December 29, 2007

‘എഴുത്തോ നിന്റെ കഴുത്തോ...?’

അങ്ങനെ, ചെയ്ത ‘പാപം’ കാരണം ഒരു പോസ്റ്റുകൂടി വധശിക്ഷയ്ക്കു വിധേയമായി.

വാക്കുകളുടെ ദ്വയാര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു കുറിപ്പും ("മുലയെന്നു കേള്‍ക്കുമ്പോള്‍‍..." - http://valippukal.blogspot.com) അനുബന്ധങ്ങളും അതിന്റെ പൂരകങ്ങളും വിമര്‍ശനങ്ങളും അവയുടെയെല്ലാം കൂടി ഒന്നിച്ചുള്ള പൂര്‍ണ്ണമായ തിരോധാനവും കണ്ണടച്ചുതുറക്കുന്നതിനിടയില്‍ സംഭവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ശ്ലേഷങ്ങളെപ്പറ്റിയുള്ള കുറിപ്പ് കാവ്യമീമാംസാപരമായിരുന്നെങ്കില്‍ പിതാവിനാല്‍ വധിക്കപ്പെടാനുള്ള തലവരയില്ലാതെ അതിന്നും സൌഭാഗ്യത്തോടെ ജീവിച്ചേനേ. സാമൂഹികശാസ്ത്രപരമായി രഹസ്യസങ്കേതവും അത്യാവശ്യത്തിനുമാത്രം ആരുമറിയാതെ തുറക്കാവുന്നതും കീഴ്‌സ്ഥായിയില്‍ മാത്രം വാക്കുകള്‍ ഉച്ചരിക്കാന്‍ അനുവാദമുള്ളതും ഒന്നും ഉറക്കെ വിളിച്ചുപറയാന്‍ പാടില്ലാത്തതുമായ ഒരു മേഖലയാണ് ലൈംഗികതയുടേത്. സമൂഹം ഏറ്റവും ജാഗ്രത്തായി എപ്പോഴും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫയര്‍ സോണ്‍. അവിടെ അനധികൃതമായി പ്രവേശിച്ചെന്നതോ അതു കണ്ട് ആളുകള്‍ ഹര്‍ഷാരവത്തോടെ ഓടികൂടിയെന്നതോ സദാചാരനിഷ്ഠയുടെയും വിമര്‍ശനത്തിന്റെയും ലാത്തിച്ചാര്‍ജും വെടിവയ്പ്പും അവിടെ നടന്നുവെന്നുള്ളതോ അല്ല, (അതൊക്കെ ജനാധിപത്യമര്യാദയില്‍ സഹിഷ്ണുതയോടെ കണക്കിലെടുക്കാവുന്ന കാര്യങ്ങള്‍ മാത്രം ) മറിച്ച് ആ കുറിപ്പു് ലക്ഷ്യം വച്ച ചില സാക്ഷാത്കാരങ്ങളെ, അതിന്റെ ബോധപൂര്‍വമുള്ള മായ്ച്ചുകളയല്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു എന്നിടത്താണ് നേരത്തെ പറഞ്ഞ ‘ബലതന്ത്രം’ ശക്തമായി പ്രവര്‍ത്തിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അത് മായ്ക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷം നിര്‍മ്മിച്ച പരിണതികളിലാണ് ‘ബലതന്ത്രം’ പ്രവര്‍ത്തിക്കുന്നത്. അതു ലൈംഗികതയെ മാത്രം സംബന്ധിക്കുന്ന പ്രശ്നമല്ല, (അശ്ലീലത്തെ എതിര്‍ത്ത് കമന്റുകളെഴുതിയ വ്യക്തികള്‍ ഇവിടെ പ്രതിസ്ഥാനത്തുമല്ല) അങ്ങനെയാണ് നമ്മളില്‍ ഭൂരിപക്ഷവും വിചാരിക്കുന്നതെങ്കിലും.

സദാചാരം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് ചില സന്മാര്‍ഗ നിയമങ്ങളുടെ പിന്‍ബലത്തോടെയാണ്. അതനുസരിക്കുക എന്നതാണ് പരമ്പരാഗതമായ നിയമം. അല്ലാതെ ഉത്തമപൌരന്മാരാവുക സാദ്ധ്യമല്ല. സമൂഹത്തിന്റെ കെട്ടുറപ്പിനാണ് ഇത്തരം നിയമാവലികള്‍ കാലാകാലം പരിഷ്കരിച്ചും അല്ലാതെയും കൊണ്ടു നടക്കുന്നതെന്നാണ് പറയാറ്‌ പതിവ്. സമൂഹത്തിന്റെ സന്മാര്‍ഗനിയമത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് സദാചാരം സാദ്ധ്യമാണെന്നു പറഞ്ഞത് ഫൂക്കോയാണ്. സ്വന്തം കര്‍മ്മങ്ങള്‍ക്കുമേല്‍ വ്യക്തി ഇടപെടുന്നതെങ്ങനെ എന്നു അന്വേഷിച്ചുകൊണ്ട്, “വ്യക്തികള്‍ അവരവരുടെ മേലും മറ്റുള്ളവരുടെ മേലും ‘താത്പര്യങ്ങള്‍’ പ്രയോഗിക്കാന്‍ തയ്യാറാവുന്നത് “ എന്തുകൊണ്ടെന്ന് പഠിക്കാം എന്നു ഫൂക്കോ പറഞ്ഞു. സമൂഹത്തിലെ സദാചാരനിഷ്ഠയുള്ള പൌരനായി (പൌരിയായി) മാറാന്‍ വ്യക്തി സ്വയം മാറ്റിത്തീര്‍ക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്ന പ്രവൃത്തി ഫൂക്കോവിയന്‍ ‘സദാചാരത്തിലെ’ പ്രധാന സംഗതിയാണ്. ആത്മനിരീക്ഷണം, ആത്മവിമര്‍ശനം എന്നിവയിലൂടെയാണ് വ്യക്തി ഇങ്ങനെ സ്വയം മാറുന്നത്.

മതത്തിന്റെ പിടി അയയുകയും മനസ്സിനെയും ജീവിപരിണാമത്തെയും മൂലധനനിക്ഷേപങ്ങളെയും കുറിച്ച് പ്രത്യക്ഷവും പരോക്ഷവുമായ അറിവുകള്‍ നേടിയെടുക്കുകയും ചെയ്തിട്ടും (എന്‍ലൈറ്റ്മെന്റിന്റെ കാലത്തിനു ശേഷവും) എന്തുകൊണ്ട് സമൂഹത്തിന്റെ ലൈംഗിക മര്യാദകള്‍ ഇപ്പോഴും ധാര്‍മികതയുടെയും സദാചാരത്തിന്റെയും മുഖ്യപ്രശ്നമായി മാറുന്നു? ജീവിതത്തിന്റെ ഇതരമേഖലകള്‍ക്ക് ലഭിക്കാത്ത പ്രാധാന്യം എന്തുകൊണ്ട് ലൈംഗികതയ്ക്ക് ലഭിക്കുന്നു? കാരണം ലൈംഗികതയുടെ മേഖല ആശയക്കുഴപ്പത്തിന്റേതാണ്. എന്തുവേണം എന്ന കാര്യം വ്യക്തിയെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ലൈംഗികമേഖലയില്‍ ഈ വ്യക്തി എങ്ങനെ പ്രവര്‍ത്തിക്കാനാണ് പോകുന്നത് എന്നതാണ് സമൂഹത്തെ ഉത്കണ്ഠാകുലമാക്കുന്ന ചോദ്യം. ഒരാള്‍ ലൈംഗികമായി എങ്ങനെ പെരുമാറണം എന്ന് സമൂഹത്തിന് ചില തീര്‍പ്പുകളുണ്ട്. മുതിര്‍ന്ന പൌരന്‍ എന്ന നിലയില്‍ ഒരാളുടെ ലൈംഗികപെരുമാറ്റമാണ് അയാളുടെ സാമൂഹികസ്വത്വത്തെ തീരുമാനിക്കുന്നത്. ‘അതില്‍ ‘ ഇടപെട്ടുകൊണ്ടിരിക്കുക എന്നത് ഒരു സാമൂഹികപ്രവര്‍ത്തനമാണ്. അതുകൊണ്ട് ലൈംഗികനിയന്ത്രണങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ക്ക് പിന്നിലുള്ളത് കപടനാട്യമല്ല, അധികാരപ്രയോഗമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശരീരത്തിലേയ്ക്കുള്ള വാതിലാണ് ലൈംഗികത.
സകല ആനന്ദാനുഭവങ്ങളുടെയും സ്രോതസ്സായ രതി (സെക്സ്)യുടെ നടപടിക്രമങ്ങളെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണമായ നിയന്ത്രണം സമൂഹത്തിന്റെ കയ്യില്‍ വരും. വഴിതെറ്റാന്‍ സാദ്ധ്യതയുള്ള കുട്ടിയെ ശാസിക്കുകയാണ് സമൂഹം. ആ ബാദ്ധ്യത ഏറ്റെടുത്തുചെയ്യാന്‍ ‘ഒരാള്‍ക്ക്’ പരോക്ഷമായ സമൂഹസമ്മതിയുണ്ട്.

ഈ ശാസനയ്ക്കു വഴങ്ങാനുള്ള അബോധപ്രേരണ, സമൂഹജീവി എന്ന നിലയ്ക്ക് നമുക്കെല്ലാം ഉണ്ടെന്നിടത്താണ് ലൈംഗികത വീണ്ടും പ്രശ്നവത്കരിക്കപ്പെടുന്നത്. മനുഷ്യന്‍ രതി (സെക്സ്)യുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആവിഷ്കാരത്തിനു കൊതിക്കുന്നു. വിലക്കുകളും അധികാരപ്രയോഗവും കൊണ്ട് ലൈംഗികത (സെക്ഷ്വാലിറ്റി) അതിനെ അടച്ചുകെട്ടുന്നു. കര്‍ത്താവിന്റെ (ആക്ടീവ്) സ്ഥാനത്തു നിന്നും കര്‍മ്മത്തിന്റെ (പാസ്സീവ്) സ്ഥാനത്തിലേയ്ക്ക് വ്യക്തിയെ ഇറക്കി നിര്‍ത്തിക്കൊണ്ടുള്ള സ്വത്വനിര്‍മ്മാണമാണ് നടക്കുന്നതെന്നു ചുരുക്കം. അതില്‍തന്നെ ഈ ബലപ്രയോഗം ഏറ്റവുമധികം പ്രവര്‍ത്തിക്കുന്ന ദുര്‍ബലമേഖല, സ്ത്രീകളുടേതായതുകൊണ്ടാണ് അവര്‍ വസ്തുവത്ക്കരിക്കപ്പെട്ടു (Objectivization) പോകുന്നത്, ഒച്ച ദുര്‍ബലമാവുന്നത്, പ്രവര്‍ത്തനം പാസ്സീവായി പോകുന്നത്. ലൈംഗികതയുടെ സ്ഥാപനവത്കരണമായ വിവാഹത്തില്‍ താലികെട്ടാന്‍ തലകുനിച്ചുകൊടുക്കേണ്ടി വരുന്നത്. അധികാരത്തിലുള്ളത്ര അശ്ലീലം രതിയിലില്ലെന്നാണ് ‘ധര്‍മ്മപുരാണ‘മെഴുതി വിജയനും ‘ആടിന്റെ വിരുന്നെ‘ഴുതി യോസയും വിശദീകരിച്ചത്. ‘ചാച്ചി കേറ്റട്ടോ’ എന്ന കമന്റ് അശ്ലീലമാവുന്നത്, ലൈംഗികാവയവങ്ങളെ ചെന്നു തൊടുന്നതുകൊണ്ടല്ല. അതിനകത്ത് ഒരു പിടിച്ചുപറിക്കലിന്റെ, കടന്നുകയറ്റത്തിന്റെ അംശമുള്ളതുകൊണ്ടാണ്. അദ്ഭുതം തോന്നും ശരീരാവയവങ്ങളെ സംബന്ധിക്കുന്ന പച്ചമലയാളം വാക്കുകള്‍ അയിത്തക്കാരാണ്. സംസ്കൃതത്തിന്റെ പട്ടുടുപ്പിച്ചാല്‍ അവയെ സഭയില്‍ കയറ്റാം.. ലിംഗം, സ്തനം, നിതംബം എന്നിങ്ങനെ. വര്‍ണ്ണവിവേചനം സമൂഹത്തിലല്ല, നമ്മുടെ ശരീരത്തിലാണ് ആദ്യപാഠമായി ആഘോഷത്തോടെ അരങ്ങേറുന്നത്. വലതുകൈയെ അപേക്ഷിച്ച് ഇടതുകൈ എങ്ങനെയാണ് ഹീനജാതിക്കാരനായത്? കാലുകൊണ്ട് തലോടാന്‍ പറ്റാത്തതെന്ത്? ശുചിത്വധര്‍മ്മം നിര്‍വഹിക്കുന്ന ചില അവയവങ്ങള്‍ എങ്ങനെയാണ് ഏറ്റവും നികൃഷ്ടമായ ഭാഗങ്ങളായി മാറിയത്? സദാചാരത്തിന്റെ വംശാവലിചരിതം ശരീരത്തിന്റെ രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നു.

'മുലയെന്നു കേള്‍ക്കുമ്പോള്.‍..’ എന്ന കുറിപ്പിലേയ്ക്കു തിരിച്ചുവരാം. ഇതിനുമുന്‍പ് ‘കാമലീല‘കളെന്നും ഒളിയമ്പുകളെന്നും’ മറ്റുമുള്ള പേരില്‍ രതികാര്യങ്ങള്‍ തുറന്നു പറയുന്ന മലയാളം ബ്ലോഗുപോസ്റ്റുകള്‍ കണ്ടിട്ടുണ്ട്. വായനയുടെ ഗൂഢാനന്ദത്തിനപ്പുറം വായനക്കാരെകൂടി പങ്കാളിയാക്കാന്‍ ആ പോസ്റ്റുകള്‍ക്ക് കഴിയാതെ പോയി. അതായിരുന്നില്ല നൂറിലധികം കമന്റുകള്‍ നീണ്ട സ്വാളൊയുടെ കുറിപ്പിന്റെ സ്ഥിതി. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെന്നപോലെ കാഴ്ചക്കാരും/വായനക്കാരും കര്‍ത്തൃസ്ഥിതി കൈയാളുകയായിരുന്നു. മലയാളിയുടെ ബോധവും അബോധവും അശ്ലീലം കൊണ്ട് നിറഞ്ഞതെങ്ങനെ എന്നന്വേഷിക്കുകയായിരുന്നോ ആ കുറിപ്പിന്റെ ലക്ഷ്യം? എന്തിന്? ‘സ്വാളൊ‘ തന്നെ കമന്റുകളില്‍ പോസ്റ്റു ചെയ്ത ഉദാഹരണകഥകള്‍ ഒരു തരത്തിലും ന്യായീകരിക്കുകയില്ല, ഇക്കാര്യത്തെ. എങ്കിലത് വിമോചനപരമാവുമായിരുന്നില്ല. ഇത്രയും വായനക്കാരെ പങ്കാളികളാക്കാനും അതിനു കഴിയുമായിരുന്നില്ല. അതിരൂക്ഷമായ ബലതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു അധികാരകേന്ദ്രത്തില്‍ (സെക്ഷ്വാലിറ്റി) നിന്നുള്ള വിടുതലിനായുള്ള കുതറലായിരുന്നു സ്വാളൊയുടെ കുറിപ്പ്. ആ സ്വാതന്ത്ര്യബോധത്തെയാണ് സമാനമായ കഥകളുമായി ആളുകള്‍ പിന്‍പറ്റിയത്. പോസ്റ്റു ഡിലീറ്റ് ചെയ്തു പോയതോടെ കര്‍ത്തൃസ്ഥാനത്തു നിന്ന് കര്‍മ്മസ്ഥാനത്തേയ്ക്കുള്ള ഇറങ്ങി വരലാണ് സംഭവിച്ചത്. ഒന്നടങ്കം. ഒരുപാട് അര്‍ത്ഥവിവക്ഷകളുള്ള ഒരു സംവാദം, ഇനിയാര്‍ക്കും പ്രാപ്യമല്ലാത്ത വിധത്തില്‍ ബ്ലോഗുലകത്തില്‍ മറഞ്ഞു. സന്മാര്‍ഗനിഷ്ഠ പരിപാലിക്കപ്പെടാന്‍ വേണ്ടി നല്‍കപ്പെട്ട ബലിയായും ഇതിനെ കണക്കാക്കാം. അതു സ്വത്വസംരക്ഷണം കൂടിയാണ്. അദൃശ്യനായ ശാസകന്റെ ലാത്തിയ്ക്കു മുന്നില്‍ അതാണു രക്ഷ.

39 comments:

ഗുപ്തന്‍ said...

........................



(ഒരുപാടു മൌനം.

-- ലൈംഗികതയെക്കുറിച്ച് ബ്ലോഗില്‍ കഥകള്‍ എഴുതിയതിന്റെ പേരില്‍ അടുത്തുള്ളവര്‍ അകലാന്‍ തുടങ്ങിയപ്പോള്‍ ഒളിഞ്ഞിരുന്ന് ബ്ലോഗെഴുതുന്ന ഒരു ഭീരു.)

മൂര്‍ത്തി said...

വെള്ളെഴുത്തിന്റെ ചിന്ത നന്നായിട്ടുണ്ട്..എങ്കിലും ആ പോസ്റ്റിനു ഇത് ബാധകമാണോ. ഇത്ര വലിയ ഡെപ്ത് ഉണ്ടാക്കണോ, അധികാരകേന്ദ്രത്തില്‍ നിന്നുള്ള പോസിറ്റീവ് ആയ കുതറലാണോ അവിടെ നടന്നത്, അല്ലെങ്കില്‍ കുതറല്‍ നടക്കേണ്ടത് ഇങ്ങനെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

എനിക്ക് തോന്നിയ ചില അഭിപ്രായങ്ങള്‍ കുറിക്കുന്നു. ആ പോസ്റ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍..

ലൈംഗികതയോടുള്ള സദാചാരക്കാരന്റെ വിലക്കില്‍ നിന്നും കുതറാന്‍ ദ്വയാര്‍ത്ഥ തമാശകള്‍ തന്നെ വേണോ? ദ്വയാര്‍ത്ഥപ്രയോഗത്തമാശകള്‍ പറയുവാന്‍, ചിന്തിക്കുവാന്‍ ഒക്കെ അത്ര കഴിവോ ഒന്നും വേണ്ട എന്നിരിക്കെ, ഏത് വാക്കും തെറിയാക്കാം എന്നിരിക്കെ, അങ്ങിനെ തമാശകള്‍ ഉണ്ടാക്കുന്നതില്‍ എന്തെങ്കിലും വിപ്ലവം ഉള്ളതായി തോന്നുന്നില്ല. ഒരു രസത്തിനപ്പുറം അത് എന്തെങ്കിലും രീതിയില്‍ നമ്മെ ചിന്തിപ്പിക്കുന്നുണ്ടോ? അതേ സമയം ലൈഗികത വിഷയമാകുന്ന, അതിനെക്കുറിച്ച് ചിന്തിക്കുന്ന, ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഏത് ക്രിയാത്മക സൃഷ്ടിയും ആ വിപ്ലവത്തിന്റെ ഭാഗത്തായിരിക്കും.

ആ പോസ്റ്റിനു ആവശ്യമില്ലാത്ത ഡെപ്ത് കൊടുക്കേണ്ടതില്ല എന്നു തോന്നുന്നു. ഒരവസരം വന്നു..എഴുതുന്നതില്‍ കുഴപ്പമില്ല എന്നു വിശ്വസിക്കുന്നതുകൊണ്ട് എഴുതി..അതല്ലാതെ വേറെ ഒരു വ്യാഖ്യാനം എന്തോ അതിനു ചേരുമെന്ന് അവസാന വിശകലനത്തില്‍ തോന്നുന്നില്ല.

നഗ്നതയെ സംബന്ധിച്ച വിലക്കുകള്‍ക്കും ഇതേ അവസ്ഥ തന്നെയല്ലേ? അതു നമുക്ക് ഇത്ര എളുപ്പത്തില്‍ ലംഘിക്കാന്‍ പറ്റുമോ?

സ്വാളോയുടെ പോസ്റ്റില്‍ എതിരഭിപ്രായം പറഞ്ഞവര്‍ക്കെതിരെ സ്യൂഡോ സദാചാരക്കാര്‍ എന്ന രീതിയിലുള്ള ആരോപണം വന്നിരുന്നു. ആ സ്യൂഡോ വാദം ഉന്നയിച്ചത് 100% ശരിയാണ് എന്ന വിശ്വാസത്തോടെയാണെങ്കില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യരുതായിരുന്നു എന്നാണെന്റെ തോന്നല്‍. അത് ഡിലീറ്റ് ചെയ്യപ്പെട്ടപ്പോള്‍ സ്യൂഡോ സദാചാരക്കാരന്‍ എന്നത് വെറുമൊരു തര്‍ക്കുത്തരമോ മറുപടിയോ ന്യായീകരണ ശ്രമമോ ഒക്കെ ആയിപ്പോയി എന്നൊരു തോന്നല്‍. അല്പം കഴിഞ്ഞ് സദാചാര നിഷ്ഠ പാലിക്കുക തന്നെയാണല്ലോ ഉണ്ടായത്.

പിന്നെ, എതിരഭിപ്രായം പറഞ്ഞവരെ സ്യൂഡോ എന്ന് വിളിച്ചതിലും ഒരു അശ്ലീലമില്ലേ? അധികാരത്തിന്റെ അശ്ലീലം അതിലും വരുന്നില്ലേ? in a round about way........

ഏതാണ്ട് 100 കമന്റുകള്‍ക്ക് ശേഷമാണ് എതിരഭിപ്രായം ശക്തമായത്. ആ പോസ്റ്റ് സംവാദമായത് അപ്പോഴാണ്. അതോടു കൂടി ‘കുതറലിന്റെ’ ശക്തി കുറഞ്ഞു തുടങ്ങുകയും ചെയ്തു. കുതറുകയായിരുന്നു, കുതറേണ്ടത് ഇങ്ങനെയൊക്കെത്തന്നെയാണ് എന്നതൊക്കെത്തന്നെയായിരുന്നു വസ്തുതയെങ്കില്‍ ആ ഉറപ്പ് എഴുത്തുകാരനുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ഡെലീറ്റ് ആവുകയില്ലായിരുന്നു എന്ന് തോന്നുന്നു.

പതറിയപ്പോള്‍ തുടങ്ങിയ ഉദ്ദേശമാണ് തീര്‍ത്തും ഇല്ലാതായത്.

വെള്ളെഴുത്ത് said...

വിലക്കില്‍ നിന്നല്,ല വിടുതല്‍ സാമൂഹികമായ ബോധത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ബലതന്ത്രങ്ങളില്‍ നിന്നാണ്..അവിടെ ദ്വയാര്‍ത്ഥപ്രയോഗവും സാധുവാണ്. അതു പച്ചയ്ക്ക് പറയുന്നിടത്താണ് വിമോചക ദൌത്യം കിടക്കുന്നത് തുണിയുടുപ്പിച്ച് നമ്മളെല്ലാം പെരുമാറുന്നുണ്ട് നിത്യേന..മൂര്‍ത്തീ, ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിടത്തു നിന്നാണ് നമ്മുടെ ആലോചനതുടങ്ങുന്നത്..
ഗുപ്താ സ്വയം ഭീരുവെന്നു വിളിക്കുന്നത് ഒരു മുന്‍‌കൂര്‍ ജാമ്യമെടുക്കുമ്പോലെയാണ്.. “ഞാന്‍ ഭീരുവാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ മുന്നേ തന്നെ“.. എന്ന മട്ടില്‍ കാര്യങ്ങള്‍ നീക്കാന്‍ പിന്നെ എളുപ്പമാണ്..........

Roby said...

കൈയടിക്കുന്നു..

Inji Pennu said...

ആ‍ പോസ്റ്റ് രാംജി ഡിലീറ്റരുതായിരുന്നു. പക്ഷെ ഇതാണ് എപ്പോഴും സംഭവിക്കുന്നത്. എന്തും ചെയ്യാന്‍ സ്വാതന്ത്ര്യം എന്ന് നാഴിക്ക് നാല്പതു വട്ടം പ്രസംഗിക്കുന്നവര്‍ അതിനിരയാവുമ്പോള്‍ പിന്നിലേക്ക് വലിയുന്നു. കഷ്ടം!

അവിടെ കമന്റിടാന്‍ ഞാന്‍ സര്‍വ്വശക്തിയും ചിന്തയും മനസ്സും ഉപയോഗിച്ചിരുന്നു. ഞാനൊരു സ്ത്രീ അവിടെ എതിരായി കമന്റിട്ടാല്‍ ഉറപ്പായിരുന്നു
എനിക്ക് ഞാന്‍ പല പേരിലും തെറി കേള്‍ക്കുമെന്ന്. അതിനു മുന്‍പ് ആണുങ്ങള്‍ എതിരഭിപ്രായം പോസ്റ്റിലെ കമന്റിലും മറ്റും പ്രകടിപ്പിച്ചപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പവും കണ്ടില്ല. എങ്കിലും എനിക്ക് എന്റെ എതിരഭിപ്രായം അവിടെ പ്രകടിപ്പിക്കാതെ വയ്യന്നായിരുന്നു. അതിനു പല ഭാഷയിലും എനിക്ക് നല്ല അസ്സല്‍ തെറി കിട്ടുകയും ചെയ്തു. ഗുപ്തന്‍ എന്ന ബ്ലോഗര്‍ എന്നെവിളിച്ച തെറിക്ക് രാംജി കയ്യടിക്കുക വരെ ചെയ്തു. പക്ഷെ രാംജിക്കെതിരെ അത് തിരിഞ്ഞപ്പോള്‍ പോസ്റ്റ് ഡിലീറ്റി ആള്‍ സ്കൂട്ടായി. കഷ്ടം! അത്രയും നേരം അദ്ദേഹം പ്രസംഗിച്ചത് അപ്പോള്‍ തെറിയുടെ സുഖത്തിനു വേണ്ടി മാത്രം. അല്ലാതെ അതില്‍ ഒരു വിമോചനവുമില്ല. മണ്ണാങ്കട്ടയുമില്ല.

ലൈംഗികമായി കഥയെഴുതിയാല്‍ കഥാകാരനോ കഥാകാരിക്കോ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങളുണ്ടോ എന്ന് തേടുന്ന സങ്കുചിത വായനാസമൂഹമാണ് നമ്മുളുടേത്. പക്ഷെ സെക്ഷുവല്‍ തമാശകള്‍ അതും പച്ചത്തെറി റോഡിലും എതിരേ വരുന്ന ഇരയുടെ മേലും പ്രയോഗിക്കാന്‍ ഒരു നിമിഷം പോലും ചിന്തിക്കില്ല്യാത്തവര്‍. അത്രയും കോണ്‍ട്രഡിക്റ്ററി ആണ് നമ്മുടെ സമൂഹം. മോചനം വേണ്ടത് ഈ കോണ്ട്രടിക്ഷിനില്‍ നിന്നാണ് അദ്യം. അല്ലാതെ തെറിതമാശ പറയാന്‍ ആര്‍ക്കും പറ്റും. അതും ഇന്റര്‍നെറ്റ് പോലൊരു മാധ്യമത്തില്‍ തെറി പറയാന്‍ ധൈര്യം വേണം എന്ന് പറയുന്നത് നല്ല ചിരിക്കു വകയുള്ളതാണ്. അത്രയും വിവരമേയുള്ളൊ ഇവര്‍ക്കൊക്കെ എന്ന് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.

മാന്യത എന്നൊരു കാര്യമുണ്ട് എല്ലായിടത്തും. മറ്റൊരാളോട് F word ഉപയോഗിച്ചാല്‍ അതെന്തോ ലൈംഗിക വിമോചനം, ഡെന്മാര്‍ക്ക്, മാങ്ങാത്തൊലി എന്നൊക്കെ വിചാരിക്കുന്ന എഴുപതകളിലെ സായിപ്പ് പോലും ചവച്ച് തുപ്പിയ ഹിപ്പിസം ഇപ്പോഴും കൊണ്ട് നടക്കുന്ന വിഡ്ഡികളുണ്ട് കേരളത്തില്‍. പത്ത് പതിനഞ്ച് കൊല്ലമായി ഞാന്‍ അമേരിക്കയില്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇന്ന് വരെ ഞാന്‍ ഈ F word കേട്ടിട്ടില്ല . മാത്രമല്ല അവര്‍ അത് പറഞ്ഞാ‍ല്‍ തന്നെ അതിനു അപ്പോളജൈസും ചെയ്യും ഉടനേ തന്നെ. ഇത് ഒരു സമൂഹ മാന്യതയാണ്. പക്ഷെ നമ്മുടെ ‘നാടന്‍’ സായിപ്പുകള്‍ക്ക് F word പറഞ്ഞാ‍ല്‍ എന്തോ വിമോചനമായി എന്ന് കരുതും. നാഴിക്ക് നാല്പതു വട്ടം ഇതുപയോഗിച്ചാല്‍ സായ്പ്പായി എന്നൊരു വിചാരവും. കേരളത്തിന്റെ ഇട്ടാ‍വട്ടത്തില്‍ നിന്ന് വെളിയില്‍ ഇറങ്ങാതെ കുറച്ച് ചവര്‍ ഇംഗ്ലീഷ് സിനിമ കണ്ട് പാശ്ചാത്യ സംസ്കാരത്തെ അന്ധമായി ആരാധിക്കുന്നവരാണിവര്‍. അവര്‍ക്കാണീ ലൈംഗിക അരാജകത്വ കൊടി പാറിക്കാന്‍ ഏറ്റവും ഇഷ്ടം. ഒരു തരത്തിലും സവര്‍ണ്ണരാവാന്‍ പറ്റുന്നില്ല, എന്നാല്‍ ഈ സര്‍ക്കസ് കാണിച്ചിട്ടെങ്കിലും ‘സവര്‍ണ്ണര്‍’ ആയി
സ്വയം നടിക്കാം എന്നുള്ള ആന വിഡ്ഡിത്തം. പാശ്ച്യാത്യമെന്നാല്‍ അവരുടെ സംസ്കാരത്തില്‍ ഫ്രീ തിങ്കിങ്ങ് , ഇന്നൊവേഷന്‍ ഇതൊക്കെയുണ്ട്. അതിന്റെ ചെറിയ ഒരു തോട്ട് പ്രോസസ്സാണ് ലൈംഗിക ബഹളങ്ങളൊക്കെ. പക്ഷെ നമ്മുടെ നാടന്‍ സായിപ്പുകള്‍ക്ക് മരുന്നിനു പോലും ഇന്റെലിജെന്‍‍സോ, തിങ്കിങ്ങോ, ഇനോവേഷനോയില്ല്ല, പക്ഷെ അവര്‍ക്ക് അറിയാവുന്നത് ലൈംഗിക അരാജകത്വം മാത്രം! ഇതില്പരം തമാശ മറ്റൊന്നുമില്ല.

എനിക്കവിടെ വിയോജിപ്പ് വന്നത് തെറി തമാശകള്‍ കേട്ടതുകൊണ്ടൊന്നുമല്ല. അതാണ് വിമോചനം എന്നോ അങ്ങിനെ പറഞ്ഞില്ലെങ്കില്‍ എന്തോ ഹിപ്പോക്രസി എന്നോ രാംജി ആവര്‍ത്തിച്ച് അതിനെതിരെ അഭിപ്രായം പ്രകടിപ്പിച്ച രാജീവ് ചേലനാട്ടിനോട് പറഞ്ഞിരുന്നു. അതാണോ വിമോചനം? അത് ശരി! രാംജി, ദേവന്‍ ഇവരെപ്പോലുള്ളവര്‍ അതാണ് വിമോചനം എന്ന് കരുതുന്നെങ്കില്‍ അവര്‍ സമൂഹത്തിന് കൊടുക്കുന്ന സിഗ്നല്‍ എന്താണ്? അതിനെതിരെയായിരുന്നു എന്റെ കമന്റ്. അല്ലാതെ ‘അയ്യോ! ഇക്ക് നാണായി. ഞാന്‍ ഒരു പെണ്ണല്ലേ, ച്ഛീ!’ ഇമ്മാതിരി ഒരു വേഷം കെട്ടലായിരുന്നില്ല്യ എന്റെ കമന്റ്.

ദേവന്‍ രാംജി എന്നിവരൊക്കെ എത്ര അല്ല എന്ന് പറഞ്ഞാലും ബ്ലോഗ് എന്ന സമൂഹത്തില്‍/ സംസ്കാരത്തില്‍ ചുമതലയുള്ളവരാണ്. അതുകൊണ്ടാണ് ഞാന്‍ എന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. അപ്പോള്‍ ഈ വിമോചനം തെറി തമാശയിലൂടെ എഴുതി ഫലിപ്പിച്ചവര്‍ക്ക് ഒരു വിയോജനക്കുറിപ്പ് അതും ഒരു പെണ്ണിന്റെ വന്നത് സഹിക്കാനുള്ള വിശാലമനസ്സില്ല. അപ്പോള്‍ എനിക്കെതിരെ തെറി(so called pun) തുടങ്ങി. അത് തന്നെ എനിക്കും കാണിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ. പലരുടേയും ശുദ്ധ പൊള്ള വാദങ്ങള്‍! അത് കൃത്യമായി ആ പോസ്റ്റില്‍ കമന്റില്‍ വരുകയും ചെയ്തു. മലയാളി സമൂഹത്തിന്റെ സൈക്കി ഒരുമാതിരി അറിയാവുന്നതുകൊണ്ട് എന്റെ പ്രതീക്ഷ ലവലേശം തെറ്റിയുമില്ല്യ. കേരളത്തിന്റെ നിരത്തിലൂടെ നടക്കുന്ന ഏതൊരു സ്ത്രീയ്ക്കും അറിയാവുന്ന കാര്യങ്ങളാണിവ. ഇത്തവണയും മലയാളി സമൂഹം തനിനിറം കാട്ടി. പുതുമ അതുകൊണ്ട് ഒട്ടുമുണ്ടായില്ല.

എന്റെ വകയും ഒരു തമാശ: സ്തനാര്‍ബുദം വരുന്നത് വൃത്തികെട്ട സ്ത്രീകള്‍ക്കാണ് എന്ന് മുന്‍പ് കേരളത്തിലെ മാന്യന്മാര്‍ ചിന്തിച്ചിരുന്നു.

(ഇനി ഇവിടെ എനിക്കും വെള്ളെഴുത്തിന്റെ വീട്ടുകാര്‍ക്കടക്കം തെറി കിട്ടും. അപ്പോളീ പോസ്റ്റും ഡിലീറ്റണേ!)

ഗുപ്തന്‍ said...

ഗുപ്തന്‍ said...
ഇക്കാര്യത്തില്‍ കമന്റുകളുടെ കോപ്പി ആവശ്യപ്പെട്ട് ഞാന്‍ ശ്രീ. രാം മോഹനു എഴുതിയിരുന്നു. മറുപടി കിട്ടുന്നതു വരെ കാത്തിരിക്കാമെന്ന് കരുതിയതാണ്. കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അന്നു നടന്നത്.

ആര്‍ക്കോ കൊടുത്ത ഒരു മറുപടിയില്‍ ഇഞ്ചി പറയുന്നു കള്ളുഷോപ്പിലും ബാറിലും നടക്കുന്നത് ഒന്നു തന്നെ എന്ന്.

ഞാന്‍ റിപ്ലേ ഇട്ടത് ഇങ്ങനെ:

‘അതും തെറ്റിദ്ധാരണ. സംശയമുണ്ടെങ്കില്‍ രണ്ടിടത്തൂന്നും അടിച്ചവരോട് ചോദിച്ചു നോക്ക്

രണ്ടിടത്തുന്നും അടിച്ചവരുടെ കയ്യില്‍ നിന്ന് അടി വാങ്ങിച്ചവരോട് ചോദിക്കല്ലും. അടി എല്ലാം ഒരു പോലെ ഇരിക്കും. നോ പണ്‍ ഇന്റന്‍ഡഡ്..’

രണ്ടുകാര്യം നേരേ സമ്മതിക്കാം.

ഒന്ന്: അടി എല്ലാം ഒരുപോലെ ഇരിക്കും എന്നു പറഞ്ഞതില്‍ ഒരു ‘പണ്‍’ ഉണ്ടെന്ന് തോന്നിയപ്പോള്‍ അതിനെ എവിഡന്‍ഡ് ആക്കാന്‍ തന്നെയാണ് ആ നോട്ട് ഇട്ടത്.

രണ്ട്:ആ പോസ്റ്റിലും അവിടുത്തെ കമന്റിലും വന്ന മാറ്ററിന്റെ സ്വഭാവം അനുസരിച്ചുള്ള സെക്ഷ്വല്‍ ‘പണ്‍’ തന്നെയാണ് ഉദ്ദേശിച്ചതും.

ഇനി ചോദ്യം. അടി എല്ലാം ഒരുപോലെ ഇരിക്കും എന്ന് ഏത് അര്‍ത്ഥത്തില്‍ വായിച്ചാലും അത്

1. ഇഞ്ചിയെ വ്യക്തിപരമായി ഉദ്ദേശിച്ചുള്ള കമന്റ്റ് ആകുന്നത് എങ്ങനെയാണ്?.

2. ഇതെങ്ങിനെ ആണ് ഗുപ്തന്‍ എന്ന ബ്ലോഗര്‍ എന്നെവിളിച്ച തെറി എന്ന കമന്റിന് ബേസിസ് ആകുന്നത്?

****************

മറ്റുള്ളവരോട് ഒരു അപേക്ഷ. വെള്ളെഴുത്തുമാഷും ഇഞ്ചിയുടെ കമന്റില്‍ പേരു പറഞ്ഞിട്ടുള്ളവരും ഒഴികെ മറ്റാരും ഈ ഒരു പ്രത്യേകവിഷയത്തില്‍ എന്റെ ഭാഗം പറയണമെന്ന് തോന്നിയാലും അതിനു മെനക്കെടരുത്. എനിക്കാവശ്യമുള്ള കുഴപ്പം ഒക്കെ ഞാന്‍ തനിയെ ഉണ്ടാക്കുന്നുണ്ട്. സഹായം വേണ്ട :)

ഗുപ്തന്‍ said...

വെള്ളെഴുത്ത് മാഷിനോടെ ക്ഷമാപണം: വ്യക്തിപരമായി ഒരു ആരോപണം വരുമ്പോള്‍ അതിനു മറുപടി പറയേണ്ടത് കടമയാകുന്നു. ഇതു വഴിവരുന്ന മറ്റുള്ളവരെ ഉദ്ദേശിച്ചെങ്കിലും.

വീണ്ടും വന്നത്:
1. ഇഞ്ചിയെ വ്യക്തിപരമായി ഉദ്ദേശിച്ചുള്ള കമന്റ്റ് ആകുന്നത് എങ്ങനെയാണ്?.
ഈ ചോദ്യം ഒന്നു വിശദീകരിച്ചില്ലെങ്കില്‍ ഞാന്‍ ഉറങ്ങി എഴുനേറ്റ് വരുമ്പോഴേക്കും ഇഞ്ചിത്തരങ്ങളില്‍ ഗവേഷണം നടത്തുന്ന പണ്ഡിതന്മാരു ചേര്‍ന്ന് അത് വിശദീകരിച്ചുകൊളമാക്കും എന്ന് തോന്നിയതുകൊണ്ടാണ്.

ഉദ്ദേശിച്ചത് ഇതാണ്. അത് ഞാന്‍ ഇഞ്ചിയോട് തന്നെ പറഞ്ഞതാണ്. പക്ഷെ ആ ‘പണ്‍’ ഉള്ള വാക്കിന്റെ റെഫറന്റ് ഇഞ്ചി എന്ന ബ്ലോഗറോ മറ്റൊരു വ്യക്തിയോ അല്ല. That was an impersonal reference in content, though the comment was addressed to Inji.


ഇനി അതിലെ ‘വള്‍ഗാരിറ്റി’ വ്യക്തിപരമായി ഇഞ്ചിക്ക് ഒഫെന്‍സീവ് ആണെങ്കില്‍ ദാറ്റ് ഇസ് നണ്‍ ഓഫ് മൈ ബിസിനസ്സസ്. ആ ബ്ലോഗ് പോസ്റ്റില്‍ വന്ന മാറ്റര്‍ അനുസരിച്ച് ഞാന്‍ എന്റെ റിപ്ലേ റ്റ്യൂണ്‍ ചെയ്തെന്നേയുള്ളൂ. ബ്ലോഗില്‍ കമന്റ്റിടുന്നതിനു മുന്നേ ആണിനോടാണോ പെണ്ണിനോടാണോ പറയുന്നത് എന്ന് ഞാന്‍ നോക്കാറില്ല: ബഹുമാനിക്കണ്ടവരെ ബഹുമാനിക്കാന്‍ അറിയാം. ആണായാലും പെണ്ണായാലും.

Inji Pennu said...

(ഇത് ആരേം ഉദ്ദേശിച്ചില്ല. ചുമ്മാ വഴിയേപോയ ഒരു കമന്റ് ആണ്. ചാടിപ്പിടിക്കണ്ട എന്റെയാണ് എന്ന് പറഞ്ഞ്. ചാടിപ്പിടിച്ചാല്‍ അതെന്റെ
'ബിസിനസ്സ് ' ആവില്ല)

ഞാന്‍ എല്ലാവരേയും ബഹുമാനിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അവര്‍ക്ക് വിശുദ്ധ പട്ടം ഉണ്ടോ മെത്രാന്‍ ആണോ നന്നായി എഴുതുന്നോ എന്നൊന്നും നോക്കാന്‍ എനിക്ക് പറ്റില്ല്ല്യ. I don't want to get into anyone's good books അങ്ങിനെ ഒരു brown nosing ചെയ്തു. ഐ ഡോണ്ട് കേര്‍ അബൌട്ട് ദാറ്റ്. മനുഷ്യരെ ബഹുമാനിക്കാറുണ്ട്. അതല്ലാത്തവരെ ഒട്ടില്ല താനും.

ഒരാള്‍ പറയുന്ന കമന്റെടുത്ത് ക്വോട്ടി അതിലൊരു disguised പണ്‍ വെച്ചിട്ട്, അയ്യോ ഞാന്‍ അങ്ങിനെയല്ല ഇങ്ങ്നെയായിരുന്നൂ വ്യക്തിപരമായി ഉദേശിച്ചില്ല്യ, പേര് വിളിച്ചില്ല്യ എന്നൊക്കെ പറയുന്നത് പോലീസ് പിടിക്കുമ്പോള്‍ കമന്റടിക്കാര്‍ സ്ഥിരം പറയുന്ന നമ്പറുകള്‍ അല്ലേ? അതൊക്കെ ഇവിടേം നടക്കും. വല്ല്യ പുതുമയില്ല.

ദേവന്‍ said...

രാംജി കുതറിയതാണോ കൂതറയായതാണോ എന്നതൊക്കെ പുള്ളിക്കേ അറിയൂ. അവനവന്റെ ബ്ലോഗില്‍ ഇടുന്ന പോസ്റ്റിന്റെയും കിട്ടുന്ന കമന്റിന്റെയും കണ്ടന്റ്,പബ്ലിഷര്‍ എന്ന നിലയ്ക്ക് ബ്ലോഗ് ഉടമസ്ഥന്റെ പ്രോപ്പര്‍ട്ടി ആണ്‌ (അതുകൊണ്ടാണ്‌ സ്വന്തം കമന്റ് പ്രിസര്വ് ചെയ്യേണ്ടപ്പോള്‍ ബാക്ക് ലിങ്ക് വച്ച് അവനവന്റെ പുരയിടത്തില്‍ കൊണ്ട് കമന്റ് പബ്ലിഷ് ചെയ്യേണ്ടത്) എന്ന നിലയ്ക്ക് പോസ്റ്റ് അവിടെ ഇട്ടേയ്ക്കണോ അതോ എടുത്തു തോട്ടിലെറിയണോ എന്ന തീരുമാനവും അദ്ദേഹത്തിന്റെ ഡിസ്ക്രീഷനില്‍ ചെയ്യുന്ന കാര്യം. അവിടത്തെ കമന്റാങ്കളിയുടെ അവസ്സാനം എന്തായിരുന്നെന്ന് ഞാന്‍ കണ്ടില്ല, കാണും മുന്നേ പോയ കാര്യം കമന്റ് ഫീഡ് സബ്സ്ക്രൈബ് ചെയ്ത് അറിയാന്‍ മാത്രം മിനക്കെടാന്‍ തോന്നിയുമില്ല.

വെള്ളെഴുത്തേ,
http://maranamozhi.blogspot.com എന്ന ബ്ലോഗ് കണ്ടിട്ടുണ്ടോ? ആ ബ്ലോഗിനു ‍ ഒരാഴ്ച്ച ആയുസ്സേ ഉണ്ടായിരുന്നുള്ളു. "ബൂലോഗ കൂട്ടായ്മയില്‍" ഫിറ്റ് ആകാത്തതുകൊണ്ട് മരണമൊഴി മച്ചാനു മരണം സംഭവിച്ചു. അതില്‍ തെറിയൊന്നുമില്ല, അന്നത്തെ സദാചാരം അനുസരിച്ച് കോമഡി, കൊച്ചുവര്‍ത്തമാനം, romance, nostalgia, പ്രകൃതി എന്നിവയില്‍ ഒതുങ്ങാത്തതൊക്കെ സമൂഹവിരുദ്ധമായിരുന്നു. (മഹാകാവ്യം ചമയ്ക്കണേല്‍ നഗരം സാഗരം വനക്രീഡ ഉദ്യാനം വിപ്രലംഭം ആദിയായവവേണമെന്നേയുള്ളു, പക്ഷേ ബ്ലോഗ് പോസ്റ്റിനു ഇന്നതൊക്കെ വേണ്ട എന്നു കൂടി ...) ഇന്നാണെങ്കില്‍ ആ വ്യക്തിക്ക് ലുങ്കിയും എടുത്തു കുത്തി ഓടേണ്ടിവരല്ലായിരുന്നു , ഇന്നത്തെ സദാചാരനിയമം ഇത്തിരി കൂടി ലിബറല്‍ ആയി :)

ഇഞ്ചീ,

http://devaragam.blogspot.com/2005/10/blog-post_17.html ഞാന്‍ "ബൂലോഗ കൂട്ടായ്മയില്‍" വന്നു കയറി മൂന്നു നാലു ദിവസം ആയപ്പോള്‍ ഇട്ട പോസ്റ്റ് ആണ്‌. അതിലെ കമന്റു മാമാങ്കത്തില്‍ ഞാന്‍ :>

"എതുഭാഷയുടേയും അന്തസ്സത്ത അതിന്റെ തെറികളിലടങ്ങിയിരിക്കുന്നു. മലയാളിത്തതിന്റെ ഹൃദയം കിളിപ്പാട്ടിലായിരിക്കാം പക്ഷേ അതിന്റെ ആത്മാവ്‌ തെറിപ്പാട്ടിലാണ്‌. ......
നിഘണ്ടൂവോ റ്റ്യൂഷന്‍ മാസ്റ്റെറോ ഉണ്ടെങ്കില്‍ ഉണ്ണായി വാര്യരുടെ നളചരിതമോ സീ വീ യുടെ ധര്‍മ്മരാജാവോ ഏതു സായിപ്പിനും കാപ്പിരിക്കും പഠിക്കാം, പക്ഷേ ഒരാട്ടോക്കാരന്റെ കോളറില്‍ കയറി പിടിച്ച്‌ എന്താണ്‌ ഹേ ഏഭ്യാ താന്‍ പ്രകോപിതനായത്‌ എന്നു ചോദിക്കാനേ അങ്ങനെ പഠിച്ചവനു കഴിയൂ..

മുഖം മുറുക്കി കണ്ണും തുരിപ്പിച്ച്‌ കവിളീലെ മാംസപേശികള്‍ കടുപ്പിച്ച്‌ "ന്ത്രാ ..... ചെറയുന്നെ" എന്നു ചോദിക്കുന്നവന്‍ കൊല്ലത്തുകാരന്‍ മലയാളി, ആ മണ്ണിന്റെ മകന്‍, ആ നാട്ടിലെ നിരത്തിലൂടെ ടയര്‍ ഉരുട്ടി ഓടിക്കല്‍ളിച്ചവന്‍, അവിടത്തുകാരുടെ അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കിയവന്‍, അവിടത്തെ കച്ചിത്തുറുവിന്റെ പിറകിലൊളിച്ചിരുന്നു പ്രേമലേഖനമെഴുതിയവന്‍.. ആ വിളിയില്‍ അവന്റെ മളയാളിത്തമത്രയും അടങ്ങിയിട്ടുണ്ട്‌. അതുപോലെ ഈ ഭൂലോകത്തെ ഓരോ നാടിനും ഗ്രാമത്തിനും മുക്കിനും മൂലക്കും അതിന്റെ സിഗ്നേച്ചര്‍ തെറിപ്രയോഗങ്ങളുണ്ട്‌. മറ്റൊരാള്‍ക്കും അനുകരിക്കനാവാത്ത, കടംകൊള്ളാനാവാത്ത ആ നാടിന്റെ ആത്മാവതാണ്‌....ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരവലിയിലില്ലാത്ത ആ പദങ്ങള്‍ എണ്ണയ്ക്കാട്ടുതമ്പുരാന്റെ അലങ്കാരദീപികയിലില്ലാത്ത്‌ പൊടിപ്പും തൊങ്ങളും ചേര്‍ന്ന് വീര്യമുള്ള പ്രയോഗങ്ങളായി സ്കൂളില്‍ അടക്കത്തിലും മൂന്നുംകൂടിയ മുക്കില്‍ ഉറക്കെയും മദ്യശാലയില്‍ പദ്യരൂപത്തിലും പ്രയോഗിക്കപ്പ്പ്പെടുന്നിടത്തോളം കാലമേ മലയാളമോ മറ്റേതുഭാഷയുമോ നിലനില്‍ക്കൂ.. അച്ചടിച്ച മാസികയും പാഠപുസ്തകവും ഭാഷാരഘുവംശവും മാത്രമായി ചുരുങ്ങുന്ന ദിവസം ദേവനാഗരി പോലെ മലയാളവും നശിക്കും.." എന്നു പറഞ്ഞയാളാണ്‌. ബൂലോഗ സംസ്കാരത്തിന്റെ ഫ്ലാഗ് ഷിപ്പായി ആ എന്നെ തന്നെ കാണണോ ?

ഒരു കമന്റ് ആ ബ്ലോഗിന്റെ ടോപ്പിക്കിനെക്കുറിച്ച് ഞാന്‍ ഇട്ടതും എനിക്കൊരഞ്ചാറു മെയില്‍ വന്നു (സ്ത്രീകളൊന്നുമല്ല, ആണുങ്ങള്‍ അയച്ചതു തന്നെ) അമ്മാതിരി കമന്റുകള്‍ ഇടാന്‍ പാടില്ലത്രേ. Silverine എന്ന അഞ്ജു പണ്ട് എഴുതിയ അതേ അഭിപ്രായം (Rule #1 of blogging is --"dont tell me what to write " എനിക്കുമുള്ളതുകൊണ്ട് (ഇല്ലെങ്കില്‍ എന്റെ എഡിറ്ററും പബ്ലിഷറും ഞാന്‍ തന്നെ എന്ന ബ്ലോഗിന്റെ പ്രത്യേകത പോയിക്കിട്ടും) ഇല്ലാത്ത സമയം ഉണ്ടാക്കി കുത്തിയിരുന്നു അവിടെ നിരന്തരം കമന്റ് എഴുതി. ഐ എന്‍‌ജോയ്ഡ് ദോസ് പണ്‍സ്. അത് ആന്റി ഫെമിനിസ്റ്റ് ആയിരുന്നെങ്കില്‍ ഞാന്‍ അതാണ്‌, അത് റേസിസ്റ്റ് ആണെങ്കില്‍ ഞാന്‍ അതാണ്‌, അത് സദാചാരവിരുദ്ധമാണെങ്കില്‍ ഞാന്‍ അങ്ങനെയാണ്‌, അത് സമൂഹനിയമത്തിനെതിരാണെങ്കില്‍ ഞാന്‍ സാമൂഹ്യവിരുദ്ധനുമാണ്‌. ഞാന്‍ ഇതൊന്നുമല്ലെന്ന് എവിടെയും വ്യംഗ്യത്തില്‍ പോലും അവകാശപ്പെട്ടിട്ടില്ല. ഇതൊന്നുമല്ലെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ അതെന്റെ കുഴപ്പവുമല്ല .

ഏതെങ്കിലും വ്യക്തിക്കോ പ്രസ്ഥാനത്തിനോ ഞാന്‍ പറയുന്ന തെറികള്‍ അവരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അന്യായം ഫയല്‍ ചെയ്യാവുന്നതേയുള്ളു. ആരുടെയെങ്കിലും ബ്ലോഗില്‍ അതിന്റെ തീമിനു ചേരാത്ത ഭാഷ ഞാന്‍ കമന്റിലെഴുതുന്നെങ്കിലും എനിക്കെതിരേ എന്താണു നിയമത്തിന്റെ വഴി എന്ന് അന്വേഷിക്കാം. ഏതെങ്കിലും ജോയിന്റ് ബ്ലോഗില്‍ (മിക്കതിനും സഭ്യത എന്നൊരു റൂള്‍ വച്ചിട്ടുണ്ടല്ലോ) ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ ബാന്‍ അടിച്ചു വിടാം (ഞാന്‍ ഇപ്പോള്‍ ഒന്നിന്റെയും ആക്റ്റീവ് മെംബര്‍ അല്ലാത്തതുകൊണ്ട് കല്ലി വല്ലി എന്നു പറയുമെങ്കിലും) അതിനപ്പുറത്ത് വായനക്കാരന്‍ എന്നോട് ഇന്നതെഴുതെന്ന് പറഞ്ഞാല്‍ അയാള്‍ എന്റെ ബോസ്സ് ആയി, എഡിറ്ററായി, പബ്ലിഷറുമായി. പിന്നെന്തിനു ബ്ലോഗ് എഴുതുന്നു?വീക്കിലി എഴുതിയാല്‍ പോരേ? (അതേല്‍ ആണേല്‍ കൂടുതല്‍ സാധാരണക്കാരന്‍ വായിക്കുകയും ചെയ്യും)

Anonymous said...

ചൊട്ടയിലെ ശീലം ചുടല വരെ. പേര് മാറ്റിയാലും ആളു മാറില്ലല്ലോ അല്ലേ മനു ഗുപ്തന്‍?

സാഗര്‍ ഏലിയാസ് ജാക്കി said...

സ്വാളോവിന്റെ നടപടികളെ അല്ലേ നമ്മള്‍ പോപ്പുലിസ്റ്റ് എന്ന് വിളിക്കാറ്? അതില്‍ വിമോചനവും ആനപ്പിണ്ഡവും ഒന്നുമില്ല. മുല എന്ന് എഴുതി ബോള്‍ഡാക്കി ഒരു ഹെഡിങ് മാത്രമിട്ടാലും ചുരുങ്ങിയത് 100 ഹിറ്റുകള്‍ കിട്ടും ബ്ലോഗില്‍. കെ എസ് ആര്‍ ടിസി ബസ്സ്സ്റ്റാന്റില്‍ ക്രൈം-ഫയര്‍ മാഗസിനുകള്‍ വില്‍ക്കുന്ന അതേ ‘ചൂടുള്ള’ രീതി. ആളുകള്‍ കയ്യടിച്ചാല്‍ ഇനിയും ഇത്തരം പോസ്റ്റ് എഴുതും കൂക്കി വിളിച്ചാല്‍ പഠേ എന്ന് ഡിലീറ്റ് ചെയ്യും. അതിന് ബുദ്ധിജീവി ആകേണ്ട കാര്യമൊന്നും ഇല്ല അല്‍പ്പം കോമണ്‍സെന്‍സ് മതി.

അതേ പോലെ തന്നെ സ്യൂഡോമോറാലിറ്റിക്കാരെയും നമ്മള്‍ കണ്ടു. ഇദ്ദേഹവും ഇദ്ദേഹവും ബ്ലോഗിലെ അറിയപ്പെടുന്ന മാന്യന്മാരാണ് അത് കൊണ്ട് സമൂഹത്തിന് സിഗ്നല്‍ കൊടുക്കാന്‍ ഞാന്‍ ഇവരെയാണ് ചുമതലപ്പെടുത്തിയത് അവര്‍ തെറ്റായ സിഗ്നല്‍ നല്‍കുന്നു, സമൂഹത്തിന്റെ മൊത്തം മാനം പോകുന്നു, വിമോചനമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല എന്നൊക്കെ തോന്നലുള്ളവര്‍. ബ്ലോഗ് സമൂഹത്തിന്റെ മൊത്തം മൊറാലിറ്റിയുടെ ഭാരമാണ് ഇവര്‍ താങ്ങുന്നത് കാരണം സാധനം നമ്മുടെ തറവാട്ട് സ്വത്തായിപ്പോയില്ലേ. താങ്ങാന്‍ പറ്റാത്ത സാധനം പൊക്കാന്‍ പോകരുത് എന്നല്ലേ.(No pun intended എന്നല്ലേ ബ്രാക്കറ്റില്‍ വെക്കേണ്ടത്?)

എന്തായാലും ചര്‍ച്ച നടക്കട്ടെ. അതിന് കുറവൊന്നും വരുത്തണ്ട.

അഭയാര്‍ത്ഥി said...

റാംജി ആ പോസ്റ്റ്‌ ഡിലിറ്റിയത്‌ ശരിയായില്ലെന്നാണ്‌ എന്റെ അഭിപ്രായം.
അതെന്റെ വ്യക്തിഗതമാണ്‌. ബ്ലോഗിന്റെ ഉടമഥന്‍ റാംജി ആയിരിക്കുന്നിടത്തോളം എനിക്കതില്‍ ഒന്നും ചെയ്യാനാവില്ല.

ഇഞ്ചി കമന്റില്‍ പറഞ്ഞ കാര്യങ്ങളില്‍ കഴുമ്പില്ലാതില്ല.
ചില വാദങ്ങളുടെ കൂമ്പടക്കുന്നതിനായി അതിര്‍വരമ്പുകള്‍ ലംഘിച്ച വര്‍ത്തമാനങ്ങളിലേക്ക്‌ വഴുതിവീഴുന്നത്‌ പല ആവര്‍ത്തി ആയി കാണുന്നുണ്ട്‌.
ഇഞ്ചിയുടെ സദാചാര വാദഗതികളില്‍ പലതിനോടും വിയോജിപ്പുണ്ടെങ്കിലും ഒരു വാദഗതിയുടെ മുനയൊടിക്കാന്‍ അസഭ്യവര്‍ഷമുതിര്‍ക്കുന്നതിനോട്‌ ഒരിക്കലും യോജിക്കാനാവില്ല. ഇഞ്ചി സൂചിപ്പിച്ച അയ്യേ മോശം എന്ന്‌ തോന്നുമ്പോള്‍ ഞാനുദ്ദേശിച്ചതിങ്ങനെ എന്ന്‌ പറയുന്ന സ്പിന്‍ ഡോക്ടര്‍ പണീയും ശരിയല്ല.

അതുപോലെത്തന്നെ ഇതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും മ്ലേഛ്ചമായ കമെന്റിട്ട്‌ റാം മോഹനെക്കോണ്ട്‌ ആ പോസ്റ്റ്‌ ഡിലിറ്റ്‌ ചെയ്യിപ്പിച്ച ആളേയും ബഹുമാനിക്കാനാവില്ല.

ദേവന്‍ പറഞ്ഞ വാദങ്ങളോടെല്ലാം പൂര്‍ണ്ണ യോജിപ്പാണെന്ന്‌ പ്രത്യേകം പറയട്ടെ.

എന്റെ ബ്ലോഗ്‌ , ഞാന്‍ എന്നെ പ്രദര്‍ശിപ്പിക്കുന്നു. എന്നെ മ്ലേഛ്ചനായൊ, വിഡ്ഡിയായൊ, പണ്ഠിതാഗ്രേസരനായൊ വിലയിരുത്തിക്കൊള്ളു അത്‌ നിങ്ങളുടെ കാര്യം. എന്റെ വളപ്പില്‍ കാഞ്ഞിരം നടണൊ ജാതി നടണൊ തരിശിടണൊ അതെന്റെ കാര്യം.
എന്റെകാര്യം എങ്കാര്യം മാത്രം കൊക്കൊക്ക കൊ കൊക്കൊ.
അത്‌ വിചാരിച്ച്‌ എന്റെ കോമ്പ്പൗണ്ടിനുള്ളീല്‍ കയറി എന്റെ അമ്മക്കും പെങ്ങള്‍ക്കും ഭാര്യക്കും പറയുന്നത്‌....
അവനവന്റെ സംസ്കാരമനുസരിച്ചായിക്കൊള്ളു.

സ്വയം പ്രദര്‍ശന ബുള്ളറ്റിന്‍ ബോര്‍ഡുകളാണ്‌ ബ്ലോഗുകള്‍.
ഒന്നിനോടും ഒരുത്തരവാദിത്വവും ഇല്ലാത്താതാണിതിന്റെ സ്വാതന്ത്ര്യവും കൂച്ചുവിലങ്ങും.

നമ്മളെന്താണെന്ന്‌ ഇത്‌ വിളിച്ചു പറയുന്നു - അത്രമാത്രം.

Inji Pennu said...

ദേവേട്ടന്‍ ഇപ്പോഴും സ്വന്തം പ്രവര്‍ത്തി ബാക്ക് അപ്പ് ചെയ്യുന്നു അല്ലെങ്കില്‍ ന്യായമായും ഡിഫന്റ് ചെയ്യുന്നു. അത്രേയുള്ളൂ ഈ കമന്റും. ഞാന്‍ ദേവന്‍ അവിടെ തെറി എഴുതരുതെന്നോ മറ്റോ പറഞ്ഞില്ല. അതില്‍ എനിക്കെന്ത് കാര്യം? ഒരു വായനക്കാരി എന്ന നിലയില്‍ അവിടെ നടന്നത് വിമോചനം അല്ല, മറിച്ച് തറ തന്നെ എന്ന് പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നുമില്ല. വീണ്ടും പറയുന്നു, രാംജി രാജീവ് ചേലനാട്ടിനു കൊടുത്ത മറുപടിയില്‍ തെറി പറയാത്തത് ഹിപ്പോക്രസി എന്നും അതെന്തോ വിമോചനം എന്നും പറയുന്നു. അത് കൊണ്ടാണ് ഞാന്‍ കമന്റിട്ടത്. കള്ള് കുടിക്കാത്തവര്‍ അരസികന്മാരാണെന്നും ആണുങ്ങളല്ലായെന്നുമൊക്കെ ഒരു വെപ്പുണ്ടല്ലോ നാട്ടില്‍! ആ അസംബന്ധത്തെ ഞാന്‍ എതിര്‍ക്കുകയായിരുന്നു. അത്രേയുള്ളൂ. ദേവനോ മറ്റുള്ളവര്‍ക്കോ എന്ത് ഐഡന്റിറ്റി ഉണ്ട് ഇല്ല്യ എന്നൊക്കെ എനിക്കറിയേണ്ട കാര്യമില്ല. ഒരു വായനക്കാരി എന്ന നിലയില്‍ ഞാന്‍ എനിക്ക് കമന്റിടുവാനുള്ള സ്വാതന്ത്ര്യമുള്ളത് ഉപയോഗിച്ചു.

ഈമെയിലുകള്‍ കിട്ടിയിട്ടും ദേവന്‍ ഇല്ലാത്ത സമയം ഉണ്ടാക്കി ‘വിപ്ലവം’ ചെയ്തുവെങ്കില്‍ അതിനു ശേഷം പക്ഷെ അവിടെ നടന്നത് അറിയേണ്ട കാര്യമില്ല അല്ലെങ്കില്‍ അറിഞ്ഞില്ല എന്നൊക്കെ ദേവനു ഒഴിവു പറയാനും കഴിയില്ല എന്ന് തോന്നുന്നു. തുടങ്ങിവെച്ചത് ഏത് നിലയില്‍ ആയി എന്ന് അറിയേണ്ടത് ഒരു മിനിമം കാര്യമാണ്, പ്രത്യേകിച്ചും വിപ്ലവമാണ് ചെയ്തതെന്ന് കരുതുന്നുണ്ടെങ്കില്‍. അതുകൊണ്ടാവുമല്ലോ ബ്ലോഗ് പഴയതിനേക്കാള്‍ ലിബറല്‍ ആയി എന്ന് ദേവന്‍ ആവര്‍ത്തിക്കുന്നത്.

തെറിക്ക് സാമൂഹ്യ സാംസ്കാര മേക്കപ്പ് ഒന്നും കൊടുക്കണ്ട ദേവേട്ടാ‍. കേരളത്തില്‍ പലതും ഉണ്ടായിട്ടുണ്ടല്ലോ പണ്ട്. അതൊന്നും ഇപ്പോഴും ഉണ്ടാവാറില്ല. കാലം മാറുന്നുണ്ടല്ലോ.

ഓഫ്: പെണ്ണ് അഭിപ്രായം പറഞ്ഞാല്‍ അത് ഫെമിനിസം അല്ല.

രാജ് said...

[[അതില്‍തന്നെ ഈ ബലപ്രയോഗം ഏറ്റവുമധികം പ്രവര്‍ത്തിക്കുന്ന ദുര്‍ബലമേഖല, സ്ത്രീകളുടേതായതുകൊണ്ടാണ് അവര്‍ വസ്തുവത്ക്കരിക്കപ്പെട്ടു (Objectivization) പോകുന്നത്, ഒച്ച ദുര്‍ബലമാവുന്നത്, പ്രവര്‍ത്തനം പാസ്സീവായി പോകുന്നത്. ലൈംഗികതയുടെ സ്ഥാപനവത്കരണമായ വിവാഹത്തില്‍ താലികെട്ടാന്‍ തലകുനിച്ചുകൊടുക്കേണ്ടി വരുന്നത്. അധികാരത്തിലുള്ളത്ര അശ്ലീലം രതിയിലില്ലെന്നാണ് 'ധര്‍മ്മപുരാണ'മെഴുതി വിജയനും 'ആടിന്റെ വിരുന്നെ'ഴുതി യോസയും വിശദീകരിച്ചത്. 'ചാച്ചി കേറ്റട്ടോ' എന്ന കമന്റ് അശ്ലീലമാവുന്നത്, ലൈംഗികാവയവങ്ങളെ ചെന്നു തൊടുന്നതുകൊണ്ടല്ല. അതിനകത്ത് ഒരു പിടിച്ചുപറിക്കലിന്റെ, കടന്നുകയറ്റത്തിന്റെ അംശമുള്ളതുകൊണ്ടാണ് - വെള്ളെഴുത്ത്, ഈ ലേഖനത്തില്‍]]

മനുവിന്റെ സ്വയംവിശദീകരണം വായിക്കുമ്പോള്‍ വീണ്ടും തോന്നുന്നു, സന്മാര്‍ഗവാദികള്‍ ബ്ലോഗ് പൂട്ടിച്ചു എന്ന ധ്വനി അകവും പുറവും നിറഞ്ഞിരിക്കുന്ന പോസ്റ്റിനകത്തു ഈ വരികള്‍ ഒരു അലിബിയെന്നോണം വെള്ളെഴുത്തു് ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന്. എല്ലാ വിമോചനവും ഒടുങ്ങുന്നത്, വിമോചനത്തിനുവേണ്ടി മുറവിളികൂട്ടിയവര്‍ അധികാരം ഉപയോഗിച്ചു തുടങ്ങുമ്പോഴാണ്, മറ്റൊരു വിമോചനത്തിന്റെ സാധ്യതകളെ എല്ലാ അധികാരവംശത്തെയും പോലെ പഴയ വിമോചനക്കാരും നഖശിഖാന്തം എതിര്‍ത്തുപോരുകയും ചെയ്യും. സമൂഹത്തിന്റെ ലൈംഗിക നീതിയ്ക്കെതിരെ പുരുഷന്മാരുടെ വിമോചനം എന്ന് കൊട്ടിഘോഷിക്കുന്നത്, സ്ത്രീകള്‍ക്കെതിരെയുള്ള അധികാരപ്രകടനത്തോടെയാവുന്നത് 'ആണത്തം' എന്നുള്ളതിനെ പുനര്‍നിര്‍വചിക്കേണ്ട വിശേഷണമാക്കുന്നുണ്ടു്.

Pramod.KM said...

പ്രത്യക്ഷത്തില്‍ ഒരര്‍ത്ഥവും ഉള്ളില്‍ മറ്റൊരര്‍ത്ഥവും ധ്വനിപ്പിക്കുക എന്നത് ഭാഷയുടെ തനതായ ഒരു സവിശേഷതയാണ്. മലയാളത്തില്‍,രാജഭരണകാലത്തു തന്നെ നേര്‍ക്കുനേര്‍ പറയാന്‍ പറ്റാത്ത പലതും ദ്വയാര്‍ത്ഥപ്രയോഗങ്ങളാല്‍ പറഞ്ഞ് ഫലിപ്പിച്ച് പക്കത്തെ ഊണിന്റെ ഗുണം കൂട്ടിയതും മറ്റുമായ കാര്യങ്ങള്‍ നമുക്കറിവുള്ളതുമാണ്. സാധാരണ സംഭാഷണങ്ങളിലെ ഇത്തരം ദ്വയാര്‍ത്ഥപ്രയോഗങ്ങളില്‍ നിന്നും വളരെയൊന്നും വ്യത്യസ്തമല്ല,ആദ്യകാല മലയാള കവിതകളിലെ യമകവും.“തുളസീ ദളമരിയരുതേ /ഏകാദശിനാളൊട്ടുമേ അരിയരുതേ” എന്നും “വിറകെടുപ്പാന്‍ വിറകെടുത്തു/വിറകെടുത്തു വിറകെടുത്തു” എന്നുമൊക്കെ, അക്ഷരക്കൂട്ടങ്ങളൊന്നായര്‍ത്ഥം ഭേദിച്ചിടും പടി യമകങ്ങള്‍ എത്രവട്ടം പലമാതിരി ആവര്‍ത്തിച്ചു കഥിച്ചിട്ടുണ്ട് നമ്മുടെ ഭാഷയില്‍!!.
അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള എന്റെ ഒരു കവിതയില്‍
“ഇന്ദിരേച്ചി മൂഡില്/കരുണാകരന്‍ ചൂടില്/
ജയറാം പടിക്കല്” എന്നുണ്ട്.തര്‍ജ്ജമ ചെയ്താല്‍ ഒട്ടും ഭംഗി കിട്ടാത്ത ഇത്തരം പ്രയോഗങ്ങള്‍ ഒരു ഭാഷയുടെ തനത് സ്വത്തും സൌഭാഗ്യവുമാണ്.
‘മുലയെന്നു കേള്‍ക്കുമ്പോള്‍’ എന്ന പോസ്റ്റ് ലൈംഗികമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെതായിരുന്നു.പോസ്റ്റ് നിലനിര്‍ത്തി,വ്യക്തിഹത്യയുടെ ഗണത്തില്‍പ്പെട്ട കമന്റുകള്‍ മാത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു ചെയ്തതെങ്കില്‍, തീര്‍ച്ചയായും നമുക്കറിയാവുന്ന ദ്വയാര്‍ത്ഥപദങ്ങളുടെ ശേഖരത്തിലേക്ക് ഭാവിയില്‍ വായിക്കുന്നവര്‍ക്കും ഒരു മുതല്‍ക്കൂട്ടാവുമായിരുന്നു ഈ പോസ്റ്റ് .
ഈ പോസ്റ്റ് ,റാം മോഹന്‍ മാഷിനു പകരം പേരുവെക്കാത്ത മറ്റാരെങ്കിലുമോ ആണ് ഇട്ടിരുന്നതെങ്കിലും,ഞാന്‍ എന്റെതായ സംഭാവനകള്‍ അവിടെത്തെപോലെ ഇവിടെയും നല്‍കുമായിരുന്നുവെന്ന് ഉറപ്പാണ്.
ഇത്രയും ആണ് ദ്വയാര്‍ത്ഥപ്രയോഗങ്ങളെക്കുറിച്ച്.
ഇനി തനി തെറികളെ കുറിച്ച്: തെറിയുടെ ഉദ്ഭവം മനസ്സിലെ വിരോധത്തിന്റെ ഭാഷാവിഷ്കാരം എന്ന നിലയ്ക്കാവണം. സംസ്കൃതത്തില്‍ പറഞ്ഞാല്‍ മഹത്തരമെന്ന് തോന്നിയേക്കാവുന്ന അതേ സംഗതിയുടെ നാടന്‍ പ്രയോഗങ്ങള്‍ ഇന്നും കേട്ടാല്‍ ആളുകള്‍ ചെവിപൊത്തുന്നത് തെറി എന്ന മാധ്യമത്തിന്റെ വിജയമാണ്. അതങ്ങനെ തന്നെ നിലനില്‍ക്കേണ്ടത് ഭാഷയുടെ ആവശ്യവുമാണ്. ‘അപൂര്‍ണവും അര്‍ത്ഥശങ്കയാല്‍ പിഴവന്നുപോകുന്നതു’മെന്നിങ്ങനെ പല അതിരുകളും ഉള്ള ഭാഷയ്ക്ക് മറ്റു പല സങ്കേതങ്ങളും പോലെ തെറിയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കായുള്ള പോസ്റ്റില്‍ ദ്വയാര്‍ത്ഥവും തെറിപ്പാട്ടിനായുള്ള പോസ്റ്റില്‍ തെറിയും പറയുന്നത് അഭികാമ്യം തന്നെ. എന്നാല്‍ കേരളത്തിലെ വന്യജീവികളെക്കുറിച്ചുള്ള പോസ്റ്റില്‍ തെറി പറഞ്ഞാല്‍ അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതുമാണ്.

Pramod.KM said...

പിന്നെ ആ പോസ്റ്റിലെ എല്ലാ കമന്റുകളും വായിച്ചിട്ടില്ല.വായിച്ചതൊന്നും മുഴുവനായി ഓര്‍മ്മയുമില്ല.ഏതായാലും തെറിപറച്ചിലാണ് വിമോചനം എന്നൊന്നും പറയാന്‍ ആളല്ല. തെറി പറച്ചില്‍ തെറിയാണ്. ദ്വയാര്‍ത്ഥം ദ്വയാര്‍ത്ഥമാണ്. ഇതിനെയൊക്കെ സ്വതന്ത്രചിന്ത എന്നും വിമോചനമെന്നുമൊക്കെയുള്ള കുറ്റിയില്‍ കെട്ടിയിടുന്നുണ്ടെങ്കില്‍ അതൊക്കെ തെറിയോടു ചെയ്യുന്ന ക്രൂരതയാണ്.ഒരു കുപ്പിയിലും അടച്ചിടാതെ തെറി അതിന്റെ പാട്ടിന് പോകട്ടെ.

ദേവന്‍ said...

ഇഞ്ചീ, പോസ്റ്റ് അവിടെ കാണില്ല എന്ന് പ്രതീക്ഷിചല്ലല്ലോ ഇരിക്കുന്നത്, അതുകൊണ്ട് പോയതിനു മുന്നേയുള്ള കുറേ കണ്ടില്ല. അതിന്റെ മേല്‍ ചര്‍ച്ച തുടങ്ങിയ സ്ഥിതിക്ക് ഇനി അങ്ങോരുടെ കമന്റ് സബ്സ്രൈബ് ചെയ്ത ആരോടെങ്കിലും ഒക്കെ കൂടെ അയച്ചു തരാന്‍ പറയാം, ഇതുവരെ ഒടുക്കം എന്തായിരുന്നെന്ന് അറിയാന്‍ വലിയ ആകാംക്ഷയൊന്നും ഇല്ലായിരുന്നു.


തെറിക്ക് സാംസ്കാരിക (മേക്കപ്പ് അല്ല യഥാര്‍ത്ഥത്തിലുള്ളത്) വ്യാഖ്യാനം കൊടുത്തേ മതിയാവൂ. അത് ഭാഷയുടെ ഭാഗമാണ്‌. പ്രമോദ് പറഞ്ഞതുപോലെ എന്തുകൊണ്ടാണ്‌ മലയാളത്തിലെ തെറിയെല്ലാം കരിന്തമിഴു പദങ്ങളും അതേയര്‍ത്ഥമുള്ള സ്യൂട്ടും കോട്ടുമിട്ട പദങ്ങള്‍ സംസ്കൃതവും ആയിപ്പോയതെന്ന് ഗവേഷിച്ചാല്‍ കിട്ടുന്ന അറിവ് ചില്ലറയൊന്നുമല്ലെന്ന് ഞാന്‍ (ബ്ലോഗിലാണോ മലയാളവേദിയിലാണെന്നോര്‍മ്മയില്ല) പണ്ട് എഴുതിയതാണ്‌. വഴിയില്‍ കാണുന്നവനെയെല്ലാം തെറിപറയണം എന്ന് അതിനെ കണ്ടാല്‍ എനിക്കെന്തു ചെയ്യാന്‍ പറ്റും.

എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകന്റെ മകളും എനിക്കൊപ്പം ക്ലാസ്സിലുണ്ടായിരുന്നതുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാത്തതുകൊണ്ടാണോ എന്നറിയില്ല, Much Ado About Nothing എന്നതിലെ ദ്വയാര്‍ത്ഥമെന്തെന്ന് അദ്ദേഹം പഠിപ്പിച്ചില്ല ഞങ്ങളെ. ദശാബ്ദങ്ങളോളം ഷേക്സ്പിയറുടെ ആ കോമഡിയെന്തെന്ന് ഞാനറിഞ്ഞുമില്ല. എണ്‍പതു കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ്‌ ഓര്‍മ്മ ആ ക്ലാസ്സില്‍. അതില്‍ എത്രപേര്‍ക്ക് ഇന്ന് അതറിയുമോ എന്തോ.

അതുല്യ said...

നാടുചുറ്റല്‍ കഴിഞിറങ്ങിയപ്പോ ഞാനും കണ്ടു ഈ പോസ്റ്റ്. ഈ പോസ്റ്റ് മ്മൊത്തതില്‍ വായിച്ച് ര്രിഫ്രഷ് ചെയ്തിരിയ്കുമ്പോഴാണു ലാസ്റ്റ് ഒന്ന് രണ്ട് കമന്റ് വന്നതും,അത് കഴിഞ് പിന്നേയും റെഫെഷ് ചെയ്തപ്പോ തീരെ പാര്‍ലിമെന്റററി അല്ലാത്ത കമന്റ് കണ്ടതും, പോസ്റ്റ് ഡിലീറ്റ് ആയി എന്ന് ചാറ്റില്‍ ഒരു വ്യക്തി പറഞതും. അത് കൊണ്ട് ഞാനത് കോപ്പി പേസ്റ്റാക്കി വച്ചു. സെക്സ് അല്ലേ വിഷയം പിന്നീട് ഒരുപാട് തവണ വായിച്ച് രസിയ്കാം എന്ന് തന്നെ കരുതിയിട്ടാണു.

ഇനി വണ്‍സ്വാളോ പറഞത് ഇത് :-
ഇതില്‍ കൃത്യമായി ലേല്‍ബില് പറയുന്നു, സെക്സ് എന്ന്. കുട്ടികളില്ലായ്മ, ഡോക്ടര്‍, സ്പേം എന്നൊക്കെ പറഞിട്ട്, പിന്നീട് തുടയ്കടിയ്ക് വച്ചിട്ട് പോലും എടുക്കാന്‍ പറ്റാണ്ടായത് പറഞത് സെക്സ് റിലേട്ടട് അല്ലാ എന്നും,കോര്‍ക്കിനെ കുറിച്ചായിരുന്നു വെന്നും ഒക്കെ പറയുന്ന “ഫലിതം“ എനിക്ക് മനസ്സില്ലായില്ല.

POSTED BY ONE SWALLOW AT 7:27 PM
LABELS: നര്‍മം, പരിഭാഷ, സെക്സ്

100% ആവിഷ്കാര സ്വാതത്ര്യമുള്ള സ്ഥലമാണു ബ്ലോഗ്. എന്തും ചെയ്യാം,എഴുതാം. മുല, തുട, അര, മൈഥുനം, അങ്ങനെ എന്തും. കമന്റുമിടാം. ആര്‍മാദിയ്കാം. ഒരുമാതിരി പ്രായപൂര്‍ത്തിയായവര്‍ മാത്രം വായിയ്കുന്നിടമാണു ബ്ലോഗ് എന്ന് ഞാന്‍ വിശ്വസിയ്കുന്നു, മുല എന്ന കണ്ട് വായിച്ച് കുട്ടികള്‍ മൈ മിസ്റ്റേക്ക് ഇതിലൂടെ ദുര്‍മ്മാഗ്ഗിയായാല്‍, അവന്‍ പണ്ടെ ആണു, അത് കൊണ്ടാണല്ലോ മുഴോനും വായിയ്കാന്‍ ഇരുന്നത് എന്നും ഞാന്‍ വിശ്വസിയ്കുന്നു. എന്നാല്‍ ഇനി,

മുലയെന്ന് കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ കേറ്റട്ടെ, അല്ലെങ്കില്‍ പെണ്ണുങ്ങള്‍ അത്താഴ പൂജ കഴിഞ് പോവുമ്പോ പപ്പടക്കാരന്‍ കമ്മത്ത്, ചേച്ചി വരട്ടെ എന്നെ പിന്നേം പിന്നേം ചോദിയ്കുന്നാതുമൊക്കെ സെക്സ് ആയിട്ട് റിലേട്ടട് ആയിട്ടും അല്ലാണ്ടെയും എടുക്കാം. പക്ഷെ,ഒരു ശരാശരി മലയാളം വായനക്കാരന്‍ (ഏ മാന്‍ വിത് കോമണ്‍ പ്രൂഡന്‍സ്) കോണ്ടക്സ്റ്റ് അനുസരിച്ചാണു വാക്കുകളുടെ അര്‍ഥം മനസ്സില്ലാക്കുക. തെര്‍മോമീറ്ററിലെ മെര്ക്കുറി കണ്ട് പിടീയ്കാന്‍,ഞാന്‍ എന്റെ കോളീഗ്ഗിനോട്, താഴെ കിടക്കുന്നതാണോ രസം, മേലേ കിടക്കുന്നതാണോ രസം എന്ന് ചോദിയ്കില്ല ഫോര്‍ ഷുവര്‍! മൂര്‍ത്തി പറഞ പോലെ സദചാരക്കുരുക്കീന്ന് പൊട്ടി ചിതറാന്‍ ഞാന്‍ ഒരാണാണെങ്കില്‍ ചെയ്യുക, ഒരു വേശ്യയയേ കല്ല്യാണം കഴിയ്കുക എന്ന പ്രക്രിയ ആ‍വും അല്ലാണ്ടെ, വേശ്യയുടെ കൂടെ സിനിമയ്ക് പോയി, അവസാനത്തെ സീറ്റില്‍ ഇരുന്ന് കാര്യം സാധിച്ച് ദേ കണ്ടോ വിപ്ലവം എന്ന് പറയുക അല്ല.. മുല, തുടയ്ക്കിടയില്‍ , എന്നൊക്കെ കവലയില്‍ നിന്ന് ആണുങ്ങള്‍ പറഞാല്‍ അത്, മുലകുടി മാറാത്ത കുട്ടി എന്ന് പൂരിപ്പിയ്കാനോ തുടയ്കിടയില്‍ ഇന്നലെ കൈ തിരുകി ഉറങ്ങിയെന്ന് മനസ്സിലാക്കാനോ എനിക്ക് ആവില്ല. പിന്നെ എന്നാലോ, പഞ്ചായത്ത് റോഡിലൂടെ നടക്കുമ്പോള്‍ എന്തും പറയാമെന്നുള്ളത് അവന്റെ മാര്‍ഗ്ഗം, കൂടെ മതിലില്‍ ഇരിയ്കുന്നവര്‍, മുല എന്ന് പറയുമ്പോള്‍, എന്തായിരുന്നെടാ സൈസ് എന്ന് ചോദിയ്കുന്നത് അവന്റെ മാര്‍ഗ്ഗം. നാട്ടുകാരാല്‍ ചോദ്യം ചെയ്യപ്പെടുകയോ, ചെയ്യപെടാതെയിരിയ്കുകയോ ചെയ്യാം. പറഞവനോ‍ാട് ആരെങ്കിലും എന്തടാ ചോദിയ്കുമ്പോള്‍, യെസ് എഇ ഡിഡ് ഇറ്റ് ന് പറയണം, അല്ലാണ്ടെ, മുലകുടി മാറാത്ത് കുട്ടിയ്ക് പനിയെന്ന് പറയാന്‍ വന്നതാണെന്നോ മറ്റോ പറഞ്,നിന്ന സ്ഥലത്ത് നിന്ന് തിര്‍ഞ് മുണ്ട് നിവര്‍ത്തിയിടരുത്, ആ മുണ്ട് നിവര്‍ത്തിയിടുകയാണു യഥാര്‍ഥത്തില്‍ വണ്‍സ്വാളോ ഒചെയ്തത്, പോസ്റ്റ് ഡിലീ‍റ്റാക്ക്കിയതിലൂടെ, അതും പോരാഞ്, ആ പോസ്റ്റില്‍ കമന്റിട്ട് ആര്‍മാദിച്ചവരുടെ ചെകിട്ടടച്ച പോലയും ആയി.

പണ്ട് ഞാനീ പോസ്റ്റിട്ടപ്പോഴ് എന്നോട് ചാറ്റിലൂടെ ഒരൂപാട് പേരു പറഞു,അത് മാറ്റ്, നാളേ കോടതി വരെ പോവും, വഴക്കാകും, ജീവിതം പോകും. ഞാന്‍ പറഞ്, ഇട്ടത് ഇട്ടു, വരുന്നത് വരട്ടെ എന്ന്. ഇന്നും അത് ഇവിടെ യുണ്ട്, ആര്ക്കെങ്കിലും ഇത് ഇനിയും വീട്ടീലോ കോടതിയിലോ എത്തിയ്കാം. ഒപ്പ്ഷന്‍ ഓപ്പണ്‍.

പിന്നെ, മുല, തുട, അര... എന്നിവ ഒക്കെ തീര്‍ച്ചയായും തെറിയല്ല. പക്ഷെ അവ ഗോപ്യമായി വെയ്കേണ്ടതെന്തോ ഒന്ന് ആയത് കൊണ്ടാവാം, നമ്മള്‍ കുട്ടികളോട്, വാവേ, ദേ കണ്ണ്, വാവേ മൂക്കെവിടേ? ദേ ചെവി , ദേ കെക്, ദേ നെറ്റി എന്നൊക്കെ പറയുമ്പോഴും, വാവെ, ഇത് അമ്മേടേ മുല, ഇത് ചന്തി എന്നൊകെ പറയാണ്ടെ, നെറ്റി, കണ്ണ്, മൂക്ക്, ചുണ്ട് എന്നൊകെ പറഞിട്ട് പിന്നെ ഒരൊറ്റ ചാട്ടം ചാടി വാവെ, കാലിലെ കുഞി വിരലെവിടെന്ന് കൊഞ്ചിക്കണത്.

ഇഞ്ചി പറഞത് പോലെ, ഞാന്‍ സായിപ്പിന്റെ കൂടെ ആണേലും, ഫക്ക് എന്ന് ഒരുപക്ഷെ അവര്‍ അന്ന്യോന്ന്യം പറഞാല്‍, സോറി ഡിയര്‍, എന്ന് എന്നെ നോക്കി പറഞിരിയ്കും, അല്ലെങ്കില്‍ ഞാന്‍ വാതില്‍ അത് കഴിഞ് വീശി അടച്ചിരിയ്കും,എന്റെ പ്രതിഷേധമറിയ്കാന്‍. ഞാന് ഫക്ക് ചെയ്യാത്തതോണ്ടല്ല, മറിച്ച്, ഈ കാര്യത്തില്‍ മാത്രം, ചെയ്യുന്ന കാര്യത്തിനെ കുറിച്ച് മറ്റൊരാള്‍ എന്നോട് പറയുന്നതിനോടുള്ള അറപ്പാണു. എന്റെ മുഖം നല്ലതാണെന്ന് യൂ ല്ലുക്ക് ബ്യ്യൂട്ടിഫുള്‍ എന്ന് പറയുന്ന ലാഘവറ്റതോടെ, എന്റെ മറ്റ് ഭാഗങ്ങളേ കുറിച്ച് പറഞാല്‍ ആളെ അറിയുമെങ്കില്‍, പിന്നെ അങ്ങേര്‍ ആരേയും കുറിച്ച് പറയില്ല. അനോണികള്‍? ഹൂ കേയര്‍സ്? ഇത്രയും തവണ അതുല്യ ഈ വാക്കുകള്‍ ഒക്കെ പറഞത്, സദാചാരത്തിന്റെ വിപ്ലവത്തിനല്ല, മറിച്ച്, വിവരം വച്ചത് മുതല്‍ ഇന്നേ വരെ,ഇതിനെ കുറീച്ച് അറിയാം ആയിരുന്നുവെങ്കിലും, ഇന്നതേ എഴുതൂ‍ എന്ന് എനിക്ക് കാഴ്ച്ചപാടുണ്ട്.അത് കൊണ്ടാണു. അല്ലാതെ, ഇന്ന് ഭാഷാ പോഷിണീ വാങിയതല്ല ഞാന്‍ ഈ വാക്ക്കുകള്‍ ഒക്കെ കാണാന്‍. സോ, പറഞ് വന്നത്, ഒരാളെ കൊല്ലാന്‍ കഴിയുമെങ്കിലും, നമ്മള്‍ വിവേചന ബുദ്ധിയോടേ ഒരു കമ്മ്യൂണിറ്റിയില്‍ കഴിയുമ്പോ തലങ്ഗ് വിലങ്ങ് വാളു വീശാറില്ലല്ലോ അല്ലേ? സേം ലോജിക്ക് അപ്ലൈ ഹിയര്‍ റ്റൂ.

(പിന്നെ ആ പോസ്റ്റില്‍ കമന്റിട്ട് ആര്‍മ്മാദിച്ചത് കണ്ടപ്പോ, ഉണ്ടാപ്രീ‍ടെ ദോശ പോസ്റ്റിലോ, ഇക്കാസിന്റെ വിവാഹ പോസ്റ്റിലോ ആര്‍മാദിച്ചത് പോലെയേ തോന്നിയുള്ളു). പക്ഷെ ആ പോസ്റ്റ് ഡിലീറ്റ് ആയപ്പോഴാണു, വാസ്തവത്തില്‍ എനിക്ക് വണ്‍സ്വാളോയുടെ ആത്മാര്‍ഥതയില്‍ സംശയം തോന്നീത്!

മൂര്‍ത്തി പറഞതിനു ഒരൊപ്പ് എന്റെ കൂടെ - പതറിയപ്പോള്‍ തുടങ്ങിയ ഉദ്ദേശമാണ് തീര്‍ത്തും ഇല്ലാതായത്.

എനിക്ക് മൂര്‍ത്തിയേ അറിയില്ല,ഞാനിയാള്‍ടേ ബ്ലോഗ്ഗും വായിച്ചതായിട്ട് ഓര്‍ക്കുന്നില്ല. ഹീ ഈ മിസ്റ്റര്‍ എക്സ് ഫോറ് മി.

അതുല്യ said...

ഏതായാലും തെറിപറച്ചിലാണ് വിമോചനം എന്നൊന്നും പറയാന്‍ ആളല്ല. പ്രമോദ്- യൂ സെഡ് ഇറ്റ്.

(എന്നാല്‍ 1947 വരെ കാത്തിരിയ്കേണ്ടിയിരുന്നില്ലല്ലോ നമ്മള്‍?

ഗുപ്തന്‍ said...

“(ഇത് ആരേം ഉദ്ദേശിച്ചില്ല. ചുമ്മാ വഴിയേപോയ ഒരു കമന്റ് ആണ്. ചാടിപ്പിടിക്കണ്ട എന്റെയാണ് എന്ന് പറഞ്ഞ്. ചാടിപ്പിടിച്ചാല്‍ അതെന്റെ
'ബിസിനസ്സ് ' ആവില്ല)

ഞാന്‍ എല്ലാവരേയും ബഹുമാനിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അവര്‍ക്ക് വിശുദ്ധ പട്ടം ഉണ്ടോ മെത്രാന്‍ ആണോ നന്നായി എഴുതുന്നോ എന്നൊന്നും നോക്കാന്‍ എനിക്ക് പറ്റില്ല്ല്യ. I don't want to get into anyone's good books അങ്ങിനെ ഒരു brown nosing ചെയ്തു. ഐ ഡോണ്ട് കേര്‍ അബൌട്ട് ദാറ്റ്. മനുഷ്യരെ ബഹുമാനിക്കാറുണ്ട്. അതല്ലാത്തവരെ ഒട്ടില്ല താനും.

ഒരാള്‍ പറയുന്ന കമന്റെടുത്ത് ക്വോട്ടി അതിലൊരു disguised പണ്‍ വെച്ചിട്ട്, അയ്യോ ഞാന്‍ അങ്ങിനെയല്ല ഇങ്ങ്നെയായിരുന്നൂ വ്യക്തിപരമായി ഉദേശിച്ചില്ല്യ, പേര് വിളിച്ചില്ല്യ എന്നൊക്കെ പറയുന്നത് പോലീസ് പിടിക്കുമ്പോള്‍ കമന്റടിക്കാര്‍ സ്ഥിരം പറയുന്ന നമ്പറുകള്‍ അല്ലേ? അതൊക്കെ ഇവിടേം നടക്കും. വല്ല്യ പുതുമയില്ല.“

-- ഉവ്വ..ഈ സ്റ്റൈല്‍ മറുപടിയിലും വലിയ പുതുമ ഇല്ല. മറുപടി ഇങ്ങനെ തന്നെ കിട്ടുമെന്ന് ഊഹിക്കാന്‍ പറ്റാതിരിക്കാന്‍ എനിക്ക് ‘തന്മാത്ര’ ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആണ് ഇതു വഴി വരുന്ന മറ്റുള്ളവര്‍ക്കുവേണ്ടി എന്ന് ആ രണ്ടാമത്തെ കമന്റിനു ആമുഖം ഇട്ടത്.

പെരിങ്ങോടനോട്: അലിബി എല്ലാം ഞാന്‍ വെള്ളെഴുത്തിനോട് പറഞ്ഞെഴുതിക്കുകയായിരുന്നു എന്നുകൂടി ചേര്‍ത്താല്‍ ഭേഷായി.

ദേവന്‍ said...

സത്യമായും എനിക്കൊന്നും മനസ്സിലായില്ല അതുല്യാമ്മേ.
അവിടെ പറഞ്ഞ ദ്വയാര്‍ത്ഥങ്ങള്‍- അല്ലേല്‍ ആ കവര്‍ വേണ്ട-തെറികള്‍ എന്നു തന്നെ വച്ചോ, ആര്‍ക്കെങ്കിലും നേരേ വിളിച്ചതായിരുന്നോ? അവിടെ പറഞ്ഞ തെറികള്‍ പരസ്യം ചെയ്തോ അല്ലാതെയോ ആരെയെങ്കിലും നിര്‍ബ്ബന്ധിച്ചു കേള്‍പ്പിച്ചതാണോ, അല്ലെങ്കില്‍ ഞാനിരിക്കുന്നിടത്ത് എഫ്‌വാക്ക് പറഞ്ഞു എന്ന profanity alert ചെയ്യണോ? എന്നെ വിളിച്ചു എന്ന രീതിയില്‍ ആയതെങ്ങനെ ആ തമാശകള്‍?

പഴയൊരു ജനയുഗം ഓണപ്പതിപ്പില്‍‍ അടിച്ചു വന്ന എന്‍ എന്‍ പിള്ളയുടെ നാടകത്തില്‍ നിന്ന് (ഗീതാഞ്ജലി എന്നായിരുന്നു അതിന്റെ പേര്‍ എന്ന് ഓര്‍മ്മ).

ഞാന്‍ ആരുടെ ഉടമസ്ഥതയിലുള്ള മു**കളെയും *ന്തിയെയും കുറിച്ചല്ല സംസാരിക്കുന്നത്. അബ്സ്ട്രാക്റ്റ് മു* അബ്സ്ട്രാക്റ്റ് *ന്തി. അബ്സ്ട്രാക്റ്റ് സൗന്ദര്യം, അതിലെവിടെ സഹോദരാ അശ്ലീലം?

പിന്നെ കുട്ടികള്‍ ബ്ലോഗ് വായിച്ച് പിഴച്ചു പോകും എന്നു കേട്ടതുകൊണ്ട്, മേല്പ്പറഞ്ഞ നാടകം വീട്ടില്‍ പത്രക്കാരന്‍ കൊണ്ടു തന്ന് വീട്ടുമേശപ്പുറത്തുണ്ടന്ന് ഞാന്‍ വായിച്ചതാണ്‌. എനിക്കന്നു പത്തു വയസ്സുണ്ടാവും. അത് ആ പ്രായത്തിലുള്ള ഒരു ചെറുക്കന്‍ വായിച്ചതുകൊണ്ട് മല ഇടിഞ്ഞു വീഴുമോ എന്നെനിക്കറിയില്ല, എന്റെ മകന്‌ ആ പ്രായമാവുമ്പോള്‍ അറിയുമായിരിക്കും. പക്ഷേ ഒന്നറിയാം, മല വീണാലും ഇല്ലെങ്കിലും അവന്‍ ഇതിലപ്പുറം വായിക്കും. അതിലെനിക്ക് ഭയമൊന്നുമില്ല, ഭയം ടി വി സീരിയലുകളെയാണ്‌, ഷക്കീലപ്പടത്തെയല്ല. (നേരത്തേ പറഞ്ഞിട്ടുള്ള കാര്യമായതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല)

Unknown said...

ദേവന്റെ കമന്റിന്റെ ഭാഗം:

"അവനവന്റെ ബ്ലോഗില്‍ ഇടുന്ന പോസ്റ്റിന്റെയും കിട്ടുന്ന കമന്റിന്റെയും കണ്ടന്റ്, പബ്ലിഷര്‍ എന്ന നിലയ്ക്ക് ബ്ലോഗ് ഉടമസ്ഥന്റെ പ്രോപ്പര്‍ട്ടി ആണ്‌ (...) എന്ന നിലയ്ക്ക് പോസ്റ്റ് അവിടെ ഇട്ടേയ്ക്കണോ അതോ എടുത്തു തോട്ടിലെറിയണോ എന്ന തീരുമാനവും അദ്ദേഹത്തിന്റെ ഡിസ്ക്രീഷനില്‍ ചെയ്യുന്ന കാര്യം."

ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്ന "ഭീരു" എന്നതുകൊണ്ടാണോ എന്നറിയില്ല, ദേവന്റെ കമന്റിനോടു് യോജിക്കാന്‍ തോന്നുന്നതു്. ഒരുവന്റെ ബ്ലോഗ് അവന്റെ "ആത്മീയസമ്പത്താണു്." അതു് എങ്ങനെ ഇരിക്കണമെന്നും അതിനു് എന്തു് സംഭവിക്കണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവന്റേതാണു്. അവന്റെ സ്വാതന്ത്ര്യം വഴി എനിക്കു് അവനെ ചെളി വാരി എറിയാനുള്ള എന്റെ സ്വാതന്ത്ര്യം നഷ്ടമാവുമ്പോള്‍ അതു് "ആകമാനസ്വാതന്ത്ര്യത്തെ" കൊലചെയ്യലായി എനിക്കു് തോന്നുന്നതു് സ്വാഭാവികം. വീക്ഷണകോണമാണല്ലോ പലപ്പോഴും നിലപാടുകള്‍ക്കാധാരം.

"മുല" എന്നു് കേള്‍ക്കുമ്പോള്‍ ഒരു കൈക്കുഞ്ഞും,‍ ഒരു യുവാവും, മരണശയ്യയില്‍ കിടക്കുന്ന ഒരു വൃദ്ധനും "ചിന്തിക്കുന്നതു്" ഒരുപോലെ ആവാന്‍ കഴിയില്ലെന്നാണു് എനിക്കു് തോന്നുന്നതു്.

കമന്റ്സ് അന്‍പതോളം എത്തിയപ്പോള്‍ ആ പോസ്റ്റിലേക്കു് ഞാനും ‌ഒന്നു് "ഒളിഞ്ഞു്" നോക്കിയിരുന്നു. പഠിക്കുന്ന കാലത്തു് കേട്ട ചില പൊടിക്കൈകള്‍ കമന്റിയാലോ എന്നൊരു പ്രലോഭനം ഉണ്ടാവുകയും ചെയ്തു. എങ്കിലും നിയന്ത്രിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതുപോലൊരു ചര്‍ച്ച അതിനാവശ്യമുണ്ടോ? അറിയില്ല. എങ്കിലും എന്റെ ഇഷ്ടമല്ല, പിന്നെയോ....

അതുല്യ said...

ദേവനോട്, കൊല്ലം കഴിയുമ്പോ സ്നേഹത്തിലിരിയ്കാ‍ാന്‍ നീങ്കള്‍ വിടമ്മാട്ടേള്‍ ഇല്ലയാ? ഞാന്‍ പറഞില്ലല്ലോ ഒരിടത്തും, ആരെങ്കിലും എന്ന്നെ വിളിച്ച തെറിയായിട്ട് എനിക്ക് തോന്നിയെന്ന്? അവിടെ ഒരു ഉണ്ടാപ്രി ദോശ പോസ്റ്റിന്റെ ആര്‍മ്മാദമാ‍ാത്രമേ എനിക്ക്ക് തോന്നിയുള്ളൂ എന്ന് എഴുതിയത് വായിച്ചില്ലേ ചെല്ലാ നീയ്യ്?

ഗോപ്യമായ വാ‍ക്കുകള്‍ കണ്ടപ്പോ ഒരീഷ്യ തോന്നിയെങ്കിലും ഇത് അതല്ല ഇത് അതല്ലാ എന്ന് പറയുന്നതായിരുന്നല്ലോ, നിങ്ങള്‍ ഉദ്ദേശിച്ചതായിരുന്നു തെറ്റ്, എന്ന് പറയുന്നതായിരുന്നല്ലോ വണ്‍സ്വാളോവിന്റെ പോസ്റ്റിന്റെ ഉദ്ദേശം അല്ലേ? അപ്പോ പോസ്റ്റിന്റെ തന്നെ ഊക്കുള്ള ലാസ്റ്റ് കമന്റുകള്‍ വന്ന് നിറഞപ്പോ എന്തിനാണു സദാചാരമുണര്‍ന്നത്? അതിലൂടേ അവിടെ പിന്നേം പിന്നേമ്ം കമന്റിട്ട ദേവന്‍ ശശിയായി മാറിയതാണു ഞാന്‍ കണ്ടത്? ആവോ.. ഒരുപാട് സംവാദം നടക്കുന്ന പോസ്റ്റുകളില്‍ നമ്മള്‍ ഇല്ലാത്ത സമയം ചിലവാക്കി സായിപ്പിനെ പോട്റ്റ് പുല്ല് ന്നും പറഞ് കമാന്റിട്ട് ശേഷം, പിന്നെ കമന്റിടാന്‍ പോവുമ്പോഴ് പോസ്റ്റ് കണ്ടില്ലെങ്കില്‍ എനിക്ക് കണ്ട്രോള്‍ കണ്ടോള്‍ ന്ന് പത്ത് തവണ പറയേണ്ടി വരും.

ബാഡ് വേര്‍ഡ് പറയുന്നതില്‍ ഒരു തെറ്റുമില്ല, തെറി പറയുന്നതിലും എന്ന് ഞാന്‍ വിശ്വസിസ്യ്കുന്നില്ല. കുട്ടികളേ ഞാനോ ദേവനോ ഒക്കെ നമ്മള്‍ തമാശയ്ക് അങ്ങോട്ടും ഇങ്ങോട്ടൂം പറയുന്ന തെറി പറഞ് വിളിയ്കോ കുഞുനാളിലു കൊഞ്ചിയ്കുമ്പോ? വലുതാവ്മ്പോ അടുപ്പം അനുസരിച്ച് ഒരുപക്ഷെ പറയും ഇല്ലേ?

വണ്‍ സ്വാളോയ്ക് എഴുതിയ പോസ്റ്റ്, ഞാന്‍ ആ മുലയല്ല ആ തുടയല്ല എന്ന് പറഞത് എന്നുറപ്പ്പുണ്ടെങ്കില്‍, എന്ത് കൊണ്ട് ഊരും പേരും അറിയാത്തവന്‍ വന്ന് വണ്‍സ്വാളോന്റെ പറ്റി ഒരു പണ്‍ എഴുതയപ്പ്പോ കൊണ്ട് കുത്തി കീറീത്? അതും പണ്‍ എന്ന മട്ടിലെടുത്ത് ത്ടരട്ടെ പണ്ണുകള്‍ എന്ന് പറഞിരിയ്കായിരുന്നില്ലേ? അപ്പോ അവിടെ എന്ത് കൊണ്ട് ഏട്ടീന്ന് പുലി ചാടി ഓടി? അത് കൊണ്ടല്ലേ,അത് വരെ അവിടെ നടന്നത് പ്യുയര്‍ തെറി വിളീന്ന് തന്നെ അടിവരെയിട്ട പോലെ ആയത്?

മാങാതൊലി.ദ്വയാര്‍ത്ഥ വാചകങ്ങളോ, സെക്സ് വാക്കുകളോ ഒക്കെ നല്ലതാണു, മാസികയിലോ, ബ്ലോഗിലോ എവിടേം ആവാം. (മുസിലി പവര്‍ എക്സ്റ്റ്രായുടെ പരസ്യം വരുന്നു,സ്വാമി അയപ്പന്‍ സീരീയലിനിടയില്‍!) പക്ഷെ കൊച്ച് പുസ്സ്തകം എഴുതീട്ട് ഇത് നാരായണീയം തര്‍ജ്ജമ എന്ന് വരുത്തി തീര്‍ത്ത്, കുറെ പേരൂ കൂട്ടം കൂടി നാരായണായ നമ: എന്നും പറഞ് കഴിയുമ്പോ, പ്രിന്റ് മാറ്റര്‍ മാറീന്നും പറഞ് കോറീജെണ്ടം എറക്കരുത്! നാരയണ പാടിയവര്‍ വെറും നാരദരായി മാറും അപ്പോ.

രാജ് said...

സൂപ്പര്‍മാന്‍ എന്ന മലയാളം സിനിമയിലാണെന്ന് തോന്നുന്നു ജയറാം അഭിനയിക്കുന്ന വക്കീല്‍ കഥാപാത്രം ബിന്ദു പണിക്കരുടെ സ്ത്രീകഥാപാത്രത്തിനോടു കോടതിയില്‍ ഒരു ചോദ്യം ചോദിക്കുന്നു, ‘കൊടക്കാറുണ്ടോ?’ [സത്യം പറഞ്ഞാല്‍ ജയറാമിനറിയാം എങ്ങനെയാണ് ദ്വയാര്‍ഥത്തിലൊരു ചോദ്യം ചോദിക്കേണ്ടതെന്ന്]

മലയാള സിനിമയില്‍ നല്ലൊരു തെറി പറയുമ്പോഴാണ് കാഴ്ചക്കാര്‍ ചിരിക്കുക [മ.. മ.. മത്തങ്ങത്തലയാ! തെറി പറയാതെയും ആളുകളെ ചിരിപ്പിച്ചത് അങ്ങനെയാണ്] സൂപ്പര്‍മാനിലെ ഈ രംഗത്തും പ്രേക്ഷകര്‍ ആര്‍ത്തുചിരിക്കുകയായിരുന്നു, അവിടെ ആണിന്റേയും പെണ്ണിന്റേയും കണക്കെടുത്തില്ലെങ്കിലും ചിരിച്ചവരില്‍ ഏറിയ പങ്കും പറഞ്ഞുകേട്ടത് തെറിയാണെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ചിരിച്ചുപോകുന്നത്. സിനിമയില്‍ ന്യായാന്യായങ്ങളില്ല, ജയിക്കുന്ന ഒരു പക്ഷമേയുള്ളൂ, നായകപക്ഷത്തിനു തെറി പറയലും മുണ്ടൂരിയിടലും പെണ്ണിന്റെ കവിളത്തടിക്കുന്നതും ശരിയാണ്, പ്രേക്ഷകര്‍ ചിരിക്കും കൈയടിക്കും. സിനിമ കണ്ട് പോടാ പട്ടിയെന്ന് കുട്ടി പറഞ്ഞാല്‍ കുട്ടിയെ നമ്മള്‍ അടിക്കും.

ജീവിത യാഥാര്‍ഥ്യങ്ങളില്‍ തട്ടുപൊളിപ്പന്‍ സിനിമയിലുള്ളതു പോലെ ഭീകരമായ പക്ഷാന്തരമില്ല. തൂക്കിക്കൊല്ലപ്പെടുന്നവനു പോലും അര്‍ഹിക്കുന്ന മാനുഷിക പരിഗണന നമ്മള്‍ നല്‍കാറുണ്ട്, അതിനും സന്നദ്ധത പ്രകടിപ്പിക്കാത്ത മനുഷ്യക്കൂട്ടത്തെ മൃഗമെന്നോ ഫാസിസ്റ്റെന്നോ വിളിക്കുവാന്‍ വെമ്പാറുണ്ട്. ദേവന്‍ കമന്റു മുഴുവന്‍ വായിക്കാത്തതുകൊണ്ടാവാം ‘ഭൂരിപക്ഷത്തിനു് എതിരെ സംവദിച്ചവരോടെല്ലാം’ രാംമോഹന്റെ പോസ്റ്റിലെ കമന്റടിക്കാര്‍ മറുമൊഴിഞ്ഞ തറ-കമന്റുകള്‍ കാണാതെ പോയത്. ഇനി അവരെങ്ങാന്‍ സിനിമയും സീരിയലുമൊക്കെ തലയ്ക്കുപിടിച്ച, ഒരു ഹാസ്യം പറയട്ടെ എന്നു കരുതി നിര്‍ദോഷകരമായ പണ്‍ കലര്‍ത്തി സംസാരിക്കുന്ന പാവത്താന്മാരാണെങ്കില്‍, അവരെ ഫാഷിസ്റ്റ് / തറ എന്നൊക്കെ വിളിച്ചതിനു എന്റെ തലയില്‍ ഇടിത്തീവീഴട്ടെ :-)

കൊച്ചുപുസ്തകം യാഹൂഗ്രൂപ്പിനും യാഹൂവിലെ കേരളചാറ്റിനും ഉള്ളത്ര ഉപഭോക്താക്കള്‍ ബ്ലോഗിനില്ലെന്ന് തോന്നുന്നു, അവിടെയൊക്കെ പണ്ടു മുതലേ ഭയങ്കര വിമോചനമാണ്. ആ നിലവാരമൊക്കെ ബ്ലോഗിലും ഉള്ളതായിരുന്നു, വിമോചനക്കാര്‍ ആണധികാരത്തിന്റെ മുഷ്ക് കാണിച്ചില്ലായിരുന്നെങ്കില്‍.

Anonymous said...

വണ്‍‌സ്വാളോ എന്ന വ്യക്തി കുറേ വളിപ്പു പോസ്റ്റാക്കി.കുറേ ആള്‍ക്കാര്‍ അതില്‍ കൂടി തിമര്‍ത്തു.
അതിനു ഇങ്ങനെ ഒരു വ്യാഖ്യാനവും പോസ്റ്റുകളും ഒക്കെ ആവശ്യമുണ്ടോ.
സത്യത്തില്‍ സഭ്യമായതെന്ന് വരുത്തിത്തീര്‍ത്തിരിക്കുന്ന ഭാഷയില്‍ പലതെറികളും പലപ്പോഴായി വിളമ്പിയിട്ടുള്ള കുറേ ആള്‍ക്കാരുടെ ഇടപെടലാണ് ഇത് ഇത്ര വഷളാക്കിയതെന്നു കരുതിപ്പോയാല്‍ തെറ്റുണ്ടോ.
സദാചാരത്തിന്റെ മൂക്കുകയറുമായി ഇവര്‍ വേട്ടക്കിറങ്ങിയപ്പോള്‍ ആകണം വണ്‍സ്വാളോ വിമോചന മന്ത്രം ഉരിയാടിയത്. അതും വിഡ്ഡിത്തമല്ലാതെ മറ്റെന്താണ്.
തെറി പറഞ്ഞെങ്കില്‍ തെറി ആണെന്ന് സമ്മതിക്കുക.ധൈര്യമില്ലെങ്കില്‍ പറയാന്‍ പോകരുത്. ഈ മാതിരി പോസ്റ്റ്മോര്‍ട്ടം ഒന്നുമില്ലായിരുന്നെങ്കില്‍ അത് വെറും തമാശമാത്രമായി വിസ്‌മൃതിയിലായേനെ.
എന്തായാലും ആദ്യകാല സംസ്കൃത കവികളും പേരെടുത്ത വലിയ വലിയ എഴുത്തുകാരും പറഞ്ഞു വെച്ചതിനേക്കാള്‍ വലുതൊന്നുമല്ല അവിടെ നിറഞ്ഞത്. കേരളീയസമൂഹത്തിന്റെ സദാചാരം കപ്പല്‍ കയറാനൊന്നും പോകുമായിരുന്നില്ല ആ പോസ്റ്റ് കോണ്ട്.
സഹതാപമുണ്ട്.

വെള്ളെഴുത്ത് said...

"ഓ അതത്രവല്ല കാര്യമൊന്നുമല്ലായിരുന്നു, അറിയാതെ എന്റെ കൈതട്ടി മാഞ്ഞുപോയതാണ് ആ പോസ്റ്റ് എന്നു സാക്ഷാല്‍ രാം മോഹന്‍ അവസാനം പറഞ്ഞാല്‍ തീര്‍ന്നു ഈ പോസ്റ്റും ഞാന്‍ ഫ്ലൈറ്റ് ടിക്കറ്റ് നല്‍കി കൊണ്ടുവന്ന ഫൂക്കോയുമെല്ലാം. എങ്കിലും ഇവിടത്തെ കമന്റുകളുടെ പ്രസക്തി അവസാനിക്കുന്നില്ല. അവ സ്വതന്ത്രമാണ്. ഒരുപാട് കാര്യങ്ങള്‍ പറയുന്നവയാണ്. ചില തിരിച്ചറിവുകള്‍ ഉണ്ടാക്കുന്നവയാണ്. അങ്ങനെയൊരു അടിവര ഇതിനു തരാമല്ലോ അല്ലേ?
1. രതി, ലൈംഗികത, തെറി, അശ്ലീലം ഇതൊക്കെ സംഭാഷണത്തില്‍ പര്യായങ്ങളായിരിക്കാം. പക്ഷേ വിലയിരുത്താന്‍‍ അവയുടെ സൂക്ഷ്മാര്‍ത്ഥം അറിയണം.
2. ഒന്ന്, അതായി തന്നെയിരുന്നോട്ടെ, എന്തിനു അതിനെക്കുറിച്ചു ചിന്തിച്ചു വിഷമിക്കണം അല്ലെങ്കില്‍ അതില്‍ ചിന്തിക്കാന്‍ എന്താണ് ഇത്രയൊക്കെയുള്ളതെന്ന മനോഭാവത്തെയാണ് നാം മാറിനിന്ന് യാഥാസ്തിതികത്വം എന്നു വിളിച്ചുവരുന്നത്. അല്ലേ? സ്വല്പം ചിന്തിച്ചാല്‍ എന്താണു കുഴപ്പം.
3. ഇഞ്ചിയുടെയും അതുല്യയുടെയും കമന്റുകള്‍ക്കു ശേഷം ചിന്തകളുടെ ഒരു male version-നെ (എന്റേതുള്‍പ്പടെ) തിരിച്ചറിയുന്നുണ്ട്.. കൂടുതല്‍ ശക്തമായി.
4. തെറി പറയുന്നതു വിമോചനമാണെന്നു ആരും പറഞ്ഞിട്ടില്ല. സമൂഹം കെട്ടിയേല്‍പ്പിക്കുന്ന ചില സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വിമോചനസ്വഭാവമുണ്ടെന്നാണ് പറഞ്ഞത്. ഒന്നാലോചിച്ചാല്‍ അശ്ലീലം എന്നു പറയപ്പെടുന്ന പദങ്ങള്‍ ധാരാളം ഉപയോഗിച്ചുകൊണ്ടാണല്ലോ ഇഞ്ചിയും അതുല്യയും ഇവിടെ സംസാരിച്ചത്.. അതിന്റെയൊരു വിമോചക ദൌത്യം വ്യക്തമല്ലേ..( )
5. പെരിംഗ്.. അധികാരപ്രയോഗവും അതിനെതിരെയുള്ള കലാപവും തിരിച്ചറിയുക എളുപ്പമാണ്. പ്രശ്നസങ്കുലമാണ് ആ മണ്ഡലമെങ്കിലും..
6. ദേവാ, സമൂഹത്തിനു പൊതുവേ നിരക്കുന്നതല്ല നാം ചെയ്യുന്നത് എന്ന് ബോദ്ധ്യമുണ്ടെങ്കില്‍‍, അതുകൊണ്ടുണ്ടാവാന്‍ സാദ്ധ്യതയുള്ള സമ്മര്‍ദ്ദങ്ങളെ സ്വയം ഏറ്റിവയ്ക്കാന്‍ നമുക്കു കഴിയാതെ പോകുന്നതെന്ത് എന്നു തന്നെയായിരുന്നു ഞാന്‍ ചോദിച്ചത്.
7. സാമൂഹികമര്യാദ, അന്തസ്സ്..തുടങ്ങി അമൂര്‍ത്തമായ ഏതു വാക്കുപയോഗിച്ചു വിശദീകരിച്ചാലും നമ്മുടെ ബോധത്തെ കാര്യമായി നിയന്ത്രിക്കുകയും അലട്ടുകയും ചെയ്യുന്ന പ്രശ്നമല്ലേ രതിയുടേത്? എന്തുകൊണ്ട്? എന്തുകൊണ്ട് ഉദാഹരണങ്ങളെല്ലാം അതില്‍ തൊടരുതെന്നും തൊട്ടാല്‍ വിവരമറിയുമെന്നും തൊടുമെന്നുമുള്‍ല മട്ടിലാവുന്നു? എന്തുകൊണ്ട് ഈ പ്രശ്നം നമുക്കിത്രയും വികാരത്തോടെ സംസാരിക്കേണ്ടി വരുന്നു? എന്തുകൊണ്ട്.........

Anonymous said...

സാനിട്ടറി നാപ്കിന്‍ എച്ച്പിവിക്കു കാരണമാകുമെന്ന് സംശയാതീതമായി ഒന്നിലധികം പഠനങ്ങളില്‍ തെളിഞ്ഞോ, അവ വിശ്വസീയമാണോ? ആണെങ്കില്‍ സിഗററ്റ് കൂടിന്റ്റ്റെ പുറത്ത് എഴുതും പോലെ ഒരു ആരോഗ്യവകുപ്പ് വാണിങ്ങോടെ ഇതിനെ തുടര്‍ന്നും വില്‍ക്കാം, കാരണം ഇതു മരുന്നല്ല, ഒരു സൌകര്യം മാത്രമാണ്. നിസ്സംശയം തെളിഞ്ഞില്ലേല്‍ കൂടുതല്‍ അറിയും വരെ ഒന്നും വേണ്ട. സ്ത്രീകള്‍ പ്രസ്തുത വാണിങ്ങ് നോക്കി അവര്‍ക്കിഷ്ടമുള്ളതുപോലെ ചെയ്യട്ടെ.

തൊലിപ്പുറമേ നിന്ന് ഒന്നും അകത്തോട്ട് കടക്കില്ലെങ്കില്‍ സപ്പോസിറ്ററി വച്ചാല്‍ പനി മാറില്ലല്ലോ.

Anonymous said...

സോറി ടാബ് മാറിപ്പോയി. അക്ഷരക്കഷായം ബ്ലോഗിലേക്കിട്ട കമന്റ് ടാബ് തെറ്റി ഇവിടായിപ്പോയി. ദയവായി എടുത്തു കളഞ്ഞേക്കുക.

Sandeep PM said...

താന്‍ എഴുതിയത് അശ്ലീലം അല്ലെന്നു ഉറപ്പുന്ടെന്കില്‍ അതിനെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക എന്നതിലിരിക്കുന്നു നമ്മുടെ ലൈംഗികമായ പക്വത.

Suraj said...

പ്രിയ വെള്ളെഴുത്തേ,

താങ്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ച valippukal.blogspotഉം ആ പോസ്റ്റുമൊന്നും ഞാന്‍ കണ്ടിട്ടേയില്ല. ഏതായാലും പോസ്റ്റിന്റെ പരിധികളൊക്കെ വിട്ട് ഇവിടെ ചര്‍ച്ചകള്‍ പടര്‍ന്നു പന്തലിച്ചപ്പോഴാണ് എത്തിപ്പെട്ടത്.

പോസ്റ്റിനു മാത്രമാണ് ഈ കമന്റ്; മറ്റു കമന്റുകള്‍ക്കല്ല.

A) 1.‘ജീവന്‍’ എന്നതിന്റെ സ്ഥൂലമായ ബയോളജിക്കല്‍ അര്‍ത്ഥം പ്രജനനം ചെയ്യുന്നത് എന്നാണ്. ജന്തുവിനെ സംബന്ധിച്ചിടത്തോളം, പ്രജനനമെന്നത് ഒരു ജീന്‍ മറ്റൊരു ജീനിനെ സൃഷ്ടിക്കുന്ന പ്രക്രിയയും. ഈ പ്രോസസ്സിനിടയ്ക്കുള്ള സകല തരികിടകളും പിടച്ചിലുകളും വിജയകരമായി എങ്ങന്നെ പ്രജനനം നടത്താം എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയുള്ള ജീനുകളുടെ പരിണാമത്തിന്റെ ഫലമാണ്. ജീനുകളുടെ ആത്യന്തികമായ പിടിയില്‍ നിന്നു എത്ര കുതറിയാലും, ജന്തുവിനു വിട്ടുപോരാനാവില്ലല്ലോ; ബൌദ്ധിക നിലവാരം, ഭാഷ, ചിന്ത, ലൈംഗികതയടക്കമുള്ള വികാരവിചാരങ്ങളില്‍ നിന്ന് അതുകൊണ്ടുതന്നെ മോചനവുമില്ല.

2.സ്വാഭാവികമായും ജീനുകള്‍ സഹകരിക്കുമ്പോള്‍ ജന്തുസമൂഹങ്ങളുണ്ടാകുന്നു. അതേ ജീനുകള്‍വഴി നിശ്ചയിക്കപ്പെടുന്ന ഒന്നാണ് സാമൂഹിക നിയമങ്ങളും സദാചാര/അനാചാരങ്ങളും ഒക്കെ.

3. X എന്നയാള്‍ Y എന്നയാളെക്കാള്‍ ശക്തനാണ്. അപ്പോള്‍ Xനു വേണമെങ്കില്‍ Yയുടെ പ്രജനനത്തെ തടയാം. അങ്ങനെയുണ്ടാകുന്ന സമൂഹങ്ങളില്‍ ജീനുകളുടെ വൈവിധ്യം കുറഞ്ഞു കുറഞ്ഞ് സര്‍വ്വനാശം സംഭവിക്കുന്നു. ജീനുകളുടെ പരമാവധി വൈവിധ്യത്തിനും പ്രചരണത്തിനും പോഷണത്തിനും നല്ലത് സമൂഹത്തിലെ പരമാവധിയാളുകളെ പ്രജനനത്തിനു പ്രേരിപ്പിക്കുക എന്നതാണ്.Yയുടെ ഇണയെ തട്ടിയെടുക്കുന്നതില്‍ നിന്നും X എന്നയാളെ സമൂഹം ചില നിയമങ്ങളാല്‍ തടയുന്നു. അതാണ് ലൈംഗിക സദാചാരത്തിന്റെ കാതല്‍.

4. ഈ ലൈംഗികസദാചാരത്തിന്റെ പരിധികള്‍ ഓരോ ജന്തുസമൂഹത്തിനും അവയുടെ അവാന്തരവിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും അടിസ്ഥാനപരമായി അതിന്റെ അര്‍ത്ഥം നേരത്തേ പറഞ്ഞതു തന്നെ : “Yയുടെ ഇണയെ തട്ടിയെടുക്കുന്നതില്‍ നിന്നും X എന്നയാളെ സമൂഹം ചില നിയമങ്ങളാല്‍ തടയുന്നത്”. അതു പ്രവര്‍ത്തിയാല്‍ മാത്രമല്ല, നോട്ടത്താലോ വാക്കുകളാലോ പോലും പാടില്ല എന്നു നിശ്ചയിക്കുന്നത് ഓരോ സമൂഹത്തിന്റെയും orthodoxy യെ അടിസ്ഥാനപ്പെട്ടുത്തിയായിരിക്കുമെന്നു മാത്രം. സാമ്പത്തിക/സാമൂഹിക/ജാതീയ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളേ സമൂഹം അംഗീകരിക്കൂ എന്നതുള്‍പ്പടെയുള്ള എല്ലാ അധികാരപ്രയോഗങ്ങളും ഇതേ Genetic Conservatism-ത്തിന്റെ ഭാഗമായി കണ്ടാല്‍ മതി.

കാലക്രമത്തില്‍ ലൈംഗികതക്കുമേല്‍ വന്നു ഭവിച്ച നിഗൂഡതയുടെ ശാസ്ത്രാടിസ്ഥാനവും ഇതു തന്നെ. എത്ര നിഗൂഡമാകുന്നുവോ, അത്രകണ്ട് ഉത്കണ്ഠയുളവാക്കുന്നവയുമാകുന്നു അത്. ഉത്കണ്ഠയെ ഏറ്റവും acceptable ആയി ആവിഷ്കരിക്കുന്നത് Humour(ഹാസ്യം) അത്രെ. അതുകൊണ്ടു തന്നെയാവണം മനുഷ്യനെ ഏറ്റവും നന്നായി ചിരിപ്പിക്കുന്നത് ലൈംഗികചുവയുള്ള ഭാഷയും ഹാസ്യവുമാണ്.
പക്ഷേ അതു പറയുന്ന സന്ദര്‍ഭമനുസരിച്ച് കേള്‍വിക്കാരന്‍ പ്രതികരിക്കുന്നു. കോളേജ് ഹോസ്റ്റലില്‍ പൊട്ടിച്ചിരിയുളവാക്കുന്ന ഒരു ‘തമാശ’, മധ്യവയ്സ്കരുടെ ഒരു കുടുംബസംഗമത്തിലടിച്ചാല്‍ പണ്ടു പൊട്ടിച്ചിരിച്ചിരുന്നവര്‍ തന്നെ മുഖം കോട്ടും. ഇതും ജീനിന്റെ പിടിതന്നെ !

ജൈവികമായ പിടികള്‍ അയക്കാന്‍ പറ്റാത്തിടത്തോളം ‘വിപ്ലവങ്ങളും’ ‘വിമോചന‘ങ്ങളും വിജയിക്കില്ല.

B) ‘ലൈംഗികതയെ സംബന്ധിക്കുന്ന മലയാളം വാക്കുകളുടെ അയിത്ത’ത്തിന് പരിമിതമായ നിലനില്‍പ്പേ ഉള്ളുവെന്നാണ് എനിക്കു തോന്നുന്നത്.

ഒരിക്കല്‍ മെഡിക്കല്‍ കോളെജിലെ ആശുപത്രിക്ലീനിംഗ് ജീവനക്കാരികളില്‍ ഒരാള്‍ ഗൈനക് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ വച്ച് എന്നോടു ചോദിച്ചു : “കുഞ്ഞേ, എനിക്ക് പൂറ്റില്‍ ഒരു വേദന. ആരെ കാണിക്കണം ?”
യോനികയെ ‘പൂറ്’ എന്ന് ഹാസ്യദ്യോതകമായി മാത്രം പറഞ്ഞിരുന്ന കൌമാരതമാശകള്‍ എവിടെ, ജീവിതം എവിടെ.!

പിന്നെ ഹൌസ് സര്‍ജ്ജന്‍സിക്കും മറ്റും പൂറ്, പറി, കുണ്ണ, മൂലം, തീട്ടം എന്നിങ്ങനെ അശ്ലീലമെന്നു വിവക്ഷിക്കുന്ന സകല പദങ്ങളും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വ്യവഹാര ഭാഷയില്‍ കേട്ടുകേട്ട് തഴമ്പിച്ചപ്പോള്‍ മനസ്സിലായി, വാക്കുകളിലെ സവര്‍ണ്ണാവര്‍ണ്ണ ഭേദങ്ങളില്‍ വലിയ കാര്യമൊന്നുമില്ലെന്ന്. ഈ വാക്കുകളെ ‘മറ്റേ’ തമാശകളുമായി ബന്ധപ്പെടുത്തി കാണുന്നതിന്റെ കുഴപ്പമാണിതെന്നും :)

ദേവന്‍ said...

വെള്ളെഴുത്തേ,
ഡബിള്‍ മീനിങ്ങ് ഉള്ള തമാശകള്‍ക്കായി രാം മോഹന്‍ തുടങ്ങി വച്ച ത്രെഡില്‍ ഡബിള്‍ മീനിങ്ങ് തമാശകള്‍ (അതു മാത്രമല്ല ഒട്ടു മിക്ക തരം തമാശകളും ഇഷ്ടമാണ്‌ - ഇന്നലെ കേട്ട് അറഞ്ഞു ചിരിച്ച ഒരു വുഡി അലന്‍ തമാശ its rude to mention of this unfortunae man as drunk, why dont you call him vertically challenged?) ഇഷ്ടമുള്ള ഞാന്‍ എനിക്കറിയാവുന്നതൊക്കെ എഴുതി. തൊട്ടു താഴെയും മേലെയും ആക്റ്റീവ് ആയി നടന്ന അദ്ദേഹത്തിന്റെ തന്റെ പോസ്റ്റുകളില്‍ പോലും അതെഴുതാതെയിരിക്കുന്നത് അറിയാഞ്ഞിട്ടല്ല, അനൗചിത്യമാവും എന്നതുകൊണ്ടാണ്‌. അതിലെ ഓരോ തമാശയും എഴുതിയതും വായിച്ചതും നല്ല ബോധത്തോടെ തന്നെയാണ്‌, വിഷമമില്ല, സങ്കോചമില്ല എന്തു വാള്‍ വീശിയാലും ദമ്പിടീം കുലുങ്ങുകയുമില്ല ഈ കസേര. അത്രേയുള്ളു. ഇന്നതെഴുതരുതെന്ന് പറഞ്ഞാല്‍ അതു തന്നെ എഴുതും ഞാന്‍, ഇന്നത് വായിക്കണമെന്ന് പറഞ്ഞാല്‍ പിന്നെ അത് വായിക്കുകയുമില്ല. എഴുതാന്‍ തോന്നുമ്പോള്‍ എഴുതാനും വായിക്കാന്‍ തോന്നുന്നത് വായിക്കാനുമല്ലേ ബ്ലോഗ്? കാശിനു എഴുതുന്നതും വായിക്കുന്നതും ബ്ലോഗിലല്ല, ഓഫീസിലാണ്‌.

സൂരജ് ഇട്ട കമന്റ് പോസ്റ്റിനാണെങ്കിലും കമന്റിന്മേല്‍ ഒരു കമന്റ്:

ഒന്ന്: ഒരേകാര്യത്തെ സൂചിപ്പിക്കുന്ന ലേമാന്‍ പദം അശ്ലീലവും സ്കോളര്‍ലി വാക്ക് സഭ്യവും ആകും എല്ലാ ഭാഷയിലും. rectal sphincter എന്നതില്‍ അശ്ലീലമൊന്നുമില്ലല്ലോ, അതിന്റെ സാധാരണക്കാരന്റെ വാക്ക് തെറിയാകും. മലയാളത്തിന്റെ പ്രശ്നം ഗോപ്യശരീരഭാഗങ്ങളെക്കുറിച്ചുള്ളതോ ലൈംഗികവൃത്തിയെക്കുറിച്ചുള്ളതോ ആയ തനിമലയാളം (കരിന്തമിഴ് റൂട്ടുള്ളവ) എല്ലാം പച്ചത്തെറിയും സംസ്കൃതം പദങ്ങളെല്ലാം സഭ്യവും ആണെന്നുള്ളതാണ്‌. അതായത് സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ഭാഷ സാധാരണക്കാരനു പഠിച്ചുകൂടാത്ത സംസ്കൃതമായതില്‍ നിന്നാണ്‌ ഈ ഡൈക്കട്ടമി ഉണ്ടായതെന്ന ഒരു സുഖമല്ലാത്ത രീതി.

സൂരജ് പറഞ്ഞത് ശരിയാണ്‌, സാധാരണക്കാരന്റെ ഭാഷ തെറിയാകും. പണ്ട് മന്ത്രി വരയ്ക്കുന്ന പാച്ചുവും കോവാലനിലും (ആണെന്ന് തോന്നുന്നു ഉറപ്പില്ല) വീട്ടുമുറ്റത്തു വന്ന് ഒരു ഗുണ്ട ഉടുതുണി പൊക്കി കാണിച്ച് എന്തൊക്കെയോ പിടിച്ചുടച്ചുകളയും എന്ന് തെറി പറഞ്ഞതിനെ കോടതിയില്‍ ജഡ്ജിയോട് സഭ്യമായി "പ്രതി എന്റെ പൂമുഖത്തു വന്നു ചേര്‍ന്ന് ചില ജൗളിത്തരങ്ങള്‍ ഉയത്തിക്കാട്ടുകയും പ്രാകൃതമായ രീതിയില്‍ എന്നെ വന്ധ്യംകരണം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു" എന്ന് പറയുന്നതോര്‍ത്തു.

രണ്ട:
ലൈംഗിക സദാചാരം- മൂന്ന് ആംഗിളാണ്‌ അതിനുള്ളത്. ഒന്ന് ഓര്‍ഗനൈസേഷണല്‍ ആംഗിള്‍. മനുഷ്യന്റെ പുരോഗതിയുടെ ആണിക്കല്ലായി വര്‍ത്തിച്ചത് കുടുംബം എന്ന സനാതനസ്വഭാവമുള്ള ഓര്‍ഗനൈസേഷന്‍ ആണ്‌. ജന്മനാ മോണോഗമസ് അല്ലാത്ത മനുഷ്യനെന്ന ജന്തു കുടുംബം എന്ന പ്രസ്ഥാനമുണ്ടാക്കുക വഴി കുട്ടികള്‍ക്ക് മാക്സിമം കെയര്‍, പ്രൊട്ടക്ഷന്‍, വെല്‍ത്ത് അസ്സിമിലേഷന്‍ എന്നിവ ഉറപ്പാക്കി. കുടുംബത്തിന്റെ ആണിക്കല്ല്, ഒരൂ കുടുംബമല്ലാതെ പോകുന്ന വഴിക്കെല്ലാം പിള്ളേരെ ഉണ്ടാക്കില്ല എന്നതും, ഇമോഷണല്‍ ഡിപ്പന്‍ഡന്‍സ് കുടുംബം എന്ന സര്‍ക്കിളിനു പുറത്താരിലും ഉണ്ടാവില്ല എന്നതും ആണ്‌. ലൈംഗിക സദാചാരം ആവശ്യമായി വന്നു.

രണ്ട് : പാക്ക് ലീഡറോ ഡോമിനന്റ് മെംബറോ ഇണകളെയെല്ലാം ആകര്‍ഷിച്ചോ മോഷ്ടിച്ചോ സമൂഹത്തിലെ മറ്റു മെംബേര്‍സ് ലൈംഗിക ദാരിദ്ര്യത്തിലായിപ്പോകാതിരിക്കാനുള്ള സോഷ്യല്‍ സം‌വിധാനം സൂരജ് പറഞ്ഞതുപോലെ.

മൂന്ന്: ലൈംഗികവൃത്തിയെ ഒരു പ്ലെഷര്‍ ആയി കാണുന്നത് (അല്ലെങ്കില്‍ ഈ ലോകത്ത് എന്തു വലിയ പ്ലെഷറും അനുഭവിക്കുക്കത്) മതങ്ങള്‍ അത്ര പ്രോത്സാഹിപ്പിച്ചിട്ടില്ല. സുഖഭോഗങ്ങളില്‍ മുഴുകുന്നവന്‍ അടുത്ത ലോകത്ത് തെണ്ടിപ്പോകുമെന്ന് അവ പറഞ്ഞു. ഇല്ലെങ്കില്‍ ആളുകള്‍ ആത്മീയതയില്‍ അത്ര താല്പ്പര്യം കാണിക്കില്ലല്ലോ.

കേരളീയം said...

A request to Mr.Ramji,

Do one thing... I know, before deleting that post, you may took the copy of that post and comments.

So please post it again (without the comments that are offensive). This is the only solution for this problem...more than 50% peoples does not have the idea about that comments.

Anonymous said...

Mr.Ram mohan Paliyath: U did a great job man. U collected all the jokes from others and poor fellows did great contribution to ur post. After that what the hell you are doing with those comments? u took printout and reading and enjoying alone right? well done. keep it up.

വെള്ളെഴുത്ത് said...

ഓക്കെ.. എല്ലാം സാധ്യമാണ്. മായ്ക്കേണ്ടതില്ല.
സൂരജ്, ജീവശാസ്ത്രപരമായി ഇക്കാര്യം വിശദീകരിച്ചതിനു നന്ദി. പക്ഷേ അഹംബോധം ഉറച്ചുകഴിഞ്ഞ ഏതുജീവജാതിയ്ക്കും ബാധകമായ കാര്യങ്ങള്‍ അതേപടി മനുഷ്യനും വച്ചുകെട്ടാമോ? അണ്ഡം, സിക്താണ്ഡം, പിണ്ഡം എന്നമട്ടില്‍ വ്യാഖ്യാനിക്കാന്‍ പറ്റുമ്പോഴും ബന്ധങ്ങള്‍, അവയുടെ അടിയൊഴുക്കുകള്‍, അതിനുള്ളിലെ കോമ്പ്ലിസിറ്റികള്‍ ഇങ്ങനെചിലതില്ലേ മനുഷ്യജീവിതത്തില്‍? ഇതു പോലെ ചിലത് പണ്ട് ജാബാലിയ്ക്ക് മറുപടിയായി ശ്രീരാമന്‍ പറഞ്ഞെന്ന് വാല്മീകി എഴുതിവച്ചിട്ടുണ്ട്. ഏതാണും പ്രജനനാവശ്യത്തിനായി പാത്രം തേടുകയാണെന്നതു ശരി. സംശയമില്ല, അടിസ്ഥാനപരമായി. അതിനുമേല്‍ മറ്റു പല സങ്കീര്‍ണ്ണതകളും വന്നു കുമിഞ്ഞിരിക്കുന്നു. അതു ചികഞ്ഞേ അകത്തുപോക്ക് സാദ്ധ്യമാവൂ. അതാണു നമ്മുടെ പ്രശ്നവും. ക്ലിനിക്കല്‍ സാഹിത്യം എന്നൊരു വിഭാഗം തന്നെയില്ലേ? എല്ലാ ലജ്ജയും നാം ഉപേക്ഷിക്കുന്നിടമാണ് ആശുപത്രി. അവിടത്തെ വ്യവഹാരങ്ങളെ വേറെയായി തന്നെ കാണണം. വേദനിക്കുന്നവന് /വള്‍ക്ക് എന്തശ്ലീലം? താങ്കള്‍ പറഞ്ഞപ്പോള്‍ തോന്നുന്ന ഒരുകാര്യം മനുഷ്യന് അടിസ്ഥാനപരമായി ഏതു വാക്കുപയോഗിക്കാനും മടിയില്ല എന്നുള്ളതാണ്. സംസ്കാരം കൊണ്ടു പൊതിഞ്ഞുകെട്ടിയടത്തു നിന്നാണ് സദാചാരവും ചീത്തയുമൊക്കെ വരുന്നത്.
ദേവാ, സംസ്കൃതവാക്കുകളെ സഭയില്‍ കയറ്റാന്‍ കഴിയുന്നതും ഒരു തരം പൊതിഞ്ഞുകെട്ടല്‍ ഉള്ളതുകൊണ്ടല്ലേ? ‘കുളിമുറിയില്‍‘ എന്നതിനു പകരം ‘ബാത്ത്രൂമില്‍‘ എന്നു പറഞ്ഞാല്‍ വാക്കുണ്ടാക്കുന്ന ‘നഗ്നത‘യില്‍ നിന്നു രക്ഷപ്പെടാം. ജീവശാസ്ത്രപരമായ വിശകലനങ്ങളോടൊപ്പം ഈ സാമൂഹികാപഗ്രഥനങ്ങളും ചേരണം. ലൈംഗികവൃത്തിയെ മതങ്ങള്‍ മാത്രമല്ല. രാഷ്ട്രീയപാര്‍ട്ടികളും പ്രോത്സാഹിപ്പിക്കുന്നില്ല. നിയന്ത്രണാധികാരം അങ്ങനെയാണവ ഏറ്റെടുക്കുന്നത്. ഏതധികാരപ്രയോഗവും ലൈംഗിക നിയന്ത്രനങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ആലോചിച്ചാല്‍ കാണാം. അപ്പോള്‍ നമുക്ക് മനശ്ശാസ്ത്ര വിശകലനം കൂടി കൂട്ടിച്ചേര്‍ക്കണം, കാര്യങ്ങളെ വ്യക്തമായി കാണാന്‍ എന്ന് പറയാം. :)

Suraj said...

പ്രിയ വെള്ളെഴുത്തേ,

താങ്കള്‍ പറഞ്ഞതു പോലെ, ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്.

എന്നാല്‍, ആത്യന്തികമായി ജീവിതത്തെ അതിന്റെ സകലവിധ വൈവിധ്യങ്ങളോടെയും എടുത്ത് അരിപ്പയിലിട്ടരിച്ച സത്തെടുത്ത് പരിശോധിച്ചാല്‍ അതില്‍ പ്രകൃതമായ ആ ജനിതകവാസന മാത്രമേ കാണൂ എന്ന് ശാസ്ത്രം തിരിച്ചറിയുന്നു. ആ തിരിച്ചറിവ് ഉണ്ടാക്കുന്ന സംത്രാസത്തില്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സകല ദാര്‍ശനിക വ്യവഹാരങ്ങളും തകര്‍ന്നു വീഴും.

എന്നുവച്ച് ആ പ്രകൃതവികാരത്തെമാത്രം മുന്‍ നിര്‍ത്തി പരിസരവുമായി ഇടപെടാന്‍ മനുഷ്യനോ ബോധമുള്ള മറ്റേതൊരു ജന്തുവിനോ ആവില്ല. കാരണം, അവിടെയും ജനിതകമായ നിയന്ത്രണങ്ങളുണ്ട് - അവയാകട്ടെ പരിണാമത്തിന്റെ സങ്കീര്‍ണ്ണമായ വഴികളില്‍ ജന്തുവര്‍ഗ്ഗങ്ങള്‍ കണ്ടെടുത്ത/നേടിയ ‘ഗുണങ്ങള്‍’ കൂടിയാണ്.

ആ ഗുണങ്ങളുടെ പരിസരത്ത് നാം നേരത്തെ ശാസ്ത്രവിശകലനത്തില്‍ തകര്‍ന്നുവീഴുന്നതായി കണ്ട സകലതും (ഭാഷ/സാഹിത്യം/ദര്‍ശനം)പുനരാവിര്‍ഭവിക്കുന്നുമുണ്ട് !

ജൈവികമായ നിര്‍വചനങ്ങളില്‍ സ്ത്രീ ‘എടുക്കുന്നവളും’ പുരുഷന്‍ ‘കൊടുക്കുന്ന‘വനുമാണ്. ഒരു എക്സ് ക്രോമസോമിനും ഒരു വൈ ക്രോമസോമിനുമപ്പുറം സ്ത്രീത്വത്തിനും പുരുഷത്വത്തിനും മറ്റു ചില ഡൈമെന്‍ഷനുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അതു നേരത്തേ പറഞ്ഞ പാരിണാമിക സങ്കീര്‍ണ്ണതകള്‍ കാരണമത്രെ.

എന്നാല്‍ പുരുഷനാല്‍ നിശ്ചയിക്കപ്പെടുന്ന കോഡ് ഓഫ് കോണ്ടകറ്റുകള്‍ ഉള്ള സമൂഹത്തില്‍ പത്തുമാസം നീണ്ട “ഗര്‍ഭം” എന്ന ഭീഷണി സ്തീക്കു മേല്‍ അധികാരമായി പ്രയോഗിക്കപ്പെടുന്നു. അതിന്റെ എക്സ്റ്റന്‍ഷനായി “ചാരിത്ര്യം” എന്ന ദാര്‍ശനിക സമസ്യയും.

'Alfa Male' ഒന്നില്‍ നിന്ന് ഒട്ടനവധിയുള്ള ഒരു ജന്തുവര്‍ഗ്ഗമായി വളര്‍ന്ന മനുഷ്യ സമുദായങ്ങളില്‍ സ്വാഭാവികമായും ലൈംഗികാകര്‍ഷണീയത ഇല്ലാത്ത/കുറഞ്ഞ ആണിന് പെണ്ണിനുമേലും മറ്റ് ആണുങ്ങളുടെ മേലും അധികാരം പ്രയോഗിക്കാനുള്ള എളുപ്പവഴിയായി ചാരിത്ര്യം, ഏകപത്നീവ്രതം, പാതിവ്രത്യം എന്നിവ മാറിയെന്നത് പരിണാമത്തിന്റെ ചരിത്രം.
ലൈംഗികതയുടെ മേല്‍ സമൂഹം കല്ല്‍പ്പിച്ചിട്ടുള്ള സദാചാര/ദുരാചാര നിഗൂഡതകളെയും മറ്റു ‘ഹിപ്പോക്രിസി’കളേയും ശാസ്ത്ര വെളിച്ചത്തില്‍ ഇങ്ങനെയേ കാണാനാവൂ.

1998 ലെ ഒരു കണക്കനുസരിച്ച് പതിനഞ്ചിനും പത്തൊന്‍പതിനും മദ്ധ്യേ പ്രായമുള്ള 10ലക്ഷം പെണ്‍കുട്ടികള്‍ അമേരിക്കയില്‍ ഗര്‍ഭിണികളാകുന്നു. ഇതില്‍ 33% “അനാവശ്യ” ഗര്‍ഭങ്ങള്‍ എന്ന ഗണത്തില്‍പ്പെടും. പന്ത്രണ്ടാം ക്ലാസുകഴിയുമ്പോള്‍ 80% ആണുങ്ങളും 70% പെണ്ണുങ്ങളും രതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. ഒരു കാലത്ത് ലൈംഗിക അരാജകത്വം എന്ന് ആ സമൂഹം തന്നെ വിളിച്ചിരുന്ന കണക്കുകള്‍ ഇന്ന് ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്റെയും പ്രതിനിധിയായി മാറുകയാണ്.

രതിയെ യോനിയിലെയും ഉദ്ധൃതലിംഗത്തിലെയും കുറേ രസങ്ങളായി മാത്രം അപനിഗൂഢവല്‍ക്കരി(demystify)ക്കുമ്പോള്‍ പൊളിഞ്ഞുവീഴാവുന്ന ഹിപ്പോക്രിസികളേ നമ്മുടെ സമൂഹങ്ങള്‍ക്കുള്ളൂ. !


പിന്നെ,
ഭാഷയുടെ ശ്ലീലവല്‍ക്കരണത്തെക്കുറിച്ചു മുന്‍ കമന്റില്‍ പറഞ്ഞത് ആശുപത്രിയില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയായി കാണരുത്. കാരണം രോഗി ഡോക്ടറോട് പറയുന്ന അവസരങ്ങളിലല്ല ഞാനാ വാക്കുകള്‍ അധികവും കേട്ടത്, മറിച്ച് രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും ദൈനംദിന സംഭാഷണത്തില്‍ത്തന്നെയാണ്. (അവിടേയും ആണ്‍-പെണ്‍ വക ഭേദങ്ങളുണ്ടായിരുന്നു എന്നു സമ്മതിക്കണം)
ഈയവസരങ്ങളിലൊക്കെയും അവയെ ‘തെറി’ ആയിട്ടല്ല ഉപയോഗിച്ചത് എന്നും അറിയുക. അതുകൊണ്ടാണ് ലൈംഗികതയെ ദ്യോതിപ്പിക്കുന്ന പദങ്ങള്‍ അവ ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭത്തിനനുസരിച്ച് ശ്ലീലവും അശ്ലീലവും ആയി മാറുന്നുവെന്നു ഞാന്‍ പറഞ്ഞത്.

ശാസ്ത്രവിശകലനത്തിലെ കാഴ്ചപ്പാട് എന്നേ ഈ കമന്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ലാവണ്യ സാഹിത്യത്തിന്റെയും ഫിലോസഫിയുടേയും തലത്തില്‍ ഈ പ്രശ്നങ്ങള്‍ക്ക് മറ്റ് പല വ്യാഖ്യാനങ്ങളും സാധ്യമാണ്. അവയും ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നു കരുതട്ടെ.

Inji Pennu said...

“ ഒരു കാലത്ത് ലൈംഗിക അരാജകത്വം എന്ന് ആ സമൂഹം തന്നെ വിളിച്ചിരുന്ന കണക്കുകള്‍ ഇന്ന് ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്റെയും പ്രതിനിധിയായി മാറുകയാണ്.”


സൂരജിന്റെ ഈ വ്യാഖ്യാനം തെറ്റാണ്. ബേബിബൂമര്‍ ജെനെറേഷനില്‍ പടര്‍ന്നു പിടിച്ച ടീനേജ് പ്രെഗ്നന്‍സി ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മാത്രമല്ല, സെക്സ് ആഫ്ട്രര്‍ മാരേജ് ആണ് ഇപ്പോഴത്തെ ചെറിയൊരു ട്രെന്റ്. സെക്സിനു വേണ്ടി മോര്‍ ആന്‍ മോര്‍ ആളുകള്‍ വെയിറ്റ് ചെയ്യുകയാണെന്നും കണക്കുകളും സൂചിപ്പിക്കുന്നു.
സ്ത്രീ പുരുഷ സമത്വം ഇവിടെ ഒരു പരിധി വരെ വന്നത് ലൈംഗിക സ്വാതന്ത്ര്യം കൊണ്ടുള്ളതാണെന്ന വ്യാഖ്യാനമേ തെറ്റാണ്. അത് പുറം ലോകത്തില്‍ നിന്നുള്ള വായനയാണ് (outdiser's view). ഇന്ത്യയില്‍ പോപ്പുലേഷന്‍ എക്സപ്ലോഷന്‍ വ്യാസന്‍ കാരണമാണെന്നുള്ള സായിപ്പിന്റെ വ്യൂ പോലെ തന്നെ തെറ്റാണ് അതും. പിന്നീടെപ്പോഴെങ്കിലും വിശദമായി ഒരു പോസ്റ്റിടണം. പലപ്പോഴും കേള്‍ക്കുന്നതാണീ നിര്‍വ്വചനം. ഒരു ഇന്‍സൈഡേര്‍സ് വ്യൂ ബ്ലോഗില്‍ എങ്കിലും ആവശ്യമാവും. അങ്ങിനെയെങ്കില്‍ സെക്സ് കുറയുന്നതോടു കൂടി സ്വാതന്ത്ര്യവും കുറയണമല്ലോ? ഇവ രണ്ടും തമ്മില്‍ റിലേഷന്‍ ഉണ്ടെങ്കിലും ഒന്ന് മറ്റൊന്നിനെ ഡിപന്റന്റ് അല്ല.

Suraj said...

പ്രിയ ഇഞ്ചി പെണ്ണ്,

കമന്റിനു മേല്‍ കമന്റിട്ട് ചര്‍ച്ച വഴിതിരിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ഒരു ചെറിയ വിശദീകരണം കൊടുക്കാമെന്നു തോന്നിയതു കൊണ്ട് ഈ കമന്റ്.

1. ലൈംഗിക സ്വാതന്ത്ര്യമാണ് സ്ത്രീ-പുരുഷസമത്വം കൊണ്ടുവന്നതെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു അര്‍ത്ഥം ഇഞ്ചിപ്പെണ്ണ് ചൂണ്ടിക്കാട്ടിയ വാചകത്തില്‍ ഉണ്ടായി എങ്കില്‍ അത് എന്റെ പിഴവു തന്നെ.

“ലൈംഗികതയെ demystify ചെയ്യുന്നതോടെ തീരാവുന്ന പ്രശ്നമാണ് ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ ഹിപ്പോക്രിസി” എന്നതാണ് എന്റെ വ്യാഖ്യാനത്തിന്റെ കാതല്‍.

സ്വന്തം ലൈംഗികാവയവങ്ങള്‍ക്കുമേല്‍ സ്ത്രീയും (പുരുഷനും) നേടുന്ന അധികാരം വ്യക്തിസ്വാതന്ത്ര്യത്തിനു സഹായകമാകും എന്നേയുള്ളൂ. അതിനു സ്വതന്ത്രതാബോധമുള്ള ഒരു സമൂഹത്തിലെ/സംസ്കാരത്തിലെ ലൈംഗിക ട്രെന്റ് കാണിക്കാന്‍ ഒരു കാനേഷുമാരിക്കണക്ക് പരാമര്‍ശിച്ചുവെന്നു മാത്രം. അത് പാശ്ചാത്യ സമൂഹത്തെ ഗ്ലോറിഫൈ ചെയ്യാനോ പൌരസ്ത്യ സംസ്കാരങ്ങളെ താഴ്ത്തിക്കെട്ടാനോ ഒന്നുമല്ല. ഇതിനോടൊന്നുമുള്ള ആരാധനമൂത്തിട്ടുമല്ലേ :)

സ്ത്രീ, സ്വന്തം ജീവിതത്തിന്റെ വിധാതാവുന്നതു തന്നെയാണ് സ്ത്രീസ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈയുള്ളവന്‍. അത് ഏതു രീതിയില്‍ വേണമെന്ന് നിശ്ചയിക്കുന്നതും ആ സ്വാതന്ത്ര്യത്തില്‍ത്തന്നെ ഉള്‍പ്പെടുന്ന ഒന്നാണ്.


2. കൌമാരഗര്‍ഭങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ഞാന്‍ പരാമര്‍ശിച്ചത് ട്രെന്റുകള്‍ മാറി മറിയാറുണ്ട് എന്ന സാമാന്യബോധമില്ലാതെയല്ല.
2006 വരെയുള്ള കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് ലോകത്തേറ്റവും കൂടുതല്‍ കൌമാരഗര്‍ഭം ഉണ്ടാകുന്നത്/റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അമേരിക്കയിലാണ് എന്നാണ്.1991മുതല്‍ 2005 വരെയുള്ള കാലത്ത് ഇത് 30-40% വരെ കുറഞ്ഞിട്ടുണ്ട്. ഇതു പക്ഷേ ഗര്‍ഭനിരോധനോപാധികളുടെ വ്യാപനം, മെച്ചപ്പെട്ട ലൈംഗിക കൌണ്‍സലിംഗ് എന്നിവയുടെ ഫലമായിട്ടാണു കുറഞ്ഞതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ടീനേജ്-ലൈംഗികവേഴ്ചകളുടെ എണ്ണത്തില്‍ വന്ന കുറവ് ഇതില്‍ 15-50% വരെയേ പ്രതിഫലിക്കുന്നതായി പറയുന്നുള്ളൂ.
റിപ്പോര്‍ട്ടിംഗ് ബയസ്, സ്ക്രീനിംഗ്,തുടങ്ങിയ ഇതിന്റെ സ്റ്റാ‍റ്റിസ്റ്റിക്കല്‍ സങ്കീര്‍ണ്ണതകളുടെ വിശകലനം ഈ പോസ്റ്റിന്റെയോ കമന്റിന്റെയോ പരിധിയില്‍പ്പെടില്ല എന്നതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.(ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ ഇതേക്കുറിച്ചുള്ള ലേഖനത്തിലേക്കായി ആ ചര്‍ച്ച മാറ്റിവയ്ക്കുന്നു).

എന്നിരുന്നാലും വ്യവസായവല്‍ക്കൃത രാജ്യങ്ങള്‍ ഈ സംഗതിയെ ഒരു പെരുത്ത ‘സദാചാര‘ പ്രശ്നമായല്ല, മറിച്ച് ഒരു ആരോഗ്യപ്രശ്നമായി, വിശേഷിച്ച് ഗര്‍ഭാവസ്ഥ, ലൈംഗികസാംക്രമിക രോഗങ്ങള്‍, മാനസികാഘാതം എന്നിങ്ങനെയുള്ള പ്രശ്നങ്ങളായിത്തന്നെ കാണുന്നു എന്നിടത്താണ് എന്റെ വാദം ഊന്നുന്നത് എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

Rajeeve Chelanat said...

പതിവുപോലെ ഇവിടെയും എത്താന്‍ വൈകി. എല്ലാ കമന്റുകളും വായിച്ചതുമില്ല. മൂര്‍ത്തിയുടെ അഭിപ്രായത്തിന് താഴെ എന്റെയും കയ്യൊപ്പ്. റാംജിയുടെ ആ പോസ്റ്റില്‍ വലിയ അപാകതയൊന്നും ഇല്ലെന്ന് സമ്മതിച്ചാലും, കമന്റുകളില്‍ കണ്ട രസികത്തരങ്ങളിലൊരിടത്തും, വിമോചന സദാചാരത്തിന്റെയും, ആ ധീരതയുടെയും ‘സാക്ഷാത്ക്കാരങ്ങള്‍’ കാണാന്‍ എനിക്കു കഴിഞ്ഞില്ല. എങ്കിലും, സ്വന്തം പോസ്റ്റിനെ വകവരുത്തിയതിലൂടെ, റാം‌മോഹനനും ഒരു തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയാതിരിക്കാനും നിവൃത്തിയില്ല.

വെള്ളെഴുത്തിന്റെ നിരീക്ഷണങ്ങളൊക്കെയും പ്രസക്തമാണ്. പക്ഷേ, മൂര്‍ത്തി പറഞ്ഞതുപോലെ, ഇത് അത്രക്കുമൊരു വലിയ നീരീക്ഷണം അര്‍ഹിക്കുന്നുണ്ടോ എന്നിടത്തുമാത്രമേ സംശയമുള്ളു. പക്ഷേ അതേസമയം, നിരീക്ഷണം അര്‍ഹിക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് തനിക്ക് ചിലത് എഴുതാനുമുണ്ടെന്നുമുള്ള വെള്ളെഴുത്തിന്റെ വിശ്വാസത്തെ ഞാന്‍ മരണം വരെ സംരക്ഷിക്കുകയും ചെയ്യും.

അഭിവാദ്യങ്ങളോടെ

Indian cuckold said...

Hmmm