December 25, 2007

ചിരിക്കുന്ന യേശു


“യേശു ശിഷ്യന്മാരോടൊപ്പം യഹൂദ്യയിലായിരിക്കേ, ഒരു ദിവസം ശിഷ്യന്മാരെല്ലാം ഒന്നിച്ചിരുന്ന് ഭക്തിപൂര്‍വം പ്രാര്‍ത്ഥിക്കുന്നതായി കണ്ടു. അവര്‍ അത്താഴം കഴിക്കുന്നതിനു മുന്നോടിയായി നന്ദിപറയല്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ അവിടുന്ന് ചിരിച്ചു.”

“ഇതു സംഭവിച്ചതിന്റെ പിറ്റേ ദിവസം യേശു വീണ്ടും ശിഷ്യന്മാരുടെ അടുത്തെത്തി അവര്‍ അവിടത്തോട് ചോദിച്ചു : ‘ഗുരോ അങ്ങ് എവിടെയാണ് പോയത്?‘
യേശു പറഞ്ഞു : ‘പരിശുദ്ധമായ ഒരു വലിയ തലമുറയുടെ ഒപ്പമായിരുന്നു ഞാന്‍‘
ശിഷ്യന്മാര്‍ ചോദിച്ചു :‘ ഗുരോ, ഈ രാജ്യത്ത് ഞങ്ങളേക്കാള്‍ പരിശുദ്ധവും വലുതുമായ മറ്റേത് തലമുറയാണ് അങ്ങേയ്ക്കുള്ളത്?’
ഇതുകേട്ടപ്പോള്‍ യേശു ചിരിച്ചു.”

അത്തിമരത്തെ ശപിക്കുമ്പോഴും ദേവാലയം ശുദ്ധീകരിക്കുമ്പോഴും യേശു കോപിഷ്ടനായിരുന്നു. അവിശ്വാസത്തിന്റെ ആള്‍‌രൂപങ്ങള്‍ക്കുമുന്നിലും ഒറ്റിനെക്കുറിച്ചുള്ള ആലോചയിലും അദ്ദേഹം അസ്വസ്ഥനാവുന്നു. ലാസറിന്റെ ശവകുടീരത്തിന്റെ മുന്നില്‍ വച്ച് ആത്മാവില്‍ നെടുവീര്‍പ്പിട്ടു കൊണ്ട് യേശു കരഞ്ഞെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജെറുസലേമിനെക്കുറിച്ചു മാത്രമല്ല തന്നെക്കുറിച്ചോര്‍ത്തും യേശു വിലപിക്കുന്നുണ്ട് ;“ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?”

ദൈവം അവന്റെ മാതൃകയില്‍ മനുഷ്യനെ നിര്‍മ്മിക്കുകയായിരുന്നു എന്നാണ് വേദഘോഷണം. മറ്റു ജീവജാതികള്‍ക്കു കിട്ടാത്ത ഒരു ഗുണം. അങ്ങനെയെങ്കില്‍ മാനുഷികഭാവങ്ങളത്രയും ദൈവികഭാവങ്ങളും കൂടിയാണെന്നൊരു ദൈവദോഷം പറഞ്ഞാല്‍ ഭൂരിപക്ഷം നെറ്റിചുളിക്കുമെങ്കിലും കുറച്ചുപേരെങ്കിലും തലയാട്ടാതിരിക്കില്ല. അതുകൊണ്ടാണ് മനുഷ്യനാണ് ദൈവത്തെ നിര്‍മ്മിച്ചത് എന്നു മുന്‍പ് അതായത് യേശുവിനും മുന്‍പ്, ഗ്രീക്കുകാരന്‍ സെനൊഫെനീസും പിന്നീട് നമ്മുടെ വയലാറും പറഞ്ഞത്. ദൈവത്തിന്റെ മാനുഷികമായ ഇറങ്ങിവരലാണോ നമുക്കിടയിലുള്ള ഒരു മനുഷ്യന്റെ ദൈവികത്വത്തിലേയ്ക്കുള്ള ഉയര്‍ച്ചയാണോ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം? ബിഷപ്പ് മാര്‍ പൌലോസ് എഴുതി ‘ഒരു മിത്ത് അംഗീകരിക്കാന്‍ വിശ്വാസം വേണമെന്നില്ല. സ്നേഹം, പ്രത്യാശ, മാന്യത, ധൈര്യം തുടങ്ങിയവയാണ് സാരമായിട്ടുള്ളത്. അദ്ഭുതങ്ങളല്ല.” (ബൈബിളിന്റെ പുനര്‍വായന, ചില വിചിന്തനങ്ങള്‍) വെള്ളത്തിനു മുകളിലൂടെ നടന്നെന്നും മരിച്ചവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചെന്നും അന്ധനെയും മൂകനെയും സുഖപ്പെടുത്തിയെന്നും വിശ്വസിക്കാന്‍ പ്രത്യേക പ്രയത്നമാവശ്യമില്ല. എന്നാല്‍ മാംസമായ വചനങ്ങളെ അങ്ങനെ പരിഗണിക്കില്ല. അയല്‍ക്കാരനെ (പ്രകൃതിയുള്‍പ്പെട്ട വിശാലമായ അയല്പക്കം നമ്മുടെ സ്നേഹം മാത്രം കൊതിച്ചു കിടക്കുകയാണിന്ന്) നാം സ്നേഹിക്കില്ല, സ്വര്‍ഗരാജ്യത്തില്‍ കടക്കാന്‍ പറ്റില്ല എന്നറിയാതെയല്ല നാം സമ്പത്തു കുമിയേണ്ട വഴികള്‍ക്കു പിന്നാലെ പായുന്നത്. സൌമ്യതയുള്ളവന്‍ ഭൂമിയെ അവകാശമാക്കുമെന്ന് അറിയാം. പക്ഷേ അങ്ങനെ വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ കണ്ടാല്‍ ആര്‍ക്കും ചിരിവരും.

ഉപമകളുടെ സാംഗത്യത്തെപ്പറ്റി പറയുന്ന കൂട്ടത്തില്‍ യേശു പറയുന്നുണ്ട് കണ്ടിട്ടും കാണാത്തവര്‍ക്കും കേട്ടിട്ടും കേള്‍ക്കാത്തവര്‍ക്കും മനസ്സിലാകാത്തവര്‍ക്കും വേണ്ടിയാണ് തന്റെ ഉപമകള്‍ എന്ന്. ‘ശരീരത്തിലെ വിളക്കാണ് കണ്ണുകള്‍, അതു ചൊവ്വെങ്കില്‍ ശരീരം മൊത്തം പ്രകാശിതമാവും. കണ്ണ് ദുഷ്ടമെങ്കിലോ ശരീരം മൊത്തം ഇരുണ്ടുപോകും’ (മത്തായി) ഈ ഉപമയെ വികസിപ്പിച്ചുകൊണ്ടാണ് യേശു ‘താന്‍ ലോകത്തിന്റെ വിളക്കാണെന്ന്‘ പറഞ്ഞത് ‘(യോഹന്നാന്‍) അനര്‍ഘങ്ങള്‍ എന്ന് വിശ്വസിച്ചു പോന്നിരുന്ന മൂല്യങ്ങളെ തരംതാഴ്ത്തിയും അവഗണിക്കപ്പെട്ടവയെ മൂല്യവത്താക്കി പ്രത്യക്ഷപ്പെടുത്തിയുമാണ് യേശു വിളക്കുമരമായത്. ‘യേശുവും സാംസ്കാരിക വിപ്ലവവും’ എന്ന പുസ്തകമെഴുതിയ എസ് കാപ്പന്‍ എഴുതി : നിലവിലുള്ള മൂല്യസംഹിതയെ തകിടം മറിക്കുന്നത് സാംസ്കാരികമണ്ഡലത്തെ ഒന്നടങ്കം അട്ടിമറിക്കുന്നതിനു തുല്യമാണ്.‘ ധനികന്‍, അധീശര്‍, പുരുഷന്‍, മാതാപിതാക്കള്‍ (പാരമ്പര്യം), യഹൂദര്‍ (ജാതിക്കോയ്മ), പണ്ഡിതര്‍, ശുദ്ധര്‍ ഇവയിലധിഷ്ഠിതമായിരുന്ന പരമ്പരാഗതമൂല്യങ്ങളെ തകര്‍ക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് യേശു ചെയ്തതെന്ന് കാപ്പന്‍ നിരീക്ഷിക്കുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവം. യേശു മേല്‍പ്പറഞ്ഞവയുടെ വിപരീതചേരിയിലുള്ള ബന്ധങ്ങളോടൊപ്പം നിലകൊണ്ടു. അദ്ദേഹത്തിന്റെ വചനങ്ങളുടെ സാമൂഹികാര്‍ത്ഥം അങ്ങനെ രൂപപ്പെട്ടു.

ധനിക-ദരിദ്രബന്ധങ്ങളില്‍ യേശു ദരിദ്രനോടൊപ്പമായിരുന്നു .
-ആത്മാവില്‍ ദരിദ്രരായവന്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.
അധീശ-അധിനിവേശ ദ്വന്ദങ്ങളില്‍ കീഴാളനോടൊപ്പം
-നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ഭൃത്യനാകണം.
പുരുഷ-സ്ത്രീബന്ധങ്ങളില്‍ സ്ത്രീയോടൊപ്പം
-നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടേ
മാതാപിതാക്കള്‍-സന്തതികള്‍ അധികാരബന്ധത്തില്‍ സന്തതികളോടൊപ്പം
-ശിശുക്കളെ എന്റെയടുത്തുവരാന്‍ അനുവദിക്കുവിന്‍.
യഹൂദപുരോഹിതന്മാരുടെ അധികാരത്തിനെതിരെ നിസ്വരായ പുറംജാതിക്കാരുടെ കൂടെ
-എന്തധികാരത്തിലാണ്‌` ഞാന്‍ ഇതുചെയ്യുന്നതെന്ന് നിങ്ങളോട് ഞാനും പറയുന്നില്ല.
വിവേചനപരമായ അയിത്താചാരത്തിനെതിരെ
-പുറമേ നിന്ന് ഉള്ളിലേയ്ക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല, ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.

ഏതു സമൂഹത്തിന്റെ പൊളിച്ചെഴുത്തിലും അവകാശമാക്കാവുന്ന അളവുകോലുകളാണിവ.ഘടനകള്‍ മാറിയേക്കാം എന്നാല്‍ വിപരീതദ്വന്ദങ്ങളുടെ ഏതു ചേരിയില്‍ നിലയുറപ്പിക്കണമെന്ന കാര്യത്തില്‍ യൈശവപാരമ്പര്യം പിന്തുടരുന്ന/പിന്തുടരാന്‍ മുതിരുന്ന ഒരാളിന് സംശയമാവശ്യമില്ല. ‘അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമില്ലാതിരുന്നു. മനുഷ്യനിലുള്ളത് എന്താണെന്ന് വ്യക്തമായി അറിഞ്ഞിരുന്നു ‘(യോഹന്നാന്‍) എന്ന സദ്‌വാര്‍ത്തയെ മറ്റൊരു പ്രകരണത്തിലെടുത്താല്‍ യേശുവിന് മനുഷ്യന്റെ ശാശ്വതമായ മോചനത്തിന് എന്തുവേണമെന്നറിയാമായിരുന്നു എന്നാണര്‍ത്ഥം. ദിവ്യാദ്ഭുതങ്ങളും പ്രവാചകത്വവും അനേകം ധ്വനികളുള്ള ഉപമാപ്രയോഗങ്ങളോടു കൂടിയ വാഗ്വിലാസവും കൊണ്ടു യേശു തനിക്കു ചുറ്റും അഭൌമികമായ പ്രകാശമേഘങ്ങളെ കൊണ്ടു നടക്കുമ്പോഴും ഖലീല്‍ ജിബ്രാന്‍ എഴുതിയതു പോലെ യേശു, മനുഷ്യപുത്രന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും. അതിന്റെ പ്രത്യക്ഷപ്രമാണങ്ങളല്ലേ ഇളവെയിലിന്റെ തളിരുപോലെ മിന്നിയും മാറിയും തെളിയുന്ന മാനുഷികഭാവങ്ങള്‍..!

മറ്റൊന്നുകൂടി. ബൈബിളിലെ സുവിശേഷങ്ങളിലൊന്നും ചിരിക്കുന്ന യേശുവില്ല. മറ്റെല്ലാഭാവങ്ങളും അന്യമാകാതിരിക്കുമ്പോഴും സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ഒരിക്കലും നശിക്കാത്ത സാമ്രാജ്യം പടുത്തുയര്‍ത്താന്‍ പ്രവര്‍ത്തിച്ച യേശു ചിരിക്കാന്‍ മറന്നു പോയതെന്ത്? അല്ലെങ്കില്‍ യേശുവിന്റെ പ്രിയപ്പെട്ട അപ്പൊസ്തലന്മാര്‍ ആ ചിരി രേഖപ്പെടുത്താതെ പോയതെന്ത്? യേശു ചിരിച്ചതായി പറയുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ എഴുതി വച്ചത് യൂദാസാണ്. ‘അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു‘ എന്ന് മത്തായി ശപിച്ച ഒറ്റുകാരന്‍. ശീമയോന്‍ ഇസ്ക്കരിയാത്തിന്റെ മകന്‍ യൂദാ ഇസ്കരിയോത്ത്. തന്റെ സുവിശേഷത്തില്‍ (The Gospel of Judas). യേശു ചിരിച്ച രണ്ടു സന്ദര്‍ഭങ്ങളും പ്രത്യേകതയുള്ളതാണ്, ശിഷ്യരുടെ അറിവില്ലായ്മയ്ക്കു മുന്നില്‍ നിന്നാണ് യേശു നൈര്‍മല്യമുള്ള ചിരി അവര്‍ക്കു നല്‍കുന്നത്. തന്റേത് പരിഹാസമല്ല എന്ന് അദ്ദേഹം പറയുന്നുമുണ്ട്. തന്നിലുദിച്ച, മനുഷ്യനിലെ ഏറ്റവും ആകര്‍ഷണീയമായ ഭാവത്തെ, ഏറ്റവുമധികം വെറുക്കപ്പെട്ടവന് മാത്രം ആവിഷ്കരിക്കാന്‍ നല്‍കിക്കൊണ്ട് ‘വിധ്വംസക പ്രവര്‍ത്തകനായ ഈ സമാധാനത്തിന്റെ മഹാപ്രഭു‘ മറ്റൊരു പൊളിച്ചെഴുത്ത് നടത്തുകയായിരുന്നില്ലേ?

Books
ബൈബിള്‍
മനുഷ്യപുത്രനായ യേശു -ഖലീല്‍ ജിബ്രാന്‍
പ്രവചനം പ്രതിസംസ്കൃതി - എസ്. കാപ്പന്‍
നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരം - പൌലോസ് മാര്‍ പൌലോസ്
എന്ന് എഴുതപ്പെട്ടിരിക്കുന്നു - ഡി ഏലിയാസ്, ബാബുപോള്‍
യൂദാസിന്റെ സുവിശേഷം - യൂദാസ്

29 comments:

ഹരിത് said...

ചങ്ങനാശ്ശേരി കൂനന്താനത്ത് സങ്കേതം എന്ന ആശ്രമത്തിലെ സിസ്റ്റെര്‍ ജെയിസി കാര്‍മലിന്റെ കയ്യില്‍ പൊട്ടിച്ചിരിക്കുന്ന യേശുവിന്റെ ഒരു പടമുണ്ട്. ജോമി തോമസ് സമ്പാദനം നിര്‍വഹിച്ച് ഡി സി പ്രസിദ്ധികരിച്ച സക്കറിയയുടെ യേശു എന്ന പുസ്തകത്തിന്റെ മുഖ ചിത്രമായി ഈ പടം കൊടുത്തിട്ടുണ്ട്.

വേണു venu said...

അദ്ദേഹത്തിനു് ചിരിക്കാന്‍ കഴിയാതെ പോയതല്ല.തന്‍റ് പ്രവചനങ്ങളിലൂടെ അദ്ദേഹം ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.
“ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?”
ഈ ചോദ്യം മാനവ രാശിയുടെ മുന്നില്‍‍ ചിരിയും, ദുഃഖവും ,നിരാശയും, വിസ്മയവും ,അറിഞ്ഞിരുന്ന അറിവിലുള്ള അവിശ്വാസവും ഒക്കെ നിവര്‍ത്തി വയ്ക്കുന്നു.

കുറുമാന്‍ said...

വെള്ളെഴുത്തിന് ഐശ്വര്യപൂര്‍ണ്ണമായ ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു

രാജ് said...

ക്രിസ്തുമസ്സ് ദിനത്തിന്റെ സകല നന്മയും വെളിപ്പെടുത്തുന്ന ലേഖനം. അറിവിനൊരു കന്യാകത്വമുണ്ട്, ഒരിക്കലും പുതുമ നശിക്കാത്തതാണത്. നിത്യനൂതനമായ ആ അറിവില്‍ നിന്ന് ജനിച്ചവന്‍ യേശു എന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സിസി ജേക്കബ് എഴുതിയത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണെന്ന് തോന്നുന്നു.

ഗുപ്തന്‍ said...

മാഷേ.. ബൈബിളിലെ എന്റെ പരിമിതമായ ഓര്‍മയില്‍ ചിരിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എല്ലാം പരിഹാസത്തെ കുറിച്ചാണ്. വാര്‍ദ്ധക്യത്തില്‍ കുട്ടിയുണ്ടാകുന്നതിനെ പറ്റി കേള്‍ക്കുമ്പോള്‍ ചിരിക്കുന്ന സാറായെ (അബ്രഹത്തിന്റെ ഭാര്യ)ദൈവദൂതന്‍ മൃദുവായെങ്കിലും ശകാരിക്കുന്നു. അത്യുന്നതന്‍ അവരെ നോക്കി ചിരിക്കുന്നു; സര്‍വശക്തന്‍ അവരെ നോക്കി പരിഹസിക്കുന്നു (സങ്കീ.2.4) എന്നതില്‍ ചിരിക്കുക പരിഹസിക്കുക എന്നീ വാക്കുകള്‍ explicative parallels ആയി ഉപയോഗിക്കുന്നത് ലിറ്റററി കണ്‍സ്ട്രക്റ്റ്സിനെ കുറിച്ച് ഒരു ക്ലാസ്സില്‍ പഠിച്ചത് ഓര്‍മയുണ്ട്. അതുവച്ച് ഒരു ഓണ്‍ലൈന്‍ കൊണ്‍‌കോഡന്‍സ് നോക്കിയപ്പോള്‍ ലോഫ്സ് എന്ന വെര്‍ബിനു കിട്ടിയ വാക്യങ്ങള്‍ ഇയ്യോബ് 39.18,22: 41.29: സങ്കീ 2.4: 37.13: സുഭാഷിതങ്ങള്‍ 29.9: 31.25: സിറാക്ക് 21.20 എസ്രാ 4.31 എന്നീ വാക്യങ്ങള്‍ ആണ്. ഇവിടെയെല്ലാം to laugh = to scoff / to laugh foolishly എന്നാണ്. ഇതായിരിക്കണം യേശുവിന്റെ ചിരിയെക്കുറിച്ച് പരാമര്‍ശം ബൈബിളില്‍ ഇല്ലാതിരിക്കുവാന്‍ കാരണം. എന്നാല്‍ യേശു ഉല്ലാസങ്ങളിലും ഉത്സവത്തിലും പങ്കെടുക്കുന്ന ആള്‍ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ അരോപിക്കുന്നതായി പല തവണ പുതിയനിയമത്തില്‍ കാണുന്നുണ്ട്. വിരുന്നിലും ആഘോഷത്തിലും പങ്കെടുക്കുന്ന ഉല്ലാസവനായ ‘തിന്നുന്നവനും കുടിക്കുന്നവനും’ ആയ ഒരാള്‍ ആയിരുന്നു യേശു എന്നാണ് സുവിശേഷങ്ങള്‍ മൊത്തത്തില്‍ തരുന്ന് ചിത്രം. മൊത്തത്തില്‍ അന്നത്തെ പൊതുവേ മ്ലാനമായിരുന്ന യഹൂദ ചുറ്റുപാടുകളില്‍ ഉല്ലാസവാനായ പോസിറ്റീവ് ആയ ഒരു മനുഷ്യന്‍.

യൂദായുടെ സുവിശേഷം ഡാന്‍ ബ്രൌണിനുള്‍പ്പടെ കാശുമുടക്കുന്ന അമേരിക്കന്‍ ആന്റിക്രിസ്‌റ്റ്യന്‍ കള്‍ട് ഗ്രൂപ്പുകള്‍ കുത്തിപ്പോക്കി ആഘോഷിച്ച ഒരു സാധനമാണ്. പുരാതന ക്രിസ്തീയ ഉപസംസ്കൃതികളില്‍ രൂപം കൊണ്ട അപ്പോക്രിഫ എന്ന ഗ്രൂപ്പ് എഴുത്തുകളെ (യൂദായുടെ സുവിശേഷം ഈ ഗണത്തില്‍ ആണ് വരിക. പ്രാമാണികം എന്ന് പുരാതനക്രിസ്ത്യാനികള്‍-- എ.ഡി. 200നു മുന്‍പ്: ബ്രൌണ്‍ പറയൂന്നതുപോലെ 300കളില്‍ അല്ല- അംഗീകരിച്ച ഗ്രന്ഥങ്ങളില്‍ പെടാത്തത് എന്ന് അര്‍ത്ഥം) ക്രിസ്തീയ ചരിത്രകാരന്മാര്‍ സമീപകാലത്തെങ്കിലും പോസിറ്റീവ് ആയാണ് സമീപിക്കുന്നതും പഠിക്കുന്നതും.അതൊന്നും പൂഴ്ത്തിവയ്ക്കാന്‍ ഒരു ക്രിസ്തീയ സഭയും ശ്രമിക്കുന്നില്ല ഇപ്പോള്‍. വളരെ നല്ല പഠനങ്ങള്‍ ഈ മേഖലയില്‍ കണ്ടിട്ടുണ്ട് ഞാന്‍.

Roby said...

വെള്ളെഴുത്തേ,
ഈ ക്രിസ്മസിന്‌ യേശുവിനെക്കുറിച്ചു വായിച്ച നല്ല ലേഖനം.
ആത്മാവില്‍ ദരിദ്രര്‍ എന്നു പറയുന്നത്‌ വെള്ളെഴുത്ത്‌ ഉദ്ദേശിച്ച സാധാരണ ദരിദ്രരേക്കാള്‍ പാപികളായവര്‍ക്കല്ലേ ചേരുക? വിശക്കുന്നവരെക്കുറിച്ച്‌ മറ്റൊരു സംബോധന ഉണ്ട്‌.
അപ്പോള്‍ മറ്റൊരു ചായ്‌വ്‌ കൂടി...
പാപി പുണ്യവാന്‍ ബന്ധങ്ങളില്‍ പാപിയോടൊപ്പം.

ക്രിസ്തു കള്ളുകുടിച്ച്‌ ഡാന്‍സു ചെയ്യുന്നൊരു രംഗം scorsese യുടെ last temptationനിലുണ്ട്‌. വെള്ളെഴുത്ത്‌ കസാന്ദ്‌സാക്കീസിന്റെ അന്ത്യപ്രലോഭനം വായിച്ചിട്ടുണ്ടോ..?
ഇല്ലെങ്കില്‍ വായിക്കണം. വൈകാരികമായി കൃസ്തുവിനെ കൂടുതല്‍ അറിയാനും സ്നേഹിക്കാനും അതുപകരിക്കും.
നല്ല എഴുത്ത്‌.

Unknown said...

"പുതിയ നിയമം വായിക്കാനെടുക്കുമ്പോള്‍ കയ്യുറകള്‍ ധരിക്കുന്നതാണു് ഉത്തമം. ഇത്രമാത്രം അശുദ്ധിയുടെ സാന്നിദ്ധ്യം ഒരുവനെ അതിനു് നിര്‍ബന്ധിക്കുക പോലും ചെയ്യുന്നു." - ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

അതില്‍ കൂടുതല്‍ എന്തു് പറയാന്‍?

യേശു ചിരിച്ചാലും ഇല്ലെങ്കിലും ബൈബിള്‍ സ്വതന്ത്രബുദ്ധിയോടെ വായിക്കുന്നവനു് ചിരിക്കാന്‍ വേണ്ടത്ര വക അതിലുണ്ടു്. അപ്പോക്രിഫ വായിച്ചാല്‍ ചിരിച്ചു് മണ്ണുകപ്പുകയുമാവാം.

വേദഗ്രന്ഥങ്ങളില്‍ ‌"എല്ലാം" ഉണ്ടു്. എന്താണു് തനിക്കു് വേണ്ടതു് എന്നു് വായിക്കുന്നവന്‍ അറിയണമെന്നു് മാത്രം!

വെള്ളെഴുത്ത് said...

ഹരിത്, അതുഞാന്‍ കണ്ടിട്ടുണ്ട്.. ഇവിടെ നെറ്റിലും ആ ചിത്രം ഉണ്ടെന്നു തോന്നുന്നു.. പക്ഷേ പൊട്ടിച്ചിരിക്കുന്ന യേശു, പീഡാകരമായ കുരിശുമരണത്തിനു ശേഷം.. നമുക്കൊരു വയ്യായ്കതോന്നിക്കും.വേണു, ശരിയാണ്. ചോദ്യങ്ങള്‍ക്കു പിന്നിലൊക്കെ യേശു സബ്ദമില്ലാതെ ചിരിക്കുകയായിരുന്നിരിക്കണം.
പെരിങ്, മാതൃഭൂമി വായിച്ചില്ലാ.. ദാ ഇപ്പോഴോടുന്നു വായിക്കാന്‍..
ഗുപ്താ, ഇവിടത്തെ (യൂദാസെഴുതിയ) ചിരിയും പരിഹാസമാണ്.. എന്നിട്ട് യേശു പറയുന്നുണ്ട് ‘ഞാന്‍ നിങ്ങളെ പരിഹസിക്കുകയല്ല.‘ അവരുടെ അജ്ഞതയുടെ നേര്‍ക്കാണ് ചിരി..പിന്നെ താന്‍ പറയുന്നത് എത്ര ലഘുവായാണ് അവര്‍ മനസ്സിലാക്കുന്നത് എന്നോര്‍ത്ത്.. എങ്കിലും ചിരിയുടെ മുഗ്ദ്ധതയില്ലേ.. അതെത്ര ആകര്‍ഷണീയമാവും യേശുവിന്റെ മുഖത്തത് തെളിയുന്നതു കാണാന്‍..പരിഹസിക്കുമ്പോള്‍ പോലും കാരുണ്യം.. ആ ഭാവം സുവിശേഷകര്‍ത്താക്കളുടെ പരിധിയില്‍ വരാത്തതെന്തായിരുന്നു എന്നാണ് ചോദ്യം.. യൂദായുടെ സുവിശേഷം പരിപൂര്‍ണ്ണ കള്ളമായിക്കോട്ടെ.. എങ്കിലും ഇത് അതില്‍ വന്നു എന്നത് നമ്മെ ആകര്‍ഷിച്ചാല്‍ പോരേ..സാഹിത്യം എന്ന നിലയ്ക്ക്, പ്രാചീനകൃതി എന്ന നിലയ്ക്ക് യൂദായുടെ സുവിശേഷത്തെയുമെടുക്കാം. അതിനു പിന്നിലെ രാഷ്ട്രീയം ഇരിക്കട്ടെ.. റോബി, ആ ആശയം കാപ്പന്റെയാണ്.. ഉദാഹരണങ്ങള്‍ ഞാന്‍ തപ്പിപ്പിടിച്ചതും. ശരിയാണ് നമുക്കതും ചേര്‍ക്കാം. പാപി/പുണ്യവാന്‍. ഒട്ടകം സൂചിക്കുഴയില്‍ ......എന്നുള്ളതാണ് യേശു ദരിദ്രന്റെ ഭാഗത്താണെന്നുള്ളതിനുള്ള പ്രസിദ്ധമായ ഉപമ. ദാരിദ്ര്യം ഏതായാലും ആ ഭാഗത്ത് യേശു എന്ന നിലയ്ക്ക് അതെടുത്തുക്കൂടേ..തത്ത്വശാസ്ത്രപരമായ അര്‍ത്ഥമെടുക്കാമല്ലോ വൈദികഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക്..
വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ വായിച്ചിരുന്നു, “പ്രലോഭനങ്ങള്‍..“ മാര്‍ട്ടിന്റെ സിനിമ അടുത്തകാലത്താണ് കണ്ടത്..മെല്‍ ഗിബ്സന്റെ പടം കണ്ടതിനു ശേഷം. ചിത്രകാരന്‍ യേശുവിനെക്കുറിച്ചെഴുതിയ പോസ്റ്റ് വായിച്ചപ്പോള്‍ ഞാനും ഈ കാര്യം ആലോചിച്ചതാണ് ആശാരി അന്നത്തെ സാഹചര്യത്തില്‍ നാമൊക്കെ മനസ്സില്‍ കാണുമ്പോലെ തന്നെയായിരിക്കുമോ എന്ന്..പിന്നെ, ഒരുപാട് ബഹിര്‍മുഖനാവാന്‍ യേശുവിനു എന്തായാലും കഴിയില്ല എന്നാണ് എന്റെ തോന്നല്‍..ചിന്തകള്‍ വഹിക്കുന്ന മനസ്സിന്‍` ഒരുപാട് തിന്ന് കുടിച്ച് നൃത്തം വച്ച് അങ്ങനെ ജീവിക്കാനാവില്ല.. അവിടെ ഒരു പൊരുത്ത്ക്കേടുണ്ടാവും..മറ്റൊരു ലോകത്തെക്കുറിച്ച് മാത്രം പറയുന്ന വ്യക്തി ഭൌതികസുഖങ്ങളില്‍ അതിരുവിട്ടു മുഴുകി എന്നതില്‍..നമുക്ക് (എനിക്ക്) പാരമ്പര്യ ക്രിസ്തു മതി.
കുറുമാന്‍.. ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.. എല്ലാവര്‍ക്കും

ഗുപ്തന്‍ said...

പുതിയനിയമത്തെകുറിച്ച് സംസാരിക്കുമ്പോള്‍ ക്വോട്ടാന്‍ ലോകത്തിലെ ഏറ്റവും നല്ല പുസ്തകം!!! നീത്ഷെയുടെ ആന്റിക്രൈസ്റ്റ്! നിങ്ങളെപ്പോലെ ഉള്ളവരാണല്ലോ മാഷെ മാനവികതയുടെ പതാക വാഹകര്‍. കഷ്ടം!

നിരുത്തരവാദപരമായ വൈയക്തികവാദം വഴി നാത്സിസത്തിനു തത്വശാസ്തവിത്തുവിതച്ച നീത്ഷേ പുതിയനിയമത്തെക്കുറിച്ച് എഴുതിയ ആ പാരഗ്രാഫ് ഇങ്ങനെ:

One does well to put on gloves when reading the New Testament. The neighbourhood of so much impurity almost forces one to do so.... I have searched the New Testament in vain for a single sympathetic trait; there is nothing in it that could be called free, kind, frank, upright. Humanity has not taken its first steps in this book - instincts of purity are lacking. There are only bad instincts in the New Testament; and there is not even the courage of these bad instincts. All is cowardice in it, all is closed eyes and self-delusion. Any book is pure after one has read the New Testament; for example, immediately after St. Paul, I read with delight that charming wanton mocker, Petronius, of whom one might say what Domenico Boccaccio wrote about Cesare Borgia to the Duke of Parma: e tutto festo.

മഹാത്മജിയെപ്പോലെ ഉള്ളവര്‍ ജീവിതദര്‍ശനത്തിന്റെ ആധാരമായി സ്വീകരിച്ച ആ ഗ്രന്ഥം ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് വിധി പറയാം - നീത്ഷേ പറഞ്ഞതു ശരിയാണോ എന്ന്.

(ജീവിതത്തിനു ചട്ടക്കൂട് തരുന്നതെന്തും നിഷേധിക്കേണ്ടത് ubermann ന്റെ ആവശ്യമായതുകൊണ്ടാണ് നീത്ഷെ ഇങ്ങനെ എഴുതിയതെന്ന് നീത്ഷേയെ എങ്കിലും മനസ്സിരുത്തി വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാവും. പറഞ്ഞിട്ടെന്ത് കാര്യം!!!)

നിഷാന്ത് said...

നല്ല ലേഖനം :)
ക്രിസ്മസിന് ക്രിസ്തുവിനെക്കുറിച്ചോര്‍ത്തല്ലൊ! അത്രെയും ആശ്വാസം!
ഇപ്പൊ എല്ലാരും സാന്റാക്ലോസിനെയും ക്രിസ്മസ് ട്രീ യെയും ആണു ഓര്‍ക്കാറ്, പിന്നെ വെള്ളമടിയെയും

ഒരുകാര്യം ഒര്‍ക്കുമ്പോള്‍ രസമുണ്ട്.
ക്രിസ്മസിന്റെ അന്നു ക്രിസ്ത്യാനി വെള്ളമടിക്കുന്നതിന്റെ(വെള്ളെഴുത്തിന്റെ അല്ല) പാപഭാരം കര്‍ത്താവിന്റെ തലേന്നു മാറുവല്ലോ!

Unknown said...

ഗുപ്തന്‍,

വെള്ളെഴുത്തിന്റെ പോസ്റ്റിലെ ഏറെ സ്ഥലം ഉപയോഗിക്കാനാഗ്രഹിക്കാത്തതുകൊണ്ടു് ചുരുക്കി പറയട്ടേ! ബൈബിളിനെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളുടെ ഒരു ചെറിയ അംശം മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍
എന്ന ബ്ലോഗില്‍ ഞാന്‍ വിവരിച്ചിട്ടുണ്ടു്. അതു് അവസാനിച്ചിട്ടുമില്ല. ഞാന്‍ വളരെ സമയമെടുത്തു് വായിച്ചിട്ടുള്ള ഒരു തത്വചിന്തകനാണു് Friedrich Nietzsche. അതുകൊണ്ടു് അദ്ദേഹത്തെ ഞാന്‍ താങ്കള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. ശ്രീ എം. കെ. ഹരികുമാരിന്റെ ഒരു പോസ്റ്റില്‍
ഞാന്‍ നീറ്റ്സ്‌ഷെയെപ്പറ്റി വളരെ ചെറുതായി ഒരു കമന്റിട്ടിട്ടുണ്ടു്. താങ്കളേപ്പോലുള്ളവര്‍ക്കു് സമയവും ക്ഷമയും കുറവാണെന്നറിയാം. എങ്കിലും പറ്റുമെങ്കില്‍ സമയം പോലെ ഈ രണ്ടു് ലിങ്കും ഒന്നു് കാണുമല്ലോ. ഇവ രണ്ടിനേപ്പറ്റിയും താങ്കളുടെ വിലയേറിയ അഭിപ്രായം എന്റെ ബ്ലോഗില്‍ അറിയിക്കുമെന്നും, ഒരുപക്ഷെ അതുവഴി എന്റെ തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്നും ഒരു മോഹവും ഇല്ലാതില്ല. ഏതായാലും വെള്ളെഴുത്തിന്റെ പോസ്റ്റിനു് ഇനി ഭാരമാവുന്നില്ല. നന്ദി!

ഗുപ്തന്‍ said...

യൂദായുടെ സുവിശേഷം പരിപൂര്‍ണ്ണ കള്ളമായിക്കോട്ടെ..

എന്റെ കമന്റ് തെറ്റിവായിച്ചല്ലോ മാഷേ. ഒന്ന് ഞാന്‍ പറഞ്ഞുവന്നതിനിടയില്‍ യൂദാസിന്റെ സുവിശേഷത്തിനു അടുത്തകാലത്ത് ലോകമെങ്ങും ലഭിച്ച അര്‍ഹിക്കാത്ത മീഡിയാ അറ്റന്‍ഷന്‍ (അര്‍ഹിക്കാത്തത്: കാരണം മറ്റ് അപ്പോക്രിഫകളില്‍ നിന്ന് വ്യത്യസ്തമായി ഘടനയിലോ ഉള്ളടക്കത്തിലോ ഒരു പുതുമയുമില്ല അതിന്. അത്തരം അനേകം എഴുത്തുകളില്‍ ഒന്നുമാത്രം ആണത്. ഡാന്‍ ബ്രൌണ്‍ എന്ന പീറയെഴുത്തുകാരന്‍ ഉണ്ടാക്കിയ കോലാഹലത്തിനുപിന്നാലെ പടിഞ്ഞാറന്‍ മാധ്യങ്ങള്‍ ഓടിയതിന്റെ ഫലമാണ് അത് ഒരു വലിയ സംഭവമായി അവതരിപ്പിക്കപ്പെട്ടത്.)ഓര്‍ത്തപ്പോള്‍ എഴുതിപ്പോയ ഒരു ഓഫാണത്. ഓഫ് എന്ന വാക്ക് ശരിക്കും വിട്ടുപോയതാണ്.

യൂദാസിന്റെ സുവിശേഷം കള്ളമെന്നല്ല പറഞ്ഞത്. അതിനെക്കുറിച്ച് എഴുതപ്പെട്ടതൊക്കെ ഊതിപ്പെരുപ്പിച്ച അര്‍ദ്ധസത്യങ്ങള്‍ ആണെന്നുള്ളതായിരുന്നു പോയിന്റ്. സുവിശേഷങ്ങള്‍ (ബൈബിളില്‍ ഉള്ളവതന്നെ) ചരിത്രഗ്രന്ഥങ്ങളല്ല എന്ന് ഗൌരവബുദ്ധികളാ‍യ ക്രൈസ്തവ ചിന്തകര്‍ തന്നെ നൂറ്റാണ്ടുകളായി ആ‍വര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. വിശ്വാസത്തിന്റെ വീക്ഷണകോണില്‍ നിന്നുള്ള ചരിത്രത്തിന്റെ പുനരാഖ്യാനം ആണത്. ആ ഇനത്തില്‍ ഉള്ള ഏതുപുസ്തകമായാലും (ബൈബിളിലോ പുറത്തോ) വ്യഖ്യാനിക്കേണ്ടത് ചരിത്രത്തെയും അതിന്റെ പുനര്‍വ്യാഖ്യാനത്തെയും തിരിച്ചറിഞ്ഞായിരിക്കണം എന്നാണ് ഇതിന്റെ വായനാ നിയമം. അത് ഓരോ ഗ്രന്ഥങ്ങളിലും ഏറിയും കുറഞ്ഞും വരുന്നു. ആനിയമങ്ങളെ അധികരിച്ചാണ് ബൈബിളിന്റെ ആധികാരിക വ്യാഖ്യാനങ്ങള്‍ എല്ലാം എഴുതപ്പെടുന്നത്. അതേ നിയമങ്ങള്‍ ഉപയോഗിച്ചുതന്നെയാണ് ഈ വിഷയങ്ങളില്‍ അറിവുള്ളവര്‍ അപ്പോക്രിഫകളും വാ‍യിക്കുന്നതെന്നാണ് എന്റെ അറിവും പരിചയവും.

ആദിമ ക്രൈസ്തവരുടെ ജീവിതത്തെക്കുറിച്ച് മറ്റൊരു ഗ്രന്ഥത്തിലും ഇല്ലാത്ത അറിവുകള്‍ യൂദായുടെ സുവിശേഷത്തിലും ഉണ്ടാവും. പക്ഷെ മോരും മുതിരയും തിരിച്ചറിയാന്‍ പുരാതനസാഹിത്യരീതികള്‍ പഠിച്ചവരായിരിക്കണം അത് വായിക്കുന്നതെന്നേയുള്ളു. (ഇന്‍സിഡന്റ്ലി അതിന്റെ ഒരു അംശമാണ് എന്റെ സ്പെഷലൈസേഷന്‍ ഏറിയ: റ്റെക്സ്ച്വാലിറ്റി ഇന്‍ ദ ഏന്‍ഷ്യന്റ് കള്‍ചേഴ്സ്..)

ഗുപ്തന്‍ said...

തീരെ ക്ഷമയില്ലെങ്കിലും ഞാന്‍ താങ്കളുടെ ബ്ലോഗുകള്‍ വായിക്കറുണ്ട് ബാബുമാഷേ. പ്രതികരിക്കണം എന്ന് തോന്നിയിട്ടില്ല എന്നേയുള്ളൂ. നീത്ഷേയുടെ ഒരു വാചകം ഒരു വിശദീകരണവുമില്ലാതെ ഇവിടെ ഉദ്ധരിക്കുന്നതുവഴി ഗൌരവമുള്ള ഒരു പോസ്റ്റ് ഹൈജാക്ക് ചെയ്യപ്പെടും എന്ന് തോന്നിയതുകൊണ്ടാണ് ഇവിടെ പ്രതികരിച്ചത്. ശ്രദ്ധക്ക് നന്ദി.

വെള്ളെഴുത്ത് said...

ബാബുവിന്റെയും ഗുപ്തന്റെയും അനുവാദത്തോടെ നീഷേയെ എടുത്തുപറയട്ടെ “ ആകെ ഒരേഒരു ക്രിസ്ത്യാനിയേ ഭൂമുഖത്തുണ്ടായിരുന്നുള്ളൂ. അയാള്‍ കുരിശില്‍ മരിക്കുകയും ചെയ്തു.” നമ്മള്‍ യേശുവിനെപ്പറ്റിയല്ലേ സംസാരിക്കുന്നത്..? സഭ, ദൈവശാസ്ത്രം എന്തായാലും അല്ല. ലിങ്കുകള്‍ നല്‍കിയതിനു ബാബുവിന് പ്രത്യേക നന്ദി. അഗ്രിഗേറ്ററുകളില്‍ കാണാതെ പോകുന്ന പോസ്റ്റുകളിലെത്താന്‍ വേറെ മാര്‍ഗമൊന്നുമില്ല, ഇതല്ലാതെ.
ഗുപ്താ, അതു കമന്റ് തെറ്റായി വായിച്ചതല്ല, എന്നോടു തന്നെ പറഞ്ഞു പോയതാണ്. അതിനു കാരണമായ മാന‍സികാവസ്ഥയെന്താണെന്ന് താങ്കള്‍ തന്നെ കമന്റിന്റെ ഒടുവില്‍ പറഞ്ഞു :പക്ഷെ മോരും മുതിരയും തിരിച്ചറിയാന്‍ പുരാതനസാഹിത്യരീതികള്‍ പഠിച്ചവരായിരിക്കണം അത് വായിക്കുന്നതെന്നേയുള്ളു.
യേശു കുരിശിലേറുന്നതിനു മുന്‍പാണല്ലോ യൂദാ മരിക്കുന്നത്. അപ്പോഴൊരു സുവിശേഷമെഴുത്ത് എന്തായാലും സാദ്ധ്യമല്ല. പിന്നെ..? യൂദായെ ന്യായീകരിക്കാന്‍, അദ്ദേഹത്തിന്റെ പിന്മൂറക്കാരാരോ ഉണ്ടായിരുന്നെന്നു സത്യം. അക്കാര്യങ്ങളെപ്പറ്റിയുള്ള അറിവില്‍ പരിമിതിയുണ്ടെന്നതിന്റെ സാക്ഷ്യമായിട്ടാണ് അതെഴുതിയത്.
ബൈബിളില്‍ നിന്ന് തിന്നുകയും കുടിക്കുകയും നൃത്തം വയ്ക്കുകയും ചെയ്യുന്ന യേശുവിന്റെ ചിത്രമാണ് കിട്ടുന്നത് എന്ന് നേരത്തേയെഴുതിയത് കുറച്ചുകൂടി ശ്രദ്ധിച്ചത് ഇപ്പോള്‍ പോസ്റ്റുകള്‍ ഒന്നുകൂടി വായിക്കുമ്പോഴാണ്.. എങ്കില്‍ പാരമ്പര്യ ക്രിസ്തു എന്നു ഞാന്‍ പറഞ്ഞത് അബദ്ധമാകുമല്ലോ..ഞാന്‍ സ്വരൂപിച്ച ക്രിസ്തുരൂപം എന്നാക്കാം.
റോബീ, അപ്പോക്രിഫയില്‍ തന്നെപ്പെടുന്ന തോമസിന്റെ സുവിശേഷത്തില്‍ “ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ ‘ (54)എന്നാണെന്നു കൂടി പറയട്ടെ..അവിടെ ആത്മാവിലെ ദാരിദ്ര്യം ഇല്ല.
നമ്മളൊരു സുവിശേഷം വിട്ടു പോയി .. ‘യേശുക്രിസ്തുവിന്റെ സുവിശേഷം‘ (ഷൂസെ സരമാഗു) :)

ഗുപ്തന്‍ said...

ഓഫ്. ബാബുമാഷിന്. എംകെയുടെ ബ്ലോഗ്ലിലെ ലിങ്ക് നോക്കി. ഒരുകാര്യം മാത്രം. നീത്ഷേ എന്ന് എഴുതുന്നതില്‍ തെറ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലീഷില്‍ ഉച്ചാരണം ˈfʁiːdʁɪç ˈvilhelm ˈniːtʃə എന്നാണ്.

ഇതിനു വേണ്ടി ഇവിടെ കമന്റിടില്ലായിരുന്നു. ഇടാം എന്ന് വച്ചത് മുകളില്‍ ഞാന്‍ എഴുതിയ വാക്ക് തെറ്റിയതുകൊണ്ടാണ്. ജെര്‍മനില്‍ mann എന്നല്ല mensch എന്നാണ് uber-നു ചേര്‍ത്തിരിക്കുന്ന വാക്ക്. (u നു ഉം‌ലൌട്ട് ഇടാന്‍ പറ്റാത്തതാണ് നേരത്തേയും) mensch- നു കുറെക്കൂടി സാര്‍വത്രിക സ്വഭാവം . ഉണ്ടെന്നതുകൊണ്ടാവണം. സൂപ്പര്‍മാന്‍ എന്നും ഓവര്‍മാന്‍ എന്നും രണ്ട് പരിഭാഷകള്‍ ഇംഗ്ലീഷില്‍.

Inji Pennu said...

ഓഫ്: മാഷേ തനിമലയളത്തില്‍ (www.thanimalayalam.org) ഒരുമാതിരി എല്ലാ പോസ്റ്റും വരാറുണ്ട്. അത് ഓട്ടോമേറ്റഡ് ആണ്.
അല്ലെങ്കില്‍ ഗൂഗിളിന്റെ സേര്‍ച്ചുണ്ട്.
ഈ ലിങ്കില്‍ ക്ലിക്കി അത് സേവ് ചെയ്തു ഫേവിറേറ്റ്സില്‍ ഇട്ടാല്‍ മതിയാവും

Unknown said...

വെള്ളെഴുത്തു്,

Synoptic Gospel-കളില്‍ ആദ്യം എഴുതപ്പെട്ടതു് മര്‍ക്കോസിന്റേതാണു്. ഏകദേശം A. D. 60 - 70-കാലഘട്ടത്തില്‍. രണ്ടാമതു് ലൂക്കോസ്. മൂന്നമത്തേതാണു് മത്തായി - A.D.70-നു് ശേഷം. ഇവയില്‍ നിന്നും വ്യത്യസ്തതയുള്ള യോഹന്നാന്റെ സുവിശേഷം A. D. 100-നോടടുത്തും. യൂദാസിന്റെ apocryphal Gospel രചിക്കപ്പെട്ടതു് ഏകദേശം രണ്ടാം നൂറ്റാണ്ടിലും.

ബൈബിളിലെ എഴുത്തുകാരന്റെ പേരു് മിക്കവാറും എല്ലായ്പ്പോഴും അതു് എഴുതിയവന്റെ പേരല്ല. ഉദാഹരണത്തിനു്, പൌലോസ് എബ്രായര്‍ക്കെഴുതിയ ലേഖനം പൌലോസിന്റെ മരണശേഷം എഴുതപ്പെട്ടതാണു്. അങ്ങനെ പലതും.

Apocrypha-യില്‍ ബാലനായ യേശു തന്നെ കണ്ടപ്പോള്‍ അടുക്കളയില്‍ കയറി ഒളിച്ച കുട്ടികളെ കോലാട്ടിന്‍ കുട്ടികളാക്കി മാറ്റിയതു് മുതല്‍, മരിച്ചു് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു് വരെയുള്ള "മൂന്നു്" ദിവസങ്ങളില്‍ യേശു നരകത്തിലേക്കു് ഇറങ്ങി (Descensus Christi ad inferos!)ആദാം മുതല്‍ അവസാനത്തെ പ്രവാചകനായിരുന്ന സ്നാപകയോഹന്നാനെ വരെയുള്ള സകലരേയും സാത്താനില്‍ നിന്നും മോചിപ്പിച്ചു് പറുദീസയിലേക്കു് അയച്ചതു് വരെയുള്ള അത്ഭുതകഥകള്‍ വായിക്കാം! എല്ലാവരേയും മോചിപ്പിച്ചെങ്കിലും ഈ വിമോചനകഥ വര്‍ണ്ണിക്കാനുള്ളതുകൊണ്ടു് അവരില്‍ രണ്ടുപേര്‍ തത്കാലം ഭൂമിയില്‍ കഴിയുകയായിരുന്നു!

ഗുപ്തന്‍,

ഞാന്‍ നീറ്റ്സ്ഷെയെ വായിക്കുന്നതു് അദ്ദേഹം എഴുതിയ ഭാഷയിലായതുകൊണ്ടു് "ഗ്രന്ഥം മൂന്നു് പകര്‍ത്തുമ്പോള്‍ മുഹൂര്‍ത്തം മൂത്രമായ് വരും" എന്ന പ്രശ്നമുദിക്കുന്നില്ല.

ജര്‍മ്മന്‍ ഭാഷയില്‍ a, o, u എന്നീ അക്ഷരങ്ങളുടെ മുകളില്‍ രണ്ടു് "കുത്തു്" ഇടുന്നതാണു് ഉം‌ലൌട്ട് (Umlaut). ഈ സൌകര്യമില്ലാത്ത കീബോര്‍ഡുകളില്‍ ae, oe, ue എന്നാണു് എഴുതാറുള്ളതു്. "Übermensch" എന്ന വാക്കുകൊണ്ടു് നീറ്റ്സ്ഷെ ഉദ്ദേശിക്കുന്ന മനുഷ്യരുടെ ഒരു ഉന്നത species എന്തെന്നു് പൂര്‍ണ്ണമായി നമ്മെ മനസ്സിലാക്കിത്തരാന്‍ ആ വാക്കിനു് മാത്രമേ കഴിയൂ. ഇംഗ്ലീഷിലെ superman, overman എന്നീ വാക്കുകള്‍ അതിനെ പൂര്‍ണ്ണമായി പ്രതിനിധീകരിക്കുന്നില്ല. മറ്റൊരു ഉദാഹരണമാണു് Geist (ഗൈസ്റ്റ്)എന്ന വാക്കു്. മനസ്സു് ആത്മാവു് ബോധം ബുദ്ധി ജ്ഞാനം എന്നിങ്ങനെ എത്രയോ അര്‍ത്ഥങ്ങളില്‍ ആ വാക്കു് ഉപയോഗിക്കപ്പെടുന്നു. അതു് ഒരു ഒറ്റ മലയാളം വാക്കില്‍ എഴുതാനാവില്ല.

സായിപ്പു് തന്റെ നാക്കു് ഉളുക്കാതിരിക്കാന്‍ കോഴിക്കോടിനെ calicut ആക്കിയതുകൊണ്ടു്‍ കോഴിക്കോടു് മലയാളിക്കു് കോഴിക്കോടു് അല്ലാതാവണമെന്നില്ലല്ലോ. ഇനി, calicut എന്നുതന്നെ ഉപയോഗിക്കണമെന്നു് ആര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടെങ്കില്‍ അതിനു് എനിക്കു് യാതൊരു തടസ്സവുമില്ലതാനും.

prasanth kalathil said...

യേശുവിന്റെ ചിരിയെപ്പറ്റിയാണല്ലോ എകോയുടെ name of the rose-ലും ഉള്ളത്; കൂടാതെ മഹത്തായ അറിവിന്റെ നാശവും.

കൊസ്രാക്കൊള്ളി said...

നല്ല ഗൗരവമുള്ള ഒരു രചന
നല്ല രണ്ടായിരത്തി എട്ടു വിഷ്ഷുന്നു.
www.kosrakkolli.blogspot.com

ഗുപ്തന്‍ said...

ബാബു മാഷിന്.. ഇംഗ്ലീഷ് വായിച്ച ഓര്‍മയില്‍ നിന്ന് ജര്‍മന്‍ റ്റേം ഊഹിച്ചെഴുതിയെങ്കില്‍ ജര്‍മനെക്കുറിച്ചു മാഷ് പറഞ്ഞ അത്രയെങ്കിലും ഞാന്‍ അറിഞ്ഞിരിക്കണം. പല ഭാഷകള്‍സംസാരിക്കാന്‍ അറിയുന്ന ആളാണെങ്കില്‍ ട്രാന്‍സ് ലിറ്റെറേഷനു ഇന്റര്‍‌നാഷണല്‍ കണ്‍‌വെന്‍ഷന്‍സ് ഉണ്ട്. അതുകൂടി ശ്രദ്ധിച്ചാല്‍ ഉച്ചാരണത്തിലെയും പകര്‍ത്തെഴുത്തിലെയും പിടിവാശികള്‍ കുറച്ചു കുറഞ്ഞുകിട്ടും. അല്ലങ്കില്‍ കൃഷ്ണന്‍ നായരായിട്ട് നടക്കാം.


പ്രശാന്ത് നല്ല ഒബ്സര്‍വേഷന്‍. ക്രിസ്തുവിന്റെ ചിരിയെക്കാള്‍ ക്രിസ്ത്യാനിക്ക് നഷ്ടപ്പെട്ട ചിരിയാണ് എകോ പരാമര്‍ശിക്കുന്നത് എന്ന് ഒന്നു കൂട്ടിച്ചേര്‍ക്കുന്നു. ഫലത്തില്‍ വെള്ളെഴുത്തുമാഷ് പറഞ്ഞ വിഷയം തന്നെ. ആത്മീയത ഗൌരവം ആണെന്ന് കരുതിയിരുന്ന (എന്റെ ആദ്യ കമന്റ്) യഹൂദരായ എഴുത്തുകാര്‍ യേശുവിന്റെ ചിരിയെ വിഴുങ്ങി. പിന്നീട് വന്ന അസെറ്റിക് മുന്നേറ്റവും ആത്മീയത എന്നാല്‍ മ്ലാനത മൌനം എന്നൊക്കെ ഏറ്റുചൊല്ലാന്‍ ശീലിച്ചു. എന്നാല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖം മ്ലാനമാക്കരുത് എന്ന് വ്യക്തമായി ക്രിസ്തു കല്പിച്ചിട്ടുണ്ട് സുവിശേഷങ്ങളില്‍.

prasanth kalathil said...

ഗുപ്തന്‍,
അത് കൃസ്ത്യാനിയ്ക്ക് നഷ്ടപ്പെട്ട ചിരിയേക്കാള്‍, മനുഷ്യരാശിയ്ക്ക് നഷ്ടപ്പെട്ടത് എന്നു പറയണം. ഹ്യൂമാനിറ്റിയ്ക്ക് കൃസ്ത്യാനിറ്റി എന്തെല്ലാം നല്‍കി എന്നതോടൊപ്പം തന്നെ എന്തെല്ലാം നല്‍കിയില്ല എന്നതും പ്രധാനമല്ലെ ? അങ്ങനെ നോക്കുമ്പോള്‍, ‘യേശുവിന്റെ ചിരി‘ എന്നതു വേറെ പലതുമാവുന്നു. ചിരിച്ചിരുന്ന യേശുവിനെ അന്നത്തെ പ്രബല സഭകള്‍ക്ക് വേണ്ടിയിരുന്നില്ല എന്നു വേനം കരുതാന്‍. ചിരിച്ചിരുന്ന, ചിരിക്കുന്ന യേശുവാണ് മാനവികതയ്ക്ക് കൂടുതല്‍ അഭികാമ്യം. മനുഷ്യപുത്രന്‍, മാനുഷിക ഭാവങ്ങളുള്ളവന്‍ ആയ ഒരു യേശു - അതെ, വെള്ളെഴുത്തും അതുതന്നെയല്ലെ ഉദ്ദേശിച്ചത് ?. കൃസ്തുദര്‍ശനങ്ങളില്‍ നിന്ന് വ്യവസ്താപിത ക്രൈസ്തവതയിലേക്കുള്ള പരിവര്‍ത്തനം നഷ്ടപ്പെടുത്തിയ പലതിന്റെയും (അറിവ്, തമസ്കരിക്കപ്പെട്ട സുവിശേഷങ്ങള്‍ തുടങ്ങിയവ) സിംബലായാണ് എകൊ യേശുവിന്റെ ചിരിയെ ഉപയോഗിച്ചത് എന്നൊരു വായനയ്ക്ക് സാധ്യതയില്ലെ ? അന്ധനായ ലൈബ്രേറിയന്‍, പുസ്തകശാലയിലെ തീപിടുത്തം - ഇവയൊക്കെ സൂചിപ്പിക്കുന്നത് അതുതന്നെയല്ലേ ? ഒരുപക്ഷെ, ലൈബ്രറി ഒരു രാവണന്‍ കോട്ടയായതേ അറിവിനെ സമീപിക്കല്‍ (അന്നത്തെ അവസ്ഥയില്‍) ‘ബഹുത് മുശ്ക്കില്‍‘ ആയതു കൊണ്ടാവാം.

ഹിമാലയം കടന്നതിനു ശേഷം ബുദ്ധന്‍ ചിരിക്കാന്‍ തുടങ്ങിയത് എന്തുകൊണ്ടാണ് ?

വെള്ളെഴുത്ത് said...

മരിച്ചു് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു് വരെയുള്ള "മൂന്നു്" ദിവസങ്ങളില്‍ യേശു നരകത്തിലേക്കു് ഇറങ്ങി (Descensus Christi ad inferos!)ആദാം മുതല്‍ അവസാനത്തെ പ്രവാചകനായിരുന്ന സ്നാപകയോഹന്നാനെ വരെയുള്ള സകലരേയും സാത്താനില്‍ നിന്നും മോചിപ്പിച്ചു് പറുദീസയിലേക്കു് അയച്ചതു് വരെയുള്ള അത്ഭുതകഥകള്‍ വായിക്കാം!
-ഈ ബൈബിള്‍ വാക്യം നോക്കുക. സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. യോഹ.3.13
അങ്ങനെയെങ്കില്‍ ക്രിസ്തുവിനു മുന്‍പ് മരിച്ചവരാരും സ്വര്‍ഗത്തില്‍ പോയിട്ടില്ല എന്നല്ലേ അര്‍ത്ഥം. അപ്പോക്രിഫ അതിനല്ലേ ന്യായം പറയുന്നത്..
പ്രശാന്തേ കൊള്ളാം.. അങ്ങനെയും പറയാമല്ലേ..എന്നുവച്ചാല്‍ ഡാന്‍ ബ്രൌണ്‍.. ങാ.. അങ്ങനെയൊരു ലേഖനം വായിച്ചതോര്‍ക്കുന്നു, ബാബു ഭരദ്ധ്വാജിന്റെ. ഡാവിഞ്ചികോഡ് കത്തിനിക്കുന്ന സമയത്തായിരുന്നു. ഇക്കോ ഇതുതന്നെ മറ്റൊരു തരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ്.. അങ്ങനെയാണ് ഓര്‍മ്മ.

prasanth kalathil said...

വെള്ളെഴുത്ത്, നന്ദി.
ഡാന്‍ ബ്രൌണ്‍ എകോയുടെ വിഷയത്തെ ഒരു ഹോളിവുഡ് സ്റ്റൈലില്‍ കുളമാക്കിക്കൊടുത്തു എന്നേ തോന്നിയിട്ടുള്ളു. ഒരു തമാശ എന്താന്ന് വച്ചാല്‍, ഈ വിഷയത്തെപ്പറ്റി ആരോടെങ്കിലും പറയാന്ന് വച്ചാല്‍ ഊടനെ മറുപടി വരും, ഉം... ഉം... ഡാവിഞ്ചി കോഡിലെ കാര്യമല്ലെ, ഞാനും വായിച്ചിട്ടുണ്ട്.. എന്ന് !

എകോ ചിന്നശാസ്ത്രവിശാരദനും പ്രൊഫസ്സറും. ഡാന്‍ ബ്രൌണിന്റെ നായകന്‍ ഛിന്നശാസ്ത്രം വായനക്കാര്‍ക്ക് പടിപ്പിച്ചു തരുന്ന കേമന്‍ (സിബിഐ സിനിമയിലെ മമ്മൂട്ടിയെപ്പോലെ). ഈ ഒരു ബന്ധത്തെപ്പറ്റി ആരെങ്കിലും എഴുതിയിട്ടുണ്ടോ ?

ഗുപ്തന്‍ said...

ചര്‍ച്ച നന്നാകുന്നതില്‍ സന്തോഷം. പ്രശാന്തിനു വാഴ്ത്തുകള്‍.

“ഡാന്‍ ബ്രൌണ്‍ എകോയുടെ വിഷയത്തെ ഒരു ഹോളിവുഡ് സ്റ്റൈലില്‍ കുളമാക്കിക്കൊടുത്തു എന്നേ തോന്നിയിട്ടുള്ളു..”

നൂറ്റമ്പത് ശതമാനം ശരി. മതചരിത്രത്തെക്കുറിച്ചുള്ള അറിവും സാഹിതീയമായ പ്രതിഭയും വച്ചുനോക്കുമ്പോള്‍ എകോയെയും ബ്രൌണിനെയും ഒരു വാക്യത്തില്‍ പേരെടുത്തുപറയുന്നതുപോലും തെറ്റാവും.

ക്രിസ്തുവിന്റെ ചിരിയെക്കുറിച്ചുള്ള നിരീക്ഷണം പുതുമയുള്ളതായി തോന്നി. എകോ പരാമര്‍ശിക്കുന്ന ചരിത്രസാഹചര്യം അല്പം വിശദമായി പഠിക്കേണ്ടിവന്നിട്ടുണ്ട്. ഡൊമിനിക്കന്‍ വൈജ്ഞാനിക വിപ്ലവത്തില്‍ ഗൌരവഭാവം (ഡോഗ്മാറ്റിസം വിച്ച് ഹണ്ടിംഗ് ഇന്‍‌ക്വിസിഷന്‍ ഇതൊക്കെ പ്രായോഗിക ഫലങ്ങള്‍) പൂണ്ടുനിന്ന കത്തോലിക്കാസഭയെ സുവിശേഷത്തിന്റെ ലഘുവും (ആദ്സോയുടെ ‘പാപത്തെ’ വില്യം സമീപിക്കുന്നതോര്‍ക്കുക)സരളവുമായ വശങ്ങളിലേക്ക് കൊണ്ടുവരാന്‍ ഫ്രാന്‍സിസ്കന്‍ സഭ നടത്തിയ ശ്രമമാണ് ഇതിന്റെ ചരിത്രപശ്ചാത്തലം. പാവങ്ങളുടെ പക്ഷം ചേര്‍ന്നതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടു ഫ്രാന്‍സിസ്കന്‍ സഭ മിക്കപ്പോഴും. ബെനവഞ്ചറിനെ പോലെയുള്ള അഭിജ്ഞരായ വിശുദ്ധര്‍ പോലും തമസ്കരിക്കപ്പെട്ടു.

ചരിത്രത്തില്‍ മനസ്സ് കുരുങ്ങി നിന്നതുകൊണ്ട് ഡൊമനിക്കന്‍ ആശ്രമത്തിലെ ഫ്രാന്‍സിസ്കന്‍ ചിരി വിപ്ലവം (with much wider implications for medieval and modern christianity) ആയിട്ടേ ഞാന്‍ എകോയെ മനസ്സിലാക്കിയുള്ളു എന്നതാണ് സത്യം. പ്രശാന്ത് ഒരു പുനര്‍വാ‍യനക്കുള്ള വക തരുന്നുണ്ട്.

Unknown said...

വെള്ളെഴുത്തു്,

ഭക്തിയെ മാറ്റിനിര്‍ത്തി ബൈബിള്‍ വായിച്ചാല്‍ അതു് വൈരുദ്ധ്യങ്ങളുടെ ഒരു സമ്മേളനം തന്നെയാണെന്നു് മനസ്സിലാക്കാന്‍ കഴിയും. ഉയിര്‍ത്തെഴുന്നേല്‍പ്പിനെ സംബന്ധിച്ചും, സ്വര്‍ഗ്ഗാരോഹണത്തെ സംബന്ധിച്ചും പോലും സുവിശേഷങ്ങള്‍‍ തമ്മില്‍ തമ്മില്‍ വ്യത്യസ്തതകളുണ്ടു്.

ക്രിസ്തുസഭ ഔദ്യോഗികമായി അംഗീകരിക്കാത്ത അപ്പോക്രിഫ ഇത്തരം വൈരുദ്ധ്യങ്ങള്‍ക്കു് മകുടം ചാര്‍ത്തുന്നു! അവപോലും അക്ഷരം പ്രതി ശരിയാണെന്നു് വിശ്വസിക്കാന്‍ മടിക്കാത്തവര്‍ തീര്‍ച്ചയായും ഇന്നും വിശ്വാസികളുടെ ഇടയില്‍ ഉണ്ടാവും.

ആരംഭകാലക്രിസ്തുമതത്തിന്റെ തനിനിറം വരച്ചു് കാണിക്കുന്ന ഒരു ഗ്രന്ഥമാണു് Prof. Karl-Heinz Deschner എഴുതിയ "ക്രിസ്തുമതത്തിന്റെ കുറ്റകൃത്യചരിതങ്ങള്‍" (Vol.3) എന്ന ഗ്രന്ഥം.

ഇവയുടെ ഒക്കെ വെളിച്ചത്തില്‍ മനസ്സിലാക്കിയാല്‍ എന്റെ ആദ്യത്തെ കമന്റ് "ഒന്നുമല്ല".

വിശ്വാസികള്‍ വിശ്വസിക്കുകയോ, പള്ളിയില്‍ പോവുകയോ, പ്രാര്‍ത്ഥിക്കുകയോ ഒക്കെ ചെയ്യുന്നതു് അവരുടെ ഇഷ്ടം. ഇവയൊക്കെ ശാസ്ത്രീയമായ അര്‍ത്ഥത്തില്‍ ന്യായീകരിക്കാമെന്നു് കരുതുന്നതാണു് കഷ്ടമായി തോന്നുന്നതു്.

ഗുപ്തന്‍ said...

huh... 'dominican' in the last para should be 'benedictine'. Domenicans come in to the scene in the person of Bernardo de Gui

ഗുപ്തന്‍ said...

Prof. Karl-Heinz Deschner നീത്ഷേ കഴിഞ്ഞാല്‍ ഈ വിഷയത്തില്‍ ഏറ്റവും ആദ്യം വായിച്ചിരിക്കേണ്ട അടുത്ത ആള്‍ !!! 1970 കളില്‍ സാഹിത്യസേവനം തുടങ്ങിയിട്ടും എഴുതിക്കൂട്ടിയതിന്റെ നിഷ്പക്ഷതതയും ആധികാരികതയും കൊണ്ട് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യാന്‍ പോലും ആളെ കിട്ടാത്ത മഹാനുഭാവന്‍.

മാഷൊരു കാര്യംചെയ്യ്. ഈ ബ്ലോഗെഴുതുന്ന നേരം കൊണ്ട് അതൊക്കെ ഒന്നുമലയാളത്തിലേക്ക് വിവര്‍ത്തിക്ക്. മലയാളിക്ക് വിവാദം തിന്നാല്‍ വിരേചനത്തിനു കുഴപ്പം ഇല്ലാത്തതുകൊണ്ട് ഇഷ്ടം പോലെ വില്ക്കും. അഥവാ വിറ്റില്ലെങ്കിലും പശ്ചിമ യൂറോപ്പിലെ ആന്റി എക്ക്ളേസിയല്‍ സമ്പന്നന്മാരുടെ -- നമ്മട ഇപ്പറഞ്ഞ ചേട്ടായിയെ ഫിനാന്സ് ചെയ്യുന്ന ഒരു വ്യവസായിയുടെ പേര്‍ വിക്കിയില്‍ ഒണ്ട്; അതുപോലെ ആവശ്യം പോലെ വേറെയും കിട്ടും --സബ്സിഡിക്കെങ്കിലും ഉറപ്പായിട്ട് ക്ലെയിം ഉണ്ട്.

റിലീജിയസ് ഫണ്ടമന്റലിസത്തിനുള്ള മറുപടി ആന്റി-റിലീജിയസ് ഫണ്ടമെന്റലിസം അല്ല മാഷേ. (അതു പണ്ട് സെമിനാരിയില്‍ നിന്നും മഠങ്ങളില്‍ നിന്നും ഒക്കെ പുറത്താക്കപ്പെട്ടിട്ടുള്ളവര്ക്ക് ചൊരുക്ക് ചൊറിഞ്ഞുതീര്‍ക്കാനുള്ള എളുപ്പവഴി.) മറുപടി ആന്റി-ഫണ്ടമെന്റലിസം ആണ്. ഒരല്പം കൂടെ വെളിച്ചം ഉണ്ടാവും കാഴ്ചക്ക്.

Unknown said...

"ചര്‍ച്ച നന്നാകുന്നതില്‍ സന്തോഷം. ഗുപ്തനു് വാഴ്ത്തുകള്‍."

Anonymous said...

Right here is the right website for anyone who wishes to understand this topic.

You realize a whole lot its almost tough to argue with you (not that I personally would want
to…HaHa). You certainly put a new spin on a subject that's been written about for years. Great stuff, just excellent!

Feel free to visit my blog: click here