെങ്ങനൂരിലെ ദേവിയും തൃപ്പൂത്താകാറുണ്ട്. ആഘോഷമായി തന്നെ സമൂഹം അതു കൊണ്ടാടുന്നു. പ്രസാദങ്ങള്‍ക്ക് അയിത്തമില്ല ! ) അവ പ്രച്ഛന്നരൂപത്തില്‍ പ്രവഹിച്ച് ആധുനിക സമൂഹത്തിന്റെയും വ്യവഹാരങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഏറ്റവും വെറുക്കുന്നതിന്റെ അങ്ങനെ നമ്മളറിയാതെ നാം എറ്റവും സ്നേഹിക്കുക കൂടി ചെയ്യുന്നു. ചില കാര്യങ്ങളൊക്കെ അറിയാതിരിക്കുന്നതു തന്നെയാണ് നല്ലത്. അതുകൊണ്ട് ബോധോദയത്തിന്റെ നാളുകളില്‍ പെണ്‍ശരീരത്തെ പുതിയ തിരിച്ചറിവില്‍ നോക്കി വിസ്മയിച്ച ആധുനികരെ ‘ആര്‍ത്തവരക്തത്തെ’ ചാലുവെട്ടി സാഹിത്യത്തില്‍ കൊണ്ടുവന്നവര്‍ എന്നു ചീത്ത പറഞ്ഞ് നമുക്ക് ‘ശുദ്ധം’ നിലനിര്‍ത്താം. അതാണ് സൌകര്യം!

പിന്‍‌കുറിപ്പ് :
ഗോവയില്‍ നടക്കുന്ന ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോക്യുമെന്ററി ‘പൂമരം’ (The flowering Tree) ജൂഡിഗ്രഹാന്റെ പുസ്തകത്തിന്റെ സ്വാധീനത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരിച്ചറിവിന്റെ പുതിയ കാലത്തില്‍, ‘പൂത്ത മുരിക്കുമരം‘ എന്ന പ്രതീകത്തിലൂടെ, സ്ത്രീയുടെ ജൈവമായ പ്രത്യേകതകള്‍ ഒരാണ് നോക്കിക്കാണുന്നതിന്റെ ദൃശ്യഭാഷയാണ് ആ ചിത്രം.

November 1, 2007

പുലിയെ പിടിക്കാനുള്ള വഴികള്‍


പുലിയെ പിടിക്കുന്നതിന് ന്യൂട്ടന്റെ ചലനസിദ്ധാന്തത്തിലധിഷ്ഠിതമായ(രജീഷ് നമ്പ്യാര്‍, ശ്രീ എന്നിവര്‍ക്ക് നന്ദി!) ഒരു പ്രായോഗിക വഴി ഏതോ ഒരു വിദ്വാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
ഏതു പ്രവൃത്തിയ്ക്കും തത്തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുള്ളതുകൊണ്ട് ആദ്യം നിങ്ങളെ പിടിക്കാന്‍ പുലിയെ അനുവദിക്കുക. മേല്‍പ്പറഞ്ഞ ശാസ്ത്രീയ നിയമം കണിശമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് പുലിയെ പിടിക്കാനും പറ്റും!

പറ്റില്ല എന്നു ഏതു പോലീസുകാരനും അറിയാം. പറ്റില്ല എന്നറിയാവുന്നതു കൊണ്ട് മാത്രമാണോ ഇതു വായിച്ച് നമ്മള്‍ ആര്‍ത്തുചിരിച്ച് മണ്ണു കപ്പിയതും കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് വീണ്ടും ചിരിച്ചതും. ന്യൂട്ടന്‍ ആളാരാ മോന്‍! ഭൂമിയ്ക്ക് ഗുരുത്വമുണ്ടെന്നും ഗുരുത്വം ആകര്‍ഷിക്കുമെന്നും ആകര്‍ഷണത്തിനു കൊമ്പിടാന്‍ ബലമാണെന്നും ‘കണ്ടു പിടിച്ച‘ പുള്ളിയാണ്. തലനിറച്ചും ബുദ്ധിയായിരുന്നു. എന്നിട്ടും ആ മനുഷ്യന്റെ കൊണ്ടാടപ്പെട്ട ഒരു നിയമം നമ്മുടെ പ്രായോഗികജീവിതത്തില്‍ പിണ്ണാക്കാവും എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ഈ അജ്ഞാതമനുഷ്യസ്നേഹിയുടെ പരീക്ഷണശാലയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സ്വര്‍ഗത്തില്‍ കുറേ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സാറ്റു കളിക്കുന്നതിനിടയില്‍ തന്നെ കണ്ടേ എന്നാര്‍ത്തു വിളിച്ച മഹാന്റെ മുന്നില്‍ നിന്ന് സ്വന്തം സിദ്ധാന്തങ്ങളുപയോഗിച്ച് ന്യൂട്ടണ്‍ തെളിയിച്ചത്രേ. താന്‍ ന്യൂട്ടനല്ലെന്ന്. പിന്നെ താനാരെയാണ് കണ്ടത്?

ശാസ്ത്രം മാത്രമല്ല തത്ത്വചിന്തയും ഭാഷാശാസ്ത്രവും ചരിത്രവുമെല്ലാം ഈ അടുക്കളയില്‍ കിടന്ന് നല്ലപോലെ വേവുന്നുണ്ട്. “ഒരാള്‍ മരിച്ചാല്‍ രണ്ടു പ്രശ്നങ്ങളുണ്ടത്രേ, കുഴിച്ചിടണോ ദഹിപ്പിക്കണോ? ദഹിപ്പിച്ചാല്‍ കുഴപ്പമില്ല. കുഴിച്ചിട്ടാല്‍ വീണ്ടു രണ്ടു പ്രശ്നങ്ങളുണ്ട്, അവിടെ പുല്ലു മുളയ്ക്കുമോ ഇല്ലയോ. പുല്ലു മുളച്ചില്ലെങ്കില്‍ പ്രോബ്ലമില്ല. പുല്ലു മുളച്ചാല്‍ വീണ്ടും പ്രശ്നങ്ങള്‍ രണ്ടാണ്, അതു പശു കഴിക്കുമോ ഇല്ലയോ. കഴിച്ചില്ലെങ്കില്‍ കുഴപ്പമില്ല. കഴിച്ചാല്‍ പ്രശ്നമാണ്, അതു പാലു തരുമോ ഇല്ലയോ? പാലു തന്നില്ലെങ്കില്‍ ഓക്കെ. പക്ഷേ പാലു തന്നാല്‍ വീണ്ടും പ്രശ്നമാണ്, അതു കുടിക്കണോ വേണ്ടയോ. കുടിച്ചില്ലെങ്കില്‍ ഒന്നുമില്ല. കുടിച്ചാല്‍ പിന്നെയും രണ്ടു പ്രശ്നം വരും. അതു കുടിക്കുന്നവന്‍ മരിച്ചു പോകുമോ ഇല്ലയോ. മരിച്ചില്ലെങ്കില്‍ കുഴപ്പമില്ല. മരിച്ചാല്‍ ആദ്യത്തെ പ്രശ്നം വീണ്ടും ഉയിര്‍ക്കുന്നു ദഹിപ്പിക്കണോ കുഴിച്ചിടണോ..................?” ഒരു ജീവിതത്തിന്റെ ചിന്താപദ്ധതി മുഴുവന്‍ കിടന്ന് വട്ടം ചുറ്റുന്നില്ലേ ഇതിനകത്ത്? ബോര്‍ഹസ്സിന്റെ ആ ലാബിറന്ത്.. നമ്മുടെ സ്വന്തം രാവണന്‍ കോട്ട. എങ്ങനെ പുറത്തിറങ്ങും? നാരായണ ഗുരുവിനോട് ആരോ ചോദിച്ചത്രേ ഇതേ ചോദ്യം. അദ്ദേഹം പറഞ്ഞത് എണ്ണ കിട്ടുമെങ്കില്‍ ചക്കിലിട്ട് ആട്ടാമായിരുന്നു എന്നാണ്. സോറന്‍ കീര്‍ക്കേഗാഡ് പറഞ്ഞു : ‘ മരിച്ചാല്‍ അവിടെ കിടക്കട്ടെ, രാവിലെ ജോലിക്കാരിവന്ന് തൂത്തു കളഞ്ഞോളും!’
മാവില്‍ നിന്ന് ‘മാങ്ങയും തെങ്ങില്‍ നിന്ന് തേങ്ങയും വീഴുമ്പോള്‍ പ്ലാവില്‍ നിന്ന് പ്ലാങ്ങ വീഴാത്തതെന്ത്? ഫുള്‍സ്റ്റോപ്പില്‍ ‘ഫുള്ള്’ വരാത്തതെന്ത്?‘ എന്നു പറഞ്ഞ് മറ്റൊരു മെയില്. പറഞ്ഞു വന്നാല്‍ തദ്ധിതത്തെയും വിഭക്തിയെയും കുറിച്ചാണ് കുഴമറിച്ചില്‍. പക്ഷേ ഇത്ര ലളിതമായ ചോദ്യങ്ങള്‍ക്ക് എത്ര കട്ടിയുള്ള നിയമങ്ങള്‍ വച്ച് ഉത്തരം പറയും?

“നിങ്ങള്‍ക്ക് രണ്ടു പശുക്കളുണ്ടെന്നു വിചാരിക്കുക. അതിലൊരെണ്ണം അയല്‍ക്കാരനു കൊടുക്കുന്നത് സോഷ്യലിസം. രണ്ടിനെയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് നിങ്ങള്‍ക്ക് പാലുമാത്രം തരുന്നത് കമ്മ്യൂണിസം. രണ്ടിനെയും സര്‍ക്കാരേറ്റെടുത്തിട്ട് നിങ്ങളെ വെടിവെച്ചുകൊല്ലുന്നത് നാസിസം. രണ്ടു പശുക്കളിലൊന്നിനെ വിറ്റിട്ട് മറ്റേതിനെക്കൊണ്ട് നാലെണ്ണത്തിന്റെ പാലു തരീക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ച്, ഒടുവില്‍ പശു മരിച്ചതിന്റെ കാരണമറിയാന്‍ കണ്‍‌സള്‍ട്ടന്റിനെ ഭീമമായ ഫീസുകൊടുത്തു കൊണ്ടുവന്നാല്‍ അത് അമേരിക്കന്‍ കോര്‍പ്പറേഷന് തന്നെ ‍. രണ്ടു പശുക്കളെ വച്ച് ആദ്യം അഞ്ചെന്ന് കണക്കുക്കൂട്ടുക. പിന്നെയെണ്ണുമ്പോള്‍ എണ്ണം 42. വീണ്ടും എണ്ണുന്നു. പശുക്കള്‍ രണ്ടുമാത്രം. എണ്ണല്‍ നിര്‍ത്തി അടുത്തകുപ്പി വോഡ്ക കുപ്പി തുറക്കുന്നു എന്നു വയ്ക്കുക. നിങ്ങള്‍ റഷ്യയിലാണ്. ...“ അങ്ങനെ ഈ പശുക്കളെ മാത്രം വച്ച് ബ്രിട്ടന്‍, ഈജിപ്ത്, ലബനണ്‍, ദുബായി, ഷാര്‍ജ എല്ലാ കോര്‍പ്പറേറ്റുകളെയും ഉദാഹരിക്കാം.

ഋജുവും ലളിതവുമായ ഈ ഉദാഹരണത്തിലെ പുലി ചരിത്രമാണ്, പ്രത്യയശാസ്ത്രമാണ്, സമകാലികതയാണ്. അവയെ പിടിച്ച് കെട്ടിയിട്ട രീതിയാവട്ടെ നടേ പറഞ്ഞ മാതൃകയിലുള്ളതും. പ്രത്യയശാസ്ത്രങ്ങളെയും ചരിത്രത്തെയും നേരിട്ടല്ല നമ്മളാരും വിഴുങ്ങുന്നത്. എങ്കിലും മത്സ്യത്തിനു ചുറ്റും ജലം പോലെ അവ നമുക്കുചുറ്റും നമുക്കുള്ളിലും ഉണ്ടെന്ന തിരിച്ചറിവുണ്ട്. പുരാണങ്ങളെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റു വീക്ഷണം എന്തായാലും ധര്‍മ്മശാസ്ത്രങ്ങള്‍ക്കുള്ളില്‍ ജീവിക്കാന്‍ വേണ്ടിയാണ് പണ്ടുള്ളവര്‍ കഥകള്‍ മെനഞ്ഞത്, തങ്ങള്‍ക്കും ഇതൊക്കെ ബാധകമാണെന്ന ഉത്തമബോദ്ധ്യത്തോടെയാണ് സ്വയം കഥാപാത്രങ്ങളായത്. ഏകശിലാരൂപത്തില്‍ നീതിശാസ്ത്രങ്ങള്‍ നിലനില്‍ക്കാത്ത പുതിയ കാലത്തില്‍ അനുഭവം മറ്റൊരു വഴിതേടുന്നു. സാധാരണബോധത്തിന് വഴിപ്പെട്ടു കിട്ടാത്ത രീതിശാസ്ത്രങ്ങളെ അജ്ഞാതങ്ങളും അദൃശ്യങ്ങളുമായ പരീക്ഷണശാലകളില്‍ ആരുടെയൊക്കെയോ കരവിരുതുകള്‍ ചേര്‍ന്ന് ഇങ്ങനെ രൂപാന്തരം ചെയ്തെടുക്കുന്നു. ആര്‍ക്കും പിടികൊടുക്കാതെ അക്കാദമിക് കാടുകളില്‍ ഭീഷണികളുമായി പാത്തും നെഞ്ചുവിരിച്ചും നടന്ന പുലികളാണ് ഇങ്ങനെ എലിക്കൂട്ടില്‍ കയറിനിന്ന് നമ്മെ ദയനീയമായി നോക്കുന്നത്. ചിരിക്കാതെന്തു ചെയ്യും. എലിക്കൂടുകളെ പുലിക്കൂടുകളാക്കിയ തലകളെ നമിക്കാതെന്തുചെയ്യും?

പിന്‍കുറിപ്പ് :
സെന്‍ ഗുരു സഹോസൊഹു തന്നെ കാണാന്‍ നില്‍ക്കുന്നവരോട് കുശലം പറയുകയായിരുന്നു.
“നിങ്ങള്‍ മുന്‍പിവിടെ വന്നിട്ടുണ്ടോ?”
“ഉവ്വ്. വന്നിട്ടുണ്ട്”
“ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
മറ്റൊരാളോട്.
“നിങ്ങള്‍ ഇതിനു മുന്‍പ് ഇവിടെ വന്നിട്ടുണ്ടോ?”
“ഇല്ല. ഞാനിതാദ്യമായാണ്.”
“ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”
ഇതെല്ലാം കണ്ടു നിന്ന ശിഷ്യന്‍ ഗുരുവിന്റെ അടുത്തു ചെന്ന് ചോദിച്ചു
“അങ്ങ് മുന്‍പ് ഇവിടെ വന്നിരുന്നവരെയും വരാത്തവരെയും ഒരു പോലെ കാപ്പി കുടിക്കാന്‍ ക്ഷണിക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?”
ഗുരു:
“അതെ ശിഷ്യാ, ദയവു ചെയ്ത് അകത്തു പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കൂ.”